Skip to main content

ആരാധനാലയങ്ങളും ഉത്സവങ്ങളും

ആരാധനാലയങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ ഒരു കൂട്ടായ്മയുടെ മഹത്വമാണു കാണിക്കുന്നത്. സമീപവാസികൾക്ക് ഒത്തൊരുമിക്കാനും, ആരാധന നടത്താനും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും, വിവിധ കലാമേളകൾ ആസ്വദിക്കാനും മറ്റുമായി ഒരുവേദി എന്ന നിലയിൽ ഇതിനു പലതുണ്ട് പ്രത്യേകതകൾ. വർഷത്തിൽ ഒരിക്കലെന്ന തോതിൽ അതു നടന്നു വന്നിരുന്നുണ്ട്. ഒരു നാട്ടിൽ ഒരു ആരാധനാലയം ധാരാളം മതിയാവും; സമീപദേശത്തുള്ള ഉത്സവങ്ങളിൽ പങ്കുചേരാനും ഇക്കാലത്ത് വിഷമമൊന്നും ഇല്ലല്ലോ! വിവിധ ജാതിമതസ്ഥർ ഒരുമിച്ചാഘോഷിക്കുന്ന ഇത്തരം ഉത്സവങ്ങൾ എന്തുകൊണ്ടും നല്ലതുതന്നെയാണ്.

ഇന്നുപക്ഷേ, ആരാധനാലയങ്ങൾ ഒരു വ്യവസായ സ്ഥാപനം പോലെ വളരാൻ കൊതിക്കുന്നുണ്ടെന്നു തോന്നുന്നു. മുക്കിനു മുക്കിനു പുതിയവ പൊങ്ങിവരുന്നു. ഒരിടത്തുതന്നെ വർഷത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ എണ്ണം കൂടിവരുന്നു! പിരിവെടുക്കാനായി പലവഴി ആളുകൾ നെട്ടോട്ടമോടുന്നു. കാശ് മുടക്കാനും സ്പോൺസർ ചെയ്യാനും മറ്റുമായി ഗൾഫ് പോലുള്ള വിദേശരാജ്യങ്ങളിൽ തന്നെ അതാത് ദേവാലയങ്ങളുടെ പേരിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയിരിക്കും. ചെലവുകൾ ഒക്കെയും അവർ സ്പോൺസർ ചെയ്യും. സമാനമായ പിരിവ് നാട്ടിലും നടക്കും, മാതൃസമിതി, ഭർത്തൃസമിതി, ഭാര്യസമിതി എന്നൊക്കെ പേരിട്ട് പലപല കമ്മിറ്റികളും ഉണ്ട്. അവരൊക്കെ ആ ആരാധനാലയത്തിൻ്റെ ചുറ്റുവട്ടത്തു മാത്രമല്ല, എത്രദൂരം അവർക്ക് ഒരുദിനം എത്തിച്ചേരാൻ പറ്റുമോ അത്രയും ദൂരം വരെ കവർ ചെയ്തു കാശ് പിരിക്കുന്നു! ഭീകരമാണിവിടെ ഇത്തരം പിരിവുകളുടെ എണ്ണം!

ആരാധനാലയത്തിൽ കാര്യങ്ങൾ നടത്തുന്ന സംഘടനയിൽ ഒരാശയക്കുഴപ്പമോ വാക്കുതർക്കമോ വന്നാൽ അപ്പോൾ തന്നെ അവർ ജ്യോത്സ്യരെ കാണുകയാണു പതിവ്, ഉടനേ അവർ സ്വർണപ്രശ്നം വെയ്ക്കുന്നു, ദൈവം കോപിഷ്ടനാണെന്നു ജ്യോത്സ്യർ വിധിക്കുന്നു. അല്ലെങ്കിൽ സമാനമായ മറ്റൊന്നായിരിക്കും പറയുക. ദൈവത്തെ സമന്വയിപ്പിക്കാൻ ഉടനെ തന്ത്രിയെ വിളിച്ച് ദീപാർച്ചന നടത്തണം! ലക്ഷംദീപാർച്ചന, പന്തീരായിരം ദീപാർച്ചന എന്നിങ്ങനെ പലപേരുകളിൽ അതറിയപ്പെടുന്നു!

പിരിവിനായി ആളുകൾ ഓടുന്നു, ആഘോഷക്കമ്മിറ്റി രൂപീകരിക്കുന്നു, കാശിനായവർ പലവഴി ഓടുന്നു. ഈ കാശൊക്കെ എന്തു ചെയ്യുന്നു? പരിപാടിക്ക് മണിയടിക്കുന്നവനു വരെ വരവേൽപ്പെന്നും ഫേർവെൽ എന്നും ഒക്കെ പറഞ്ഞ് കെട്ടുകണക്കിന് 500 രൂപകൾ ആണു പ്രതിഫലം കൊടുക്കുന്നത്! ഒരുപക്ഷേ, ചെറിയൊരു കമ്മീഷൻ ഇതിനു കാരണഭൂതരായ ജ്യോത്സർമാർക്കും അവർ കൊടുക്കുന്നുണ്ടവണം. പണിയെടുത്തവർക്ക് കൂലി കൊടുക്കണം എന്നതു മര്യാദ, അതു മണിയടിക്കലോ പൂജ ചെയ്യലോ മാലകോർക്കലോ എന്തോ ആവട്ട്; പക്ഷേ, നടക്കുന്നതൊക്കെയും അതിനും അപ്പുറമാണ്.

പല പ്രോഗ്രാമുകളും സ്പോൺസർ ചെയ്യുന്നത് വിദേശകൂട്ടായ്മകളാണെങ്കിൽകൂടി, അതിനു തുല്യമായി നാട്ടിൽ നിന്നും പിരിക്കുന്ന കാശിവർ എന്തു ചെയ്യുന്നു? കൃത്യമായ വേരിഫിക്കേഷൻ ഗവണ്മെൻ്റ് തന്നെ നടത്തി ടാക്സിങ്ങ് പരിധിയിൽ കൊണ്ടുവരേണ്ടതാണിതൊക്കെ. ദീപാർച്ചനയാണെങ്കിൽ, ഒരു ദീപം, 10 ദീപം, 100 ദീപം 1000 ദീപം എന്ന തോതിലാണവർ കൂപ്പണിൽ വില വെച്ചിരിക്കുന്നത്! കാശുകൊടുക്കുന്നവൻ ഒരു ദീപമാണു തെളിക്കുന്നതെങ്കിൽ 100 രൂപ കൊടുത്താൽ മതി!

ഇത്തരം പൊറാട്ടുനാടകങ്ങൾ ഒക്കെയും ഒരുനല്ല കൂട്ടായ്മയെ നശിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ; ഇത്തരം ആരാധനാലയങ്ങളൊക്കെയും വഴിയാധാരാമാവുന്ന നാൾ ഇനി വിദൂരമല്ല. ഇത്തരം പൊറാട്ടുനാടകങ്ങൾ നടക്കുന്ന സമയത്ത് അവിടെ കലാപരിപാടികളോ, എല്ലാവരും ഒന്നിച്ചിരുന്നുള്ള ഭക്ഷണക്രമങ്ങളോ ഒന്നുമുണ്ടാവാറില്ല. കാശിറക്കി കാശ് സ്വരൂപിക്കുന്ന കേവലമൊരു വ്യവസായം മാത്രമായി ആരാധനാലയങ്ങൾ അധഃപതിക്കുന്നു! ഏറ്റവും കൂടുതൽ കാശ് കൊടുത്തവർക്ക് ഒരുപക്ഷേ, പാരിതോഷികവും കൊടുത്തേക്കും ഇവർ; അല്ലെങ്കിൽ പൂജാരി ഒരു സ്പെഷ്യൽ പൂജ അയാൾക്കായി ചെയ്യാനും മതി!!

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്നേക്കു 100 വർഷങ്ങൾ പൂർത്തിയാക്കുന്നു. 1920 ഒക്ടോബർ 17-ന് സോവിയറ്റ് യൂണിയനിലെ (ഇന്ന് ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്നു) താഷ്കന്റിൽ വെച്ച് രൂപീകൃതമായത് മുതൽ, 1964 ഒക്ടോബർ 31-ലെ സി.പി.ഐ. (എം) രൂപീകരണത്തിന് ഇടയാക്കിയ പിളർപ്പ് വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷിയെ വിശേഷിപ്പിക്കുവാൻ ഇന്നുപയോഗിക്കുന്ന നാമമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത്.  അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ തീയതിയെ കുറിച്ച് പലവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സി.പി.ഐ.-യുടെ നിലപാട് പ്രകാരം 1925-ൽ കാൺപൂരിൽ വെച്ചാണ് അവിഭക്ത സി.പി.ഐ. രൂപീകൃതമായത് എന്നാണ്. എന്നാൽ സി.പി.ഐ.(എം)-ന്റെ നിലപാടാകട്ടെ, 1920-ൽ താഷ്കന്റിൽ വെച്ചാണ് സംഘടന രൂപീകരിച്ചതെന്നും.

ചരിത്രയാത്ര
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 ന്. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കൻ്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33)

പാർട്ടി കേരളത്തിലും
1939 ഒക്ടോബർ 13 ന് പിണറായി പാറപ്രം സമ്മേളനത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു.

പുന്നപ്ര-വയലാർ സമരം
1946 ഒക്ടോബർ 24-27 ദിവാൻ്റെ പട്ടാളവും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. വെടിവെയ്പ്പുകളിൽ നിരവധിപ്പേർ മരണപ്പെട്ടു.

ലോക്സഭയിലെ മുഖ്യപ്രതിപക്ഷം
1952 ഏപ്രിൽ 17 ഒന്നാം ലോക്സഭയിലെ മുഖ്യപ്രതിപക്ഷം സിപിഐ. എ.കെ.ഗോപാലൻ ലോക്സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്

ബാലറ്റിലൂടെ ഭരണത്തിൽ
1957 ഏപ്രിൽ 5 ന് ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരമേറ്റു. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു
1964 ഏപ്രിൽ 11 കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഐ(എം) രൂപീകരിച്ചു.

അച്യുതമേനോൻ കേരള മുഖ്യമന്ത്രി
1969 നവംബർ ഒന്ന് കോൺഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രി. തുടർച്ചയായി 7 വർഷം മുഖ്യമന്ത്രി പദത്തിൽ.

ബംഗാളിൽ ചരിത്രവിജയം
1977 ജൂൺ 21 പശ്ചിമ ബംഗാളിൽ സിപിഎം ഭരണം പിടിച്ചു. ജ്യോതി ബസു മുഖ്യമന്ത്രി.

ത്രിപുരയിലും ഭരണം
1978 ജനുവരി 5 ത്രിപുരയിലും സിപിഎം അധികാരത്തിൽ. നൃപൻ ചക്രവർത്തി മുഖ്യമന്ത്രി.

ഗൗരിയമ്മയെ പുറത്താക്കി
1994 ജനുവരി ഒന്ന് കെ.ആർ.ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കി.

ചരിത്രപരമായ മണ്ടത്തരം(സി പി എം)
1996 ൽ ഇന്ത്യൻ പ്രധാനമന്ത്രി പദം ജ്യോതി ബസുവിന് ക്ഷണം. വാഗ്ദാനം പാർട്ടി നിരസിച്ചു. ചരിത്രപരമായ മണ്ടത്തരം എന്നാണ് പിന്നീട് ഈ തീരുമാനത്തെ വ്യാഖ്യാനിച്ചത്.

ബംഗാളിൽ അധികാരത്തിൽ നിന്ന് പുറത്തായി
2011 മേയ് 13 പശ്ചിമബംഗാളിൽ സിപിഎം അധികാരത്തിൽ നിന്ന് പുറത്തായി. തുടർച്ചയായ 34 വർഷത്തെ സിപിഎം ഭരണത്തിനു വിരാമം.

വെട്ടേറ്റ നായ!

വെട്ടുകൊണ്ടു ഗാഢമായ മുറിവേറ്റ പട്ടികൾ, പൂച്ചകൾ, പശുക്കൾ ഒക്കെ തെരുവിൽ അലയുന്നതു കാണുമ്പോൾ ഒരു സങ്കടമാണ്. എത്ര നിർഭാഗ്യകരമായിരിക്കും അവയുടെ ജീവിതം; എന്തുമാത്രം വേദന!! വൃത്തിഹീനമായ സാഹചര്യത്തിൽ മുറിവുകൾ വലുതായി, നടക്കാനാവാതെ ഇഴഞ്ഞും വിലപിച്ചും മരണത്തെ കാത്തിരിക്കുന്ന മൃഗങ്ങൾ എവിടെയൊക്കെ കാണും… ഇവറ്റെയെ വഴിയോരത്തു കണ്ടാൽ ഒരു രണ്ടുമൂന്നു ദിവസത്തെ നല്ലമൂഡു പോയിക്കിട്ടും.

വടിവാൾ വെട്ടിനാലോ വെട്ടുമഴുവിനാൽ കഴുത്തുവെട്ടിയോ കൊല്ലുന്ന കണ്ണൂർമോഡൽ പാതകങ്ങൾ, മതാന്ധതയാൽ തലയറുത്തെടുത്ത് ദൈവരാജ്യം കാംക്ഷിക്കുന്ന ISIS തീവ്രവാദികളുടെ ക്രൂരതകൾ, വയറ്റിലുള്ള പിഞ്ചുകുഞ്ഞിനെവരെ ശൂലമുനത്തുമ്പിൽ കോർക്കുന്ന രാമരാജ്യകാംക്ഷികൾ, കാമുകനുവേണ്ടി ഭർതാവിനെ കൊല്ലാൻ കൊടുക്കുന്ന ഭാര്യമാർ, രഹസ്യവേഴ്ചയ്ക്കായി പിചുകുഞ്ഞുങ്ങളെ കടലിലെറിഞ്ഞു കൊല്ലുന്നവർ… ഇവയൊക്കെയും ചുറ്റുപാടുകളിൽ ആവർത്തിക്കുന്നതു കണ്ട് മൃഗങ്ങളെ കാണുമ്പോൾ അതൊന്നും ഒന്നുമല്ലെന്നാണു തോന്നുന്നു – അധികം വേദനയനുഭവിക്കാതെ അവരൊക്കെയങ്ങ് മരിച്ചു പോവുമല്ലോ!

മരണമെന്നത് അല്പം നേരത്തേ വന്നെത്തിയെന്ന ഒരു ദൗർഭാഗ്യം മാത്രം മരിച്ചവർക്കുള്ളൂ! മരണം കാത്തിരിക്കുന്ന മൃഗങ്ങളുടെ അവസ്ഥ അതല്ലല്ലോ. ഏതോ കുലദ്രോഹി കണ്ണുകൾ ചൂഴ്ന്നെടുത്ത് ഒരു പട്ടിയെ ഇന്നലെ തെരുവിൽ ഉപേക്ഷിച്ചതു കണ്ടു. വെട്ടിയതാണത്! അതിന്റെ മരണവേദനെയെ വിശദീകരിക്കുന്നില്ല 🙁 മനുഷ്യർക്കു മാത്രമേ ഇത്തരം ക്രൂരതകൾ ചെയ്യാനാവൂ!! മനുഷ്യരെയാണിങ്ങനെ ചെയ്തതെങ്കിൽ കൂടി അവനു വേദനയെന്തെന്നു പോലും അറിയാതെ കിടക്കാനുള്ള ആശുപത്രികൾ എമ്പാടുമുണ്ട്. പെട്ടന്ന് മുറിവുണങ്ങാനുള്ള മരുന്നുകൾ ഉണ്ട്! പക്ഷേ, ആ നായയ്ക്കോ!! അതിന്റെ ഇന്നും നാളെയും മറ്റന്നാളുമൊക്കെ എങ്ങനെയായിരിക്കും? എവിടുന്നതിനു ഭക്ഷണം ലഭിക്കും!! ലഭിച്ചാൽ തന്നെ തിന്നാനാവുമോ എന്തോ!! മരണം മാത്രമായിരിക്കണം അതിനുള്ള ഏകവഴി! പക്ഷേ, അതിനായി സ്വയം പട്ടിണികിടന്ന് ഓടയിലത് എത്രനാൾ കിടക്കേണ്ടി വരും!!

മാലിന്യമുക്തകേരളം

malinyam മാലിന്യമുക്തകേരളം
കഴിഞ്ഞ ദിവസം ഒരു കല്യാണം കൂടാനായി എറണാകുളം ടൗണിനടുത്തുള്ള പറവൂരിൽ എത്തിയതായിരുന്നു. നിരവധി തോടുകളും കുളങ്ങളും ഉള്ള സുന്ദരമായ പ്രദേശം. ക്രിസ്ത്യാനികൾ ഏറെ ഉള്ള പ്രദേശമാണെന്നുതോന്നി. വഴി നീളെ കോടികൾ വിലമതിക്കാവുന്ന കിടിലൻ പള്ളികളും, ക്രിസ്ത്യൻ മിഷണറിമാരുടേയും പുണ്യളന്മാരുടേയും (more…)

ശ്ലഥചിന്തകൾ

brocken-thoughts
രജനീകാന്തിന്റെ സിനിമകണ്ടിറങ്ങുമ്പോൾ തീയറ്റർ വിട്ടിറങ്ങുന്നവരെയൊക്കെ പറന്നടിക്കാൻ എനിക്കും ആഗ്രഹം ഉണ്ടാവാറുണ്ട്;
സുരേഷ് ഗോപിയുടെ സിനിമ കണ്ടിറങ്ങുമ്പോൾ അടുത്തുള്ള സർക്കാർ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ പോയി തന്തയ്ക്ക് പിറയ്ക്കാക കാണിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഡയലോഗടിച്ച് പൊതിരെ പൊതിക്കാൻ തോന്നാറുണ്ട്…
പക്ഷേ ഗരാട്ടെ പഠിച്ചിട്ടില്ലാത്തതിനാലും നാളെയും പുറത്തിറങ്ങി നടക്കേണ്ടതിനാലും മൗനം ഭൂഷണമായി കൊണ്ടു നടക്കേണ്ട ഗതികേടുണ്ട് എന്നു മാത്രം…
#ഇതിനെ ആരുമിനി സ്ത്രീവിരുദ്ധമായി കാണേണ്ടതില്ല. ഓരോന്നു കാണുമ്പോൾ അറിയാതെ എഴുതിപ്പോകുന്നു 🙁

———————– x ———————– x ———————–

പൊങ്കാലയിടാൻ സിനിമാ നടികൾകൊക്കെ പ്രത്യേക സ്ഥലമുണ്ടാവുമല്ലേ!!
#ആറ്റുകാലിലെ പൊങ്കാലതന്നെ! നാളെയാണത്രേ സമാപനം!! ചട്ടിയും കലവുമായി പെണ്ണുങ്ങൾ നാട് കൈയ്യേറി തുടങ്ങിക്കാണും…

———————– x ———————– x ———————–

റെയിൽവേ ബജറ്റ് നാളെ
ഇത്തവണയും കേരളത്തിനു വാഗ്ദാനങ്ങൾ ഏറെയുണ്ടാവുമത്രേ!!
ബാഗ്ലൂരിൽ നിന്നും കാഞ്ഞങ്ങാട് വഴി ഒരു ട്രൈൻ ചുമ്മാ ഒന്ന് വാഗ്ദാനിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.
അളവെടുപ്പും സർവേയും റീസർവേയും നടന്നു കഴിഞ്ഞു.. കാഞ്ഞങ്ങാട് വിട്ടാൽ ഏകദേശം റെയിൽവേ സ്റ്റേഷൻ വരുമെന്ന് അവർ പറഞ്ഞതിന്റെ തൊട്ടടുത്തായി കടം വാങ്ങി, ലോണെടുത്ത് തീവിലകൊടുത്ത് സ്ഥലം വാങ്ങിച്ച് ഞാൻ വീടും കെട്ടിവെച്ചു!!
വയസാം കാലെത്തെങ്കിലും ഒരു ചൂളംവിളി കേട്ടാൽ മതിയായിരുന്നു 🙁

———————– x ———————– x ———————–

ചിലപ്പോൾ തോന്നാറുണ്ട് ഈ ടിവി ചാനൽ സബ്‌സ്ക്രിപ്ഷൻ അങ്ങ് ഒഴിവാക്കിയാലോ എന്ന്. വെറുതേ പാത്തുമുന്നൂറു രൂപ മാസം കളയുന്നു!! വാർത്തകൾ മാത്രമാണു സ്ഥിരമായി കാണുന്നത്. ഇടയ്ക്ക് വല്ലപ്പോഴും സിനിമ കണ്ടെങ്കിലായി. സിനിമയാണെങ്കിൽ ടോറന്റിൽ നിറയെ ഉണ്ട്. രാവിലെ പത്രങ്ങൾ വഴി കണ്ണോടിച്ചാൽ അത്യാവശ്യം ജീവിച്ചുപോകാനുള്ള സമകാലികവും ആവും ചാനലുകളിലെ വാർത്താധിഷ്ഠിത പരിപാടിയെന്നും പറഞ്ഞു നടക്കുന്ന പുലിയാട്ട് മഹാമഹം നന്നായി വെറുത്തു തുടങ്ങി.
കീശയിൽ നിന്നും കാശും മുടക്കി ഓരോരോ പരസ്യം കാണുന്ന ഏർപ്പാടിനെ ഉള്ളിൽ നിന്നാരോ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.
#പണ്ടേത്തെ ആകാശവാണിയൊക്കെ ഇപ്പോഴുണ്ടോ എന്തോ?

———————– x ———————– x ———————–

പ്രേമമെന്നത് കയ്യിലൊരു ചിരങ്ങ് വന്നപോലാണ്..
ചൊറിയും തോറും സുഖമേറി വരും..
നിര്‍ത്തി കഴിയുമ്പോഴാണറിയുക വ്രണമായി മാറിയെന്ന്… 🙁

———————– x ———————– x ———————–

എത്രയെത്ര സിനിമകളിൽ കരുണാകരൻ മ്ലേച്ചനായി വന്നിട്ടുണ്ട്!!
രൂപവും സൗണ്ടും അനുകരിച്ച് കോമാളിവേഷം കെട്ടിച്ച് അധിക്ഷേപിച്ചിട്ടുണ്ട്!!
ഇനി
ചിന്താവിഷ്ടയായ സീത എഴുതിയ കുമാരനാശാനെ മരണാനന്തരഅറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇടണം!
വടക്കൻ വീരഗാഥ, പഴശ്ശിരാജ എന്നിവ എഴുതിയ എംടിയെ എത്രയും പെട്ടന്ന് ലോക്കപ്പിൽ ഇടണം ….
പാടിപ്പതിഞ്ഞ കഥകൾ വളച്ചൊടിച്ച് കഥകളാക്കാനുള്ളതല്ല.

#സെല്ലുലോയിഡ് #കമൽ #ജെ സി ഡാനിയേൽ #കോൺഗ്രസ് #കെ മുരളീധരൻ

———————– x ———————– x ———————–

പുതിയ പരീക്ഷണങ്ങളുമായി മലയാളം വിക്കിപീഡിയ വീണ്ടും!

ഡിസംബർ 15-ആം തീയതി ഉച്ച തിരിഞ്ഞ് 2.30 മുതൽ 5.30 വരെ തൃശ്ശൂർ തേക്കിൻകാടു മൈതാനത്തിൽ (നെഹ്രു പാർക്കിന്റെ പടിഞ്ഞാറേ കവാടത്തിനു പുറത്തുള്ള പുൽത്തകിടിയിൽ)യാതൊരു ഔപചാരികതകളുമില്ലാതെ നടത്തുവാനുദ്ദേശിക്കുന്ന ഒരു “ആൾക്കൂട്ടം” ആണു് വിക്കി ഫേസ് പ്ലസ്സ്. ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിവയിലൂടെ മലയാളം വിക്കിപീഡിയയെപ്പറ്റി കേട്ടറിവോ കണ്ടറിവോ അതിൽ കൂടുതൽ അനുഭവപരിചയമോ ഉള്ള ആർക്കും തദവസരത്തിൽ അവിടെ വന്നുചേരാം.

ഇന്റർനെറ്റിലെ ഏറ്റവും പ്രചാരമുള്ള അഞ്ചാമത്തെ വെബ് സൈറ്റായ വിക്കിപീഡിയയുടെ മലയാളം പ്രവർത്തകർ ഒരിക്കൽകൂടി തങ്ങളുടേതു മാത്രമായ ചരിത്രം സൃഷ്ടിക്കുകയാണു്. തൃശ്ശൂർ തേക്കിൻ‌കാട് മൈതാനത്തു് ഇന്നു നടക്കുന്ന “ഫ്രീ ക്രൗഡ് മീറ്റ്” ഇതുവരെ എവിടെയും കേട്ടിട്ടില്ലാത്ത തരത്തിൽ ഒരു പുതിയ തരം പൊതുചടങ്ങായിരിക്കും. അരങ്ങോ അദ്ധ്യക്ഷനോ ഇല്ലാതെ, മൈക്കുകളുടെ ബഹളമോ പ്രസംഗങ്ങളുടെ മടുപ്പോ ഇല്ലാതെ തുറസ്സായ ഒരിടത്തു് ഒത്തുകൂടുന്ന ‘സ്വതന്ത്രമായ’ ഒരാൾക്കൂട്ടം എന്നതാണീ പുത്തൻ പരീക്ഷണത്തിന്റെ പ്രത്യേകത. പങ്കെടുക്കുന്നവരിൽ അന്യോന്യം പരിചയമുള്ളവർക്കു് സ്വയം ചെറുകൂട്ടങ്ങളായി വട്ടം കൂടിയിരുന്നു് തങ്ങൾക്കു് ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി സംസാരിക്കാം. വിക്കിപീഡിയ എന്ന ഓൺലൈൻ വിശ്വവിജ്ഞാനകോശം പോലെത്തന്നെ സ്വതന്ത്രവും സൗജന്യവും തുറന്നതുമായിരിക്കും ‘വിക്കിഫേസ് പ്ലസ്’ എന്ന ഈ ആൾക്കൂട്ടം.

ഡിസംബർ 15നു് ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു് 2.30 മുതൽ 5.30 വരെ തൃശ്ശൂർ നെഹ്രു പാർക്കിനു പടിഞ്ഞാറു വശത്തു് തേക്കിൻകാടു മൈതാനിയിലെ പുൽത്തകിടിയിലാണു് പരിപാടി നടക്കുക. ഇന്റർനെറ്റിലെ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളായ ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ്, ട്വിറ്റെർ തുടങ്ങിയ ചങ്ങാതിക്കൂട്ടങ്ങളിൽ സജീവമായി പങ്കെടുക്കുന്നവർക്കും ഇംഗ്ലീഷിലോ മലയാളത്തിലോ വിക്കിപീഡിയ വായിക്കുകയോ അതിൽ ലേഖനങ്ങൾ ചേർക്കുകയോ ചെയ്യുന്ന ‘വിക്കിപീഡിയന്മാർക്കും’ പരിപാടിയിൽ പങ്കെടുക്കാം. വിക്കിപീഡിയയെക്കുറിച്ചു് കൂടുതൽ അറിയാനും അതിലെ വിവരങ്ങൾ വിദ്യാഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനും താൽപ്പര്യമുള്ളവർക്കു് ആവശ്യമായ പ്രാഥമികവിവരങ്ങൾ നൽകുവാനും ഉള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടു്. വിക്കിപീഡിയയെക്കുറിച്ചു് മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള ഒരു കൈപ്പുസ്തകവും ചടങ്ങിൽ പങ്കെടുക്കുന്നവർക്കു് സൗജന്യമായി വിതരണം ചെയ്യപ്പെടും.

മലയാളം വിക്കിപീഡിയയുടെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെമ്പാടും മറ്റു പ്രധാന നഗരങ്ങളിലും നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായാണു് “വിക്കി ഫേസ് പ്ലസ്സ്” സംഘടിപ്പിക്കുന്നതു്. രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന പത്താം വാർഷികച്ചടങ്ങുകൾ ഡിസംബർ എട്ടിനു കണ്ണൂരിലെ ആറളം മേഖലയിൽ നടത്തിയ ‘വിക്കി വനവിജ്ഞാനയാത്ര’യോടെ ആരംഭിച്ചു. ഡിസമ്പർ 21നു് ഓൺലൈനായി നടത്തുന്ന ‘വിക്കിപീഡിയ പിറന്നാൾ സമ്മാനവും’ 22നു വിവിധ ജില്ലാകേന്ദ്രങ്ങളിൽ നടത്തുന്ന വിക്കിസമ്മേളനങ്ങളും ആണു് അടുത്ത പരിപാടികൾ. ഡിസംബർ 23നു് എറണാകുളത്തു നടക്കുന്ന പ്രധാന സമ്മേളനത്തിൽ സിമ്പോസിയം, സെമിനാർ, വിക്കിപീഡിയ പരിശീലന ശിബിരം, വിക്കി ക്വിസ് തുടങ്ങിയവ ഉൾപ്പെടും.

ജനുവരിയിൽ തൃശ്ശൂരിലെ വിവിധ കോളേജുകളിലായി ശിൽപ്പശാലകൾ, വിക്കി ക്ലബ്ബ് രൂപീകരണം, രക്തദാനക്യാമ്പ് തുടങ്ങിയവയും പ്രവർത്തകർ ആസൂത്രണം ചെയ്തിട്ടുണ്ടു്.

കൂടുതൽ വിവരങ്ങൾ http://ml.wikipedia.org/wiki/MlwikiBD10 എന്ന വെബ് സൈറ്റ് ലിങ്കിൽ ലഭ്യമാണു്.വിക്കി ഫെയ്സ് പ്ലുസ്

ആത്മാർപ്പണത്തിന്റെ വിജയഗാഥ

Wiki-vanayatra-team-members
ഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക്  ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു.

റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം പണ്ട്, പഴശ്ശിപ്പടയിലെ ആദിവാസി നേതാവായിരുന്ന തലയ്ക്കൽ  ചന്തു കുറിച്ച്യരെ സംഘടിപ്പിക്കാനും അയോധനകല പഠിപ്പിക്കാനുമായി പാളയം കെട്ടി താമസമുറപ്പിച്ചു വന്ന സ്ഥലമായിരുന്നുവത്രേ ഇത്. പാലയത്തുവയൽ എന്ന പേര് ബ്രിട്ടീഷുകാരാൽ തലയറ്റു വീണ ആ ആ ധീര യുവാവിന്റെ വീരസ്മരണയുണർത്തും. കുറിച്യർ ഏറെ അതിവസിക്കുന്ന സ്ഥലമാണിത്. മാറിമാറി വരുന്ന ഗവണ്മെന്റുകളുടെ അവഗണന മാത്രം ഏറ്റുവാങ്ങി കാടുകൾക്കിടയിൽ ആരോടും പരിഭവം പറയാതെ കഴിയുന്നു. അവർക്ക് കിട്ടേണ്ടതൊക്കെ ഇടനിലക്കാരും രാഷ്ട്രീയക്കാരും കൈക്കലാക്കുമ്പോൾ മണ്ണു പൊന്നാക്കി മാറ്റി അവർ ജീവിതമാർഗം കണ്ടെത്തുന്നു. പരിതാപകരമാണു പലരുടേയും അവസ്ഥ. അത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ ദിശാബോധം നൽകുകയാണിവിടുത്തെ അദ്ധ്യാപകർ.

പൊതുവേ മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുന്നവരാണ് കുറിച്യർ. ഭാഷ ഒരളവുവരെ പ്രശ്നമാണ്. ആൾക്കൂട്ടങ്ങളിൽ മാറിനിന്ന് അവർ മറ്റുള്ളവർക്ക് വഴിയൊരുക്കുന്നു. കുട്ടികളും അങ്ങനെ തന്നെ. ആ അന്തർമുഖത്വം മാറ്റി തങ്ങളും സമൂഹജീവികളാണെന്ന ദിശാബോധം വരും തലമുറയ്ക്കെങ്കിലും പകർന്നുകൊടുക്കാൻ ഒട്ടൊന്നുമല്ല ഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പൂർണമായ ഉത്തരവാദിത്വം അദ്ധ്യാപകർക്ക് വിട്ടുകൊടുത്ത് മാതാപിതാക്കളും ഒരു വൻ മാറ്റത്തിനു തയ്യാറെടുത്തിരിക്കുന്നു.  ജന്മസിദ്ധമായ അപകർഷതാബോധം കൊണ്ടും ആത്മവിശ്വാസക്കുറവും കൊണ്ടും പൊറുതിമുട്ടുന്ന ഈ കുട്ടികളെ മാറ്റിയെടുക്കാൻ അവർക്ക്  താല്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് ജയരാജൻ മാസ്റ്ററും മറ്റു അദ്ധ്യാപകരും പാഠ്യപദ്ധതിയൊരുക്കുന്നു.

എന്തൊക്കെയാണിവരുടെ പ്രവർത്തനങ്ങൾ എന്നു നോക്കാം; അതിനുമുമ്പ് സ്കൂളിനെ പറ്റി ഒന്നു പറയാം. സുന്ദരമാണാ സ്ക്കൂൾ. സ്കൂൾ വരാന്തയ്ക്കപ്പുറം ആരും ചെരുപ്പുപയോഗിക്കാറില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും ചെരുപ്പ് വെളിയിൽ വരാന്തയ്ക്കുമിപ്പുറം ഊരിവെയ്ക്കുന്നു. ഇതൊന്നും അറിയാതെ നേരെ കേറിച്ചെന്ന എനിക്ക് ക്ലാസ് റൂമിന്റെ വൃത്തികണ്ടപ്പോൾ അവിടെക്ക് ചെരിപ്പിട്ട് കയാറാൻ തോന്നിയില്ല എന്നത് സത്യം. നോക്കിയപ്പോൾ എല്ലാവരും ചെരുപ്പ് പുറത്ത് ഊരി വെച്ചിരിക്കുന്നതു കണ്ടു. ക്ലാസ് മുറിയിലും പുറത്തുമൊക്കെ പലപല കവിതാശകലങ്ങൾ എഴുതിവെച്ചിരിക്കുന്നു. സ്കൂളിനു പുറകുവശത്ത് അവരുടെ പച്ചക്കറി കൃഷി. ടോയ്ലെറ്റുകൾ കണ്ടാൽ പറയില്ല അവിടെ പഠിക്കുന്നത് യു. പി. സ്കൂളിലെ കുട്ടികളാണെന്ന് – ഞാൻ മുമ്പ് ഡിഗ്രി പഠിച്ച സെന്റ്. പയസ് ടെൻത് കോളേജിന്റെ ടോയ്ലെറ്റിനെ കുറിച്ച് ഓർത്തുപോയി!! എത്രമാത്രം വൃത്തിഹീനമായിരുന്നു അവിടെ. വൃത്തിയും വെടിപ്പും എല്ലാ തലത്തിലും സൂക്ഷിക്കുന്നുണ്ട് ഇവിടെ.

നാടിനെപറ്റിയും നാട്ടുകാരെ പറ്റിയും പ്രധാന അദ്ധ്യാപകൻ ശ്രീ. ജയരാജൻ മാസ്റ്റർ വിശദീകരിച്ചു തന്നു. ഒമ്പതു വർഷമായി ജയരാജൻ മാസ്റ്റർ അവിടെ എത്തിയിട്ട്. ഈ കാലം കൊണ്ട് അദ്ദേഹം മുൻകൈ എടുത്തു ചെയ്ത പരിപാടികളെല്ലാം തന്നെ ഗംഭീരമാണ്. പന്ത്രണ്ടു വർഷത്തോളമായി അവിടെ പഠിപ്പിക്കുന്ന നാരായണൻ മാസ്റ്ററും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരായ കുറിച്യരുടെ അദ്ധ്വാനശീലത്തെ കുറിച്ചും മറ്റും പറഞ്ഞുതന്നത് നാരായണൻ മാസ്റ്റർ ആയിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഓരോ കുട്ടിയും ക്ലാസിലെത്തുന്നത്. ഉയർന്ന കായികക്ഷമതയാണു കുട്ടികളുടെ പ്രത്യേകത. സ്പോർട്സ് ഇനങ്ങളിൽ വിവിധ തലങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടാൻ ഈ പ്രത്യേകത സ്കൂളിനെ ഒത്തിരി സഹായിക്കുന്നു. കഠിനാദ്ധ്വാനികളാണ് ഓരോരുത്തരും.

കുട്ടികൾ ഈ സ്കൂളിൽ സ്വന്തമായി ഒരു തപാൽ സംവിധാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. അതു വഴി അവർ പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകൾ നിരവിധിയാണ് ‍… അവരുടെ പരിഭവങ്ങൾ, കുസൃതികൾ, ആവശ്യങ്ങൾ, ക്ഷമാപണങ്ങൾ എല്ലാം അവർ ഇങ്ങനെ എഴുത്തിലൂടെ അദ്ധ്യാപകരെ അറിയിക്കുന്നു. അദ്ധ്യാപകരാവട്ടെ ഇതിനൊക്കെ തക്ക മറുപടിയും കൊടുക്കുന്നുണ്ട്. കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്. മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.

കുറിച്യ സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം ആണു മറ്റൊന്ന്. മനുഷ്യ പരിണാമത്തെ കാണിക്കുന്ന കൂറ്റൻ പേപ്പർ പൾപ്പ് പ്രതിമകൾ, ആദിവാസി മേഖലയിൽ നിന്നും ശേഖരിച്ച വിവിധ ആയുധങ്ങൾ, ഉപകരണങ്ങൾ, പഴയ ഒരു റേഡിയോ, കുട്ടികൾ ചിരട്ടയിലും മറ്റും തീർത്ത ശില്പങ്ങൾ, ചിത്രങ്ങൾ, ബിഷപ്പ് ബീൻസ് പോലുള്ള കൂറ്റൻ വിത്തുകൾ ആനയോട്ടി പോലുള്ള ഉപകരണങ്ങൾ എന്നിങ്ങനെ നിരവിധി സാധനങ്ങൾ അവിടെയുണ്ട്.

ജീവിത സാഹചര്യം കൊണ്ട് ടെലിവിഷൻ എന്നത് കേട്ടറിവു മാത്രമാകേണ്ടിയിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആ സ്കൂളിൽ നടത്തി വരുന്നുണ്ട്. അന്നന്നുള്ള പ്രധാന വാർത്തകളും, അവരുടെ ഡേറ്റുഡേ ആക്റ്റിവിറ്റീസും കടങ്കഥകളും ലോകകാര്യങ്ങൾ വിശദീകരിക്കുന്ന വേൾഡ് ടു ഡേ യും ഒക്കെ മിന്നിമറിയുന്ന കൊച്ചു ടിവി. വാർത്താ വായനക്കാരും അവതാരകരും കുട്ടികൾ തന്നെ. സ്റ്റൂഡിയോയിൽ നിന്നും ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങൾ എൽ സി ഡി ടിവി വഴി ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. അവതാരകരും റിപ്പോർട്ടർമാരും ഒക്കെ കുട്ടികൾ തന്നെ. വിഡിയോ ഏഡിറ്റിങിന് അദ്ധ്യാപകർ സഹായിക്കുന്നു. കോടികൾ കോഴകൊടുത്ത് ഒപ്പിച്ചെടുക്കുന്ന ആധുനിക പബ്ലിക് സ്കൂളുകളിൽ എവിടെ കാണും ഇത്രയ്ക്ക് സുന്ദരമായ ഒരു സ്മാർട്ട് ക്ലാസ് റൂം!!

ഇതുകൊണ്ടൊന്നും തീരുന്നതല്ല പാലയത്തുവയൽ സ്കൂളിന്റെ പ്രത്യേകതകൾ. കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ ഗണിത ലാബ് ഉണ്ടവിടെ.  പഞ്ചായത്തിന്റെ സഹകരണത്തോടെ ഗണിതശാസ്ത്രത്തിന്റെ  സിദ്ധാന്തങ്ങളുടെ രസകരമായ പഠനമാണ്  ഗണിതലാബിലൂടെ സാധ്യമാവുന്നത്. കുട്ടികളിൽ വല്ലാതെ പോക്ഷകാഹാര കുറവു കണ്ടപ്പോൾ അദ്ധ്യാപകർ മുങ്കൈ എടുത്ത്  വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍  ഫോർപ്ലാന്റ്  എന്നപേരിൽ നടത്തുകയുണ്ടായി. വള്ളിച്ചീര, മുരിങ്ങ, പപ്പായ, കാച്ചിൽ തുടങ്ങി നിരവധി ഭക്ഷ്യസാധനങ്ങൾ കുട്ടികളെ കൊണ്ട് അവരവരുടെ വീടുകളിൽ നടീപ്പിച്ചു. കാർഷിക വൃത്തിയാൽ കാലം കഴിക്കുന്ന അവരുടെ പിതാക്കളിൽ നിന്നും ഈ പരിപാടിക്ക് അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.  സ്കൂളിൽ നടത്തിയ ചമ്മന്തി മേളയെ കുറിച്ച് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. 35 -ഓളം ചമ്മന്തികളാണത്രേ അന്ന് കുട്ടികൾ അവിടെ തയ്യാറാക്കിയത്! നാട്ടുവൈവിധ്യങ്ങൾ ഒന്നൊന്നായി നശിക്കുന്നുവെങ്കിലും ഇത്തരം മേളകളിലെങ്കിലും അവ പുനർജ്ജനിക്കുകയും ഓർമ്മ പുതുക്കുകയും ചെയ്യുന്നു.

എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ്‌ മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌. വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതകേരളം പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടു സ്കൂളുകളിൽ ഒന്നാണീ സരസ്വതീക്ഷേത്രം. പത്ത് കമ്പ്യൂട്ടറുകൾ ഉള്ള ഒരു ലാബുണ്ട് ഇവിടെ, ഉടനേ തന്നെ ഇന്റർനെറ്റ് കണക്ഷൻ കിട്ടുമെന്ന് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. കുഞ്ഞുങ്ങൾക്ക് ഇന്റെർ നെറ്റ് വെച്ച് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യാൻ അദ്ദേഹത്തിനു കഴിയട്ടെ. മലയാളം വിക്കിപീഡിയയുടെ എല്ലാവിധ പിന്തുണയും സഹായസഹകരണവും ഞങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടാണു വന്നത്. വിളിച്ചാൽ ഏതു നിമിഷവും ഓടിയെത്താൻ ഞങ്ങൾ തയ്യാറാണെന്ന് ഒരിക്കൽ കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.

ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് പുറമേയുള്ള മറ്റു സ്കൂളുകളിലേക്ക് പോകേണ്ടിവരുന്നു. ഏറെ ശ്രദ്ധകിട്ടി വളർന്ന ഇവർ മറ്റു സ്കൂളുകളിൽ വല്ലാതെ അവഗണിക്കപ്പെടുന്നു. ദൂരവും അവഗണനയും ഒക്കെ കൊണ്ട് ഏഴാം ക്ലാസ് കഴിഞ്ഞ് പഠനം തുടരുന്നവർ വളരെ കുറച്ചാണ്. ആ സങ്കടം ജയരാജൻ മാസ്റ്ററിന്റെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. എത്രയും പെട്ടന്ന് ആ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയരട്ടെയെന്ന് ആശംസിക്കാനേ നമുക്കു പറ്റൂ! അവിടുത്തെ അദ്ധ്യാപരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകണമെങ്കിൽ അങ്ങനെ സംഭവിക്കണം.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

തിരിച്ചറിവുകളുടെ വിജ്ഞാനയാത്ര

മലയാളം വിക്കിപീഡിയ പത്താം വാർഷികം – വിജ്ഞാനയാത്ര

malayalam-wikipedia-10th-anniversary
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നീ പരിപാടികൾ വളരെ വിജയപ്രദമായിരുന്നു. 2012 ഡിസംബർ 8, 9 തീയതികളിലായി പാലയത്ത് വയൽ ഗവണ്മെന്റ് യു പി സ്കൂളിൽ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീ. ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രണ്ട് വനിതാ വിക്കിപീഡിയർ അടക്കം 30 പേർ പങ്കെടുത്തു. വിക്കി വിജ്ഞാനയാത്ര, വിക്കി വനയാത്ര എന്നിങ്ങനെ രണ്ടുഭാഗമായിട്ടായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. ഡിസംബർ എട്ടിനു നടന്ന വിക്കി വിജ്ഞാനയാത്രയിൽ പ്രാദേശിക സാമൂഹിക ചരിത്രസംബന്ധിയായ വിവരങ്ങളുടെ ശേഖരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

പുരളിമല മുത്തപ്പൻ ക്ഷേത്രം

nagalinga-tree-at-puralimala
വിക്കിപീഡിയ വിജ്ഞാനയാത്രയുടെ ഭാഗമായി പേരാവൂർ ഭാഗത്ത് ചരിത്രപ്രാധാന്യമുള്ള ചില ക്ഷേത്രങ്ങൾ സന്ദർശിക്കുകയുണ്ടായി. ഈ യാത്രയ്ക്ക് നേതൃത്വം നൽകിയത് വിക്കിപീഡിയനായ വിനയ് രാജും, പാല കാക്കയങ്ങാട് സ്കൂളിലെ മലയാളഭാഷാ അദ്ധ്യാപകനായ ഗഫൂർ മാഷും ചേർന്നായിരുന്നു. സംഗത്തിലെ മറ്റുള്ളവർ വിക്കിപീഡിയരായ വിശ്വപ്രഭ, സുഗീഷ് സുബ്രഹ്മണ്യം, മഞ്ജുഷ, പിന്നെ ഞാനും ആയിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ആരൂഢക്ഷേത്രമായ പുരളിമല മുത്തപ്പക്ഷേത്രത്തിൽ നിന്നുമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. കോലത്തുനാടീന്റെ ആത്മസാക്ഷാത്കാരമാണു മുത്തപ്പൻ തെയ്യം. പ്രത്യേകിച്ചും കുറിച്യസമുദായത്തിന്റെ കൺകണ്ട ദൈവം. സവർണബിംബങ്ങളെ ചുട്ടെരിച്ച് അധഃസ്ഥിതന്റെ കൂരകളിൽ വിപ്ലവത്തിന്റെ വിത്തുവിതച്ച പോയകാലത്തെ സമരനേതാവിനോടുള്ള ആരാധന നിത്യേന തെയ്യക്കോലമായി ഉറഞ്ഞാടി അനുഗ്രഹം ചൊരിയുന്നുണ്ട് പുരളിമലയിൽ. തിരു സന്നിധിയിൽ എത്തുന്നവർക്ക് എന്നും അന്നദാനം നടത്തിവരുന്ന ആ ക്ഷേത്രം ഏറെ സാമുഹികപ്രാധാന്യമുള്ള ഒന്നാണ്. അമ്പലമുറ്റത്ത് കൈലാസപതി (നാഗലിംഗമരം – Cannon ball tree) എന്ന വിശിഷ്ഠമായ മരം പൂക്കൾ വിരിയിച്ച് ഞങ്ങൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്നതായി തോന്നി. സുഗീഷ് ചാഞ്ഞും ചരിഞ്ഞും പൂക്കളേയും കായ്ക്കളേയും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.

മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം

mrudanga-shyleswari-kshethram-muzhakkunnu
കേരളവർമ്മ പഴശ്ശിരാജാവിന്റെ കുടുംബക്ഷേത്രമായിരുന്ന മുഴക്കുന്ന് പഞ്ചായത്തിലെ മൃദംഗശൈലേശ്വരീ ക്ഷേത്രം. ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രവേലകൾ ചെയ്തുവരുന്ന തങ്കം എന്ന മാരാർ സ്ത്രീയിൽ നിന്നും കിട്ടിയ വിവരമായിരുന്നു ഇത്. ഞങ്ങൾ ചെല്ലുമ്പോൾ അമ്പലത്തിന്റെ ഒരു വശത്തായി പുറത്ത് നെല്ല് ഉണക്കാനിടുകയായിരുന്നു അവർ. അമ്പലം നടത്തിപ്പിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി അവർ സംസാരിച്ചു; പൊന്നുതമ്പുരാനായ കേരളവർമ്മ പഴശ്ശിരാജാവാന്റെ കുടുംബക്ഷേത്രമാണിതെന്ന് അഭിമാനത്തോടെ പറയുമ്പോൾ അവരുടെ കണ്ണുകളിൽ അഭിമാനത്തിന്റെ പൊൻതിളക്കം ഉണ്ടായിരുന്നു. ദുർഗാ ഭഗവതിയാണ് പ്രതിഷ്ഠ. അസമയത്തായിപ്പോയി ഞങ്ങൾ എത്തിയത്. ക്ഷേത്രമര്യാദകൾ പാലിക്കേണ്ടതുള്ളതിനാൽ പഴശ്ശിത്തമ്പുരാന്റെ പാദസ്പർശത്താൽ ഒരുകാലത്ത് പുളകം കൊണ്ട നാലമ്പലത്തിനകത്ത് കയാറാനായില്ല. നാശോന്മുഖമാണു പലഭാഗങ്ങളും. അമ്പലമുറ്റത്ത് വാളും പരിചയും ഏന്തിയ പഴശ്ശിത്തമ്പുരാന്റെ പൂർണകായ പ്രതിമ കാവലാളെ പോലെ നിൽപ്പുണ്ടായിരുന്നു. മമ്മുട്ടിയുടെ പഴശ്ശിവേഷം വിട്ട് മനസ്സിൽ യഥാർത്ഥ പഴശ്ശിരാജാവിന്റെ മുഖം വരച്ചു ചേർത്തപ്പോൾ അത്യധികമായ ആഹ്ലാദമായിരുന്നു. അമ്പലത്തിനകത്ത് പ്രവേശിക്കാനാവാതെ വലംവെച്ചു തിരിച്ചു വരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് ആ പഴയ കഥകളി വന്ദനശ്ലോകമായിരുന്നു. വഴിയിൽ വെച്ചുതന്നെ വിശ്വേട്ടനും വിനയേട്ടനും കൂടി ആ കഥകളി ശ്ലോകത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ സബ്ജക്റ്റല്ലാത്തതിനാൽ മിണ്ടാൻ പോയില്ല… എങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു അത്:
മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുര്‍ഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുര്‍വ്വന്ത്വമീ മംഗളം…

ആറളം വന്യജീവി സങ്കേതം, എടത്തിൽ ഭഗവതിക്ഷേത്രം

aralam-farm - ആറളം വന്യജീവി സങ്കേതം
തുടർന്ന് നേരെ പോയത് ആറളം ഫാമിലേക്കായിരുന്നു. വൈവിധ്യമാർന്ന ഫലസംസ്യങ്ങളുടെ ഉല്പാദനവും വിതരണവും അവിടെ ഉണ്ട്, പ്ലാവിൻ തൈകൾക്കൊക്കെ 150 രൂപയോളം വില. വന്യജീവി സങ്കേതത്തിലേക്കൊന്നും സമയ പരിമിതി മൂലം പോയില്ല. ഫാമിനു നടുവിലുള്ള ഒരു ഹൈ സ്കൂൾ വരെ പോയി തിരിച്ചു വന്നു. വഴിയിൽ ഫാമിനടുത്തുള്ള കൃഷിയിടങ്ങളിലൂടെയും തേനീച്ച വളർത്തൽ കേന്ദ്രങ്ങളിലൂടെയും നടന്നു. അധിക സമയം അവിടെ നിന്നില്ല, ഞങ്ങൾ ഒരോ ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് തിരിച്ചുപോന്നു. വഴിവക്കിൽ സമീപത്തുള്ള എടത്തിൽ ഭഗവതിക്ഷേത്രത്തിൽ കയറാൻ മറന്നില്ല; വലിയ ചരിത്രപ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും അത്യധികായ ഒരു സാമൂഹിക കൂട്ടായ്മയുടെ നേർക്കാഴ്ചയാണത്രേ ആ ക്ഷേത്രത്തിലെ ഉത്സവങ്ങൾ. വർഷാവർഷങ്ങളിൽ നടന്നു വരുന്ന ഉത്സവത്തിന് അന്നാട്ടിലെ മുഴുവൻ ജനങ്ങളും എത്തിച്ചേരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വിദൂരത്തേക്ക് കല്യാണം കഴിച്ചു പുതിയ ജീവിതസാഹചര്യങ്ങളിൽ വ്യാപരിച്ചവരും ഒക്കെ അന്നേ ദിവസം മറ്റു തിരക്കുകൾ മാറ്റി വെച്ച് ഒത്തുചേരുകായാണിവിടെ – അമ്മയുടെ തിരുമുറ്റത്ത്. വിശേഷമെന്നു തോന്നിക്കുന്ന ചില നേർച്ചകൽ അവിടെ കണ്ടു, കാൽ, കൈ, തലയോട് എന്നിവയുടെ വെള്ളിരൂപങ്ങൾ നേർച്ചയായി സമർപ്പിക്കുന്നതാവണം എന്നു ഞങ്ങൾ ഊഹിച്ചു. പാല കാക്കയങ്ങാട് ഹൈസ്കൂളിലെ അദ്ധ്യാപകനായ ഗഫൂർ മാഷിന്റെ വിശദീകരണത്തിൽ ഞങ്ങളവിടെ എത്തിച്ചേരുന്ന ആൾക്കൂട്ടങ്ങളേയും കെട്ടിയാടുന്ന ഭഗവതിയേയും നേരിട്ടുകണ്ട പ്രതീതിയിൽ അനുഗ്രഹീതരായി. തെക്കു-വടക്കൻ സംവാദങ്ങളിലെ നിറസാന്നിധ്യമായ ചെമ്പകമരം തെക്കന്മാരായ വിശ്വേട്ടനേയും സുഗീഷിനേയും നോക്കി ചിരിച്ചുകൊണ്ട് അമ്പലമുറ്റത്ത് നിൽപ്പുണ്ടായിരുന്നു. എടത്തിൽ ഭഗവതിയോട് യാത്രപറഞ്ഞിറങ്ങി.

വാവലിപ്പുഴയോരത്തെ നാണുവാശന്റെ കളരി

kalari-nanu-aashan - നാണുവാശാന്റെ കളരിഅധികം ദൂരെയല്ലാതെയായിരുന്നു നാണുവാശാന്റെ കളരി. മനോഹരമായ വാവലിപ്പുഴയോരത്ത് പാലപ്പുഴയിൽ പഴശ്ശിരാജാവിന്റെ പേരിൽ തന്നെ കളരിത്തറ. തറനിരപ്പിൽ നിന്നും അല്പം താഴ്ത്തി, ഒരു മൂലയിൽ കളരി ദേവതയെ കുടിയിരുത്തിയിരിക്കുന്നു. പെൺകുട്ടികളടക്കം ധാരാള പേർ അവിടെ കളരി അഭ്യസിക്കുന്നു. ചുരിക, ഉറുമി, കത്തി, വടിപ്പയറ്റിനുതകുന്ന വിവിധതരം വടികൾ തുടങ്ങിയ അയോധനസാമഗ്രികൾ അവിടെയുണ്ടായിരുന്നു. നല്ല തണുപ്പായിരുന്നു അകത്ത്. കളരി തൈലങ്ങളുടെ വിവിധ കുപ്പികൾ അവിടവിടെ കാണപ്പെട്ടു. അവാച്യമായൊരു ശാന്തത ആത്മാവിലേക്കിറങ്ങി ചെല്ലുന്ന പ്രതീതി തോന്നി. ഞങ്ങൾ വാവലിപ്പുഴയോരത്തേക്കിറങ്ങി. പുഴ പകുതിയിലേറെ വറ്റി വരണ്ടിരിക്കുന്നു. നടുവിലായി ചില തുരുത്തുകൾ പോലെ കാണപ്പെട്ടു, മഴക്കാലത്ത് രൗദ്രതാണ്ഡവമാടി ആർത്തലച്ചു വരുന്ന വാവലിപ്പുഴയെ ഞാൻ മനസ്സാ നിരൂപിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ റബർ ഷീറ്റ് ഉറവെച്ച് അടിച്ചെടുക്കുന്ന മെഷ്യനും മറ്റും കണ്ടപ്പോൾ മഞ്ജുഷയ്ക്ക് അതൊക്കെ ആദ്യമായി കാണുന്ന കൗതുകം. കൈയിലെ രണ്ടുവിരലുകൾ മെഷ്യനകത്ത് പണ്ടെന്നോ കുടുങ്ങി ചതഞ്ഞരഞ്ഞതിന്റെ ധാരുണവേദന അയവിറക്കി സുഗീഷ് അവന്റെ ചതഞ്ഞ വിരലുകൾ കാണിച്ചു തന്നു. വിശപ്പ് മെല്ലെ പിടിമുറുക്കാൻ തുടങ്ങി. രാവിലെ വിനയേട്ടന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചർ ഒരുക്കിത്തന്ന ഇഡ്ഡലിയും സ്പെഷ്യൽ കോമ്പിനേഷനായ കപ്പയും തൈരും ഒക്കെ ആവിയായിപ്പോയിരിക്കുന്നു.
aralam-farm-kannurപേരാവൂരിലെ ഒരു ഹോട്ടലിൽ വെച്ച് സുഭിക്ഷമായ ഉച്ച ഭഷണം. തുടർന്ന് വൈകുന്നേരവും നാളെ മുഴുവനായും നടക്കുന്ന പരിപാടികളുടെ ആസൂത്രണത്തിലേക്ക് അല്പസമയം ഊളിയിട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്ക് പോയി പാത്രങ്ങളെടുത്തു; ചായ വെയ്ക്കാനാവശ്യമായ പാൽ തുടങ്ങിയവയൊക്കെ വാങ്ങി വണ്ടിയിൽ വെച്ചു. സംഘാടനായ വിനയേട്ടന് തുരുതുരെ ഫോൺകോളുകൾ വന്നുതുടങ്ങി. അന്നത്തെ യാത്രകളിൽ ഞങ്ങൾ ഏറെ പ്രാധാന്യം കൊടുത്ത സ്ഥലത്തേക്ക് ഇനിയും എത്തിയിട്ടില്ല. തൊടീക്കളം ശിവക്ഷേത്രമായിരുന്നു അത്. തുടർന്നുള്ള യാത്ര അങ്ങോട്ടായിരുന്നു. രാത്രിയിലെ ഞങ്ങളുടെ ഒത്തു ചേരലിനു സാക്ഷ്യം വഹിക്കുന്ന കാനനമധ്യത്തിലെ പാലയത്തുവയൽ സ്കൂളിലേക്ക് തിരിയുന്ന ചങ്ങല ഗേറ്റ് എന്ന സ്ഥലവും കടന്ന് ഞങ്ങൾ തൊടീക്കളം ശിവക്ഷേത്രത്തിൽ എത്തി.

തൊടീക്കളം ശിവക്ഷേത്രം

കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു എന്നു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ഒരു വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു. വിശാലമായ അമ്പലക്കുളവും കൽപ്പടവുകളും പ്രാചീന ഗാംഭീര്യത്തെ വിളിച്ചോതുന്നതായിരുന്നു. ഡി.വൈ.എഫ്.ഐക്കാരുടെ ഒരു ബോർഡ് കൗതുകമുണർത്തി. കുളത്തിലെ അലക്ക് നിരോധിച്ചുകൊണ്ടും ചെരുപ്പുപയോഗിച്ച് കുളത്തിൽ ഇറങ്ങുന്നതിനെതിരെയും ആയിരുന്നു ബോർഡ്. ക്ഷേത്രമതിൽക്കെട്ടിലെത്തി. യാതൊരു സംരക്ഷണവും ഇല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾ. പൊളിഞ്ഞു വീണ മതിൽക്കെട്ടിനിടയിലൂടെ കാണുന്ന ആ ആദിമ ക്ഷേത്രപ്രൗഢിയുടെ ഗോപുരം. ക്ഷേത്രാചാരം അവിടെയും വിലങ്ങു തടിയായി. ക്ഷേത്രത്തിനകത്തു പ്രവേശിക്കാനോ പുരാതനമായ ആ ചുവർച്ചിത്രങ്ങൾ കണ്ടറിയാനോ ക്ഷേത്രപാലകർ ഞങ്ങളെ സമ്മതിച്ചില്ല. വളരെ ദൂരെനിന്നും വരുന്നവരാനെന്നും ക്ഷേത്രത്തിലേക്ക് മുതൽക്കൂട്ടാവുന്ന ചെറുതെങ്കിലുമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിക്കുമെന്നും ഒക്കെ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. നിങ്ങൾ കയറിയിട്ടും കാര്യമില്ല ചിത്രങ്ങൾ എടുക്കരുതെന്ന് നിയമമുണ്ടെന്നും പറഞ്ഞു. സർക്കാർ നിയമമത്രേ! ചിത്രങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റ് പലരും കാശാക്കി മാറ്റുന്നത്രേ! എത്രയാലോചിച്ചാലും മനസ്സിലാവാത്ത ന്യായവാദങ്ങളാണല്ലോ നമ്മുടെ ഗവണ്മെന്റുകൾ കാലാകാലങ്ങളിൽ ഉണ്ടാക്കുന്നത്. ചിത്രങ്ങൾ വിറ്റാൽ ഇവർക്കെന്ത്? കൂടുതൽ ആൾക്കാർ അതു കണ്ട്, ക്ഷേത്രത്തിന്റെ പുരാതന മഹിമ കണ്ട് വന്നെത്തുകയില്ലേ? ആരോട് ചോദിക്കാൻ? ക്ഷേത്രത്തോളം തന്ന്എ പുരാതനമായ ഒരു ബോർഡ് പുരാവസ്തുവകുപ്പിന്റെ വകയായി ക്ഷേത്രമുറ്റത്ത് കുത്തി നിർത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളവിടെ വട്ടം കൂടി നിൽക്കുന്നതു കണ്ടപ്പോൾ മറ്റൊരു ക്ഷേത്രപാലകൻ വന്ന് കാര്യങ്ങൾ വീണ്ടും അന്വേഷിക്കുകയുണ്ടായി! വിശ്വേട്ടൻ അയാൾക്ക് വിക്കിപീഡിയയുടെ പഠനശിബിരം നടത്തിക്കൊടുക്കുന്നുണ്ടായിരുന്നു!! ഇന്റെർനെറ്റെന്തെന്നോ വിക്കിപീഡിയ എന്തെന്നോ അറിയാത്ത ആ പാവം നാട്ടുമ്പുറത്തുകാരൻ വിഴുങ്ങസ്യ ൻഇൽക്കുന്നുണ്ടായിരുന്നു അവിടെ! മേലിൽ അയാൾ ക്ഷേത്രം കാണാൻ വരുന്നവരോട് കുശലപ്രശ്നങ്ങൾ ചോദിച്ചു പോകുമെന്ന് കരുതാൻ ഇനി നിർവാഹമില്ല.

പാലയത്തുവയൽ യു. പി സ്കൂളിലേക്ക്

ചങ്ങല ഗേറ്റ് കടന്ന് നേരെ പാലത്തുവയൽ സ്കൂളിലേക്ക്. പ്രധാന അദ്ധ്യാപകനായ ശ്രീ ജയരാജൻ മാസ്റ്ററും, നാട്ടറിവുകളുടെ വിക്കിപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന കർഷകനായ മാത്യു സാറും സ്കൂളിലെ തന്നെ അദ്ധ്യാപനായ നാരായാണൻ സാറും ഒക്കെ ഞങ്ങളെ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ഏറെ ആയെന്ന് വിനയേട്ടൻ പറഞ്ഞു. വഴിവക്കിൽ ഹരിഹരൻ സംവിധാനം ചെയ്യുന്ന ഭാവന നായികയും വിനീത് നായകനും ആയി അഭിനയിക്കുന്ന ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഞങ്ങളും സിനിമാക്കാരാണെന്നു കരുതി പലരും പ്രതീക്ഷയോടെ വണ്ടിക്കകത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്തൊന്നും നിർത്താതെ ഞങ്ങൾ സ്കൂളിലെത്തി. ബാംഗ്ലൂരിൽ നിന്നും സുധിയും അപ്പോഴേക്കും വന്നുചേർന്നിരുന്നു. ആദിത്യമരുളുന്ന സുമനസ്സുകളെ പരിചയപ്പെട്ടു. സമീപത്തുകൂടെ ഒഴുകുന്ന കാട്ടരുവിയിൽ പോയി സ്ഥലകാലബോധങ്ങൾ വെടിഞ്ഞുള്ള ഒരു കുളി. മനസ്സും ശരീരവും ഒരു പോലെ തണുത്തു. കുളികഴിഞ്ഞെത്തുമ്പോഴേക്കും വിക്കിപീഡിയനായ വൈശാഖ് കല്ലൂർ എത്തിച്ചേർന്നു. എല്ലാവരും ഭക്ഷണം കഴിച്ചു.

രാത്രിക്കു കടുപ്പമേറിത്തുടങ്ങി. ഞങ്ങളെല്ലാവരും സ്കൂളിന്റെ ഒരു ക്ലാസ്‌മുറിയിൽ സമ്മേളിച്ചു. തികച്ചും ഔപചാരികമായിത്തന്നെ ഞങ്ങൾ കാര്യപരിപാടിയിലേക്ക് നീങ്ങി. സ്കൂളിനെക്കുറിച്ചും കുറിച്യർ എന്ന ആദിമ സമുദായത്തിന്റെ പരിമിതികളെ കുറിച്ചും മിടുക്കരായ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാർത്ഥതയെ പറ്റിയും മിടുമിടുക്കരായ അവിടുത്തെ കുട്ടികളെ കുറിച്ചും കുട്ടികളെ അവർക്കു വിട്ടുകൊടുത്ത ആ ആദിമമനുഷ്യരുടെ സ്നേഹത്തെക്കുറിച്ചും ജയരാജൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് ജയരാജൻ മാസ്റ്റർ ഒരു കവിത ആലപിച്ചു; ഞങ്ങൾ അതേറ്റുപാടി; അടിച്ചമർത്തപ്പെട്ട ഒരു കൂടം മനുഷ്യരുടെ വിടുതലിനുവേണ്ടി; ആത്മവിശ്വാസത്തോടെ അവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഒരു ഉണർത്തുപാട്ടായിരുന്നു അത്. ഏറ്റു പാടിയപ്പോൾ അടങ്ങാത്തൊരു വിപ്ലവവീര്യം സിരകളിലേക്ക് പാഞ്ഞുകരറുന്നതായി തോന്നി. ഒമ്പതുവർഷമായി ആ സ്കൂളിനെ അറിഞ്ഞ് കുറിച്യസമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് അദ്ദേഹം നയിക്കുകയാണ് ജയരാജൻ മാസ്റ്റർ. എളിമയുടെയും വിനയത്തിന്റേയും ആൾരൂപമായ ജയരാജൻ മാസ്റ്റർ ഒത്തിരി കാര്യങ്ങൾ പറയുകയുണ്ടായി. അതേക്കുറിച്ച് ഉടനെ തന്നെ എഴുതുന്നുണ്ട്.

തുടർന്ന് വിക്കിപീഡിയയെ പരിചയപ്പെടുത്തിക്കൊണ്ട് വിശ്വേട്ടൻ സംസാരിച്ചു. വിശ്വേട്ടന്റെ സ്ഥിരം ശൈലിയിൽ തന്നെയായിരുന്നു പരിചയപ്പെടുത്തൽ, എങ്കിലും അധികം വലിച്ചു നീട്ടാതെ കാര്യത്തോട് അടുപ്പിച്ചു തന്നെയായിരുന്നു വിശ്വേട്ടന്റെ പോക്ക്. വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളായ വിക്കിഷ്ണറി, വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാഠശാല, കോമൺസ് എന്നിവയെ ഞാൻ ചെറുതായി പരിചയപ്പെടുത്തി. തുടർന്ന് കൊല്ലം അഞ്ചലിൽ നടന്നുവരുന്ന വിക്കിപ്രവർത്തനങ്ങളെക്കുറിച്ച് സുഗീഷ് സംസാരിച്ചു. സംസാരത്തിനിടയിൽ കറന്റ് പോയിരുന്നെങ്കിലും ഞങ്ങൾ നിർത്തി വെയ്ക്കാൻ കൂട്ടാക്കിയില്ല… നെറ്റോ, മൊബൈൽ കവറേജോ ഇല്ലാത്ത ആ വനപ്രദേശത്തുള്ള ആദ്യ ദിവസം നല്ലൊരു അനുഭമായിരുന്നു. രാത്രി ഏറെ വൈകി ഉറങ്ങാൻ, ഒരു ക്ലാസ് മുറിയിൽ വിശ്വേട്ടനും സുഗീഷും സുധിയും വൈശാഖും മഞ്ജുഷയും ഞാനും കൂടി, മഞ്ജു നേരത്തെ കിടന്നുറങ്ങി, ഒരുമണിയാകാറായപ്പോൾ ഞാനും കിടന്നു. മറ്റുള്ളവർ നാലുമണി കഴിഞ്ഞാണത്രേ കിടന്നത്.! വിശ്വേട്ടന്റെ ക്ലാസ്സായിരുന്നു പാതിരാത്രിയിൽ!!

ഇത് ഒന്നാം ദിവസത്തെ കാര്യങ്ങൾ. ഇനിയും എഴുതാനുണ്ട് ഒത്തിരി… വനയാത്രയുടെ ഭാഗമായി പെരുവയിൽ നിന്നും കൊളപ്പയിലേക്ക് നടത്തിയ യാത്രയെ കുറിച്ച്, കുറിച്യ കോളനികളെ പറ്റി, മൂപ്പനെ പറ്റി, അമൃതൊഴുകിപ്പരക്കുന്ന മലമുകളിലെ ആ വെള്ളച്ചാട്ടത്തെക്കുറിച്ച്…. അതിലെല്ലാം ഉപരിയായി നാടിന്റെ ഹൃദയമായ ആ കൊച്ചു സരസ്വതീക്ഷേത്രത്തെ കുറിച്ച്, അവിടുള്ള കുട്ടികൾ വിരചിച്ച വിപ്ലവ ചിന്തകളെക്കുറിച്ച്, അവരുടെ തപ്പാൽ സംവിധാനത്തെക്കുറിച്ച്, മ്യൂസിയത്തെ കുറിച്ച്, വീടുകളിൽ അവർ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ സംവിധാനത്തെക്കുറിച്ച്, നാട്ടുവർത്തമാനങ്ങളും ലോകവിവരങ്ങളും സംപ്രേക്ഷണം ചെയ്യുന്ന അവരുടെ ടിവി ചാനലിനെ കുറിച്ച്, അവരുടെ അതുല്യമായ കായികക്ഷമതയെ കുറിച്ച്, അവർ ഉണ്ടാക്കി വിളമ്പിയ ചമ്മന്തികളെ കുറിച്ച്… ഇവയെ ഒക്കെ ഒരു നൂലിൽ കെട്ടി അവരുടെ നട്ടെല്ലായി നിൽക്കുന്ന ആ സ്കൂളിലെ അദ്ധ്യാപകവൃന്ദത്തിന്റെ നിസ്തുല സ്നേഹ സമ്പന്നതയെക്കുറിച്ച്…

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
Vijnana Yathra
Palayathuvayal School
Pachal gramam – Salem

കോടികൾ പ്രസവിക്കുന്ന വിശുദ്ധമല!!

ശബരിമലയിലെ കരാറുകൾ തൊട്ടതിലൊക്കെ തട്ടിപ്പാണല്ലോ!!

  1. വാഹനങ്ങൾക്ക് പാർക്കിങ് ഒരുക്കുന്ന കരാർ ലക്ഷങ്ങൾ കുറച്ചു കൊടുത്തു
  2. താൽകാലിക കടകൾ ഉണ്ടാക്കുന്നതിന് വ്യാപാരികൾക്ക് സ്ഥലങ്ങൾ കൊടുത്തതിൽ വൻ ക്രമക്കേട്
  3. വെടി വഴിപാട് കരാർ കാരന് കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിക്കൊടുക്കാൻ വ്യവസ്ഥയുണ്ടായിട്ടും ലക്ഷങ്ങൾ കുറച്ചു കൊടുത്തു…
     വെടിവെക്കുന്നതാവട്ടെ 15 പേർ വഴിപാട് നടത്തുമ്പോൾ ഒന്നുവെച്ചും… 5 രൂപയിൽ കൂടുതൽ ഒരു വഴിപാടിനു വാങ്ങിക്കരുത് എന്ന വ്യവസ്ഥ കാറ്റിൽ പറത്തി 15 രൂപ വരെ വാങ്ങിക്കുന്നു.
  4. പടിപൂജ ചെയ്തു കിട്ടുന്ന തേങ്ങകൾ ശേഖരിക്കാനും വിൽക്കാനും മറ്റും കരാർ കൊടുത്തതിലും ലക്ഷങ്ങളുടെ കുറവ്!
  5. അരവണയെ കുറിച്ചും പരാതി. ഗുണമേന്മയില്ലാത്ത അരവണയിൽ പൂപ്പൽ.കരാറുകാൽ സുരക്ഷാ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്നു, നിയങ്ങളെ നോക്കുകുത്തിയാക്കുന്നു, ഇതിനൊക്കെ ഒത്താശയോടെ ദേവസ്വം ബോർഡ്.
  6. മിക്ക കരാറുകൾക്കും പിന്നിൽ കോൺഗ്രസ്സിലെ സചിവോത്തമ ബന്ധുക്കൾ തന്നെ!!
ഇത്ര വലിയ തട്ടിപ്പുക്കൾ കണ്ട് മൂകസാക്ഷിയായി അയ്യപ്പൻ മലമുകളിൽ നിന്നും പൊട്ടിക്കരയുന്നുണ്ടാവണം. പണ്ട്, പന്തളരാജാവോ ശിവനോ മറ്റോ കെട്ടിയ ആ ബെൽറ്റ് പൊട്ടിച്ചു കിട്ടിയാൽ മാളികപുറത്തമ്മയേയും കൂട്ടി പുള്ളിക്കാരൻ മലയിറങ്ങി രക്ഷപ്പെട്ടേനെ!!

ബാങ്കിങ് തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ

മുമ്പ് പലവട്ടം വന്നതായിരുന്നു ഇത്തരത്തിലുള്ള മെയിലുകൾ. അന്നൊക്കെ തട്ടിപ്പാണെന്ന് അറിയാമായിരുന്നിട്ടും ആ മെയിലുകൾ ചുമ്മാ ഡിലീറ്റ് ചെയ്തു കളയുക മാത്രമാണു ചെയ്തത്. കഴിഞ്ഞ വർഷം ഗൾഫിലുള്ള ഒരു സുഹൃത്ത് പറഞ്ഞു അവൻ ഈ തട്ടിപ്പിനിരയായി എന്ന്! വിദ്യാഭ്യാസവും നല്ല ജോലിയും ലോക പരിചയവും ഉണ്ടായിട്ടും അവൻ ഇവരുടെ ഫിഷിങിൽ വീണുപോയി. RBI യുടെ പേരിൽ അവരുടെ വെബ്‌സൈറ്റ് അഡ്രസ്സും ഇമെയിൽ ഐഡിയും ഒക്കെ ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്ന് എനിക്ക് ആ മെയിൽ മറ്റൊരു ഫോർമാറ്റിൽ വീണ്ടും വരികയുണ്ടായി. മെയിൽ പ്രിന്റ് സ്ക്രീൻ എടുത്ത് അതേ പടി താഴെ കൊടുക്കുന്നു. ചിത്രം ക്ലിക്ക് ചെയ്താൽ വലുതായി കാണാനാവും.

ഇതിൽ പറഞ്ഞിരിക്കുന്ന RBI യുടെ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പോയുന്നത് ആ സൈറ്റിലേക്കല്ല, പകരം ഇങ്ങനെ http://abstractpaintingsserge.com/rss-token/rss-token/token-initiated/index.htm ഒരു ലിങ്കിലേക്കാണ്. അവിടെ നിങ്ങൾക്ക് ഏല്ലാ ബാങ്കുകളുടേയും ലോഗിൻ പേജുകൾ തുറക്കാനാവും. എന്നാൽ ഇവയൊക്കെ തന്നെയും അതാതു ബാങ്കുകളുടെ ലോഗിൻ പേജുകളെ അതേ പോലെ കോപ്പിയടിച്ചുണ്ടാക്കിയ ഫിഷിങ് സൈറ്റുകളാണ്. ഡിസൈൻ മാത്രമേ അതുപോലെ കാണൂ, പുറകിലെ പ്രോഗ്രാം നമ്മളെ ചതിക്കും. യഥാർത്ഥ ബാങ്കിന്റെ ലോഗിൻ പേജുകൾ കണ്ട് പരിചയമുള്ള നമ്മൾ യാതൊരു സംശയവും കൂടാതെ അതിൽ നെറ്റ് ബാങ്കിങിന്റെ യൂസർ ഐഡിയും പാസ്‌വേഡും പിന്നെ അവർ ചോദിക്കുന്ന സകല വിവരങ്ങളും നൽകും. ഈ വിവരങ്ങളൊക്കെ പോകുന്നത്, നിങ്ങൾക്കു മെയിൽ അയച്ചിട്ട് റസ്പോൺസ് കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആ കഴുകന്റെ കമ്പ്യൂട്ടറിലേക്കായിരിക്കും. അവൻ ഒട്ടും സമയം കളയാതെ തന്നെ നിങ്ങളുടെ നെറ്റ് ബാങ്കിങിലൂടെ അതിലുള്ള ക്യാഷ് അവന്റെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ മറ്റെന്തെങ്കിലും സംവിധാനം ഉപയോഗിച്ച് അകൗണ്ടിലേ ക്യാഷ് പിൻവലിക്കുകയോ ചെയ്യും.

തട്ടിപ്പിനിരയായി എന്നു മനസ്സിലാക്കി, നമ്മൾ ബാങ്കിനെ സമീപിച്ച് ഇതു സ്ഥിതീകരിക്കുമ്പോഴേക്കും ബാലൻസ് 0 ആയിരിക്കും. ഇത്തരം ഫിഷിങ് പലമേഖലയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് വളരെ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിതെന്ന് അറിയുക. സെക്യൂരിറ്റി ആവശ്യമുള്ള ഒരു കാര്യം നെറ്റിൽ ചെയ്യുമ്പോൾ അവയുടെ യു.ആർ.എൽ ശ്രദ്ധിച്ചിരിക്കണം. അതിൽ എന്തെങ്കിലും മാറ്റം തോന്നുന്നുവെങ്കിൽ അതുപയോഗിക്കുന്ന മറ്റു ഫ്രണ്ട്സിനോടോ സർവീസ് പ്രൊവൈഡറെ തന്നെയോ സമീപിച്ച് സംഗതി മനസ്സിലാക്കി വെയ്ക്കേണ്ടതാണ്. ബാങ്കിങ് സൈറ്റുകൾ അവരുടെ മെയിൽ സൈറ്റിലൂടെ തന്നെ കയറി ലോഗിൻ ചെയ്യണം.

ഫിഷിങിനെ പറ്റി RBI അവരുടെ സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. കാണുക. കൂടെകൂടെ നെറ്റ് ബാങ്കിങിനെ ആശ്രയിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. കൂടുതൽ വിവരങ്ങൾ അറിയാനായി നിങ്ങളുടെ ബാങ്കിന്റെ സൈറ്റിലുള്ള സഹായപേജുകളിൽ ഇതിനെ പറ്റി കൊടുത്തിരിക്കുന്നതു വായിക്കുക.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights