പക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Paka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്-
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി… (2)

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍
കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ

രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍
രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകള്‍

പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട് (2)

ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്ന് മര്‍ത്യജന്മം‌
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക…

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരര്‍ (2)

ആരുടേതാണുടഞ്ഞൊരീ കനവുകള്‍?
ആരുടച്ചതാണീ കനന്‍ചിമിഴുകള്‍?
ആരുടേതീ നിരാലംബ നിദ്രകള്‍?
ആരുറക്കിയീ ശാന്തതീരസ്മൃതി

നീ, ജലാദ്രി, തമോഗര്‍ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക! (2)

അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാര്‍ത്തനാദങ്ങള്‍ അശാന്തികള്‍
അവശിഷ്ടമജ്ഞാതമൃതചിന്തകള്‍
അം‌ഗുലീയാഗ്രത്തില്‍ നിന്നൂര്‍ന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകള്‍

ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനല്‍ മുറിവില്‍ നിന്‍മുഖം മാത്രം
എന്റെ ശ്രവണികളില്‍ നിന്‍ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകള്‍
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകള്‍
കവിളിലാരാണു തഴുകുന്നൊതീ കുളിര്‍
കടല്‍ മാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണര്‍ന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകള്‍

ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌
കൊന്നവര്‍ കുന്നായ്മ കൂട്ടാ‍യിരുന്നവര്‍
ഇന്നൊരേകുഴിയില്‍ കുമിഞ്ഞവര്‍ അദ്വൈത –
ധര്‍മ്മമാര്‍ന്നുപ്പു നീരായലിഞ്ഞവര്‍

ഇരു കൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്നു മര്‍ത്യജന്മം‌
തിരയായി തീര്‍ത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോല്‍
കടലിതാ ശാന്തമായോര്‍മ്മകള്‍ തപ്പുന്നു
ഒരു ഡിസംബര്‍ ത്യാഗതീരം കടക്കുന്നു…

Paka, Murukan Kattakkada, മുരുകൻ കാട്ടാക്കട

കൊഴിയുന്ന ഇലകൾ പറഞ്ഞത്

Kozhiyunna Ilakal Paranjath, Murukan Kattakkadaകവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Kozhiyunna-Ilakal-Paranjathu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
താഴേക്ക് താഴേക്ക് പോകുന്നിതാ നമ്മൾ
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ
രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ
വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ
മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട
എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ
സ്വച്ഛന്ദ മന്ദാനിലൻ തഴുകി മുത്തം തരും
ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ…
ഒക്കെയും അന്യമായ് പോകയാണിന്നു നാം
താഴേക്ക് ചപ്പായി ചവറായി
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട
നാവിന്നു നാരായമുനകളല്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ
സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം സരിത്ത് സ്വന്തം ശ്യാമ-
രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഹിമകിങ്ങിണിപ്പൊൻതണുപ്പു സ്വന്തം,
സപ്തസ്വര സുന്ദരം കുയിൽമൊഴികൾ സ്വന്തം
രാവിലൊളികണ്ണിമയക്കുമുഡുനിരകൾ സ്വന്തം
ഇത്തിരിപോന്നദിനങ്ങൾക്കുനടുവിൽ നാം
കൊത്തിവിരിയിച്ചവയൊക്കെയും വ്യർഥമാം
സ്വപ്നങ്ങൾ തന്നണ്ഡമായിരുന്നു
ഇന്നേക്കു നാം വെറും കരിയിലകൾ നമ്മിലെ
ഹരിതാഭയും ജീവരസനയും മാഞ്ഞുപോയ്
ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും
നദിപ്പാടുപോൽ വെറും വരകളായ് നമ്മളിൽ
പതറാതെ ഇടറാതെ ഗമനം തുടർന്നിടാം
എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ

സ്വച്ഛന്ദ ശാന്ത സുഖ നിദ്രയ്ക്കിടം തേടി
മുഗ്ദ്ധമാമാത്മബന്ധങ്ങൾക്കു വിടയേകി
ഒട്ടുമീലോകം നമുക്കില്ലയെന്ന ചിത്-
സത്യം വഹിച്ചു വിടചൊല്ലാം നമുക്കിനി

മത്സരിക്കാതെ, വിയർക്കാതെ, പൂക്കളെ
തഴുകിക്കളിച്ചാർത്തതോർക്കാതെ പിന്നിലേ-
യ്ക്കൊട്ടുവിളി പാർക്കാതറയ്ക്കാതെ നീങ്ങിടാം

എന്ത്? നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ
കണ്ണുനീരിപ്പോഴും ബാക്കിയെന്നോ??
എന്ത്? നിൻ കരളിൽ കുടുങ്ങിയൊരു പാട്ടുനിൻ
ചുണ്ടാം ചെരാതിൽ തെളിഞ്ഞുവെന്നോ?
സ്നിഗ്ദ്ധമാമാസൗരകിരണം പതി-
ഞെന്റെയും ഹൃത്തിലൊരു
മഴവില്ല് പൂത്തുവെന്നോ?

സഖാവ്

Sakhav, SAM MATHEW, ARYA DAYAL
കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Sakhavu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും (2)
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ (2)
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും (2)
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ (2)

എത്രകാലങ്ങളായ് ഞാനീയിട
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ് (2)
നിന്റെ കൈപ്പട നെഞ്ചിൽ പടർ‌ന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞു വസന്തം (2)
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങളാറി കിടക്കുന്നു… (2)

കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം (2)
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും (2)
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോരചൂടാൻ കാത്തിരുന്നതും (2)

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു (2)
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ (2)
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും (2)

നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും

കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

നിത്യപ്രാർത്ഥന

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/whatsapp.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

സുഹൃത്തേ ആശ്വസിക്കുക നാം…

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!!

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം…

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!!

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു!

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ,

സുഹൃത്തേ ആശ്വസിക്കുക നാം!

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം;

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം!

എറിയരുതേ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍…

പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍…

ഓ ഓ ഓ…!

മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണ്ടേ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!!

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍…!

നേരം പോയ് നമ്മൾക്കായിനി അലയാനാരുണ്ട്…!

ഓ ഓ ഓ…!

മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ?

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

അന്നു മരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ…

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!!

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍…

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…!

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം!!

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം…

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുമൊരു നാടകമാടുന്നു…

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു… ജന്മമില്ലല്ലോ…!!

സുഹൃത്തേ… ആശ്വസിക്കുക നാം!!

കഥ കേൾക്കേണ്ട കുഞ്ഞേ

കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്.

#കവിത, കഥ കേൾക്കേണ്ട കുഞ്ഞേ
കുട്ടി:
“അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ
കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു
തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ,
തക്കിടി മുണ്ടന്റെ കഥ പറഞ്ഞു…

മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു
കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു.
തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ
പോകയാണിന്നു ഞാൻ അക്കരയ്ക്ക്…”

അമ്മ:
“തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ
ഞാനിന്നു പോരുന്നു നിന്റെയൊപ്പം…

ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!

ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട
ഒക്കത്തു കേറി മറിഞ്ഞിടേണ്ട

അപ്പൂപ്പനും മോളും നല്ലവരെങ്കിലും
അത്രയ്ക്കു നല്ലതല്ലിന്നു കാലം!!

-കവി: മുരുകൻ കാട്ടാക്കട

അരനാഴിക നേരം

വരികയായി ഞാൻ
പ്രിയേ, കാത്തിരിക്കുക
അരനാഴിക നേരംകൂടി നീ.
വെറുംവാക്കല്ല സഖീ,
വരുന്നത് വെറും കൈയ്യോടുമല്ല.
നിനക്കേറയിഷ്ടമുള്ള, യരി
മുറുക്കിന്റെ പൊതിയുണ്ട്
മടിക്കുത്തിലൊപ്പമൊരു
ഡസൻ കരിവളയും !

ആശകളതിരുവിട്ടതുവഴി
യിതുവഴിയിറങ്ങിയോടുന്ന
മനസ്സുമായി വണ്ടിയിലക്ഷമ-
നായിട്ടിരിക്കുന്നു ഞാനോമനേ!
അഴലെല്ലാം പാറ്റിപറത്തി
നീ അഴകോടിരിക്കണം.
മുടിയഴിച്ചിട്ടതിലൊരു
തുളസിക്കതിർ ചൂടണം.

കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ,
കിണ്ണത്തിലൊരു തവി
കഞ്ഞി കരുതിയേക്കണം.
പരിഭവിക്കണ്ട, പരിഭ്രമിക്കണ്ട
മറന്നിട്ടില്ലമ്മതൻ കുഴമ്പു–
മച്ഛന്റെ ജാപ്പണം പൊയ്ലയും.

പിന്നെ, ചിലവുകൾ ചുരുക്കണം,
മിച്ചം പിടിച്ചതുകൊണ്ടൊരു
കുറി നീ കൂടണം, മകളവൾ
പനപോലെ വളരുകയല്ലോ?

മഴയെത്തും മുമ്പേ മച്ചിലെ
ചോർച്ചകൾ മാറ്റണം,
ഓണത്തിനിക്കുറി നാമെല്ലാം
പുതുചേല ചുറ്റണം.

ഉഷ്ണം പുകയുന്നയുച്ചകൾ
മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ
നഷ്ടപ്പെടുന്ന പുലർച്ചകളും
സന്ധ്യകളും,

മാസാറുതികളിൽ
കഴുകി കമഴ്ത്തിയ കുടം
പോലെയാകുന്നു കീശ,

വെയിലത്തയയിലിട്ടുടുപ്പു –
പോലുണങ്ങുന്നു ദേഹം!

അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാൻ
കാലനവൻ കയറുമായി
കാത്തിരുപ്പുണ്ടെന്ന്,
അരനാഴികദൂരമിനിയൊരിക്കലു-
മെത്താത്ത ദൂരമാകുമെന്ന്!
…………………………
കവി: ഡോ. അനൂപ് മുരളീധരന്‍

ഭാര്യയെ കാണാൻ പോകുന്ന ഭർത്താവ് അപ്രതീക്ഷിതമായി മരിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം. ജീവിതത്തിൽ ഭർത്താവിന് അടുക്കലേക്ക് എത്തുന്ന ഭാര്യയാണ് മരിക്കുന്നത്. ‘അരനാഴികനേരം’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ ഡോ. അനൂപ് കവിതയെഴുതിയതിന്റെ നാലാംദിനമാണ് ട്രെയിന്‍ യാത്രയില്‍ മരണം തുഷാരയെ കവര്‍ന്നെടുക്കുന്നത്. കവിതയില്‍ ഭാര്യയുടെ അടുത്തേക്ക് പോകുന്ന ഭര്‍ത്താവിനെയാണ് ദുരന്തം പിടികൂടുന്നത്. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണെന്ന് മാത്രം. പതിവായി കവിതകളെഴുതുന്ന ഡോ. അനൂപ് 19നാണ് ‘അരനാഴികനേരം’ എന്ന കവിത ഫേസ്ബുക്കില്‍ കുറിച്ചത്.

അയ്യോ! അറിഞ്ഞില്ല പെണ്ണേ! ഒരു വളവിന്നപ്പുറം കൊക്കയിലേക്കു വഴിതെറ്റിക്കുവാൻ കാലനവൻ കയറുമായി കാത്തിരുപ്പുണ്ടെന്ന്, അരനാഴികദൂരമിനിയൊരിക്കലു- മെത്താത്ത ദൂരമാകുമെന്ന്! എന്നാണ് കവിത അവസാനിക്കുന്നത്. ചൊവ്വാഴ്ചയാണ് (ജനുവരി 23, 2018) ട്രെയിനില്‍ നിന്നു തുഷാര അനൂപ് വീണു മരിച്ചത്.

മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ പോകവെയാണ് അര്‍ധരാത്രി മരണം സംഭവിക്കുന്നത്. പത്തനംതിട്ട കൂടല്‍ സ്വദേശിയുമായ ഡോക്ടര്‍ അനൂപിന്റെ ഭാര്യയാണ് ഡോ. തുഷാര. മുളങ്കുന്നത്തുകാവ് പോട്ടോര്‍ റെയില്‍വേ ഗേറ്റിന് സമീപം നാട്ടുകാര്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ഫൊറന്‍സിക് വിദഗ്ധര്‍ സൂചന നല്‍കി. തുഷാരയുടെ മൃതദേഹത്തില്‍ കണ്ടത് സംശയകരമായ മുറിവുകളാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഓടുന്ന ട്രെയിനില്‍ നിന്നു സ്വഭാവികമായി വീഴുമ്പോള്‍ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളതെന്നാണു വിദഗ്ധാഭിപ്രായം. നെറ്റിക്ക് മുകളിലും താടിയിലും ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനില്‍ നിന്നു വീഴുമ്പോള്‍ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്ന തരം മുറിവുകളാണെന്നാണു ഫൊറന്‍സിക് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അപകടമരണമാവാന്‍ സാധ്യത കുറവാണെന്ന നിലപാടിലാണ് പോലീസും.

അമ്മ ട്രെയിനിൽ നിന്ന് വീണു മരിച്ചതറിയാതെ യാത്ര തുടർന്ന് മൂന്നു പിഞ്ചു കുഞ്ഞുങ്ങൾ; ഒടുവിൽ യാത്രക്കാർ ഇടപെട്ട് ബന്ധുക്കളെ ഏൽപ്പിച്ചു!

മനോരമയിൽ വന്ന വാർത്ത കാണുക.

മാറുന്നു നാം കേരളീയർ

വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ
വേണ്ടാ നമുക്കിന്നു കാച്ചിൽ
ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ
ചേമ്പിന്റെ താളെന്തു ചെയ്യും ?

ശമ്പളം വാങ്ങുന്ന നമ്മൾ, എങ്ങനെ
കുമ്പളം നട്ടു വളർത്തും ?
ഇഞ്ചി മിഠായിയെ പോലും, വെറും
നഞ്ചായി കാണുന്നോരല്ലോ !

ചക്കപ്പുഴുക്കെന്നു കേട്ടാൽ, “അയ്യേ”
നാണിച്ചു ചൂളുന്നോർ നമ്മൾ
സായിപ്പു ചൊല്ലി “ജാക്ഫ്രൂട്ട്”, ആഹാ
പാക്കറ്റിൽ വന്നപ്പോൾ സൂപ്പർ..!

കൂവക്കിഴങ്ങാർക്കു വേണം, മുറ്റത്തെ
പിന്നാമ്പുറത്തെങ്ങാൻ പോട്ടെ
ആരോ പറിച്ചതു, പിന്നെ
പാക്കറ്റിലെത്തിച്ചു പേരോ
‘ആരോറൂട്ട്’ എന്നു നാം കേട്ടു, സൂപ്പർ-
മാർക്കറ്റിൽ സ്റ്റോക്കെല്ലാം തീർന്നു !

ചക്കിലിട്ടാട്ടിയോരെണ്ണ, കേര-
നാടിന്റെ സ്വന്തമാണെന്നാൽ
ആരോ പറഞ്ഞു ‘കൊളസ്‌ട്രോൾ’, നമ്മൾ
പോയി പനയെണ്ണ തേടി !

ഉള്ളി ചതച്ചിട്ട കഞ്ഞി, ഉപ്പു-
മാങ്ങ ഞെരടി കഴിച്ചോർ
കാലത്തെണീറ്റവരിന്നോ, ‘കോൺ-
ഫ്‌ളേക്‌സാ’ണു തീറ്റയറിഞ്ഞോ ?

കുത്തരിച്ചോറിന്റെ കൂടെ, ഒരു
മത്തി വറുത്തതും കൂട്ടി
മൃഷ്ടാന്നമുണ്ടവർ നമ്മൾ, ഇന്നു
‘നൂഡിൽസ്’ കഴിക്കുന്നോരായി !

കൂണു പോലെങ്ങും മുളച്ചു, നാട്ടിൽ
‘ഫാസ്റ്റ്ഫുഡ്’ വിൽക്കും കടകൾ
കറുകറുത്തെണ്ണയിൽ കോരി, നമ്മൾ
കറുമുറെ തിന്നേറെ ചിക്കൻ !

നഗരത്തിലെങ്ങും നിറഞ്ഞു, പിന്നെ
നാട്ടിൻ പുറത്തും തുറന്നു
ബേക്കറി എന്നുള്ള പേരിൽ, നിറ-
ഭക്ഷണശാലകളെങ്ങും !

വീട്ടിലെ പാചകം നിർത്തി, നമ്മൾ
‘ഔട്ടിങ്’ ശീലമായ് മാറ്റി
മാസം മുടങ്ങാതെയിപ്പോൾ, നക്ഷത്ര
ഹോസ്പിറ്റൽ കാണാൻ തുടങ്ങി !

ചിന്തിക്കണം നമ്മൾ, ഇന്നേ…
ഇനിയില്ല സമയം കളവാൻ
ഭക്ഷണക്കാര്യത്തിലിന്നേ, നമ്മൾ
പോകണം ആരോഗ്യമാർഗ്ഗേ ….!

മാറണം നാം കേരളീയർ, തീർച്ച
മാറ്റങ്ങൾ വേണം നമുക്കും , പക്ഷേ
ആ മാറ്റങ്ങളിങ്ങനെ വേണോ?
ചിന്തിക്കണം നമ്മളിന്നേ …!!

കാവ്യനര്‍ത്തകി

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി

ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍..

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു

തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍-
സങ്കല്പസുഷമകള്‍ ചാമരം വീശി

സുരഭിലമൃഗമദത്തിലകിത ഫാലം
സുമസമസുലളിത മൃദുലകപോലം
നളിനദളമോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം

ഘനനീലവിപിന സമാനസുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണ്ണാന്തിക ദേശം
മണികനകഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൗന്ദര്യമേളം

മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതി കൊട്ടിയ
ജഡതന്‍ ജ്വരജല്പനമയമായ മായ
മറയുന്നു, വിരിയുന്നു മമജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍

നിര്‍ന്നിമേഷാക്ഷനായ് നില്‍പ്പതഹോ ഞാനിതം
നിന്‍ നര്‍ത്തനം എന്തത്ഭുത മന്ത്രവാദം

കണ്ടൂ നിന്‍ കണ്‍കോണുകളുലയവേ
കരിവരിവണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകളിളകവേ
കണ്ടു ഞാന്‍ കിളി പാറും മരതക മരനിരകള്‍

കനകോജ്ജ്വല ദീപശിഖാരേഖാവലിയാലെ
കമനീയ കലാദേവത കണിവെച്ചതുപോലെ
കവരുന്നൂ കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം..

തവചരണ ചലനകൃത രണിതരതരങ്കണം
തന്നോരനൂഭൂതിതന്‍ ലയനവിമാനം
എന്നേ പലദിക്കിലുമെത്തിപ്പൂ-
ഞാനൊരു പൊന്നോണപ്പുലരിയായ് പരിലസിപ്പൂ..

കരകമലദളയുഗള മൃദുമൃദുല ചലനങ്ങള്‍
കാണിച്ച സൂക്ഷ്മലോകാന്തരങ്ങള്‍
പലതും കടന്നു കടന്നു ഞാന്‍ പോയീ
പരിദൃധപരിണത പരിവേഷനായീ..

ജന്മം ഞാന്‍ കണ്ടൂ ഞാന്‍ നിര്‍വൃതി കൊണ്ടൂ
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടൂ
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തീ
മായികേ നീ നിന്‍ നടനം നടത്തീ..

പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടീ
പാടിയുമാടിയും പലചേഷ്ടകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കീകിലും
ഹൃദിമേ വിസ്മരിക്കില്ല ഞാന്‍ സുരസുഷമേ..

തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി..

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും,
അതുകൊണ്ടാരും കോപിക്കരുതേ…!

അഥവാ അങ്ങനെ കോപിച്ചാലും,
അതിലൊരു മയിരും ഞങ്ങള്‍ക്കില്ല
………………… ………………….. ……………
എന്നാൽ ഞാനൊരു കഥയുരചെയ്യാം
എന്നുടെ വായിൽ തോന്നിയ പോലെ…

പണ്ടൊരു നാളിൽ കേരള നാട്ടിൽ
മാഹാബലിയെന്നൊരു രാജാവുണ്ടായി…

കള്ളവുമില്ല ചതിയതുമില്ല
നല്ലൊരു നാട് നമ്മുടെ നാട്…

എന്നാലിന്നോ നമ്മുടെ നാട്
കേരള നാട് നാറണ നാടായി!!

ടീവി തുറന്നാൽ ചാനലു തോറും …
പീഢനമല്ലോ കേൾക്കാനുള്ളൂ…

നാടുഭരിക്കണ നേതാക്കൻ മാർ
പീഢന കേസിൽ പ്രതികളുമായി…

ഇന്നാളൊരു നാൾ സോളാറിന്റെ പേരു
പറഞ്ഞൊരു സുന്ദരി വന്നു…

അവളുടെ കെണിയിൽ നാടു ഭരിക്കണ
നേതാക്കന്മാർ അങ്ങനെ വീണു…

ജീവിതമുള്ളൊരു നാരികളിങ്ങനെ
പുരുഷന്മാരെ കെണിയിൽ വീഴ്ത്തി

കിടപ്പറ രംഗം ക്യാമറ കൊണ്ടു
സീഡിയിലാക്കി കാശിനു വേണ്ടി…

കെണിയിൽ പെട്ടവർ പലരും അങ്ങനെ
കൂട്ടത്തോടെ കയറിൽ തൂങ്ങി…

സ്ത്രീപീഢനവും കൊലപാതകവും
ക്കൂടിവരുന്നതു കണ്ടൊരു മന്ത്രി…

ഉടനേ പൂട്ടി സ്റ്റാറുകളില്ലാത്തൊരു
ബാറുകളൊക്കെ നമ്മുടെ നാട്ടിൽ…

പൂട്ടിയ ബാറു തുറക്കാനായി
വേറൊരു മന്ത്രി കോടികൾ വാങ്ങി…

വിവരമറിഞ്ഞൊരു കുടിയന്മാരവർ
ഒത്തൊരുമിച്ചു യൂണിയനതായി..

പൂട്ടിയ ബാറു തുറന്നില്ലെങ്കിൽ
മരണം വരെയും സമരം ചെയ്യും…

കിട്ടിയ കാശിനു കള്ളു കുടിച്ച്
വീട്ടിൽ ചെന്നവർ ബഹളം വെയ്ക്കും…

കഞ്ഞിക്കലവും കൂട്ടാൻ ചട്ടിയും
വാരി വലിച്ചു പുറത്തേക്കെറിയും…

കെട്ടിയ പെണ്ണിൻ താലി പറിച്ച്
വിറ്റതു വീണ്ടും കള്ളു കുടിക്കും…

ഇങ്ങനെ ദുരിതം ഏറിയ നാളിൽ
പെണ്ണുങ്ങൾ അവർ ശപഥം ചെയ്തു…

പീഢിപ്പിക്കും ഭർത്താവിന്റെ
കാലുകൾ തല്ലിയൊടിച്ചിടേണം!!

സന്ധ്യാനാമം ചൊല്ലിയിരുന്നൊരു
മുത്തശ്ശിക്കും തെല്ലൊരു മോഹം…

ഈ സ്ത്രീധനം എന്നൊരു സീരിയലിന്റെ
ഇന്നത്തെ കഥ എന്താണാവോ?

സീരിയലിന്റെ സമയം നോക്കി
നാമം ചൊല്ലും സമയം മാറ്റി!

പെണ്ണുങ്ങൾ ഇവർ ഇങ്ങനെയായാൽ
പുരുഷന്മാരുടെ കഥയെന്താവും…!

നാടുഭരിക്കാനിറങ്ങിയ നാരിയെ
നേതാക്കന്മാരവർ തോണ്ടി നടന്നു!

നാടുഭരിക്കാൻ ഇറങ്ങിയ നാരിയോ
നായയെ പോലെ കടിക്കുന്നു മാന്തുന്നു!!

ഇപ്പോളുള്ളൊരു പെൺപിള്ളേരുടെ
വേഷം കണ്ടാൽ നാണം തോന്നും…

ടൈറ്റായുള്ളൊരു ജീൻസും ബനിയനും
ഇട്ടുവരുന്നതു കണ്ടാൽ തോന്നും

മുല്ലപ്പെരിയാർ ഡാമതു പോലെ
ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും!!!

ചുരിദാറെന്നൊരു നല്ലൊരു വേഷം
ടൈറ്റത് കീറി കക്ഷം വരെയും!

എന്നിട്ടടിയിൽ പാന്റിനു പകരം
ടൈറ്റായുള്ളൊരു ലെഗ്ഗിൻസിട്ടും

മാറു മറയ്ക്കാൻ ഉള്ളൊരു ഷാളോ
കഴുത്തിൽ ചുറ്റി നടന്നീടുന്നു!

ഈവിധമുള്ളൊരു വേഷം കെട്ടലു
കണ്ടു ഭ്രമിച്ചൊരു പാവം പയ്യൻ…

സമനില തെറ്റി ബസ്സിലിരുന്നാ
പെൺപിള്ളേരെ തോണ്ടാൻ നോക്കി

പിന്നെ അടിയായി കേസ്സായി
പാവം പയ്യൻ ജയിലിനകത്തായി

ഇപ്പോൾ ഉള്ളൊരു ആൺപിള്ളേരുടെ
വേഷംകണ്ടാൽ അതിലും കഷ്ടം!

ആൺപിള്ളേരുടെ ഹെയർ സ്റ്റൈൽ കണ്ടാൽ
ഇലക്ട്രിക് ഷോക്കതടിച്ചതു പോലെ

ലോവെയ്സ്റ്റ് എന്നൊരു പാന്റുമിട്ട്
ജട്ടി പുറത്തത് കാട്ടിക്കൊണ്ട്

ഒറ്റകാതിൽ കമ്മലുമിട്ട്
ചെവിയിൽ ഹെഡ്ഫോൺ പാട്ടും വെച്ച്

ജീവിതമെന്നത് അറിയാതുള്ളുരു
ലോകത്തിലവർ വിഹരിക്കുന്നു!!

ചുണ്ടിന്നടിയിൽ ഹാൻസും വെച്ച്
ബൈക്കിൽ ചെത്തി നടക്കണ നേരം

അതുവഴിയെങ്ങാൻ കാൽ നടയായൊരു
വഴിയാത്രക്കാരെങ്ങാൻ പോയാൽ

ഇടിച്ചു തെറിപ്പിച്ചവനേ വേഗം
പരലോകത്തേക്കെത്തിച്ചീടും

വല്ലോപ്പോഴും അല്പം വൈദ്യുതി
കിട്ടീടുന്നൊരു ഡാമുണ്ടിവിടെ

ചോരണ ഡാമത് ചൂണ്ടിക്കാട്ടി
നേതാക്കന്മാരിങ്ങനെ ചൊല്ലി

ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും
ഇപ്പം പൊട്ടും ഇപ്പം പൊട്ടും
ഉടനേ പുതിയത് പണിതീടേണം

ഈവിധമിങ്ങനെ നേതാക്കന്മാർ
മലയാളികളെ പറ്റിച്ചപ്പോൾ

തമിഴന്മാരെ സംരക്ഷിക്കും
അവരുടെ നേതാവൊരു പണി ചെയ്തു

പെണ്ണവളങ്കത്തട്ടിലിറങ്ങി
ഡാമും കൊണ്ടാ പെണ്ണും പോയി

അതുകേട്ടുടനേ ഒരുവൻ ചൊല്ലി
ചോരണഡാമത് പോണേൽ പോട്ടേ

എയറോ ഡാമതു പുതുതായി പണിയാം
ട്രൈനിൽ കേറി ടൂറു നടത്താം

കോടികൾ കോടികൾ സമ്പാദിച്ച്
മതിയാവാത്തൊരു പെണ്ണവളിപ്പോൾ

കോടതി പലതും കയറിയിറങ്ങി
ഒടുവിൽ അങ്ങനെ ചത്തും പോയി

ഈവിധമുള്ളൊരു നേതാക്കന്മാർ
വർഷം അഞ്ചു കഴിഞ്ഞെത്തുമ്പോൾ

വിഡ്ഢികളായൊരു വോട്ടർമാരോ
വോട്ടതു കുത്തി ജയിപ്പിക്കുന്നു

ഇങ്ങനെ പോയാൽ മലയാളിക്കിതു
ആശ്രയമുള്ളത് ഒന്നിതു മാത്രം

നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ
നാരായണ ജപമൊന്നിതു മാത്രം!!

മുന്നൂറിലധികം വർഷങ്ങൾക്കു മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഇരിയയിലെ അയ്യപ്പക്ഷേത്രത്തിൽ അകത്തു തന്നെ ഇത് അവതരിക്കപ്പെട്ടിരുന്നു. അയ്യപ്പൻ വിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് 04/01/2018 വ്യാഴാഴ്ച വൈകുന്നേരം 5:30 നു തുള്ളൽ കളി തുടങ്ങിയിരുന്നു. രസകരമായിരുന്നു ഓട്ടൻ തുള്ളൽ.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.