മാറുന്നു നാം കേരളീയർ

വേണ്ടാ നമുക്കിന്നു കപ്പ, അയ്യേ
വേണ്ടാ നമുക്കിന്നു കാച്ചിൽ
ചേമ്പെന്നു കേട്ടാൽ ചൊറിയും, അപ്പോൾ
ചേമ്പിന്റെ താളെന്തു ചെയ്യും ?

ശമ്പളം വാങ്ങുന്ന നമ്മൾ, എങ്ങനെ
കുമ്പളം നട്ടു വളർത്തും ?
ഇഞ്ചി മിഠായിയെ പോലും, വെറും
നഞ്ചായി കാണുന്നോരല്ലോ !

ചക്കപ്പുഴുക്കെന്നു കേട്ടാൽ, “അയ്യേ”
നാണിച്ചു ചൂളുന്നോർ നമ്മൾ
സായിപ്പു ചൊല്ലി “ജാക്ഫ്രൂട്ട്”, ആഹാ
പാക്കറ്റിൽ വന്നപ്പോൾ സൂപ്പർ..!

കൂവക്കിഴങ്ങാർക്കു വേണം, മുറ്റത്തെ
പിന്നാമ്പുറത്തെങ്ങാൻ പോട്ടെ
ആരോ പറിച്ചതു, പിന്നെ
പാക്കറ്റിലെത്തിച്ചു പേരോ
‘ആരോറൂട്ട്’ എന്നു നാം കേട്ടു, സൂപ്പർ-
മാർക്കറ്റിൽ സ്റ്റോക്കെല്ലാം തീർന്നു !

ചക്കിലിട്ടാട്ടിയോരെണ്ണ, കേര-
നാടിന്റെ സ്വന്തമാണെന്നാൽ
ആരോ പറഞ്ഞു ‘കൊളസ്‌ട്രോൾ’, നമ്മൾ
പോയി പനയെണ്ണ തേടി !

ഉള്ളി ചതച്ചിട്ട കഞ്ഞി, ഉപ്പു-
മാങ്ങ ഞെരടി കഴിച്ചോർ
കാലത്തെണീറ്റവരിന്നോ, ‘കോൺ-
ഫ്‌ളേക്‌സാ’ണു തീറ്റയറിഞ്ഞോ ?

കുത്തരിച്ചോറിന്റെ കൂടെ, ഒരു
മത്തി വറുത്തതും കൂട്ടി
മൃഷ്ടാന്നമുണ്ടവർ നമ്മൾ, ഇന്നു
‘നൂഡിൽസ്’ കഴിക്കുന്നോരായി !

കൂണു പോലെങ്ങും മുളച്ചു, നാട്ടിൽ
‘ഫാസ്റ്റ്ഫുഡ്’ വിൽക്കും കടകൾ
കറുകറുത്തെണ്ണയിൽ കോരി, നമ്മൾ
കറുമുറെ തിന്നേറെ ചിക്കൻ !

നഗരത്തിലെങ്ങും നിറഞ്ഞു, പിന്നെ
നാട്ടിൻ പുറത്തും തുറന്നു
ബേക്കറി എന്നുള്ള പേരിൽ, നിറ-
ഭക്ഷണശാലകളെങ്ങും !

വീട്ടിലെ പാചകം നിർത്തി, നമ്മൾ
‘ഔട്ടിങ്’ ശീലമായ് മാറ്റി
മാസം മുടങ്ങാതെയിപ്പോൾ, നക്ഷത്ര
ഹോസ്പിറ്റൽ കാണാൻ തുടങ്ങി !

ചിന്തിക്കണം നമ്മൾ, ഇന്നേ…
ഇനിയില്ല സമയം കളവാൻ
ഭക്ഷണക്കാര്യത്തിലിന്നേ, നമ്മൾ
പോകണം ആരോഗ്യമാർഗ്ഗേ ….!

മാറണം നാം കേരളീയർ, തീർച്ച
മാറ്റങ്ങൾ വേണം നമുക്കും , പക്ഷേ
ആ മാറ്റങ്ങളിങ്ങനെ വേണോ?
ചിന്തിക്കണം നമ്മളിന്നേ …!!

കാവ്യനര്‍ത്തകി

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി

ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍..

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു

തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍-
സങ്കല്പസുഷമകള്‍ ചാമരം വീശി

സുരഭിലമൃഗമദത്തിലകിത ഫാലം
സുമസമസുലളിത മൃദുലകപോലം
നളിനദളമോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം

ഘനനീലവിപിന സമാനസുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണ്ണാന്തിക ദേശം
മണികനകഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൗന്ദര്യമേളം

മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതി കൊട്ടിയ
ജഡതന്‍ ജ്വരജല്പനമയമായ മായ
മറയുന്നു, വിരിയുന്നു മമജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍

നിര്‍ന്നിമേഷാക്ഷനായ് നില്‍പ്പതഹോ ഞാനിതം
നിന്‍ നര്‍ത്തനം എന്തത്ഭുത മന്ത്രവാദം

കണ്ടൂ നിന്‍ കണ്‍കോണുകളുലയവേ
കരിവരിവണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകളിളകവേ
കണ്ടു ഞാന്‍ കിളി പാറും മരതക മരനിരകള്‍

കനകോജ്ജ്വല ദീപശിഖാരേഖാവലിയാലെ
കമനീയ കലാദേവത കണിവെച്ചതുപോലെ
കവരുന്നൂ കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം..

തവചരണ ചലനകൃത രണിതരതരങ്കണം
തന്നോരനൂഭൂതിതന്‍ ലയനവിമാനം
എന്നേ പലദിക്കിലുമെത്തിപ്പൂ-
ഞാനൊരു പൊന്നോണപ്പുലരിയായ് പരിലസിപ്പൂ..

കരകമലദളയുഗള മൃദുമൃദുല ചലനങ്ങള്‍
കാണിച്ച സൂക്ഷ്മലോകാന്തരങ്ങള്‍
പലതും കടന്നു കടന്നു ഞാന്‍ പോയീ
പരിദൃധപരിണത പരിവേഷനായീ..

ജന്മം ഞാന്‍ കണ്ടൂ ഞാന്‍ നിര്‍വൃതി കൊണ്ടൂ
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടൂ
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തീ
മായികേ നീ നിന്‍ നടനം നടത്തീ..

പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടീ
പാടിയുമാടിയും പലചേഷ്ടകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കീകിലും
ഹൃദിമേ വിസ്മരിക്കില്ല ഞാന്‍ സുരസുഷമേ..

തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി..

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും,
അതുകൊണ്ടാരും കോപിക്കരുതേ…!

അഥവാ അങ്ങനെ കോപിച്ചാലും,
അതിലൊരു മയിരും ഞങ്ങള്‍ക്കില്ല
………………… ………………….. ……………
എന്നാൽ ഞാനൊരു കഥയുരചെയ്യാം
എന്നുടെ വായിൽ തോന്നിയ പോലെ…

പണ്ടൊരു നാളിൽ കേരള നാട്ടിൽ
മാഹാബലിയെന്നൊരു രാജാവുണ്ടായി…

കള്ളവുമില്ല ചതിയതുമില്ല
നല്ലൊരു നാട് നമ്മുടെ നാട്…

എന്നാലിന്നോ നമ്മുടെ നാട്
കേരള നാട് നാറണ നാടായി!!

ടീവി തുറന്നാൽ ചാനലു തോറും …
പീഢനമല്ലോ കേൾക്കാനുള്ളൂ…

നാടുഭരിക്കണ നേതാക്കൻ മാർ
പീഢന കേസിൽ പ്രതികളുമായി…

ഇന്നാളൊരു നാൾ സോളാറിന്റെ പേരു
പറഞ്ഞൊരു സുന്ദരി വന്നു…

അവളുടെ കെണിയിൽ നാടു ഭരിക്കണ
നേതാക്കന്മാർ അങ്ങനെ വീണു…

ജീവിതമുള്ളൊരു നാരികളിങ്ങനെ
പുരുഷന്മാരെ കെണിയിൽ വീഴ്ത്തി

കിടപ്പറ രംഗം ക്യാമറ കൊണ്ടു
സീഡിയിലാക്കി കാശിനു വേണ്ടി…

കെണിയിൽ പെട്ടവർ പലരും അങ്ങനെ
കൂട്ടത്തോടെ കയറിൽ തൂങ്ങി…

സ്ത്രീപീഢനവും കൊലപാതകവും
ക്കൂടിവരുന്നതു കണ്ടൊരു മന്ത്രി…

ഉടനേ പൂട്ടി സ്റ്റാറുകളില്ലാത്തൊരു
ബാറുകളൊക്കെ നമ്മുടെ നാട്ടിൽ…

പൂട്ടിയ ബാറു തുറക്കാനായി
വേറൊരു മന്ത്രി കോടികൾ വാങ്ങി…

വിവരമറിഞ്ഞൊരു കുടിയന്മാരവർ
ഒത്തൊരുമിച്ചു യൂണിയനതായി..

പൂട്ടിയ ബാറു തുറന്നില്ലെങ്കിൽ
മരണം വരെയും സമരം ചെയ്യും…

കിട്ടിയ കാശിനു കള്ളു കുടിച്ച്
വീട്ടിൽ ചെന്നവർ ബഹളം വെയ്ക്കും…

കഞ്ഞിക്കലവും കൂട്ടാൻ ചട്ടിയും
വാരി വലിച്ചു പുറത്തേക്കെറിയും…

കെട്ടിയ പെണ്ണിൻ താലി പറിച്ച്
വിറ്റതു വീണ്ടും കള്ളു കുടിക്കും…

ഇങ്ങനെ ദുരിതം ഏറിയ നാളിൽ
പെണ്ണുങ്ങൾ അവർ ശപഥം ചെയ്തു…

പീഢിപ്പിക്കും ഭർത്താവിന്റെ
കാലുകൾ തല്ലിയൊടിച്ചിടേണം!!

സന്ധ്യാനാമം ചൊല്ലിയിരുന്നൊരു
മുത്തശ്ശിക്കും തെല്ലൊരു മോഹം…

ഈ സ്ത്രീധനം എന്നൊരു സീരിയലിന്റെ
ഇന്നത്തെ കഥ എന്താണാവോ?

സീരിയലിന്റെ സമയം നോക്കി
നാമം ചൊല്ലും സമയം മാറ്റി!

പെണ്ണുങ്ങൾ ഇവർ ഇങ്ങനെയായാൽ
പുരുഷന്മാരുടെ കഥയെന്താവും…!

നാടുഭരിക്കാനിറങ്ങിയ നാരിയെ
നേതാക്കന്മാരവർ തോണ്ടി നടന്നു!

നാടുഭരിക്കാൻ ഇറങ്ങിയ നാരിയോ
നായയെ പോലെ കടിക്കുന്നു മാന്തുന്നു!!

ഇപ്പോളുള്ളൊരു പെൺപിള്ളേരുടെ
വേഷം കണ്ടാൽ നാണം തോന്നും…

ടൈറ്റായുള്ളൊരു ജീൻസും ബനിയനും
ഇട്ടുവരുന്നതു കണ്ടാൽ തോന്നും

മുല്ലപ്പെരിയാർ ഡാമതു പോലെ
ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും!!!

ചുരിദാറെന്നൊരു നല്ലൊരു വേഷം
ടൈറ്റത് കീറി കക്ഷം വരെയും!

എന്നിട്ടടിയിൽ പാന്റിനു പകരം
ടൈറ്റായുള്ളൊരു ലെഗ്ഗിൻസിട്ടും

മാറു മറയ്ക്കാൻ ഉള്ളൊരു ഷാളോ
കഴുത്തിൽ ചുറ്റി നടന്നീടുന്നു!

ഈവിധമുള്ളൊരു വേഷം കെട്ടലു
കണ്ടു ഭ്രമിച്ചൊരു പാവം പയ്യൻ…

സമനില തെറ്റി ബസ്സിലിരുന്നാ
പെൺപിള്ളേരെ തോണ്ടാൻ നോക്കി

പിന്നെ അടിയായി കേസ്സായി
പാവം പയ്യൻ ജയിലിനകത്തായി

ഇപ്പോൾ ഉള്ളൊരു ആൺപിള്ളേരുടെ
വേഷംകണ്ടാൽ അതിലും കഷ്ടം!

ആൺപിള്ളേരുടെ ഹെയർ സ്റ്റൈൽ കണ്ടാൽ
ഇലക്ട്രിക് ഷോക്കതടിച്ചതു പോലെ

ലോവെയ്സ്റ്റ് എന്നൊരു പാന്റുമിട്ട്
ജട്ടി പുറത്തത് കാട്ടിക്കൊണ്ട്

ഒറ്റകാതിൽ കമ്മലുമിട്ട്
ചെവിയിൽ ഹെഡ്ഫോൺ പാട്ടും വെച്ച്

ജീവിതമെന്നത് അറിയാതുള്ളുരു
ലോകത്തിലവർ വിഹരിക്കുന്നു!!

ചുണ്ടിന്നടിയിൽ ഹാൻസും വെച്ച്
ബൈക്കിൽ ചെത്തി നടക്കണ നേരം

അതുവഴിയെങ്ങാൻ കാൽ നടയായൊരു
വഴിയാത്രക്കാരെങ്ങാൻ പോയാൽ

ഇടിച്ചു തെറിപ്പിച്ചവനേ വേഗം
പരലോകത്തേക്കെത്തിച്ചീടും

വല്ലോപ്പോഴും അല്പം വൈദ്യുതി
കിട്ടീടുന്നൊരു ഡാമുണ്ടിവിടെ

ചോരണ ഡാമത് ചൂണ്ടിക്കാട്ടി
നേതാക്കന്മാരിങ്ങനെ ചൊല്ലി

ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും
ഇപ്പം പൊട്ടും ഇപ്പം പൊട്ടും
ഉടനേ പുതിയത് പണിതീടേണം

ഈവിധമിങ്ങനെ നേതാക്കന്മാർ
മലയാളികളെ പറ്റിച്ചപ്പോൾ

തമിഴന്മാരെ സംരക്ഷിക്കും
അവരുടെ നേതാവൊരു പണി ചെയ്തു

പെണ്ണവളങ്കത്തട്ടിലിറങ്ങി
ഡാമും കൊണ്ടാ പെണ്ണും പോയി

അതുകേട്ടുടനേ ഒരുവൻ ചൊല്ലി
ചോരണഡാമത് പോണേൽ പോട്ടേ

എയറോ ഡാമതു പുതുതായി പണിയാം
ട്രൈനിൽ കേറി ടൂറു നടത്താം

കോടികൾ കോടികൾ സമ്പാദിച്ച്
മതിയാവാത്തൊരു പെണ്ണവളിപ്പോൾ

കോടതി പലതും കയറിയിറങ്ങി
ഒടുവിൽ അങ്ങനെ ചത്തും പോയി

ഈവിധമുള്ളൊരു നേതാക്കന്മാർ
വർഷം അഞ്ചു കഴിഞ്ഞെത്തുമ്പോൾ

വിഡ്ഢികളായൊരു വോട്ടർമാരോ
വോട്ടതു കുത്തി ജയിപ്പിക്കുന്നു

ഇങ്ങനെ പോയാൽ മലയാളിക്കിതു
ആശ്രയമുള്ളത് ഒന്നിതു മാത്രം

നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ
നാരായണ ജപമൊന്നിതു മാത്രം!!

മുന്നൂറിലധികം വർഷങ്ങൾക്കു മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഇരിയയിലെ അയ്യപ്പക്ഷേത്രത്തിൽ അകത്തു തന്നെ ഇത് അവതരിക്കപ്പെട്ടിരുന്നു. അയ്യപ്പൻ വിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് 04/01/2018 വ്യാഴാഴ്ച വൈകുന്നേരം 5:30 നു തുള്ളൽ കളി തുടങ്ങിയിരുന്നു. രസകരമായിരുന്നു ഓട്ടൻ തുള്ളൽ.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.

ആഹവധ്വനി

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം.
അന്തിയാവോളം പണിയുന്ന പാവങ്ങ-
ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു.

എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു
എന്തിന്നു ജീവിതം പാടെയുഴലുന്നു
ജീവിതം സർവ്വദാ രോദിച്ചിടാനല്ല
കേവലം കർത്തവ്യകർമ്മത്തിനുള്ളതാം…

സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!

ഇന്നു നാം കാണുന്ന മാളികയോരോന്നു-
മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ

മന്ദരാം മാനുഷർ മേടയിൽ വാഴുന്നു
യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ;

നിദ്രയെ കൈവിട്ടു വേഗമുണരുവിൻ
നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!!

1937 ആഗസ്റ്റ് 30 നു പബ്ലിഷ് ചെയ്ത മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഇ. കെ. നായനാർ തന്റെ 19 ആം വയസ്സിൽ എഴുതിയ കവിത.
EK Nayanar, Ahavadhvani
സഖാവ് ഇ. കെ. നായനാർ – ആഹവധ്വനി

അമ്മ – കവിത

മക്കളായ് നാലുപേരുണ്ടെങ്കിലും
അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ
ഭാരമായ് തീർന്നുവോ നാലുപേർക്കും? Continue reading

സഫലമീ യാത്ര

എൻ.എൻ. കക്കാട്, N N Kakkad
എൻ.എൻ. കക്കാട്

എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അമ്പത്തിനാലോളം കവിതകൾ അടങ്ങിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (1986), വയലാർ അവാർഡ് (1986). ഓടക്കുഴൽ അവാർഡ് (1885) തുടങ്ങി നിരവധി അവാർഡുകൾ നേടിയ കവിതയാണിത്. കക്കാടിന്റെ യഥാർത്ഥ നാമം നാരായണൻ നമ്പൂതിരി കക്കാട് എന്നാണ്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു.

അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുന്ന സമയത്ത് എഴുതിയതാണ് ഈ കവിത. ധനുമാസത്തിലെ ആതിര നിലാവിനെ വരവേൽക്കുകയാണു കവി. ആതിര നിലാവിന്റെ നീലിമയിൽ അടുത്തെത്തുന്ന ഓർമ്മകളിലും കേൾക്കാൻ കൊതിച്ചിരിക്കുന്ന ഊഞ്ഞാൽ പാട്ടിലും തന്നിലെ വേദനകൾ മൊത്തം അലിഞ്ഞില്ലാതാവുന്നതായി കവി സങ്കല്പിച്ചിരിക്കണം. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്. ഓടകുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1987 ജനുവരി-6ന് അർബുദരോഗബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.

കവിത ആലാപനം: വിജയകുമാർ ബ്ലാത്തൂർ

ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിര വരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്​പര്‍ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?

ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.

ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്​പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.

പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു

കവിത കേൾക്കുക: ജി. വേണുഗോപാൽ[ca_audio url=”https://chayilyam.com/stories/poem/Ardramee-Dhanumasa-Ravukalil-NN-Kakkad.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍.

മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.

കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര…
ഹാ! സഫലമീയാത്ര…

കവിത: സഫലമീ യാത്ര
എന്‍ .എന്‍ . കക്കാട്‌
ആലാപനം: ജി. വേണുഗോപാൽ, വിജയകുമാർ ബ്ലാത്തൂർ

വിക്കിപീഡിയ സംഗമോത്സവം 2016

wikisangamothsavam kasaragodമലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.

2001 ജനുവരി 15 -നാണ്‌ ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.

ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.malayalam wikipedia logo

  • മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
  • വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
  • 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
  • വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
  • പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
  • മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക

തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.

കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.

വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.

ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര

ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ… മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും.

[ca_audio url=”https://chayilyam.com/stories/poem/fidel-castro-che-guevara.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
che guevara fidel castro

നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.

ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.

ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.

നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.

അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദയങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.

ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം… അത്രമാത്രം…

തിരികെയാത്ര

ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്.

തിരികെയാത്ര
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും

വാമനന്മാരായ് അളന്നളന്നവരെന്റെ
തീരങ്ങളില്‍ വേലിചാർത്തി
വേദന പാരതന്ത്രത്തിന്റെ വേദന
പോരൂ ഭഗീരഥാ വീണ്ടും

തുള്ളികളിച്ചു പുളിനങ്ങളെ പുൽകി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീർതെറ്റി നീരാടി നീന്തികളിച്ചനാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റു നിർവൃതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍

കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും

എന്‍റെ പൈക്കന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിന്നു മീനു നല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്കീടാതെ
കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ

കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം

പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി

തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോർത്തു നല്കി
ജീവന സംസ്കൃതി പെരുമ നല്കി

സംഘസംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍

വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉല്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍

ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും

അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം

ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി
അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു

ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
…………………………………..

കവി-മുരുകന്‍ കാട്ടാക്കട

ഒരു കിളിയും അഞ്ച്‌ വേടന്മാരും

മധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്.
[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/oru_kiliyum_anju_vedanmarum.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്‌
കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു

കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി
ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം …
കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം
അന്നേരം വന്നവളോട്‌ ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍
വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ
അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം
വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ

തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ്

ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു
രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു
മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു
പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു
അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു

എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം
പൈങ്കിളി താനേ മറന്നേ പോയ്‌…

പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു
എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല
ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള്
പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ്
തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍
കരളില്‍ നോവ്‌ പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി

കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു

നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം

പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം
നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം
കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ
ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും
തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ്
തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി
തളിരില വിടരും പൂംചിറക് തളരാ മനസിന്‌ നേരഴക്
വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന്‌ നീരുറവ്

ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്

കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും