Skip to main content

രാമലീല

Ramaleela movie posterരാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്.

അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, രൺജി പണിക്കർ, അശോകൻ, സായികുമാർ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ തുടങ്ങി ഒട്ടേറെപ്പേർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപ് ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്. ഇതേകാരണം തന്നെ സിനിമയെ വിജയമാക്കുമെന്നു കരുതാമെങ്കിലും ഇതിലേറെയും ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ കപടതയുടെ ഒരു തുറന്നുകാട്ടൽ കൂടിയാണു രാമലീലയെന്ന ഈ ചിത്രം.


ഇതിവൃത്തം

കഥ പൂർണമായി പറയുന്നില്ല. ക്ലൈമാക്സ് സിനിമയിൽ തന്നെ നിൽക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി (സിഡിപി) നേതാവായ അമ്പാടി മോഹനെ (വിജയരാഘവൻ) അധിക്ഷേപിച്ചതിനെത്തുടർന്ന് പാർട്ടി എം. എൽ. എ. ആയിരുന്ന അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) സിഡിപിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തുടർന്ന് രാമനുണ്ണി എതിരാളിയായ കോൺഗ്രസ് പാർട്ടിയിൽ (എൻ. എസ്. പി.) ചേരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായിട്ടു പോലും രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി (രാധിക ശരത്കുമാർ) ശക്തമായി എതിർക്കുന്നുണ്ട്. രാമനുണ്ണിക്കു നേരെയുള്ള ഭീഷണിയും മറ്റും ഉള്ളതിനാൽ സ്വയരക്ഷയ്ക്കായുള്ള തോക്കിന്റെ ലൈസൻസിനായി അപേക്ഷിക്കുന്നു. അങ്ങനെ അപേക്ഷിച്ചു കാര്യങ്ങൾ കരസ്ഥമാക്കിയതും പിന്നീട് വിവാദമായി മാറുന്നു. തുടർന്നു വരുന്ന തെരഞ്ഞെടുപ്പിൽ രാമനുണ്ണി കോൺഗ്രസ് നേതാവായി മത്സരരംഗത്ത് വരുന്നത് എൻ.പി.എസിന്റെ പ്രമുഖ രാഷ്ട്രീയ നേതാവ് ഉദയഭാനുവിനെ(സിദ്ധിക്ക്) ദേഷ്യം പിടിപ്പിക്കുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അമ്പാടി മോഹൻ തെരഞ്ഞെടുത്തത് രാമനുണ്ണിയുടെ അമ്മയായ രാഗിണിയെ തന്നെയാണ്.

തെരഞ്ഞെടുപ്പു രീതികൾ കൊഴുത്തുവരുന്നതിനിടയ്ക്ക് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്തു വെച്ച്, കമ്മ്യൂണിസ്റ്റ് നേതാവായി രാഗിണിയെ സ്ഥാനാർത്തിയായി നിശ്ചയിച്ച, അമ്പാടി മോഹൻ മരിച്ചു വീഴുന്നു. അപ്പോൾ ഗാലറിയിൽ രാമനുണ്ണിയും സഹപ്രവർത്തകനായ തോമസ് ചാക്കോയും (കലാഭവൻ ഷാജോൺ) ഉണ്ടായിരുന്നത് സംശയത്തിന്റെ നിഴൽ അവരിലേക്ക് നീളുവാൻ കാരണമാവുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പോൾസൺ ദേവസി(മുകേഷ്) രാമനുണ്ണിയെ അറസ്റ്റു ചെയ്യാൻ പാകത്തിലുള്ള പല തെളിവുകളും കണ്ടെത്തുന്നു, രാമനുണ്ണിയുടെ സ്വയരക്ഷാർത്ഥമുള്ള തോക്കിലെ അതേ വെടിയുണ്ട അമ്പാടി മോഹന്റെ ശരീരത്തിൽ നിന്നും ലഭിച്ചതും രാമനുണ്ണിയുടെ തോക്കിൽ ഒരു ഉണ്ട ഇല്ലാതിരുന്നതും അടങ്ങുന്ന നിരവധി തെളിവുകൾ കൂട്ടത്തിൽ ഉണ്ടായിരുന്നു. രാമനുണ്ണിയും തോമസ് ചാക്കോയും പൊലീസ് കസ്റ്റഡിയിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട് സുഹൃത്തായ വി. ജി. മാധവന്റെ (രഞ്ജി പണിക്കർ) അടുത്തെത്തുന്നു. മാധവന്റെ മകൾ ഹെലന (പ്രയാഗ മാർട്ടിൻ) അവരെ പൊലീസിൽ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു. രണ്ടുപേരെയും ഗോവയ്ക്കടുത്തുള്ള ഒരു ദ്വീപിലെ റിസോർട്ടിലേക്ക് ഹെലന മാറ്റിപ്പാർപ്പിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിനായി രാമനുണ്ണി, തോമസ് ചാക്കോ എന്നിവരുടെ അവിടുത്തെ ജീവിതചര്യകൾ അദൃശ്യമായ ക്യാമറകളിലൂടെ പകർത്തി കൃത്യമായി തന്നെ ടെലിവിഷൻ വഴി വെളിപ്പെടുത്താൻ ഹെലനയ്ക്കാവുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് അമ്പാടി മോഹനും കോൺഗ്രസ് നേതാവ് ഉദയഭാനുവും രാമനുണ്ണിയുടെ അച്ഛന്റെ (‌മുരളി – ഫോട്ടോ) മരണത്തിനു കാരണമായി എന്ന് പൊതുജനം മാധ്യമസഹായത്താൽ മനസ്സിലാക്കുന്നു. തെളിവുകൾ എല്ലാം കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിനെതിരായതിനാൽ ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിച്ചതോടെ രാമനുണ്ണി സ്വതന്ത്ര സ്ഥാനാർഥിയായി വിജയിക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. രാമനുണ്ണി തന്റെ അനുയായികളാൽ പ്രശംസിക്കുകയും അവന്റെ അമ്മ പോലും വീണ്ടും അവനിൽ അഭിമാനിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ തുടരുമ്പോൾ ഇടയിലൂടെ നമുക്കു കാണാൻ സാധിക്കുന്ന പലതുണ്ട്.

  1. രാഷ്ട്രീയത്തെന്റെ ഇന്നത്തെ അവസ്ഥ
  2. രാഷ്ട്രീയക്കാരുടെ കാപട്യം
  3. മാധ്യമങ്ങൾക്കുള്ള പ്രാധാന്യം, അവർ പൊതുമനസ്സുകളിൽ നിറയ്ക്കുന്ന ധാരണ
  4. പൊലീസിന്റെ ശേഷി

ഇവയൊക്കെ വിഷയമാവുമ്പോൾ മനോരമ പത്രത്തെ പരിഹസിക്കുന്നതും, നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണശകലങ്ങളും സിനിമയിൽ ഉണ്ട് എന്നത് രസകരമായി തോന്നി. ചെയ്തു കഴിഞ്ഞത് തെറ്റായാലും ശരിയായാലും രാമനുണ്ണിമാർക്ക് ഇവിടെ നിര്‍ബാധം ഭരണാധികാരികളായി തന്നെ സഞ്ചരിക്കാമെന്നായിരിക്കുന്നു. മാധ്യമ വിചാരണയുടെ തീവ്രതയും അതനുസരിച്ചുള്ള പൊതുജനവികാരപ്രകടനങ്ങളും വോട്ടെടുപ്പിലൂടെയുള്ള പൊതുജനാഭിപ്രായവും സിനിമയി ചേർത്തിരിക്കുന്നു.

മാധ്യമവിചാരണകളുടെ സ്വാധീനവും പൊലീസ് കേസുകളും ഒക്കെ നിറഞ്ഞുനിൽക്കുന്ന സിനിമയായത് ദിലീപിന്റെ ഇന്നത്തെ കേസും ജാമ്യവും മറ്റുമായി ചേർത്തുവായിക്കാവുന്നവർക്ക് ആകാമെന്നേ ഉള്ളൂ… ഇങ്ങനെ വളച്ചൊടിച്ച് വായിച്ചെടുക്കാമെന്നത് സിനിമയ്ക്കൊരു മുതൽക്കൂട്ടുതന്നെയാണ്. പകരം ഇന്നത്തെ കേസുമായി പരോക്ഷമായി ബന്ധപ്പെട്ടുകിടക്കുന്നു മുകേഷും സിദ്ധിക്കും സലിം കുമാറും സിനിമയിൽ ഉണ്ടെന്നുള്ളതും സിനിമാസ്വാദ്വാകരെ ഇരുത്തും എന്നതും സിനിമാ വിജയം ഉറപ്പിക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച മലയാളികൾക്കു നേരെയുള്ള ഒരു തുറന്ന പുസ്തകം തന്നെയാണു സിനിമ എന്നതാണു സത്യം. നല്ലൊരു മുതൽക്കൂട്ടാവുന്നത് ഇതൊക്കെ കൊണ്ടുതന്നെയാവുന്നു.


സിനിമ കാണാൻ ആത്മികയും ഉണ്ടായിരുന്നു. അവൾ ആദ്യം കാണാൻ കയറിയത് ഒരു ഇംഗ്ലീഷ് 3D സിനിമയ്ക്കായിരുന്നു. 5 മിനിറ്റ് ഇരുന്നതേ ഉള്ളൂ, എസി തിയറ്റർ ആയിരുന്നിട്ടുപോലും എനിക്കവളെ എടുത്ത് പുറത്തിറങ്ങേണ്ടി വന്നു. രണ്ടാമത് കണ്ടത് മോഹൻലാലിന്റെ പുലിമുരുകൻ ആയിരുന്നു. ആമി ഏറെ രസിച്ചു കണ്ടൊരു സിനിമയായിരുന്നു ഇത് എന്നു പറയാം. ഇതു കാണിക്കാൻ പ്ലാനിട്ടതുതന്നെ അവളുടെ ഇഷ്ടാനിഷ്ടങ്ങൾ മുങ്കൂട്ടി അറിയാൻ സാധിച്ചതു കൊണ്ടായിരുന്നു.

എന്ന തമിഴ് സിനിമയും ബാഹുബലിയെന്ന തെലുങ്കു സിനിമയും പുലിമുരുകനുമായിരുന്നു ഇവൾക്കേറെ ഇഷ്ടപ്പെട്ട സിനിമകൾ. രാമലീല കാണാൻ കാരണം മഞ്ജുവിന്റെ നിർബന്ധമായിരുന്നു. തിയറ്റർ തീരെ രുചികരമായിരുന്നില്ല. കറന്റു പോവുക എന്നത് ഒരു തുടർക്കഥപോലെ തുടർന്നു കൊണ്ടിരുന്നു. കാഞ്ഞാങ്ങാടുള്ള തിയറ്ററുകളിൽ ഒരു കാലത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന തീയറ്ററായിരുന്നു വിനായക പാരഡൈസ്. ഇപ്പോൾ അതൊരു വെയ്സ്റ്റ് ബോക്സിനു തുല്യമായി പലകാരണത്താൽ അധഃപതിച്ചുപോയി.

സിനിമയിൽ ഉടനീളം ദിലീപിനെ കാണുമ്പോൾ കാവ്യച്ചേച്ചിയെവിടെ കാവ്യച്ചേച്ചിയെവിടെ എന്ന് ആമി ചോദിച്ചുകൊണ്ടിരുന്നു. കുറേ സമയം ചോദിച്ചിട്ടും കാണാതിരുന്നപ്പോൾ അവൾ സിനിമയെ മറന്ന് അവിടമൊരു കളിസ്ഥലമാക്കി മാറ്റി അവളുടേതായ ലോകത്തേക്ക് ഊളിയിട്ടു. പെൺശബ്ദം കേൾക്കുമ്പോൾ ഒക്കെയും സ്ക്രീനിലേക്ക് നോക്കി കാവ്യചേച്ചി വന്നോ എന്നു നോക്കിക്കൊണ്ടിരുന്നു. കാവ്യച്ചേച്ചി വന്നാൽ പറയണം എന്നും പറഞ്ഞ് അവൾ അവളുടേ ലോകത്തേക്ക് പറന്നു പോവുകയായിരുന്നു. സിനിമാ കാഴ്ചയിൽ ഉടനീളം ഒരു പ്രശ്നവും ഇല്ലാതെ അവൾ സമയം കളഞ്ഞു എന്നതും ഹൃദ്യമായി തോന്നി.

കാവ്യം സുഗേയം

crow, കാക്ക
കറുത്ത കോട്ടും കാലുറയും കുറിക്കു കൊള്ളും കൗശലവും
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കേസു നടത്താൻ നീ വമ്പൻ; ക്രോസ്സു നടത്താൻ നീ മുമ്പൻ
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ?
കാക്കേ നീയൊരു വക്കീലോ പക്ഷിക്കോടതി വക്കീലോ!!

Malayalam Actor Dileep, മലയാള സിനിമാ അഭിനേതാവ് ദിലീപ്
Dileep | ദിലീപ്

സിനിമാ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തു! സഹപ്രവർത്തകയെ കൃത്യമായ പ്ലാനിങ്ങോടെ അവേഹേളിക്കാനുള്ള ഒരുക്കം കൂട്ടിയതിനും അവഹേളനം നടന്നതിനും കൃത്യമായ തെളിവുകൾ രണ്ടരമാസത്തെ പരിശ്രമത്തോടെ കേരളപൊലീസ് കണ്ടെത്തി പഴുതുകളെല്ലാം അടച്ചിട്ടാണ് അറസ്റ്റ് നടത്തിയെതെന്ന് പറയുന്നു. കണ്ടുപിടിച്ച കാര്യങ്ങൾ സത്യമായിത്തീർന്നാൽ, സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമായി കേരളപൊലീസിന് അവകാശപ്പെടാൻ സാധിക്കുന്നതാണ് ഈ കേസ്. ഒന്നുമെത്താതെ അലഞ്ഞു നടക്കുന്ന കേസുകൾ പലതുണ്ട് കേരളത്തിൽ! സഖാവ് ടി.പിയെ 51 വെട്ടുകളാൽ ഇല്ലാതാക്കിയത് കണ്ടു, ഒരു കുട്ടിയെ കോളേജിൽ വെച്ച് തല്ലിക്കൊന്നതു കണ്ടു, അനാഥപ്രേതങ്ങളായി അലഞ്ഞു നടക്കുന്ന നിരവധി പ്രേതാത്മാക്കൾ ചുറ്റുമിരുന്ന് കരയുന്നുണ്ട്! ഇതേ പ്രകടനം കാഴ്ച വെയ്ക്കാൻ നിരവധി കേസുകെട്ടുകൾ ഉണ്ടെന്നു ചുരുക്കം. ഇല്ലെങ്കിൽ, പൊലീസിനെ നിയന്ത്രിച്ചു നിർത്താൻ മാത്രം പര്യാപതമായ ശക്തി ഏതാണെന്നും എന്തിനാണെന്നും കണ്ടെത്താൻ കഴിയേണ്ടത് മെനക്കെട്ട് വോട്ടു ചെയ്തുനടക്കുന്ന ജനങ്ങൾ തന്നെയാണ്.

ഗൂഡാലോചനക്കാർ സാമൂഹ്യദ്രോഹികൾ തന്നെ! പുറത്തുവരേണ്ടതാണ്… മാറ്റത്തിനുള്ള തുടക്കമാവണം ഈ സംഭവം. മലയാളസിനിമയ്ക്ക് മാറാൻ കഴിയുന്നു എന്നാൽ മലയാളികളുടെ സംസ്കാരം തന്നെ മാറുന്നു എന്നുവേണം കരുതാൻ. മലയാളസിനിമയിൽ സ്ത്രീപക്ഷചിന്തകൾക്ക് പ്രാബല്യമേറണം! നല്ലൊരു അമ്മ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു കുടുംബം നില നിർത്താനാവുകയുള്ളൂ എന്നത് പഴമൊഴിയല്ല!! പേരിൽ മാത്രം Amma(Association of Malayalam Movie Artists) വന്ന്, അമ്മയെ വ്യഭിചരിക്കുന്ന നേതൃത്വം തന്നെ പിരിച്ചുവിടാൻ പര്യാപതമാണ് നിലവിലെ കേസ്. മുഖം മൂടിയണിഞ്ഞ് ഒരു സമൂഹത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്! ദിലീപ് പ്രശ്നത്തിൽ സത്യം പുറത്തു വരാതെ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് നമ്മൾ കണ്ടല്ലോ!! തോന്ന്യവാസം ആരുകാണിച്ചാലും തോന്ന്യവാസം തന്നെയാ. പൊലീസിനെ കുറ്റം പറയുകയല്ല; അതിനവർക്കുള്ള അവസരം നിഷേധിക്കുന്ന ഗുഢാലോചന ചർച്ചചെയ്യപ്പെടേണ്ടതുണ്ട്! തിരിച്ചറിയണം!! ഇല്ലെങ്കിലെ കാര്യമായ ഊഹാപോഹങ്ങളിലൂടെ നമ്മൾ തന്നെ കുറ്റക്കാരെ കണ്ടെത്തണം!!

malayalam actress manju warrier, മഞ്ജു വാര്യർ
Manju Warrier, മഞ്ജു വാര്യർ

സിനിമയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, ടീവി സീരിയലുകളേയും പരിഗണിക്കേണ്ടതുണ്ട് – സിനിമകളേക്കാൾ ഇന്ന് ജനജീവിതത്തെ സ്വാധീനിക്കുന്നത് ടിവി സീരിയലുകളാണ്! എത്രമാത്രം സ്ത്രീവിരുദ്ധമാണ് സീരിയലുകളൊക്കെയും!! ഇതൊക്കെ ചൂഷണം ചെയ്യുന്നത് ഒരു സംസ്കാരത്തെ മൊത്തമാണ്. കുടുംബബന്ധങ്ങളുടെ കഥകളിലൂടെ അമ്മയും അമ്മായി അമ്മമാരും താത്തൂന്മാരും ഭാര്യമാരും ഇവർക്കിടയിലെ അവിഹിതബന്ധങ്ങളും, അവയിലെ കുട്ടികളും ഒക്കെയായി തകർത്തു പെയ്യുകയാണു പലതരം സീരിയലുകൾ! ഒരു കുടുംബത്തെ തന്നെ താറുമാറാക്കാൻ പര്യാപ്തമാണു കഥാബീജങ്ങൾ. പാഠമാവാൻ പലതുണ്ട് എന്നു തെളിയിക്കുന്ന സംഗതികളാണ് ഇപ്പോൾ നടക്കുന്നത്! സിനിമയും സീരിയലും ഒന്നുമല്ല യഥാർത്ഥ ജീവിതം എന്നത് മനസ്സിലാക്കാൻ സാധാരണക്കാർക്കുള്ളോരു സുവർണ്ണാവസരം എന്നേ പറയേണ്ടതുള്ളൂ.

മറ്റൊരു കാര്യം കൂടിയുണ്ട്, തോന്ന്യവാസത്തിന്റെ സൂത്രധാരൻ എന്നപേരിൽ ദിലീപ് പിടിയിലായെങ്കിലും വിഷമവൃത്തത്തിൽ പെടുന്നവർ കാവ്യയും മകൾ മീനാക്ഷിയും ആയിരിക്കും. ദിലീപിന് ആജീവനാന്തം ജയിലറയാണെങ്കിൽ മീനാക്ഷിക്ക് മഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതായിരുന്നു നല്ലത് എന്നു തോന്നുന്നു. അമ്മ മനസ്സിന് ഒരു കുഞ്ഞുമനസ്സിനെ ഉൾക്കൊള്ളാതിരിക്കാൻ പറ്റില്ല; പൂർണ്ണ മനസോടെ മീനാക്ഷിയെ സ്വീകരിക്കാൻ മഞ്ജുവിനു കഴിയേണ്ടതാണ്. പെൺകുട്ടി ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടതും അമ്മയിൽ നിന്നുതന്നെയാണ്. കുട്ടിമനസ്സിലെ സ്നേഹം നിമിത്തമാവാം ചെറുപ്രായത്തിലെ തീരുമാനങ്ങൾ ഒക്കെയും. അവളെ വളർത്തി വലുതാക്കാൻ നന്നായിട്ടു സാധിക്കുക പെറ്റമ്മയ്ക്കു തന്നെയാണ്.

malayalam actress Kavya Madhavan, കാവ്യാ മാധവൻ
Kavya Madhavan|കാവ്യാ മാധവൻ

ജീവിതത്തിന്റെ എബിസിഡി അറിയാത്ത കാവ്യയ്ക്കും മീനാക്ഷിയെ വെറുതേ നോക്കിയിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ! കരയ്ക്കടുപ്പിക്കാനാവാത്തൊരു കലാരൂപമായി കാവ്യ എന്ന സുരസുന്ദരിയുടെ ശേഷകാലം തീരാൻ മാത്രമേ വഴിയുള്ളൂ എന്നും കരുതുന്നു. മീനാക്ഷിയുടെ ജീവിതം പങ്കിടാൻ മാത്രം വലുതാണ് കാവ്യഹൃദയം എന്നു കരുതുവാൻ വയ്യ. പോറ്റമ്മയായി സ്നേഹിക്കുന്നതിലും ഭേദം പെറ്റമ്മയുടെ കാരുണ്യം തന്നെയാണെന്നു തോന്നുന്നു. എന്തായാലും ഇവരുടെ വിഷമത്തിൽ പങ്കുചേരുന്നു 🙁 നല്ലൊരു നാൾവഴി തുടന്നുള്ള കാലം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു… കാവ്യയ്ക്ക് പറ്റിയത് തിരശീല മാത്രമാണ്. തിരിച്ചുവരവിനായി മലയാളസിനിമ സജീവമായിരുന്നെങ്കിൽ എന്നൊരു ആഗ്രഹം കൂടെയുണ്ട്. ദിലീപിന്റെ കീഴടങ്ങൽ അറിഞ്ഞ മഞ്ജുഹൃദയം തേങ്ങിയതായും കാവ്യ പട്ടിണി കിടന്നതായും വായിക്കാനിടയായി! മീനാക്ഷിയെ പറ്റി എവിടേയും കണ്ടില്ല. ഏറെ ദുഃഖം അനുഭവിക്കാൻ മാത്രം പ്രായം അവൾക്കുമായിട്ടുണ്ട്. ഈ അവസരത്തിൽ മീനാക്ഷിക്ക് ചേർന്നു നിൽക്കുന്ന കൂട്ടാളി മഞ്ജു മാത്രമാവുന്നു.

കേസിന്റെ ബാക്കിപത്രം കൂടി പുറത്തുവരുമ്പോൾ കാവ്യയുടെ പേര് അതിൽ ഉണ്ടായിരിക്കരുതേ എന്ന ആഗ്രഹിക്കുന്നു. വികൃതമായ മനസ്സുള്ളവർ കൃത്യമായിത്തന്നെ ശിക്ഷിക്കപ്പെടണം. അതിൽ ദിലീപെന്നോ കാവ്യയെന്നോ ഒന്നും വ്യത്യാസം ഇല്ല. അവർക്കുള്ള ശിക്ഷ എന്നതിലുപരി കാണുന്നവർക്കുള്ളൊരു നല്ല മുന്നറിയിപ്പുമാണത്. പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന കാര്യം വെറുതേ ഇവരെയൊക്കെ പരിഹസിക്കുന്നവരും ഓർക്കേണ്ടതു തന്നെയാണ്.

കല്യാണം കഴിക്കുക എന്നത് ഒരു കുറ്റകരമൊന്നുമല്ല; തെറ്റുമല്ല… ആണും പെണ്ണുമാവുമ്പോൾ ഒരു കൂടിച്ചേരലൊക്കെ അനിവാര്യമാണ്. ദിലിപും മഞ്ജുവും പിരിഞ്ഞതിന്റെ കാര്യം ഇന്നേവരെ അവർ പുറത്തു പറഞ്ഞിട്ടില്ല. പുറമേ കേൾക്കുന്നതൊക്കെ കൂട്ടിക്കലർത്തിയ വാർത്തകൾ മാത്രമാണ്. ഇവിടെയിപ്പോൾ ഊഹാപോഹങ്ങൾക്ക് പ്രസക്തിയേ ഇല്ല. കാഴ്ചക്കാർ മാത്രമായ നമുക്ക് മൂന്നുപേരും ഔദ്യോഗികമായി ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് പുതിയ വിവാഹം നടന്നതുതന്നെ! ഇപ്പോഴുള്ള പൊലീസ് കേസ് വേറിട്ടു നിൽക്കുന്നത് ഒരു ക്രിമിനൽ ബുദ്ധിയുടെ നീക്കങ്ങൾ ഉൾപ്പെട്ടതു കൊണ്ടാണുതാനും. ഈ ഒരു കാര്യത്തിൽ കാവ്യയും തെറ്റുകാരിയാണെങ്കിൽ അതിനർഹമായ ശിക്ഷ അവളെ കാത്തിരിക്കുന്നുണ്ടാവും… അതിനി വന്നുചേരാൻ അധികനാളൊന്നുമില്ല. അർഹയെങ്കിൽ അതർഹിക്കുന്ന ശീക്ഷയ്ക്ക് കാവ്യയും ഒരുങ്ങിയിരിക്കേണ്ടതാണ്. ഇതൊന്നുമല്ലെങ്കിൽ കാവ്യയെ തെറ്റുകാരിയായി പഴിചാരാൻ മുൻവിധികളെ മാത്രം ന്യായീകരിച്ച് തുനിയാതെ അവൾ അനുഭവിക്കുന്ന മനോഭാവം ഉൾക്കൊള്ളാൻ പറ്റണം! സിനിമയിൽ നമ്മൾ കാണുന്ന കരച്ചിലല്ല യഥാർത്ഥ കരിച്ചിൽ!!

Meenakshi Dileep, മീനാക്ഷി ദിലീപ്
Meenakshi Dileep | മീനാക്ഷി ദിലീപ്

നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ പൊതുജനം കാണുന്നത് നല്ലൊരു സിനിമ കാണുന്ന ലാഘവത്തോടെ മാത്രമാണ്. ഇതുവരെ കണ്ടതും കേട്ടതും വെച്ച് ക്ലൈമാക്സ് പലരും ഊഹിച്ചെടുക്കുന്നു. ഇതുവരെ വന്നതും അപ്രകാരം തന്നെ. പലരുടേയും ഊഹങ്ങൾ ശരിയായി വന്നു; ചിലരുടേത് തെറ്റിപ്പോയി. മുകേഷ്, ഗണേഷ്, ദേവൻ, ദിലീപ്, ഇന്നസെന്റ്, മോഹൻലാൽ, മമ്മുട്ടി, എന്നിവരുടെ രമ്യമനോഹരമായ അഭിനയ ചാതുര്യം കണ്ടു, പ്രഥ്യുരാജ്, രമ്യാ നമ്പീശൻ, തുടങ്ങിയ യുവതയുടെ കരുത്തുറ്റ തീരുമാനങ്ങൾ കണ്ടു. വരാനിരിക്കുന്ന കാര്യങ്ങൾ ഇതുപോലെ തന്നെ പലർക്കും പലതാണ് അഭിപ്രായങ്ങൾ. പക്ഷേ, ഒന്നുണ്ട് കാര്യം – കണ്ടറിയേണ്ടത് കണ്ടറിയുക തന്നെ വേണം! കലാഭവൻ മണിയുടെ മരണം വരെ ചർച്ചയാവുകയാണ്. സിനിമാലോകത്തിന്റെ അധഃപതനം എന്ന സങ്കല്പം സത്യാമാണെങ്കിൽ തുറന്നുകാട്ടുന്ന പല സംഭവങ്ങളും വെളിച്ചം കാണാൻ ഇതു വഴിവെയ്ക്കും എന്നു കരുതുന്നു! സത്യമോ മിഥ്യയോ ആവട്ടെ, ഉള്ളിലുള്ളത് തുറന്നുപറയാൻ എല്ലാവർക്കും ധൈര്യം വന്നിരിക്കുന്നു എന്നുണ്ട് നടപ്പുകാര്യങ്ങൾ!

ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിന് സ്വന്തം ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കാൻ മാത്രം ഈ വിപത്ത് കാരണമായാൽ മതി. തെറ്റുകൾ തിരുത്തപ്പെടാൻ ഒരു അവസരമായി കണ്ട് സ്വജീവിതത്തെയെങ്കിലും ഹൃദ്യമാക്കാൻ സാധിക്കണം. ജലകുമിള പോലുള്ളൊരു ജീവിതത്തിൽ മറ്റുള്ളവർക്കായി പകരുന്ന കേവലസന്തോഷത്തിനപ്പുറം മറ്റൊന്നല്ല ജീവിതം! നല്ലൊരു പിന്തുടർച്ചകാരെ ഉണ്ടാക്കാനും പറ്റിയാൽ ജീവിതം കേമമായി തീർത്ത് തിരശീലയിടാൻ പറ്റണം. അത്രമാത്രമാണു ജീവിതം!! അതിനപ്പുറത്തുള്ളതൊക്കെയും ഭാവനകൾ മാത്രമാണ്.

നടൻ ദിലീപ് മുമ്പ് ഫെയ്സ്ബുക്കിൽ പറഞ്ഞ കാര്യം

dileep ഫെയ്സ്ബുക്ക് post, നടൻ ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

രണ്ടാമൂഴം

MT VASUDEVAN NAIR, randamoozham, mohanlal, vyasan #രണ്ടാമൂഴം #നോവൽ #സിനിമ #കാലം
രണ്ടാമൂഴം, 1985 ലെ വയലാർ പുരസ്കാരം ലഭിച്ച കൃതിയാണിത്. എം.ടി. വാസുദേവൻ നായരുടെ അതുല്യമായൊരു നോവൽ. ഭീമന്റെ കണ്ണിലൂടെ ജീവിതത്തെ കാണുന്ന കാഴ്ചപ്പാടാണിതിലുള്ളത്. ഒന്നുകിൽ ജേഷ്ടനായ യുധിഷ്ഠിരൻ അല്ലെങ്കിൽ താഴെയുള്ള അർജ്ജുനൻ ഇവരായിരിക്കും ഒന്നാമൂഴക്കാർ. രണ്ടാമൂഴം വിധിക്കപ്പെട്ട ഭീമന്റെ അവർണ്യ ജീവിതം സിനിമയാവുകയാണ്. വ്യാസമുനി വായനക്കാർക്കായി വിട്ടിട്ടു പോയ ദീർഘമായ ചില മൗനങ്ങൾക്ക് ഉത്തരം കണ്ടെത്തുകമാത്രമായിരുന്നു രണ്ടാമൂഴത്തിലൂടെ താൻ ചെയ്തതെന്ന് എം.ടി പറഞ്ഞിരുന്നു.

മഹാഭാരതത്തിനൊരു നിയതമായ ചരിത്രമുണ്ട്. കൃസ്തുവിനു നൂറ്റണ്ടുകൾക്ക് മുമ്പെന്നോ തുടങ്ങി കൃസ്തുവിനുശേഷം മൂന്നോ നാലോ നൂറ്റാണ്ടുകൾ വരെ പലതരത്തിലുള്ള എം.ടിമാർ ചേർന്ന് തിരുത്തൽ വരുത്തി കൂട്ടിച്ചേർത്തും വേണ്ടാത്തതും കൃത്യതയില്ലാത്തവയും ഒക്കെ വെട്ടിക്കുറച്ചും അന്നത്തെ വിശാലമായ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വാമൊഴിയായി പ്രചരിച്ചുവന്ന കഥകളായിരുന്നു മഹാഭാരതകഥകൾ. ഒരുപാട് കൃഷ്ണന്മാരേയും അർജ്ജുനന്മാരേയും നമുക്കതിൽ കാണാൻ കഴിയും. ഒരാളുടെ ജീവിതത്തിന്റെ ഏതുകോണിൽ നിന്നും നോക്കിയാലും സമാന വ്യവഹാരം മഹാഭാരത കഥയിൽ അതുകൊണ്ടുതന്നെ കാണാനാവുന്നു. അത്രയേറെ കൂട്ടിച്ചേർക്കലുകൾ വരുത്തി ജയം എന്നപേരിൽ ആദ്യവും പിന്നീട് ഇന്നത്തെ മഹാഭാരതമെന്ന ഇതിഹാസമായും വളർച്ച നിന്നുപോയത് അത് എഴുതപ്പെട്ട പുസ്തകമായപ്പോൾ ആണെന്നു പറയാം. അന്നതിന്റെ ഔദ്യോഗിക ജനനം ആണെന്നു വ്യാഖ്യാനിക്കാമെങ്കിലും വ്യാസപരമ്പരകൾ വന്നുകൊണ്ടേ ഇരുന്നു. വ്യാസൻ എന്നത് ഒരു സങ്കല്പമായി എടുക്കുന്നതാണു ഭേദം. മരണം ഇല്ലാതെ ജീവിക്കുന്ന ചിരഞ്ജീവികളായ ഏഴുപേരിൽ ഒരാളാണ് വ്യാസൻ. നമ്മൾ ഡോക്ടറേറ്റ്, പിഎച്ച്ഡി, എഞ്ചിനീയർ എന്നൊക്കെ പറയുമ്പോലെ സർട്ടിഫിക്കേറ്റ് കിട്ടിയ സ്ഥാനാമായിരിക്കണം വ്യാസൻ എന്ന നാമം.

MT VASUDEVAN NAIR, എം ടി വാസുദേവൻ നായർഇന്നത്തെ എംടിയെ ഒരു വ്യാസനായി പരിഗണിക്കാൻ നമുക്കായെന്നു വരില്ല. കാരണം നമ്മളൊക്കെ വല്യ അറിവുള്ളവരാണ്, അതല്ല ചരിത്രം; ഇതല്ല ചരിത്രം എന്നു വ്യാഖ്യാനിക്കാനും നല്ലതിനെ വലിച്ചെറിയാനും മോശമായതിനെ പൂവിട്ടു പൂജിക്കാനും ഒരുങ്ങിത്തിരിച്ചവരാണു നമ്മൾ. അതു കാലം വരുത്തിയ മാറ്റമാണ്. ചിരഞ്ജീവിയായ വ്യാസൻ ആ കഴിവുള്ളവരിലൂടെ മരണമില്ലാതെ യുഗാന്തരത്തോളം ജീവിച്ചുകൊണ്ടേയിരിക്കുമ്പോൾ രണ്ടാമൂഴവും മഹാഭാരതത്തിന്റെ ഒരു പുനരാഖ്യാനം തന്നെയാവുന്നു.

എന്തൊക്കെയാണെങ്കിലും എംടിയുടെ രണ്ടാമൂഴമെന്ന ഈ മഹദ്സൃഷ്ടിയെ സിനിമയാക്കാൻ ഇന്നുള്ളവർ നേരായവിധത്തിൽ സമ്മതിക്കാൻ തരമില്ല. പണ്ട്, ആശാൻ പുനരാഖ്യാനം നടത്തിയ ചിന്താവിഷ്ടയായ സീതയൊക്കെ ഇതുപോലെ മഹനീയമെങ്കിലും അന്നു നമുക്കൊക്കെ നല്ല കലാബോധം മനസ്സിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. രാമായണത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്ന മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായിരുന്നു അത്. അന്നത്തെ ആ കാലമാണു തിരുത്തലുകൾ വരുത്താൻ പ്രേരിപ്പിച്ചത്. മഹാഭാരതവും രാമായണവും ഇങ്ങനെ കാലങ്ങൾ തിരുത്തൽ വരുത്തി വലുതായി വന്ന ആഖ്യാനങ്ങളാണ്. അത്, ലോകചരിത്രത്തിൽ തന്നെ പകരംവെയ്ക്കാൻ മറ്റൊന്നില്ലാതെ അതുല്യമായ ഇതിഹാസങ്ങളായി നിൽക്കുന്നതും നൂറ്റാണ്ടുകളിലൂടെ വേരോട്ടമുള്ള ഈ ആഖ്യാനശൈലി കൊണ്ടുമാത്രമാണ്. അനുഗുണമായ രീതിയിൽ ഇനിയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കണം, നല്ലൊതൊക്കെ ചേർത്തുവായിക്കാനും തീരെ ദഹിക്കാത്തത് ഒഴിവാക്കാനും നമ്മടോക്കെയും ചിരഞ്ജീവിയായാ ആ വ്യാസമഹിമ ഉൾക്കൊള്ളാനാവുന്നവരാവണം.

ഇന്ന് കാലം ഏറെ മാറിയിട്ടുണ്ട്. അന്നൊരു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ സിനിമ വന്നപ്പോൾ അതിനെ കൂവി തോൽപ്പിച്ചവരൊക്കെയും ഇന്ന് ‘സഖാവ്’ ഇറങ്ങിയപ്പോൾ അതിനെ മാറോടണയ്ക്കുന്നത് കാണാൻ പറ്റുന്നുണ്ടല്ലോ. എന്തായിരിക്കും കാരണം? എന്തുമാവട്ടെ! 🙂 ഇതേ വികാരം രണ്ടാമൂഴത്തിലും കാണണം. ജനമനസ്സുകളിൽ കേട്ടു മറന്നോണ്ടിരിക്കുന്ന അടിത്തറ ഭദ്രമാക്കാനുതകുന്ന എന്തിനേയും പാണൻപാട്ടുപാടി പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നു കരുതാം. ബാക്കിയുള്ള ഏതു കലാവിരുന്നായാലും അതിനെ കൂക്കിവിളിച്ച് നാണം കെടുത്തിവിടാൻ വളർന്നുപോയി നമ്മൾ!! എല്ലാറ്റിനും പുറകിൽ എന്തൊക്കെയോ ലക്ഷ്യങ്ങൾ കാണണം. കൃഷ്ണൻ പറഞ്ഞതുപോലെ മാർഗമല്ല, ലക്ഷ്യം തന്നെ പ്രധാനമായെടുത്ത് ഒരു ശ്രീകൃഷ്ണവിരുതായി ഇതിനെ കാണുന്നതാവും ഉചിതം.
……………

നോവലിന്റെ വീക്ഷണകോണാണു മുഖ്യം. അത് ഭീമന്റെ മാത്രം കാഴ്ചപ്പാടാണ്. മഹാഭാരതം വല്യൊരു സംസ്കാരത്തിന്റെ പ്രതിഫലനമാണു കാണിക്കുന്നത്, അല്ലാതെ ഭീമന്റെ കാഴ്ചപ്പാടല്ല. എഴുതാൻ കഴിവുള്ളവർക്ക് അർജ്ജുനൻ, യുധിഷ്ഠിരൻ, ദുര്യോധനൻ, പാഞ്ചാലി എന്നിവരെയൊക്കെ പ്രധാനകഥാപാത്രങ്ങളാക്കി അവരുടെ കാഴ്ചപ്പടിലൂടെ ഇന്നത്തെ കാലവും ചേർത്തുവെച്ച് മഹാഭാരതത്തെ മൊത്തമായി വിലയിരുത്താമല്ലോ!! ദുര്യോധനൻ സുയോധനൻ കൂടിയാണ്. ദുര്യോധനനെ ധർമ്മിഷ്ഠനാക്കി മാറ്റി സ്വർഗാരോഹണം വരെ കൃത്യതയോടെ പ്രതിഫലിപ്പിക്കാൻ നല്ലൊരു വ്യാസനു പറ്റാവുന്നതേ ഉള്ളൂ… അതിനൊക്കെയുള്ള അവസരം മഹാഭാരതം തരുന്നുണ്ട് എന്നുള്ളതാണു പ്രധാനം. മഹാഭാരതത്തിന്റെ വളർച്ചതന്നെ യുഗാന്തരങ്ങളിലൂടെ ഇങ്ങനെയുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണെന്നു പറഞ്ഞല്ലോ. പലസ്ഥലങ്ങളിലും അന്നുണ്ടായിരുന്ന ദ്രാവിഡകൂട്ടായ്മകളിൽ കുഞ്ഞുകുഞ്ഞകഥകൾ നിരവധിയായി ഉണ്ടായിരുന്നു. അതിലെ നായകൻ കൃഷ്ണനോ അർജ്ജുനനനോ ഭീമനോ ഒക്കെയായി പുനർജ്ജനിച്ച് ജയവും പിന്നീട് മഹാഭാരതവും ഒക്കെയായി.

അശോകചക്രവർത്തിക്കു തോന്നിയ ബൗദ്ധപ്രണയത്തെ പറ്റിയും മൂപ്പർക്ക് തോന്നിയ അഹിംസാസിദ്ധാന്തം നല്ലതല്ലെന്ന കണ്ടെത്തലുമൊക്കെ നമുക്ക് ആ കഥകൾ സൂക്ഷ്മമായി നോക്കിയാൽ കാണാൻ കഴിയും. യുദ്ധോത്സുകനായ അർജ്ജുനൻ പിന്നെന്തിനായിരിക്കണം പ്രധാനയുദ്ധസമയത്ത് വിഷണ്ണനായി ഇരുന്നത്? യുദ്ധപ്രയനായ അശോകൻ ഇന്നത്തെ ഇന്ത്യ മുക്കാൽ ഭാഗത്തിൽ അധികവും പിടിച്ചടക്കി ഭരിച്ച ആളാണ്. അവസാനം കലിംഗ പ്രദേശം കീഴടക്കിയതിൽ ദുഃഖിതനായതും ശേഷം അഹിംസയാണു മുഖ്യം എന്നു പറഞ്ഞ് ബൗദ്ധചിന്തകൾ അന്യദേശങ്ങളിൽ വരെ എത്തിക്കാൻ ശ്രമിച്ചതും ഒക്കെ അർജ്ജുനചിന്തകളിലൂടെ ഭഗവത്ഗീതയിൽ വ്യത്യസ്ഥ ഭാഷ്യം ചമച്ചത് അന്നത്തെ ബ്രാഹ്മണമതത്തിനു ബൗദ്ധരോട് തോന്നിയ വിരോധം മാത്രമാവില്ലേ? ഇങ്ങനെ ഒരു ചിന്തയല്ല അനുഗുണമെന്നുതന്നെയല്ലേ കള്ളകൃഷ്ണൻ അർജ്ജുനനെ ഉപദേശിക്കുന്നത്? യുദ്ധം ചെയ്യുക; ജയിച്ചാൽ രാജ്യവും മരിച്ചാൽ സ്വർഗവും നിനക്കുള്ളതാണ്, മാർഗം എന്തുമാവട്ടെ ലക്ഷ്യത്തിൽ ശ്രദ്ധയൂന്നുക, എന്നരീതിയിൽ ബൗദ്ധപാരമ്പര്യത്തെ മുൾമുനയിലാക്കിയതായിരുന്നില്ലേ ഭഗവത്ഗീത!!

ഇന്നിപ്പോൾ കാലം മാറി. രണ്ടാമൂഴം എന്ന പേരിൽ സിനിമ വരുന്നതിനെ എതിർക്കാൻ ഇത്തരം കണ്ടെത്തലുകൾക്ക് പ്രസക്തിയൊന്നുമില്ല. ഇതാണ് ഒറിജിനൽ മഹാഭാരതമെന്ന് സിനിമയുടെ പരസ്യ ഏജൻസിക്കാൻ പറഞ്ഞുനടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതു ചൂണ്ടിക്കാണിച്ച് ഇതല്ല മഹാഭാരതം. ഒരു കുഞ്ഞു സിനമയിൽ മൂന്നുമണിക്കൂർ കൊണ്ട് എങ്ങനെയൊതുക്കിയാലും നിർവ്വചിക്കാനാവാത്ത മഹാസാഗരമാണത് എന്നു പറയാൻ കഴിയേണ്ടതുണ്ട്. കോടികൾ ആയിരമൊക്കെ മുടക്കാനാളുണ്ടായാൽ നല്ലൊരു കലാവിരുന്നു മൂന്നുമണിക്കൂറിൽ കാണാൻ കഴിയുമായിരിക്കണം. തിരക്കഥ എം. ടി. വാസുദേവൻ നായർ തന്നെയെങ്കിൽ കാലോചിതമായ മാറ്റങ്ങളും പ്രതീക്ഷിക്കാം.

ഫെയ്സ്ബുക്കിലിട്ടൊരു പോസ്റ്റാണിത്

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം

[ca_audio url=”https://chayilyam.com/stories/poem/film/ChoraVeena.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മറ്റൊരു കവിത സൂര്യകാന്തി – കവി: ജി. ശങ്കരക്കുറുപ്പ്:
[ca_audio url=”https://chayilyam.com/stories/poem/SooryakanthiNovu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

A K Gopalan The nine members of the first Polit Bureau of the Communist Party of India (Marxist) after the 1964 split in the Communist movement: (standing, from left) P. Ramamurthi, Basavapunniah, E.M.S. Namboodiripad and Harkishan Singh Surjeet; (sitting, from left) Promode Dasgupta, Jyoti Basu, Sundarayya, B.T. Ranadive and A.K. Gopalan.

ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം…ഉം.. ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ഉം…ഉം.. ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ!

Music: ബിജിബാൽ
Lyricist: അനിൽ പനച്ചൂരാൻ
Singer: അനിൽ പനച്ചൂരാൻ
Film: അറബിക്കഥ

ഒരു നിമിഷം തരൂ നിന്നിലലിയാന്‍

[ca_audio url=”https://chayilyam.com/stories/poem/film/oru-nimisham-tharoo.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒരു നിമിഷം തരൂ നിന്നിലലിയാന്‍…
ഒരു യുഗം തരൂ നിന്നെ അറിയാന്‍…
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം

നീലാംബരത്തിലെ നീരദകന്യകള്‍,
നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു…

നീലാംബരത്തിലെ നീരദകന്യകള്‍,
നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു
ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ്
നിര്‍മ്മലേ… എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍.

ഒരു നിമിഷം തരൂ നിന്നിലലിയാന്‍…
ഒരു യുഗം തരൂ നിന്നെ അറിയാന്‍…
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം

നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍,
നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു…

നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍,
നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു…
ആ ചെഞ്ചൊടികളില്‍ ഒരു മൗനഗീതമായ്…
ഓമലേ.. എന്‍ മോഹം ഉണര്‍ന്നുവെങ്കില്‍…

ഒരു നിമിഷം തരൂ നിന്നിലലിയാന്‍…
ഒരു യുഗം തരൂ നിന്നെ അറിയാന്‍…
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം
…………..

ചിത്രം -സിന്ദൂരം (1976)
സംവിധാനം -ജേസി
രചന -സത്യൻ അന്തിക്കാട്
സംഗീതം -എ. ടി. ഉമ്മർ
ആലാപനം -കെ. ജെ. യേശുദാസ്
അഭിനയിക്കുന്നത് -വിൻസെന്റ്, ജയഭാരതി

എന്നും എപ്പോഴും

ennum eppozhum
എന്നും എപ്പോഴും എന്ന മോഹൻലാൽ-മഞ്ജുവാര്യർ സിനിമ കണ്ടു.
ആദ്യപകുതി ഭൂരിഭാഗവും ലുല്ലുമാളിന്റെ പരസ്യത്തിനും ഇടയ്ക്ക് കൊചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ജയ് വിളിക്കാനും പോയി!
പഴയ കാല ലാൽ സിനിമകളിൽ നിന്നും കടംകൊണ്ട ഡയലോഗുകൾ അതേപടി അനുകരിച്ച് ബാലിശമായി തമാശിക്കാൻ ശ്രമിച്ചു ഈ സിനിമ! ഗ്രിഗറിയുമൊത്തുള്ള ചെറു നർമ്മങ്ങൾ ഒക്കെ രസകരമായിരുന്നു – അക്കരകാഴ്ചകൾ എന്ന ടെലിവിഷൻ സീരിയലിൽ കണ്ട അതേ മാനറിസങ്ങൾ തന്നെ. “ഭഗവത്ഗീതയിലപ്പം മൊത്തം വയലൻസാണല്ലേ അണ്ണാ” എന്നൊക്കെയുള്ള ചോദ്യം ആ സന്ദർഭത്തിൽ നല്ല ചിരിക്കു വക നൽകിയിരുന്നു. കൂടെ മറ്റൊരു പയ്യൻസും (മാസ്റ്റര്‍ മിനോണ്‍) നന്നായി ചിരിപ്പിച്ചു.  ലാലുമൊത്തുള്ള ഒരു കെമിസ്ട്രി ഏറെ രസകരമായിരുന്നു. മഞ്ജു വാര്യരുടെ കിടിലൻ ഡാൻസുണ്ട്… മോഹൻലാലിന് ഇഷ്ടമായില്ലെങ്കിലും എനിക്കിഷ്ടമായി. ലാലിന്റേയും മഞ്ജൂന്റേയും അഭിനയം കണ്ട് സത്യനന്തിക്കാട് കട്ട് പറയാൻ മറന്നുപോയി എന്നും അവസാനം ആ വഴി കടന്നുപോയ ഏതോ വഴിപോക്കൻ വന്ന് കട്ട് പറഞ്ഞ് ലാലിനേയും മഞ്ജൂനേയും രക്ഷിക്കുകയായിരുന്നു എന്നൊക്കെ വാട്സാപ്പിൽ മെസേജ് വന്നിരുന്നു! അതൊക്കെ പ്രതീക്ഷിച്ച് പോവരുത് കേട്ടോ! ചുമ്മാതാണ്. മഞ്ജുവിന് അഭിനയിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല; മുൻ ഭർത്താവിനെ കിട്ടിയ സന്ദർഭത്തിലെല്ലാം കുറ്റം പറഞ്ഞോണ്ടിരിക്കുന്ന ഒരു കഥാപാത്രം അത്രേ ഉള്ളൂ.  ലാല്‍ മാനറിസങ്ങളെ പുനരവതരിപ്പിക്കാനും കണ്ടമാനം ശ്രമിക്കുന്നുണ്ട് ഇതിൽ; ലാലിനെ തന്നെ ലാൽ മോണോആക്റ്റ് ചെയ്ത് വൃത്തികേടാക്കുന്നതായാണ് അതൊക്കെയും തോന്നിപ്പിച്ചത്.

അതിനിടയ്ക്ക് ഒരു വില്ലനും കുറച്ചു ഗുണ്ടകളും വന്ന് വല്ലാതങ്ങ് ബോറടിപ്പിച്ചു. എന്തിനാണോ? ഇതൊക്കെ കണ്ടാൽ ഇപ്പോഴും ചിരിക്കാൻ മലയാളികൾ കാണുമോ എന്തോ? കൊച്ചിൻ ഹനീഫയൊക്കെ വേണ്ടുവോളം അഭിനയിച്ച് വലിച്ചെറിഞ്ഞ കഥാപാത്രങ്ങളാണിവ. ഇന്നസെന്റിന്റേതായാലും ഗ്രിഗറിയുടേതായാലും എന്തിന് നായികാ നായകന്മാർ പോലും മറ്റു സിനിമകളിൽ നിന്നും കടം കൊണ്ടവ തന്നെയാണ്. കണ്ടു മടുത്ത കഥാപാത്രങ്ങളും ലാൽ മാനറിസങ്ങളുടെ പുനരാവിഷ്കാരവും മുമ്പ് പറഞ്ഞ പഞ്ചുഡയലോഗുകളുടെ ആവർത്തനവും ഒക്കെ കോർത്തിണക്കി എന്നും എപ്പോഴും ഇതൊക്കെയേ എനിക്കു തരാനുള്ളൂ എന്ന് സത്യൻ അന്തിക്കാട് വിളിച്ചു പറയുന്ന സിനിമയാണിത്.

അധിക പരിചയമില്ലാത്ത ഒരുത്തന്റെ നെഞ്ചിലേക്ക് ഒരു സങ്കടാവസ്ഥ വന്നപ്പോൾ മലർന്നടിച്ചു കിടക്കുന്ന മഞ്ജുവാര്യർ ഓർമ്മിപ്പിച്ചത് നിനച്ചിരിക്കാതെ ഉമ്മ കിട്ടിയപ്പോൾ കണ്ണുമിഴിച്ച് വാ പൊളിച്ച് നിന്ന ആ പഴയ പെണ്ണിനെ തന്നെയാ… വേണ്ടായിരുന്നു അത്! എന്നും എപ്പോഴും പെണ്ണിങ്ങനെയാണെന്ന് സത്യൻ അന്തിക്കാട് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ആൺ തുണയില്ലാതെ പെണ്ണിന്റെ ജീവിതം മുന്നോട്ട് ഒരടി പോവില്ല എന്നുതന്നെയാണ് ഇതിലും പറഞ്ഞവസാനിപ്പിക്കുന്നത്!

പുതിയ മഞ്ജുവാര്യരുടെ ചിത്രങ്ങളിലെല്ലാം ദിലീപ് അദൃശ്യനായി അഭിനയിക്കുന്നുണ്ടെന്നു തോന്നുന്നു! ബോധപൂർവ്വമോ അല്ലാതെയോ അങ്ങനെ തോന്നിപ്പിക്കുന്നു; കാഴ്ചക്കാരനായ എന്റെ കുഴപ്പമാവാം. മഞ്ജൂ വാര്യർ ആയതു കൊണ്ട് നമ്മൾ അങ്ങനെയൊക്കെ ചിന്തിച്ചു പോവും… പലതും എവിടെയൊക്കെയോ കൊള്ളിക്കുന്നതു പോലെ! മഞ്ജുവിന്റെ കഥാപാത്രം വിവാഹമോചനം നേടിയ സ്ത്രീയാണ്. ഒരു മകളും ഉണ്ട്. ഭർത്താവ് ക്രൂരനാണെന്ന് മറ്റുള്ളവർക്ക് മുമ്പിലോ കോടതിക്കു മുമ്പിലോ സ്വന്തം അമ്മയുടെ അടുത്തോ തെളിയിക്കാൻ അവൾക്ക് പറ്റിയിട്ടില്ല… ഇങ്ങനെയൊക്കെ അവുമ്പോൾ എന്നെ പോലുള്ള കുരുട്ടു ബുദ്ധികൾ അത് ദിലീപാണോ എന്നൊക്കെ ശങ്കിച്ചു പോവും!… ഒരിക്കൽ പോലും ആ കഥാപാത്രം സ്ക്രീനിൽ മുഖം കാണിക്കുന്നില്ല… അല്ലെങ്കിൽ മുഖം കണ്ടെങ്കിലും അത് ദിലീപല്ലാന്ന് ഉറപ്പിക്കാമായിരുന്നു!

ഇങ്ങനനെയൊക്കെയാണെങ്കിലും സിനിമ കണ്ടിരിക്കാം. കരച്ചിലിനും ഉഴിച്ചിലിനും ഒന്നും നിൽക്കാതെ വയലൻസ് ഒന്നുമില്ലാതെ സന്തോഷത്തോടെ കണ്ടു തീർക്കാം!

ഇയ്യോബിന്റെ പുസ്തകം

Iyyobinte Pusthakam
അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ കണ്ടു. നല്ലൊരു സിനിമ; ഏതൊരാളും കാണേണ്ട സിനിമ തന്നെയാണിത്. പ്രണയവും ചരിത്രവും രാഷ്ട്രീയവുമൊക്കെ ഇടകലർത്തി ഒരു പുത്തൻ ദൃശ്യഭാഷ ഒരുക്കുകയായിരുന്നു ഫഹദ് ഫാസിലും കൂട്ടുകാരും. സമീപകാലത്ത് സിനിമ കണ്ട് തീയറ്റർ വിടുമ്പോൾ തോന്നുന്ന ഒരു വികാരമുണ്ട് – വേണ്ടായിരുന്നു എന്ന്. കാശുമുടക്കി കാണാനുള്ള വകയൊന്നും തന്നെ പലതിനും കാണാറില്ല; പക്ഷേ ഇയ്യോബിന്റെ പുസ്തകമങ്ങനെയല്ല. നിർബന്ധമായും നിങ്ങൾ ഇന്റെർവെൽ വരെയെങ്കിലും കണ്ടിരിക്കണം. ഇന്റെർവെൽ വരെ എന്നു പറയാൻ കാരണമുണ്ട് – അതുകഴിഞ്ഞ് നിങ്ങളുടെ വിവരവും ഭാവനയും .ഇടകലർത്തി പൂരിപ്പിച്ചെടുത്താലും കാശു മുതലാവും. അതുതന്നെ കാര്യം!

സമകാലിക സിനിമാക്കാരെ പരിഹസിച്ചുകൊണ്ട് അല്പം അഹങ്കാരത്തോടെ തന്നെയാണ് സിനിമ തുടങ്ങുന്നത് – അതെന്തിനാണെന്നു ചോദിക്കരുത്, എങ്കിലും ആ അഹങ്കാരത്തിൽ തെറ്റില്ല എന്നു സിനിമ തെളിയിക്കുന്നു. കെട്ടുറപ്പുള്ള തിരകഥയും മികച്ച ക്യാമറയും പഴയകാലത്തെ പുനഃസൃഷ്ടിച്ച വേഷവിധാനവും ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു. അഭിനയത്തിൽ ലാലും ഫഹദുമൊന്നും വലിയ അത്ഭുതമൊന്നും കാണിച്ചില്ലെങ്കിലും അവരുടെ കയ്യിൽ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു. ജയസൂര്യയും വില്ലൻ കഥാപാത്രങ്ങളായി എത്തിയവരും അതിലഭിനയിച്ച കുട്ടികൾ പോലും ഏറെ നന്നായി അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടേയും പത്മപ്രിയയുടേയും ഭാവഭേദങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒരു വാക്കുപോലും പറയാതെ പത്മപ്രിയയുടെ കഥാപാത്രം നമ്മോട് പറയേണ്ടതൊക്കെ കൃത്യമായി തന്നെ പറയുന്നുണ്ട്!! കേരളത്തിലെ പറയപ്പെടാതെ പോയ ചില ചരിത്രഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്. കമ്മ്യൂണിസം കപ്പലിറങ്ങി മല കേറുന്ന വരുന്നതും അത് തൊഴിലാളിവർഗത്തിനിടയിലേക്ക് നിശബ്ദം പടർന്നുകേറുന്നതും തൊഴിലാളിവർഗത്തിന്റെ വീര്യമായി മാറുന്നതും സിനിമയിൽ കാണാം. പോരായ്മകളേക്കാളേറെ മികച്ച ദൃശ്യവിരുന്നാണ് ഈ സിനിമ. മൂന്നാറിന്റെ സൗന്ദര്യം നിങ്ങളെ അങ്ങനെയങ്ങ് പിടിച്ചിരുത്തിക്കളയും. വലിയ സ്ക്രീനിൽ തന്നെ ഇതു കാണേണ്ടതുണ്ട്.

സിനിമ കാണാൻനുദ്ദേശിക്കുന്നവർ ഇനി താഴേക്ക് വായിക്കണമെന്നില്ല.
.
.
.
.
.
.
പറയാനുള്ളത് അല്പം കുറ്റം പറച്ചിലാണ്. കൊക്കയിലേക്ക് എറിയപ്പെട്ട നായകനെ കണ്ടപ്പോൾ തന്നെ കാണികൾക്ക് നിരൂപിക്കാനാവുന്നതാണ് ഒരു സാഗർ ഏലിയാസ് ജാക്കിയായി അവൻ തിരിച്ചു വരുമെന്ന്!; അതുകൊണ്ട് ഇന്റെർ‌വെല്ലിൽ നായകനെ കൊന്നു കൊക്കയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ പ്രത്യേകിച്ച് സങ്കടമൊന്നും തോന്നിയില്ല. അവിടുന്നങ്ങോട്ട് കഥ ഊഹിക്കാവുന്നതാണ്. രണ്ടു പാട്ടുകൾ ഉള്ളത് തികച്ചും അനാവശ്യം തന്നെ. നായകന്റെ തിരിച്ചു വരവിനു ശേഷമുള്ള കൊലവിളികൾ നമ്മൾ കണ്ടു മടുത്തവ തന്നെയാണ്. ഇന്റെർവെല്ലിൽ ഇറങ്ങിവന്നാലും കുഴപ്പമില്ലെന്ന് മുകളിൽ പറഞ്ഞത് ഇതൊക്കെ കൊണ്ടാണ്. ഇങ്ങനെയൊക്കെയെങ്കിലും ആരും തന്നെ ഈ സിനിമ ഒഴിവാക്കി വിടരുത്. തീർച്ചയായും കാണുക; സോഷ്യോ-പൊളിറ്റിക്സിലൊക്കെ താല്പര്യമുണ്ടെങ്കിൽ നിർബന്ധമായും.

ചായില്യം – സിനിമ

ചായില്യം ആസുരതാളങ്ങൾക്കൊരാമുഖംനിരവധി പുരസ്കാരങ്ങളുടെ പൊലിമയിൽ ഇന്ന് ജനസമക്ഷം എത്തുന്ന ഒരു ജനകീയ സിനിമയാണ് ചായില്യം.  ഈ വെബ് സൈറ്റുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നകാര്യം ആദ്യം തന്നെ പറയുന്നു (more…)

Download Malayalam Film Songs MP3

മലയാളസിനിമയിലെ പഴയകാല ഗാനങ്ങളുടെ ഒരു ശേഖരം. ഇതിൽ 1960 കളിൽ ഇറങ്ങിയ സിനിമകളിൽ നിന്നുള്ള 10 പാട്ടുകൾ കൊടുത്തിരിക്കുന്നു. കേൾക്കുകയോ ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തെടുക്കുകയോ ആവാം. വേർഡ്പ്രസ് സൈറ്റിന്റെ എന്തോ ചില സങ്കേതിക പ്രശ്നങ്ങൾ കാരണം ഇത് വർക്ക് ചെയ്യുന്നില്ല ഇപ്പോൾ, ഒരാഴ്ചയ്ക്കുള്ളിൽ ശരിയാക്കി എടുക്കാവുന്നതേ ഉള്ളൂ(‌10/01/2017). ഇന്നാണ് ഇക്കാര്യം അറിഞ്ഞതുതന്നെ.
[table id=1 /]
സിനിമാ ഗാനങ്ങൾ ഇങ്ങനെ നിരത്തിവെയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. 2000 ത്തോളം മലയാളസിനിമാഗാനങ്ങൾ ഉണ്ട്. അവയൊക്കെതന്നെയും ഇവിടെ ലഭ്യമാക്കാൻ ശ്രമിക്കുന്നതാണ്.

മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

അഴകിയ രാവണൻ, azhakiya ravanan, kavya madhavan
അഴകിയ രാവണൻ, കാവ്യാമാധവൻ

തന നനന താന താന … പവിഴ മഴ…
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തന നാന നാന താനനാ
ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ…

പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ
പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഉള്ളില്‍ ഇളനീര്‍ മഴ (മെല്ലെ മാറോടു..)
പുതു മഴ…..ആ… ആ…
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

വിരഹങ്ങളേകി ചെന്തീ മഴ
അഭിലാഷമാകേ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടി ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (പ്രേമ സന്ദേശ…)
സ്വരമഴ ആ… ആ…

പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ
ആദ്യാനുരാഗരാമഴ…
………. ……..
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Music: വിദ്യാസാഗർ
Singer: സുജാത മോഹൻ
Raaga: ആഭേരി
Film: അഴകിയ രാവണൻ

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights