Skip to main content

പെരുമഴക്കാലം

thick rainy season , പെരുമഴ

വൗ മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു… എന്തു രസമായിരുന്നു അന്ന്!

ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരുവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം… മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം – ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!!

എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും… ഓരോ വർഷവും വൻ‌ നാശനഷ്ടങ്ങളൂണ്ടാക്കിയാണു മഴ പിൻ‌ വാങ്ങാറുള്ളത്, മഴകൂടി പ്രളയമായാൽ, അത് ഗ്രാമങ്ങളെ വിഴുങ്ങും, മലയിടിഞ്ഞ് കുത്തൊഴുക്കിൽ ജീവിതങ്ങൾ ഒലിച്ചുപോകും… മഴകൊണ്ടുവരുന്ന പകർച്ചവ്യാധികൾ വേറെ… ദുരിതമേറെ ബാക്കിയാക്കി ഒന്നുമറിയാത്തതു പോലെ അവസാനം മഴ നടന്നകലും. എങ്കിലും നമ്മൾ പിന്നേയും മഴയെ സ്നേഹിക്കുന്നു…
മഴ ഒരു പ്രണയിനിയെ പോലെയാണ്. കാതരയായി അവൾ എന്തൊക്കൊയോ നമ്മോടു പിറുപിറുക്കുന്നു. ചുടുള്ള നിശ്വാസമായി നമുക്കവളെ അനുഭവവേദ്യമാവുന്നു… നനുനനുത്ത മഴത്തുള്ളികൾ അനിർവചനീയമായ എന്തൊക്കെയോ ആയി മനസ്സിൽ പെയ്തിറങ്ങുന്നു. മഴ ഒരു മന്ത്രമാണ്!

വരണ്ടുണങ്ങുന്ന പ്രവാസമനസ്സിനെ തഴുകിത്തലോടുന്നുണ്ട് ഈ മഴ… ജീവനറ്റു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണീ മഴ… മഴ പെയ്യുന്നതിപ്പോൾ മനസ്സിലാണ്. വിഹ്വലതകൾ നിറഞ്ഞ ഹൃദയത്തിനു പുത്തനുണർവായി, പുതുജീവനായി അതു പെയ്യട്ടെ!! നിറഞ്ഞു പെയ്യട്ടെ!!

രാത്രിമഴ

മനുഷ്യബന്ധങ്ങളുടെ കഥ വളരെ ലോലമായി കലാചാതുരിയോടെ പറഞ്ഞുവെച്ച മനോഹരമായൊരു സിനിമയാണ് രാത്രിമഴ. പി. ചന്ദ്രമതിയുടെ “വെബ്‍സൈറ്റ് ” എന്ന കഥയാണ് സിനിമയ്‌ക്കാധാരം‌. സം‌വിധാനം‌ ലെനിന്‍‌ രാജേന്ദ്രന്‍‌. മനോഹരമായൊരു കവിത പോലെ സുന്ദരമാണ് സിനിമയിലെ ഓരോ രം‌ഗവും‌. പ്രമേയത്തിന്റെ പുതുമയും‌ നടീനടന്‍‌മാടെ അഭിനയത്തികവും‌ ഒതുക്കമുള്ള തിരക്കഥയുമാണ് ഈ സിനിമയുടെ മുതല്‍‌ക്കൂട്ട്‌. ലെനിന്‍‌ രാജേന്ദ്രന്റെ പറഞ്ഞുവെച്ച ദൈവത്തിന്റെ വികൃതി, വചനം‌ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഒരു “ലെനിന്‍‌ രാജേന്ദ്രന്‍‌ ടെച്ച്‌ ” ഇവിടേയും‌ ദൃശ്യമാണ്.

നൃത്തത്തെ സ്നേഹിക്കുന്ന രണ്ടുപേര്‍‌ ഹരികൃഷ്‌ണനും‌ മീരയും‌ – ഹരികൃഷ്‌ണനായ്‌ നൃത്തനിപുണനായ വിനീതും‌ മീരയായ്‌ സാക്ഷാന്‍‌ മീരാജാസ്‌മിനും‌ അഭിനയിക്കുന്നു. ഇന്റെര്‍‌നെറ്റിലെ മാട്രിമോണിയല്‍‌ പരസ്യത്തില്‍‌ പിടിച്ചാണു രണ്ടുപേരും‌ പരിചിതരാവുന്നത്‌. അവരുടെ സ്വപ്‌നങ്ങളും‌ ചിന്തകളും‌ ഒന്നാണെന്നവര്‍‌ തിരിച്ചറിയുന്നു. ചാറ്റിം‌ങിലൂടെ അവരൊരു ഗന്ധര്‍‌വലോകം തീര്‍‌ത്തു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും‌ രണ്ടുപേരും‌ പരസ്പരം‌ പിരിയാനാവത്തവിധം‌ അടുത്തു. ഒരു പ്രതിഭാധനന്റെ കൈയടക്കത്തോടെ പിന്നീടങ്ങോട്ട്‌ ലെനിന്‍‌ രാജേന്ദ്രന്‍‌ പറഞ്ഞുവെക്കുന്നത്‌ മനുഷ്യബന്ധത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടുകൊണ്ടുള്ളൊരു ഗവേഷണമാണ്.

നെഗറ്റീവ്‌ വൈബ്രേഷന്‍‌സ്‌ ഒന്നും‌ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാതെ, അമാനുഷിക കഥാപാത്രങ്ങളുടെ‌ വില്ലത്തരങ്ങളോ ഒന്നും‌ തന്നെ ഇല്ലാതെ വളരെ സുന്ദരമായിത്തന്നെ പറഞ്ഞു തീര്‍‌ക്കുകയാണ്‌ ഈ പ്രണയകഥ. വിനീതിന്റെ നര്‍‌ത്തനചടുലത സിനിമയ്‌ക്കൊരു മുതല്‍‌ക്കൂട്ടുതന്നെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍‌ എല്ലാവരും‌ ഒന്നിനൊന്നു മെച്ചം‌, നൃത്തവിദ്യാലയം‌ നടത്തുന്ന മോഹിനിയായി ചിത്രാ അയ്യര്‍‌ മിന്നുന്ന പ്രകടനമാണ് കഴ്‌ചവെച്ചത്‌. അഭിനയത്തില്‍‌ തന്റേതായ രീതി എന്നും‌ പുലര്‍‌ത്തിവന്ന ലാലു അലക്സ്, ബാലു എന്ന കഥാപാത്രത്തിലൂടെ മോഹിനിയുടെ ഭര്‍‌ത്താവായി വന്ന്‌ ചിത്രത്തെ മികവുറ്റതാക്കി. എല്ലാ മലയാളികളും‌ കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് രാത്രിമഴ.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights