ലാലേട്ടന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തെറിക്കുന്നു!

പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ തന്നെ അതങ്ങ് തിരിച്ചുകൊടുത്തിരുന്നെങ്കിൽ ഈ പൊല്ലാപ്പ് ഉണ്ടാവുമായിരുന്നോ!!

നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ കേന്ദ്ര പ്രതിരോധനവകുപ്പ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയര്‍ നല്‍കിയ പരാതിയാണ്.

മോഹന്‍ലാല്‍ അഭിനയിച്ച ഒരു ടെലിവിഷന്‍ പരസ്യം ശ്രദ്ധയില്‍ പെട്ടതാണ് ഇദ്ദേഹം പരാതി നല്‍കാന്‍ കാരണം. ലെഫ്റ്റനന്റ് കേണല്‍ പദവിയുടെ പേരില്‍ സൈനിക യൂണിഫോം, മെഡലുകള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും സന്ദര്‍ഭങ്ങളിലോ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ മോഹന്‍ലാല്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിനും ഒരു സ്വര്‍ണ്ണക്കടയുടേയും പരസ്യത്തില്‍ ഇത്തരം രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.

പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ സാന്നിധ്യത്തില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറില്‍ നിന്ന് പ്രിയതാരം മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി സ്വീകരിച്ചപ്പോള്‍ മലയാളികള്‍ ആനന്ദപുളകിതരായി. എന്നാല്‍ ലാലിന് ലഭിച്ച കേണല്‍ പദവി തിരിച്ചെടുക്കാന്‍ പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

വാർത്തയിലേക്ക്… , മാതൃഭൂമിയിൽ വന്ന വാർത്ത

നാട്ടുമ്പുറത്തെ ആ കാരണവർ!!

രസികത്വം നിറഞ്ഞ അഭിനയ ശൈലി കൊണ്ടും നര്‍മം തുളുമ്പുന്ന സംഭാഷണം കൊണ്ടും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശങ്കരാടി എന്ന കാരണവര്‍ കടന്നുപോയിട്ട് ഒക്ടോബര്‍ 9ന് പത്തു വര്‍ഷം തികഞ്ഞു. ബഹുമുഖമായ ശങ്കരാടിയുടെ വ്യക്തിത്വത്തെകുറിച്ച് വിശദമായി മനോരമയിൽ കൊടുത്തിരിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക.

നാളെ വിദ്യാരംഭം!!

വീട്ടിലെ ചക്കരക്കുട്ടികളായ ആരാധ്യയും അദ്വൈതയും നാളെ അക്ഷരാരംഭം നടത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ നാളെയെത്തുന്ന വിജയദശമി ദിനത്തിൽത്തന്നെ എഴുത്തിനിരുത്തുക എന്നത് ഇന്ന് ഒരു മനോഹരമായ ‘ഫാഷൻ’ ആയി മാറിയിരിക്കുന്നുവല്ലോ! നമ്മളായിട്ട് അതിനൊരു കുറവും വരുത്തേണ്ട – കാലം ആവശ്യപ്പെടുന്ന എല്ലാ സൗന്ദര്യത്തോടുംകൂടി ഈ ചടങ്ങ് നടക്കണം.

എന്നെ എഴുത്തിനിരുത്തിയത് നവരാത്രിയുടെയോ ശിവരാത്രിയുടെയോ പുണ്യനാളിൽ ആയിരുന്നില്ലത്രേ! ആ ഓർമ്മകൾക്ക് ഇന്നത്തെപ്പോലെ വർണ്ണങ്ങളോ വെളിച്ചമോ ഇല്ല. വെറും നാല് വയസ്സുകാരനായ എന്നെ ബാലവാടിയിൽ കൊണ്ടുവിടുന്നതിനു തൊട്ടുമുമ്പ്, അടുത്ത വീട്ടിലെ വല്യച്ഛനായിരുന്നുവത്രേ വീട്ടുമുറ്റത്ത് വെച്ച് അരിയിൽ ‘ഹരിശ്രീ’ കുറിപ്പിച്ചത്. സ്നേഹമുള്ള, എന്നാൽ ഇന്ന് പേരുപോലും ഓർമ്മയില്ലാത്ത ആ വല്യച്ഛന്റെ വിരൽത്തുമ്പ്, അക്ഷരങ്ങളുടെ മായാലോകത്തേക്ക് എന്നെ ആദ്യമായി കൈപിടിച്ച് നടത്തിയതായിരുന്നു!

നാളെ, വിജയദശമിയുടെ പുലരിയിൽ, പാരമ്പര്യത്തിന്റെ തനിമയും ആധുനികതയുടെ തിളക്കവും ചേർന്ന് നിൽക്കുന്ന അന്തരീക്ഷത്തിൽ, ആരാധ്യയുടെയും അദ്വൈതയുടെയും കുഞ്ഞിക്കൈകൾ അറിവിന്റെ ലോകത്തേക്ക് നീളും.

ഓർമ്മകളിൽ മായാതെ കിടക്കുന്ന ഒരു കാഴ്ചയുണ്ട്: എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ വെള്ളമുണ്ടും ഷർട്ടും ധരിച്ച ദിവസമായിരുന്നുവത്രേ അത്! ഇന്ന് കുട്ടികൾക്ക് പുതിയ ഫാഷനുകളുടെ ലോകമാണ്. എന്നാൽ, അന്നത്തെ ആ വെള്ളമുണ്ടാണ്, എന്റെ മനസ്സിന്റെ ഫ്രെയിമിൽ ഇന്നും ആ ചടങ്ങിന്റെ അടയാളമായി അവശേഷിക്കുന്നത്. ( എന്നാലും അവർക്കന്നാ ഫങ്‌ഷൻ ഒരു ഫോട്ടോഗ്രാഫറെ വെച്ച് കവർ ചെയ്യാമായിരുന്നു. സോ സാഡ്…!!

 

വിദ്യാരംഭം

അദ്വൈത്, ആരാധ്യ

കേരളീയര്‍ കുട്ടികളെ വിദ്യയുടെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന ദിനമാണ്‌ വിജയദശമി. വിദ്യ ആരംഭിക്കുന്ന ദിനം. കുട്ടികളുടെ മാതാപിതാക്കള്‍ അവര്‍ക്ക്‌ പരിചിതനായ ജ്യോത്സ്യനെ കണ്ട്‌ കുട്ടിക്ക്‌ അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച്‌ വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ്‌ വളരെ കാലം മുമ്പ്‌ നിലനിന്നിരുന്നത്‌. എന്നാല്‍ അടുത്തകാലത്തായി വിജയദശമി ദിനങ്ങളില്‍ മാത്രമായി വിദ്യാരംഭം ഒതുങ്ങി.

ആചാരപ്രകാരം വിജയദശമി നാളില്‍ വിദ്യാരംഭം നടത്തുന്നതിന്‌ ഏറ്റവും ഉത്തമമാണ്‌.വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിന്‌ പ്രത്യേക മുഹൂര്‍ത്തം നേക്കേണ്ടതില്ല. മഹാനവമിയുടെ പിറ്റേ ദിവസമാണ്‌ വിജയദശമി. വിജയദശമി നാളില്‍ നവമി ബാക്കിയുണ്ടെങ്കില്‍ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന്‌ മാത്രം.ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തില്‍ ഗ്രന്ഥങ്ങള്‍ പണിയായുധങ്ങള്‍ എന്നിവ ദേവീ സന്നിധിയില്‍ പൂജിച്ച്‌ വയ്ക്കുകയും വിജയദശമി ദിനം അവ പ്രാര്‍ത്ഥനയോടെ തിരികെ എടുക്കുയും ചെയ്യുന്നു.

വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ്‌ ഈ ആരാധനക്ക്‌ പിന്നില്‍ദൂര്‍ഗാഷ്ടമി ദിനത്തില്‍ ആയുധങ്ങളും ഗ്രന്ഥങ്ങളും ഉപകരണങ്ങളും ദേവി സന്നിധിയില്‍ പൂ‍ജവയ്ക്കും. വിജയദശമി ദിവസം രാവിലെ പ്രാര്‍ത്ഥനക്ക്‌ ശേഷം പൂജ എടുക്കും. അതിന്‌ ശേഷം മണലിലോ ഉണക്കലരിയിലോ “ഓം ഹരിശ്രീ ഗണപതായെ നമ: ”എന്ന്‌ മലയാള അക്ഷരമാല എഴുതണം.വിജയദശമി നാളില്‍ അല്ലാതെ നടത്തുന്ന വിദ്യാരംഭത്തിന്‌ സമയവും മുഹൂര്‍ത്തവും നോക്കേണ്ടതുണ്ട്‌.ചോറൂണ്‌, വിദ്യാരംഭം, വിവാഹം, എന്നീ പ്രധാന കര്‍മ്മങ്ങളെല്ലാം മൂഹൂര്‍ത്തം നോക്കി മാത്രമേ നടത്താവു എന്നാണ്‌ ജ്യോതിഷം പറയുന്നത്‌.

പണ്ടൊരു റെയ്‌ഡ് നടന്നിരുന്നു!

വരവിൽ കവിഞ്ഞ് സ്വത്തുവകകൾ സ്വന്തമാക്കി എന്നു പറഞ്ഞ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടന്നിരുന്നുവല്ലോ! ആനക്കൊമ്പിന്റേയും പുരാവസ്തുക്കളുടേയും മൂല്യം തിട്ടപ്പെടുത്താൻ നടന്ന ഉദ്ദ്യോഗസ്ഥന്മാരിൽ ചിലർക്കൊക്കെ ഉദ്യോഗകയറ്റവും വകുപ്പുമാറ്റവും ഒക്കെ കിട്ടിയെന്നും കേട്ടു. എന്തായോ എന്തോ?

ചാണ്ടിച്ചനും കൂട്ടർക്കും ഇടയിൽ പറന്നു നടന്ന് സേവനമനുഷ്ഠിക്കുന്ന ഒരു മൊബൈൽ കേരളത്തിൽ താരമായി മാറുമ്പോൾ അങ്ങനെ ചിലതൊക്കെ വിസ്‌മൃതമാവുന്നു.

ലാൽ സലാം!! 30 വർഷങ്ങൾ 300 സിനിമകൾ

മലയാളമനസ്സിന്റെ വാത്സല്യം മുഴുവൻ നേടിയെടുത്ത നടനാണു മോഹൻലാൽ. അഭിനയകലയെ ആത്മാവിൽ ആവാഹിച്ച മോഹൻലാൽ മലയാള സിനിമാ ലോകത്ത്
വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കു ജീവൻ പകർന്ന്  എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളായിത്തീർന്നു.

അഭിനയലാളിത്യം തന്നെയാണ് മോഹൻലാലിന്റെ മുഖമുദ്ര.
നൃത്തരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ലാലിന്റെ അഭിനയവഴക്കം നിരവധി തവണ മലയാളം തൊട്ടറിഞ്ഞതാണ്.

മോഹൻലാലിനെ കുറിച്ച് കൂടുതൽ ഇവിടെ കൊടുത്തിരിക്കുന്നു.

30 വർഷങ്ങൾ കൊണ്ട് 300 സിനിമകൾ പൂർത്തിയാക്കിയ മോഹൻലാൽ നല്ല കഥാപാത്രങ്ങളിലൂടെ ഇനിയും മലയാളമണ്ണിൽ ഉണ്ടാവട്ടേ എന്നാശംസിക്കുന്നു!!

വാൽകഷ്ണം
മോഹൻലാലിനെ മറ്റു പ്രമുഖതാരങ്ങളുമായി നമുക്കൊന്നു ഗൂഗിൾ വെച്ച് താരതമ്യം ചെയ്യാൻ ശ്രമിച്ചാൽ ഫലം ഇങ്ങനെയിരിക്കും 😉 ഇവിടെ ക്ലിക്കിയാൽ കാണാം!!

ലാൽ സലാം ലാലേട്ടാ ലാൽ സലാം!!

നിങ്ങള്‍ മനുഷ്യന്മാര്‍ ഞങ്ങള്‍ കഴുകൻമാരല്ലോ

വൃത്തി – കുഞ്ഞുണ്ണിക്കവിത

കഴുകാ നീ മുഖം കഴുകാത്തതെന്തേ?
ശവം തിന്നുമോർ മുഖം കഴുകുന്നതെന്തിന്
അതു ശരിയല്ല മനുഷ്യന്മാര്‍ ഞങ്ങള്‍
ശവം തിന്നും, മുഖം കഴുകി നന്നായി-
ത്തുടച്ചു പൗഡറങ്ങിടുകയും ചെയ്യും
അതുശരി, നിങ്ങള്‍ മനുഷ്യന്മാര്‍
ഞങ്ങള്‍ കഴുകന്മാരല്ലോ!

കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.
ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :
എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.
എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.
എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും

എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്… ഒരു സാന്ത്വനം… അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.
ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.
അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?
നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ.
തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!
ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.
ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :
എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !
പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.
ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.
ഇപ്പോള്‍ ഇത്രമതി.
വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.
നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.

കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോര കുടിച്ചോട്ടെ.
ഞാന്‍ അവരെ തടയുന്നില്ല.
കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.