എരുതുകളി

മാവിലസമുദായത്തിന്റെ പ്രധനപ്പെട്ടൊരു കലാരൂപമാണ് എരുതുകളി. കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ് താലുക്കിലാണ്‌ ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്. പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസികളാണ്‌ പിന്നീട് ചെറുമൻ എന്നും മാവിലൻ എന്നും അറിയപ്പെടുന്നത്. വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും ഇവർ പിന്നീട് കാർഷികവൃത്തിയിലേക്കു തിരിയുകയുണ്ടായി. വേട്ടയാടലിനു പുറമേ കാട്ടിൽതന്നെ ഇവർ ചെറിയതോതിലുള്ള കൃഷികളും ചെയ്തു വന്നിരുന്നു. കാലക്രമേണ ഉയർന്ന ജാതിക്കാർ ഇവരെ അടിമകളാക്കുകയും വിൽക്കുകയും പാട്ടത്തിനു നൽകുകയും ചെയ്തു. ഈ വിഭാഗക്കാർക്ക് ഭൂമിയുടെ സ്ഥിരാവകാശം ലഭിക്കുന്നത് 1957 മുതലാണ്‌. ജന്മിമാർ പറയുന്ന ഇടങ്ങളിൽ മാറിമാറി താമസിച്ചാണ്‌ അതുവരെ ഇവർ കഴിഞ്ഞിരുന്നത്. മാവിലന്മാർ ബന്തടുക്ക ആസ്ഥാനമാക്കി തുളുനാട് ഭരിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.

മാവിലസ്ത്രി
മാവിലസ്ത്രി

പത്താമുദയദിവസം (തുലാമാസം പത്താം തിയ്യതി) മുളയും പുല്ലും വെച്ച് കാളയുടെ(എരുത്) രൂപം കെട്ടി വീടുകൾ കയറി മാവിലർ നൃത്തം ചെയ്യുന്ന രീതിയാണിത്. വീടുകളിൽ ഐശ്വര്യം ലഭിക്കാനാണിങ്ങനെ ആടുന്നത്.കാലിയനും മരമീടനും ചേർന്നുള്ള നൃത്തരൂപമാണിത്. കാളയുടേത് പോലുള്ള ഒരു മുഖാവരണം അണിഞ്ഞിരിക്കും. വീട്ടുകളിൽ നിന്നും അരി, തേങ്ങ, പണം, മുണ്ട് എന്നിവ ഇവർക്ക് പ്രതിഫലമായി ലഭിക്കും. അവസാനം, എരുതിനെ അഴിച്ചു വിട്ട് അതിനു പുല്ലും വെള്ളവും കൊടുക്കുന്ന ചടങ്ങുണ്ട്, അപ്പോൾ നരിവേഷം(പുലി) കെട്ടിയ ആൾ എരുതിനുമേൽ ചാടിവീഴുന്നതോടെ ആ കലാരൂപം അവസാനിക്കുന്നു. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. ‘എരുത്’ എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും.

കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാനരൂപമായാണിതു നടത്തുന്നത്. നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവൊലിൽ പോയി, അവിടെനിന്നും ഉഴുവ് കാളകളെ കൊണ്ടുവന്നിരുന്നു. ഈ ഉഴുവുകാളകൾക്ക് കണ്ണുതട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കണം. ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും

 

 

ആരായിരുന്നു നമ്മൾ!

തിരിഞ്ഞുനോട്ടം
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . 100 വർഷങ്ങൾക്കു മുമ്പ് നമ്മൾ ആരായിരുന്നുവെന്നും ഇന്നു നമ്മൾ എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നുവെന്നും ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ വിജ്ഞാനപ്രദവും കൗതുകകരവും ആണിവ, പഴയ കാലത്തെ തൊഴിൽ, സംസ്കാരം, ഭൂപ്രകൃതി, വേഷഭൂഷാദികൾ തുടങ്ങിയവയെല്ലാം ഇതിൽ ദൃശ്യമാണ്. ജാതിഭേദവും തൊഴിലും ജനജീവിതത്തിലുള്ള സ്വാധീനം ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം, കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് ഈ ദൃശ്യവിരുന്ന്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ച ചിത്രങ്ങളാണിവ.
(കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ ).
മാതൃഭൂമി ഇത് പ്രസിദ്ധീകരിച്ചിരുന്നു.

കഴകങ്ങൾ

ചിലപ്പോൾ കേരളത്തിലെ തെക്കൻ‌ ജില്ലകളിൽ ഉള്ളവർ ഇങ്ങനെയൊരു കൂട്ടായ്‌മയെ കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാവില്ല… ഒരു കൂട്ടായ്മയാണിത്. ദ്രാവിഢകാലത്തോളംമ്പഴക്കം കാണുമായിരിക്കണം ഈ സംഗതിക്ക്. വടക്കേ മലബാറിൽ ഇന്നും തളരാതെ ഹൈന്ദവതയിൽ ലയിച്ച്, എന്നാൽ വിശ്വാസപ്രമാണങ്ങളിൽ നിന്നും വ്യത്യസ്ഥത പുലർത്തി നിൽക്കുന്ന ഒരു കൂട്ടായ്മയാണിത്.

കഴകം
വടക്കേ മലബാറിൽ‌ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾ‌ക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ്‌ കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ‌ താനങ്ങളുടെ എണ്ണം‌ പെരുകുമ്പോൾ‌ അവയെ നിയന്ത്രിക്കാൻ‌ മേൽ‌ഘടകമായാണ്‌ കഴകം‌ രൂപം‌ കൊള്ളുന്നത്.കഴകം‌ എന്ന പദം‌ വിവിധ അർ‌ത്ഥങ്ങളിലാണ്‌ ഓരോ ദേശത്തും‌ അറിയപ്പെടുന്നത്. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങൾ‌ ആരം‌ഭിച്ചത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ച നടത്താനും‌ തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർ‌ത്ഥമാണ്‌ അന്നു കഴകം‌ എന്ന പദത്തിനു നൽ‌കിയിരുന്നത്. ഘടകം‌ എന്ന സം‌സ്‌കൃതപദത്തിന്റെ തത്ഭവമാണ്‌ കഴകമെന്ന്‌ ചിലർ‌ അഭിപ്രായപ്പെടുന്നു. കഴകം‌ എന്ന പദം‌ ആദ്യം‌ തമിഴിലും‌ പിന്നീട്‌ മലയാളത്തിലും‌ പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. തെക്കേമലബാറിൽ‌ ക്ഷേത്രപൂജ നടത്തുന്ന കർ‌മ്മിയെ സഹായിക്കാനായി ശ്രീകോവിലിനു വെളിയിൽ‌ ഒരുക്കങ്ങൾ‌ ചെയ്തു സഹായിക്കുന്നവരെ കഴകക്കാർ‌ എന്നാണു വിളിക്കുക.

വിശദമായി മലയാളം വിക്കിപീഡിയയിൽ…