Skip to main content

ആരാധനാലയങ്ങളും ഉത്സവങ്ങളും

ആരാധനാലയങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ ഒരു കൂട്ടായ്മയുടെ മഹത്വമാണു കാണിക്കുന്നത്. സമീപവാസികൾക്ക് ഒത്തൊരുമിക്കാനും, ആരാധന നടത്താനും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും, വിവിധ കലാമേളകൾ ആസ്വദിക്കാനും മറ്റുമായി ഒരുവേദി എന്ന നിലയിൽ ഇതിനു പലതുണ്ട് പ്രത്യേകതകൾ. വർഷത്തിൽ ഒരിക്കലെന്ന തോതിൽ അതു നടന്നു വന്നിരുന്നുണ്ട്. ഒരു നാട്ടിൽ ഒരു ആരാധനാലയം ധാരാളം മതിയാവും; സമീപദേശത്തുള്ള ഉത്സവങ്ങളിൽ പങ്കുചേരാനും ഇക്കാലത്ത് വിഷമമൊന്നും ഇല്ലല്ലോ! വിവിധ ജാതിമതസ്ഥർ ഒരുമിച്ചാഘോഷിക്കുന്ന ഇത്തരം ഉത്സവങ്ങൾ എന്തുകൊണ്ടും നല്ലതുതന്നെയാണ്.

ഇന്നുപക്ഷേ, ആരാധനാലയങ്ങൾ ഒരു വ്യവസായ സ്ഥാപനം പോലെ വളരാൻ കൊതിക്കുന്നുണ്ടെന്നു തോന്നുന്നു. മുക്കിനു മുക്കിനു പുതിയവ പൊങ്ങിവരുന്നു. ഒരിടത്തുതന്നെ വർഷത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ എണ്ണം കൂടിവരുന്നു! പിരിവെടുക്കാനായി പലവഴി ആളുകൾ നെട്ടോട്ടമോടുന്നു. കാശ് മുടക്കാനും സ്പോൺസർ ചെയ്യാനും മറ്റുമായി ഗൾഫ് പോലുള്ള വിദേശരാജ്യങ്ങളിൽ തന്നെ അതാത് ദേവാലയങ്ങളുടെ പേരിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയിരിക്കും. ചെലവുകൾ ഒക്കെയും അവർ സ്പോൺസർ ചെയ്യും. സമാനമായ പിരിവ് നാട്ടിലും നടക്കും, മാതൃസമിതി, ഭർത്തൃസമിതി, ഭാര്യസമിതി എന്നൊക്കെ പേരിട്ട് പലപല കമ്മിറ്റികളും ഉണ്ട്. അവരൊക്കെ ആ ആരാധനാലയത്തിൻ്റെ ചുറ്റുവട്ടത്തു മാത്രമല്ല, എത്രദൂരം അവർക്ക് ഒരുദിനം എത്തിച്ചേരാൻ പറ്റുമോ അത്രയും ദൂരം വരെ കവർ ചെയ്തു കാശ് പിരിക്കുന്നു! ഭീകരമാണിവിടെ ഇത്തരം പിരിവുകളുടെ എണ്ണം!

ആരാധനാലയത്തിൽ കാര്യങ്ങൾ നടത്തുന്ന സംഘടനയിൽ ഒരാശയക്കുഴപ്പമോ വാക്കുതർക്കമോ വന്നാൽ അപ്പോൾ തന്നെ അവർ ജ്യോത്സ്യരെ കാണുകയാണു പതിവ്, ഉടനേ അവർ സ്വർണപ്രശ്നം വെയ്ക്കുന്നു, ദൈവം കോപിഷ്ടനാണെന്നു ജ്യോത്സ്യർ വിധിക്കുന്നു. അല്ലെങ്കിൽ സമാനമായ മറ്റൊന്നായിരിക്കും പറയുക. ദൈവത്തെ സമന്വയിപ്പിക്കാൻ ഉടനെ തന്ത്രിയെ വിളിച്ച് ദീപാർച്ചന നടത്തണം! ലക്ഷംദീപാർച്ചന, പന്തീരായിരം ദീപാർച്ചന എന്നിങ്ങനെ പലപേരുകളിൽ അതറിയപ്പെടുന്നു!

പിരിവിനായി ആളുകൾ ഓടുന്നു, ആഘോഷക്കമ്മിറ്റി രൂപീകരിക്കുന്നു, കാശിനായവർ പലവഴി ഓടുന്നു. ഈ കാശൊക്കെ എന്തു ചെയ്യുന്നു? പരിപാടിക്ക് മണിയടിക്കുന്നവനു വരെ വരവേൽപ്പെന്നും ഫേർവെൽ എന്നും ഒക്കെ പറഞ്ഞ് കെട്ടുകണക്കിന് 500 രൂപകൾ ആണു പ്രതിഫലം കൊടുക്കുന്നത്! ഒരുപക്ഷേ, ചെറിയൊരു കമ്മീഷൻ ഇതിനു കാരണഭൂതരായ ജ്യോത്സർമാർക്കും അവർ കൊടുക്കുന്നുണ്ടവണം. പണിയെടുത്തവർക്ക് കൂലി കൊടുക്കണം എന്നതു മര്യാദ, അതു മണിയടിക്കലോ പൂജ ചെയ്യലോ മാലകോർക്കലോ എന്തോ ആവട്ട്; പക്ഷേ, നടക്കുന്നതൊക്കെയും അതിനും അപ്പുറമാണ്.

പല പ്രോഗ്രാമുകളും സ്പോൺസർ ചെയ്യുന്നത് വിദേശകൂട്ടായ്മകളാണെങ്കിൽകൂടി, അതിനു തുല്യമായി നാട്ടിൽ നിന്നും പിരിക്കുന്ന കാശിവർ എന്തു ചെയ്യുന്നു? കൃത്യമായ വേരിഫിക്കേഷൻ ഗവണ്മെൻ്റ് തന്നെ നടത്തി ടാക്സിങ്ങ് പരിധിയിൽ കൊണ്ടുവരേണ്ടതാണിതൊക്കെ. ദീപാർച്ചനയാണെങ്കിൽ, ഒരു ദീപം, 10 ദീപം, 100 ദീപം 1000 ദീപം എന്ന തോതിലാണവർ കൂപ്പണിൽ വില വെച്ചിരിക്കുന്നത്! കാശുകൊടുക്കുന്നവൻ ഒരു ദീപമാണു തെളിക്കുന്നതെങ്കിൽ 100 രൂപ കൊടുത്താൽ മതി!

ഇത്തരം പൊറാട്ടുനാടകങ്ങൾ ഒക്കെയും ഒരുനല്ല കൂട്ടായ്മയെ നശിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ; ഇത്തരം ആരാധനാലയങ്ങളൊക്കെയും വഴിയാധാരാമാവുന്ന നാൾ ഇനി വിദൂരമല്ല. ഇത്തരം പൊറാട്ടുനാടകങ്ങൾ നടക്കുന്ന സമയത്ത് അവിടെ കലാപരിപാടികളോ, എല്ലാവരും ഒന്നിച്ചിരുന്നുള്ള ഭക്ഷണക്രമങ്ങളോ ഒന്നുമുണ്ടാവാറില്ല. കാശിറക്കി കാശ് സ്വരൂപിക്കുന്ന കേവലമൊരു വ്യവസായം മാത്രമായി ആരാധനാലയങ്ങൾ അധഃപതിക്കുന്നു! ഏറ്റവും കൂടുതൽ കാശ് കൊടുത്തവർക്ക് ഒരുപക്ഷേ, പാരിതോഷികവും കൊടുത്തേക്കും ഇവർ; അല്ലെങ്കിൽ പൂജാരി ഒരു സ്പെഷ്യൽ പൂജ അയാൾക്കായി ചെയ്യാനും മതി!!

സ്വര്‍ണ്ണപ്രശ്‌നവും താംബൂല പ്രശ്‌നവും

Swarna prashnam Ashtamangala prashnam thamboola prasnam സ്വർണപ്രശ്നം അഷ്ടമംഗല പ്രശ്നം താമ്പൂലപ്രശ്നം Jyolsyan Astrologer Jyothisham ജ്യോതിഷി കണിയാൻ Jyolsyars, Astrologers, ജ്യോതിഷികൾ, കണിയാന്മാർ

പ്രശ്നവിധികളെ കുറിച്ചു കേട്ടിരിക്കും. എന്തിനുമേതിലും ജാതിമതഭേദമന്യേ ആളുകൾ ഇന്ന് ജ്യോതിഷിയെ കണ്ട് തന്റെ ഭാവിയെ കുറിച്ച് അറിയുന്നുണ്ട്. ഇതിനായി എത്രമാത്രം കാശ് കളയാനും ആൾക്കാർക്ക് യാതൊരു മടിയുമില്ല. ജാതകഫലവും ന്യൂമറോളജിയും മറ്റു പറയുന്ന പേജുകൾ ഓൺലൈനിൽ പബ്ലിഷ് ചെയ്തശേഷം അതിലെ കൃത്യതയെ പറ്റി എനിക്കു ലഭിക്കുന്ന കോളുകളും മെയിലുകളും അത്രമാതം ഭീകരമാണ്. ഇവിടെ പറയുന്നത്, അത്തരം പേർസണൽ പ്രശ്നവിധികളെ പറ്റിയല്ല; അമ്പലങ്ങളിൽ ചിലപ്പോൾ നടക്കുന്ന സ്വർണ/താമ്പൂല പ്രശ്നവിധികളെ പറ്റിയാണ്. 12 വർഷങ്ങൾ കഴിയുമ്പോൾ മിക്ക ക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ നടത്തുന്നു വരുന്നുണ്ട്. കൂട്ടത്തിൽ തന്നെ, മലനാടിൽ ദ്രാവിഡമൂലമായ കാവുകൾ ഒക്കെയും പുനഃപ്രതിഷ്ഠയിലൂടെ ആര്യാധിപത്യം ഉറപ്പിക്കുന്ന കാലവും കൂടിയാണിത്. ക്ഷേത്രങ്ങൾ ഒരു കൂട്ടം ജനങ്ങളുടെ വികാരവിചാരങ്ങളുടെ കൂടി മൂർത്തരൂപമാണെന്നു കരുതണം. അവിടങ്ങളിൽ നടക്കുന്ന പുനഃപ്രതിഷ്ഠ, ബന്ധപ്പെട്ട ജനതയുടെ മനസ്സിന്റെ ശുദ്ധീകരണം കൂടിയാണെന്നു കരുതണം. ക്ഷേത്രങ്ങൾ നാടിന്റെ നന്മകൂടി ആവുന്നത് ഇപ്രകാരം കൂടിയാണ്. കാരണം, ഒട്ടേറെപേർ ശുദ്ധമായ ഭക്തിയിൽ തന്നെ ഇവിടേക്ക് എത്തിച്ചേരുന്നു; ചിലരാവട്ടെ, ഭക്തി അത്രകണ്ടില്ലെങ്കിലും, ഇനി അവിടെ വല്ല ശക്തിയും ഉണ്ടെങ്കിലോ എന്നു കരുതി അല്പം ഭയത്തോടുകൂടി പരിപാടികളിൽ ഭാഗവാക്കാവുന്നു.

പല ജാതികളിലായി വേർതിരിഞ്ഞ്, തങ്ങളുടെ ജാതി മാത്രം എന്തോ ലോകോത്തരസംഭവമാണെന്നു കരുതി അലങ്കരിക്കുന്നവർ പഴമക്കാരിലും പുതുമുഖങ്ങളിലും ഏറെപ്പേരുണ്ടിന്ന്. ആ വർഗബോധത്തിൽ നിന്നു പടപൊരുതി മുന്നേറുമ്പോളും എല്ലാവരേയും ഒറ്റച്ചരടിൽ ചേർത്തു നിർത്താനെന്ന പോലെ അമ്പലം ഒരു കാരണമാവുന്നു. ജാതിഭേദം മറന്ന് അമ്പലമുറ്റത്ത് അവർ ഒന്നായി അണിനിരക്കുന്നു. മാതൃസമിതി, യുവസമിതി, ബാലവേദി ഇങ്ങനെ പലപല രൂപങ്ങളിൽ അമ്പലത്തിൽ കമ്മിറ്റികൾ ഉണ്ടാവും. വിവിധ കമ്മിറ്റിക്കാർ നാടിന്റെ പലഭാഗത്തുമായി പരന്നിരിക്കുകയും ചെയ്യുന്നു. ഏതേലുമൊരു അമ്പലക്കാര്യത്തിൽ അവർ വർണഭേദങ്ങൾ മറന്ന് ഒന്നാവുന്നു; അവിടെ ഒന്നെന്ന ചിന്തയ്ക്കു തന്നെ മുൻകരുതൽ ലഭിക്കുന്നു. ഒരേ താളത്തിൽ നീങ്ങുന്നു.

ആസുരതാളം പെരുമ്പറ മുഴക്കുന്ന ഹൃദയങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരിക്കും; ഇടയിൽ അവർ തമ്മിൽ കലഹിക്കുന്നു. അസഭ്യവർഷം പെരുമഴയായി പെയ്തിറങ്ങിയവർ പരസ്പരം കുറ്റപ്പെടുത്തുന്നു. കമ്മറ്റിക്കാർ ഇടപെട്ടു പലതും തീർത്തേക്കും; ചിലതൊക്കെ തീർക്കാതെ നിന്നേക്കും. ഒരു ചുരുളിയെന്ന പോലെ കമ്മറ്റികളും പ്രശ്നങ്ങളും തുടർന്നും മാറിമാറി വന്നേക്കും. അമ്പലവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ മനസ്സ് അല്പകാലം കഴിയുമ്പോൾ പ്രശ്നസങ്കീർണമായി മാറുന്നു എന്നുവേണം കരുതാൻ. ശാന്തിക്കാരനെ ഇഷ്ടമില്ലാത്ത കമ്മിറ്റി ഭാരവാഹികളും; ഭാരവാഹികളെ ഇഷ്ടമല്ലാത്ത കമ്മിറ്റിക്കാരും, കമ്മിറ്റിയുടെ ചെയ്തികളെ സംശയത്തോടെ വീക്ഷിക്കുന്ന ജനതതിയും വർഷങ്ങളുടെ ഇടവേളയിൽ കൂടിവരുന്നു.

12 വർഷം കഴിയുമ്പോൾ പുനഃപ്രതിഷ്ഠ ആവശ്യമാണ്. ആരൂഢസ്ഥാനത്തിന്റെ ചൈതന്യം വിലയിരുത്താൻ പ്രശ്നക്കാരൻ എന്നു പേരുള്ള ജ്യോത്സ്യരെ ഇവർ കൂട്ടത്തോടെ കാണുന്നു. അങ്ങനെ അമ്പലത്തിൽ വെച്ച് സ്വർണപ്രശ്നമോ താമ്പൂലപ്രശ്നമോ വെച്ച് കമ്മറ്റിക്കാരും നാട്ടുകാരും ഒന്നിച്ചിരുന്നു ചർച്ച ചെയ്യുന്നു. വെറുതേ കവടികൾ മറിച്ചും തിരിച്ചും ഉഴിഞ്ഞ് അവിടേയും ഇവിടേയും അല്പാല്പം മാറ്റിവെച്ച് ശേഷിക്കുന്ന നമ്പർ വെച്ചവർ രാഹുവിനേയും കേതുവിനേയും ബുധനേയും ശുക്രനേയും ശനിയേയും ഒക്കെ വിളിച്ചുവരുത്തി നടയ്ക്കിരുത്തി, കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ പ്രവർത്തനം അവർ വിശദമായി വിലയിരുത്തുന്നു.

വരാഹമിഹിരന്റെ ഹോരാശാസ്ത്രമോ, ഫലദീപികയോ ഹൃദ്യപഥമോ ദശാദ്യായിയോ ജ്യോതിഷമഞ്ജരിയോ ഒന്നുമല്ല അപ്പോൾ ഇവിടെ വേണ്ടത്, സഹായത്തിനായി അതിലുള്ള സ്ലോകം ഇടയ്ക്കിടെ തട്ടിവിടാം എന്നേ ഉള്ളൂ. മുമ്പിലിരിക്കുന്നവരുടെ മനസ്സറിഞ്ഞ്, ആശാനും ഉള്ളൂരും വള്ളത്തോളും മണിപ്രവാളചരിത്രത്തിൽ സകല കവ്യവര്യരും തരം പോലെ പ്രശ്നവേദിയിൽ വന്നു പോകുന്നതു കാണാം. കുത്തിക്കുത്തി ചോദിച്ച് അമ്പലത്തിലെ പരിചാരകവൃന്ദത്തെ ജ്യോതിഷികൾ അവർ ചോദ്യം ചെയ്യുന്നു. ബന്ധപ്പെട്ടവർ ഭയഭക്തിയോടു കൂടി അവർ മനസ്സിൽ ഒളിപ്പിച്ചുവെച്ച വ്യഥകളും സങ്കടങ്ങളും കുശുമ്പും ഒക്കെ എണ്ണിയെണ്ണി പറയുന്നു. എതിരാളിവൃന്ദവും നാട്ടുകാരുൻ ഇതൊക്കെ കേൾക്കുന്നു. പ്രശ്നക്കാരൻ ഇടയാളായി അവർ എല്ലാവരും ചേർന്ന് അതേപ്പറ്റി ചർച്ച ചെയ്യുന്നു. ദൈവത്തിനു മുമ്പിൽ വെച്ച്, ആരേയും കുറ്റപ്പെടുത്താതെ രണ്ടുകൂട്ടരേയും മുന്നിൽ നിർത്തി ജ്യോതിഷികൾ തന്നെ ജഡ്ജായി തീർപ്പുകല്പിക്കുന്നു. സമീപദേശങ്ങളിലെ അമ്പലങ്ങളിൽ പോയി സ്പെഷ്യൽ പൂജ വേണ്ടപ്പെട്ടവർ തടത്തി പ്രായശ്ചിത്തം നടത്താനും ദൈവവിധിയുണ്ടാവുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ദേവനു മുന്നിൽ നമസ്കരിച്ച് മനശുദ്ധി വരുത്തുന്നു. അമ്പലവുമായി ബന്ധപ്പെട്ടുള്ള ഓരോ വിചാരധാരയും, അമ്പലത്തിലെ ഓരോ കൂട്ടായ്മയും, ഓരോ പ്രവർത്തനങ്ങളും കൂട്ടം ചേർന്നവർ ചർച്ച ചെയ്യുന്നു. പോരാളിയും എതിരാളിയും ഒന്നുചേർന്നത് തിരുനടയിൽ വെച്ചു കൈകൂപ്പി പ്രാർത്ഥിച്ച് ഒന്നാവുന്ന ഈ മുഹുർത്തമാണ് സ്വർണ/താമ്പൂല പ്രശ്നങ്ങളിലൂടെ ഉരുത്തിരിയുന്നത്.

അമ്പലത്തിലെ പുനഃപ്രതിഷ്ഠ കേവലമൊരു ചടങ്ങു മാത്രമെങ്കിലും കൂട്ടത്തിൽ നടത്തുന്ന ഈ പ്രശ്നവിധി ആൾക്കാരുടെ മനസ്സുകളെ എത്രപൊടുന്നനെയാണ് കൈയ്യിലെടുത്ത് അമ്മാനമാടിക്കളിക്കുന്നത്. ദൈവത്തിനു മുന്നിൽ സമന്മാരാണെന്നോ, ഞാൻ തെറ്റുമറന്നു ക്ഷമിച്ചില്ലെങ്കിൽ ദോഷം എന്റെ മക്കളെ കൂടി ബാധിക്കുമെന്ന പേടിയോ ഒക്കെകൂടി വൈരാഗ്യബുദ്ധിയേയും പിണക്കങ്ങളേയും വികൃതചിന്തകളേയും ഭൂരിപക്ഷം ആൾക്കാരിൽ നിന്നും കളയുന്നുണ്ട്. അങ്ങനെ കഴുകി വൃത്തിയാക്കിയെടുത്ത മനസ്സുകളുടെ കൂട്ടായ്മയായി അമ്പലവും പരിസരവും മാറിവരുന്നു. ആൾക്കാരുടെ കാര്യമല്ലേ, വർഷങ്ങൾ പിന്നിടുമ്പോൾ മറ്റുപല രൂപഭാവങ്ങളിൽ പിന്നെയും ഇതാവർത്തിക്കുമ്പോൾ ഒരുപക്ഷേ 12 വർഷം പൂർത്തിയാവുമ്പോൾ വീണ്ടുമൊരു റിഫ്രഷ്മെന്റ് ട്രീറ്റ്മെന്റ് അനിവാര്യമായി വരുന്നു.

ആൾക്കാരുടെ മാനസിക നില അറിഞ്ഞു ചോദ്യങ്ങൾ ചോദിക്കാനും, നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച് അത് സീറോ ലെവലിൽ എത്തിച്ചാൽ മാത്രമേ പുനഃപ്രതിഷ്ഠയിലൂടെ ദേവനു തൃപ്തി കിട്ടുകയുള്ളൂ, അല്ലെങ്കിൽ ഈ പുനഃപതിഷ്ഠ നടത്തിയിട്ടു ഫലമില്ലെന്നും ചേർന്നു നിൽക്കുന്നവരുടെ മനസ്സു ശുദ്ധമായാലേ അമ്പലത്തിൽ ദൈവമുണ്ടാവൂ; ചൈതന്യമുണ്ടാവൂ, അതിലൂടെ മാത്രമേ നാടിനു മേന്മയുണ്ടാവൂ എന്നു തുറന്നു പറയാനും ശഠിക്കാനും ഉള്ള ജ്യോത്സ്യരുടെ ആർജ്ജവം ഇവിടെ അനിവാര്യമാണ്. ദേവന്റെ പുനഃപ്രതിഷ്ഠയിലുപരി ആൾക്കാരുടെ പുനസമാഗമത്തിനും, ഒന്നുചേർന്ന് ഞങ്ങൾ ഒന്നെന്നു പറയാനുള്ള ധീരതയ്ക്കും അനുഗുണമാണ് ആ ആർജ്ജവബുദ്ധി. ഒക്കെയും കഴിയുമ്പോൾ, വന്നുപോയ തെറ്റുകളെ പരിതപിച്ച്, മനസ്സിൽ കരഞ്ഞും, ചിലരൊക്കെ ദേവനുമുന്നിൽ പരസ്യമായി ക്ഷമ ചോദിച്ചും അവർ ദൈവത്തിനു മുന്നിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്നു. പ്രശ്നചിന്തകൻ അത്യാവശ്യം വേണ്ടുന്ന ദോഷമാർഗങ്ങൾ പറയുന്നു. ആവശ്യമുള്ളവർ അതും ചെയ്ത് മനസ്സ് ശുദ്ധമാക്കി അമ്പലത്തെ പുനഃപ്രതിഷ്ഠയ്ക്ക് സജ്ജമാക്കുന്നു. മനസ്സുകൊണ്ടുള്ളൊരു യാത്രയാണ് സ്വർണ/താമ്പൂല പ്രശ്നവിധികളിലേക്ക് എത്തിക്കുന്നത്. ഓരോമനസ്സിലും ദൈവമുണ്ട്; വൈരുദ്ധ്യങ്ങൾ മറന്ന് അവയുടെ ഏകീകരണം കൂടിയായി മാറുകയാണ് പുനപ്രതിഷ്ഠ!!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights