Skip to main content

സ്റ്റീഫൻ ഹോക്കിംങ്ങ്

Stephen Hawking

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Galileo Galilei
Galileo Galilei
ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ചായിരുന്നു ഹോക്കിങ് നീങ്ങിയത്!

Albert Einstein
Albert Einstein
1963 ൽ 23 വയസ്സായിരുന്നപ്പോഴാണ് ഹോക്കിംങ്ങിന് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (Amyotrophic Lateral Sclerosis)എന്ന തരത്തിൽപെട്ടതും ഇപ്പോഴത്തെ വൈദ്യശാസ്ത്ര അറിവുകൾ വച്ച് ചികിത്സിച്ച് ഭേദപ്പെടുത്താൻ അസാധ്യവുമായ മോട്ടോർ ന്യൂറോൺ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ രണ്ട് വർഷം കൂടി മാത്രമേ ഹോക്കിംങ് ജീവിച്ചിരിക്കാൻ സാധ്യതയുള്ളു എന്നാണ് കരുതിയത്. എന്നാൽ രോഗത്തെ ഭയപ്പെടാതെ ജീവിതം തുടർന്ന ഗവേഷണത്തിൽ മുഴുകിയ ഹോക്കിങ്ങ് രണ്ട് തവണ വിവാഹം കഴിച്ചു.

ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്നു കുട്ടികളുമുണ്ട്. ഇതിനിടെ പ്രപഞ്ചശാസ്ത്രത്തിലും (Cosmology) സൈദ്ധാന്തിക ഭൌതികത്തിലും (Theoretical Physics) മൌലിക സംഭാവനകൾ നൽകി അദ്ദേഹം ശാസ്ത്ര ഗവേഷണ സ്ഥാപങ്ങളിലെ ഉന്നത പദവികൾ കൈവരിച്ചു. നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തി. മരണസമയത്ത് അദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു.

മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി വഹിച്ചിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് (Black Holes) ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഹോക്കിങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഗവേഷണ പ്രബന്ധങ്ങൾ രചിക്കുന്നതിന് പുറമേ ജനകീയ ശാസ്ത്രസാഹിത്യ (Popular Literature ) രചനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം) (A Brief History of Time: 1988) എന്ന പ്രശസ്തമായ ശാസ്ത്രസാഹിത്യ ഗ്രന്ഥം ഒരു കോടി കോപ്പിയാണ് വിറ്റഴിയപ്പെട്ടത്.

മലയാളമടക്കം 30 ഭാഷകളിലേക്ക് ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം തുടങ്ങിയവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ശ്രമമാണ്‌ ഈ പുസ്തത്തിലൂടെ ഹോക്കിങ് വിജയകരമായി നടത്തുന്നത്. തമോഗർത്തവും ശൈശവ പ്രപഞ്ചവും (Black Holes and Baby Universes 1993) അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ ഗ്രന്ഥമാണ്.  ഡോക്ടർമാർ പ്രവചിച്ചപോലെ ഹോംക്കിങ് മരണത്തിന് കീഴ് പ്പെട്ടില്ലെങ്കിലും രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെതുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു.

തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായതിനെ തുടർന്ന് ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കമ്പൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിക്കുന്നത്.

ഏത്ര മാരക രോഗം ബാധിച്ചാലും ഇശ്ചാശക്തിയും പ്രതിബദ്ധതയും നഷ്ടപ്പെടാതിരുന്നാൽ തുടർന്നും സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി മാറുകയായിരുന്നു ഹോക്കിങ്. മരണത്തെ പരാജയപ്പെടുത്തി ലോകമെമ്പാടുമുള്ള രോഗബാധിതരെ പ്രചോദിപ്പിച്ച് കൊണ്ട് ഹോക്കിംഗ് തന്റെ ശാസ്ത്രസപര്യ തുടർന്നു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഹോക്കിങ് തന്റെ ആത്മകഥ എന്റെ സംക്ഷിപ്ത ചരിത്രം എന്ന പേരിൽ (മൈ ബ്രീഫ് ഹിസ്റ്ററി) (My Brief History: 2015) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ..

ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളായിരുന്നു ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights