Skip to main content

കല്യാണത്തലേന്ന്…!

മഞ്ജുഷ, ആത്മികഎന്റെ കല്യാണം. പറഞ്ഞു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര കല്യാണമായിരുന്നു. ജൂലായ് ഒന്നിനു  ഫിക്സ് ചെയ്ത കല്യാണത്തിനു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ ജൂണ്‍ ഏഴാം തീയ്യതി തന്നെ ലീവ് എടുത്തു പോകാന്‍ തീരുമാനിച്ചു. കല്യാണത്തിനു വേണ്ടി തയ്യാറെടുക്കുവാനൊന്നുമായിരുന്നില്ല, പകരം പലവട്ടം മാറ്റിവെച്ച എന്റെ എം.ബി.എ എക്സാം ജൂണ്‍ ഇരുപതിനു ഫിക്സ് ചെയ്തിരിക്കുകയായിരുന്നു! അതിനായി പഠിക്കേണ്ടതുണ്ട്. ജൂണ്‍ ഇരുപതിനു തുടങ്ങി കല്യാണത്തലേന്ന് മുപ്പതാം തീയതി കഴിന്ന രീതിയിലായിരുന്നു എക്സാം ടൈം ടേബിള്‍. വീട്ടിലേക്കു പോകുന്ന ദിവസം ഉച്ചയ്ക്കുതന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വിവാഹ സമ്മാനമായി, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഒരു ടെഡ്ഡി ബിയറിനെ പിന്നെ സാലറിയും മുന്‍‌കൂറായി കിട്ടി. അതും വാങ്ങിച്ച് ഹോസ്റ്റലില്‍ പോയി റെഡിയായി രാജേഷേട്ടന്റെ കൂടെ മജസ്റ്റിക്കിലേക്ക്. ലോങ്ങ് ലീവായത് കൊണ്ട് ഒരുപാട് ലഗ്ഗേജ് ഉണ്ടായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു ബസ്. അടുത്ത ദിവസം രാവിലെ നാട്ടിലെത്തി. അച്ഛന്‍ കൂട്ടാന്‍ വന്നിരുന്നു കാഞ്ഞങ്ങാട്.  ഓഫീസില്‍ നിന്നും കിട്ടിയ ടെഡ്ഡി ബിയറിനെ ബസ്സില്‍ മറന്നുവെച്ചായിരുന്നു ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചുവന്ന് അതിനെ എടുത്തുകൊണ്ടു പോയി.

വീട്ടില്‍ എക്സാമിനു പഠിക്കാന്‍ ആണു വന്നതെങ്കിലും ഞാന്‍ മുഴുവന്‍ സമയവും തീറ്റയും ഉറക്കവും ആയി കഴിഞ്ഞു – ഒരക്ഷരം പഠിക്കാന്‍ മിനക്കെട്ടില്ല.  പത്തൊമ്പതാം തീയതി തന്നെ എക്സാമിനു  വേണ്ടി ഞാന്‍ ട്രെയിന്‍ കയറി കോഴിക്കോട്ടേക്ക് പോയി. ഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നു. അവിടുത്തെ ഹോസ്റ്റലിലെ വളിച്ച ഭക്ഷണത്തെ കുറിച്ചോര്‍ത്തപ്പോള്‍ പോകണ്ട എന്നു തോന്നി. അവിടെ എത്തിയപ്പോള്‍ ആന്റി പറഞ്ഞു ദിവസം മുന്നൂറു രൂപ വച്ചു തരണം എന്ന്. ഞെട്ടിപ്പോയി കേട്ടപ്പോള്‍. രാത്രി മാത്രമേ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുണ്ടായിരുന്നുള്ളൂ. അതിനാണ്‌ ദിവസേന മുന്നൂറു രൂപ! കോളേജില്‍ എത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എക്സാമായിരുന്നിട്ടു കൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു നടന്നു. ഉച്ച വരെ മാത്രമേ ഉള്ളൂ എക്സാം അതു കഴിഞ്ഞ് ഹോസ്റ്റലില്‍ പോയി പഠിക്കേണ്ട ഞങ്ങല്‍ എസ്.എം സ്റ്റ്രീറ്റിലും മറ്റും കറങ്ങി നടന്നു. എക്സാം മുപ്പതാം തീയ്യതി വരെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം അതായത് ഒന്നാം തീയ്യതി കല്യാണം. പക്ഷെ അവസാനത്തെ എക്സാമിന്റെ തലേ ദിവസം പെട്ടെന്നു ടിവിയില്‍ ഒരു ഫ്ലാഷ് ന്യൂസ്… കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ഞാന്‍ തരിച്ചു പോയി. കല്യാണപ്പെണ്ണിനു സ്വപ്നം കാണാനോ സമയം കിട്ടിയില്ല എനിയിപ്പോള്‍ കല്യാണപ്പന്തലില്‍ എത്താനും കൂടി പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി. ആരെയോ കൊന്നതിന്റെ പേരില്‍ കുറേകാലമായി ഇവിടെ വലിയ പ്രശ്നങ്ങള്‍ നടക്കുകയാണത്രേ. അതില്‍ പ്രതിചേര്‍ത്ത് ഏതോ നേതാവിനെ പോലീസ് പിടിച്ചതായിരുന്നു ഹര്‍ത്താലിന്റെ കാരണം.

ഞാന്‍ ആകെ വല്ലാതെയായി. എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ ഫ്രണ്ട്സൊക്കെ വന്ന് എന്നെ സമാധാനിപ്പിച്ചു. ഞാന്‍ വീട്ടിലും രാജേഷേട്ടനേയും വിളിച്ചു സംഭവം പറഞ്ഞു. അച്ഛനും അമ്മയും വല്ലാതെ ടെന്ഷേനടിക്കുന്നുണ്ട് എന്നു എനിക്ക് തോന്നി. പക്ഷെ രാജേഷേട്ടന്‍ ചിരിച്ചതേ ഉള്ളൂ. ഒരു തമാശ പോലെ എന്നോട് വേറെ പെണ്ണിനെ തത്ക്കാലത്തേക്ക് സങ്കടിപ്പിക്കേണ്ടി വരുമോ എന്നും ചോദിച്ച് മൂപ്പരു ഫോണ്‍ കട്ട് ചെയ്തു. അന്നു രാത്രി പഠിക്കാതെ ഇതു തന്നെ ആലോചിച്ചിരുന്നു ഞാന്‍. എങ്ങനെ കല്യാണത്തിനു മുമ്പ് വീട്ടിലെത്തും എന്നായിരുന്നു എന്റെ ചിന്ത. അച്ഛന്‍ എന്നെ കൂട്ടാന്‍ കോഴിക്കോട് വരുന്നുണ്ടെന്നു എന്നെ വിളിച്ചു പറഞ്ഞു. അച്ഛന്‍ എങ്ങനെ റയില്‍ വേ സ്റ്റേഷനില്‍ നിന്നും കോളേജില്‍ വരുമെന്നായി എന്റെ അടുത്ത ചിന്ത. എക്സാം ഹാളില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്നു പ്രിന്‍സിപ്പാള്‍ വന്നിട്ട് അച്ഛന്‍ വന്നിട്ടുണ്ട് എന്നു പറഞ്ഞു. പകുതി സമാധാനമായി. എക്സാം ഒരു വിധത്തില്‍ തട്ടിക്കൂട്ടി ഹാളില്‍ നിന്നും ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ഓടി. ട്രെയിന്‍ സമയം ഒന്നേ ഇരുപത്.. ഒരു മണിക്ക് കോളേജില്‍ നിന്നും ഇറങ്ങിയിട്ടേ ഉള്ളൂ. പ്രിന്‍സിയും അങ്കിത്ത് സാറും ബൈക്കില്‍ എന്നെയും അച്ഛനേയും കൊണ്ട് റയില്‍ വേ സ്റ്റേഷനിലേക്ക് പറപ്പിച്ചുവിട്ടു. ഭാഗ്യം ട്രെയിന്‍ എത്തിയിട്ടില്ല. അച്ഛന്‍ ടിക്കറ്റ് എടുത്തു പിന്നെ ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ സമയം ആറ് മണി. എനിക്ക് ഒരു വിധം സമാധാനം ആയിട്ടുണ്ടായിരുന്നു. എന്തായാലും നാളത്തെ കല്യാണത്തിനു ഇന്നു രാത്രിയെങ്കിലും വീട്ടിലെത്തുമല്ലോ…!

അച്ഛന്‍ എന്തോ സാധനം വാങ്ങാന്‍ പോയപ്പൊള്‍ ഞാന്‍ ഒരു ഫാന്‍സിയില്‍ കയറി. ഞാനവിടെ നില്‍ക്കുമ്പോള്‍ ഒരു അപ്പൂപ്പന്‍ വന്നു. തലയില്‍ ഒരു വെള്ള തുണി കൊണ്ടുള്ള കെട്ടും നെറ്റിയില്‍ നിസ്ക്കാരത്തഴമ്പും. ആളൊരു ഇസ്ലാമാണെന്നു മനസിലായി. പെട്ടെന്നു എന്റെ അടുത്തേക്കു വന്നു. എന്നിട്ട് എന്നോടൊരു ചോദ്യം.. നീ എവിടുത്തെയാ മോളേ…?? എന്റെ മോന്‍ കുറേ നാളായിട്ട് പെണ്ണന്വേഷിക്കുന്നു ഒന്നും അങ്ങട് ശരിയാകണില്ല. മോള്ക്ക്  എത്ര വയസായി… ആരുടെ മോളാ… വീടെവിടെയാ…. എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. എനിക്കു മറുപടി പറയാന്‍ അവസരം തരണ്ടേ മൂപ്പിലാന്‍. എനിക്കു ചിരിപൊട്ടിപ്പോയി നാളെ കല്യാണപ്പന്തലില്‍ കയറാന്‍ പോകുന്ന എനിക്ക് കല്യാണാലോചന… ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നത്  കണ്ട് അയാള്‍ പിന്നേം എന്തേ മോളേ… നീ ഒന്നും പറഞ്ഞില്ല… ഞാന്‍ പെട്ടെന്നു അയാളുടെ മുഖത്തു നോക്കാതെ… നാളെ എന്റെ കല്യണമാ… അയാളുടെ മുഖം വല്ലതെയായി. അയാൾ പറഞ്ഞു, മോളെ ഒരു പൊട്ടൊക്കെ തൊട്ടു നടക്കണം കേട്ടോ, ഇങ്ങനെ തട്ടമിട്ടുനടന്നാൽ ആരും സംശയിച്ചുപോവില്ലേ!!

ഞാന്‍ പലപ്പോഴും നെറ്റിയില്‍ കുറി ഇടാറുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ പോയതില്‍ പിന്നെ തലയില്‍ ഒരു ഷോള്‍ വെറുതേ തട്ടം പോലെ ഇടുമായിരുന്നു… അതു കണ്ടിട്ട് പലരും എന്നോട് പറഞ്ഞിട്ടുണ്ട് പൊട്ടും വെക്കാതെ തട്ടമിട്ടു നടക്കുമ്പോള്‍ ഉമ്മച്ചിക്കുട്ടിയേ പോലുണ്ടെന്ന്… ഒരു ചമ്മിയ ചിരിയോടെ ഞാനാ മനുഷ്യനോട് തലയാട്ടി സമ്മതിച്ചു.

ഒരു പെണ്ണുകാണല്‍ ചടങ്ങിന്റെ ഓർമ്മയ്ക്ക്!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

കുറേയേറെയായി ആള്‍ക്കാര്‍ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ തോണ്ടാന്‍ തുടങ്ങിയിട്ട്! എന്താ പെണ്ണുകെട്ടാന്‍ പ്ലാനില്ലേ? ഇങ്ങനെ നടന്നാല്‍ മതിയോ! ഒരു കുടുംബവും പ്രാരാബ്ധവുമൊക്കെ വേണ്ടേ … ചോദ്യങ്ങള്‍ കേട്ടു മടുത്തു. പെണ്ണുകെട്ടാതെ ജീവിക്കുന്നത് ഏതാണ്ട് അപരാധം പോലെ!! ഇവിടെ ബാംഗ്ലൂരില്‍ പലരോടും പ്രേമത്തിലാണെന്ന അഭ്യൂഹം മറ്റൊരു വശത്ത്; നാട്ടില്‍ പോയാല്‍ നാട്ടുകാരും പറയുന്നത് ഇതൊക്കെ തന്നെ… അവർക്ക് സങ്കല്പങ്ങളേറെയാണ് – ‘ബാംഗ്ലൂരല്ലേ!! കുടുംബം മാതിരി തന്നെയാവും ജീവിതം അല്ലേ!’ ഇവിടെ പ്രേമിച്ച് ഉന്മത്തരായി ജീവിതം ആസ്വദിക്കാന്‍ വരുന്നതാണെന്ന വിശ്വാസമോ എന്തോ…

കുറച്ചുനാള്‍ ലീവെടുത്ത് വീട്ടില്‍ പോയി വന്നാല്‍ കൂട്ടുകാരുടെ ചോദ്യവും മറ്റൊന്നല്ല; പെണ്ണുകണ്ടില്ലേ എന്ന്!! ഇതൊക്കെ കേട്ടുകേട്ടാവണം, ഞാന്‍പോലുമറിയാതെ പെണ്ണുകാണല്‍ എന്ന ചടങ്ങ് എന്റെ മനസ്സില്‍ മെല്ലെ ഉരുവം കൊണ്ടു. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപീകരണവുമായ് നന്നേ ബന്ധപ്പെട്ടു കിടക്കുന്ന പെണ്ണു കാണല്‍ ചടങ്ങിന്റെ ദൃശ്യം ഉള്ളില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞു വരാന്‍ തുടങ്ങി. സുന്ദരിയും സുശീലയുമായ ഒരു പെണ്ണ് നാണം കുണുങ്ങിയായി വന്ന്, വാതില്‍പ്പടി ചാരി ഇടയ്ക്കൊക്കെ എന്നെ എത്തിനോക്കി തുടങ്ങി; ചായയുമായി മന്ദം മന്ദം വന്ന് ഏഴുതിരിയിട്ട നിലവിളക്കുപോലെ അവള്‍ എന്റെ മുന്നില്‍ ജ്വലിച്ചുയര്‍ന്നു. അവ്യക്തമെങ്കിലും ആ മുഖം എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി – ഉടനെ അതിനൊരു മൂര്‍ത്തരൂപം നല്‍കി പ്രതിഷ്ഠ നടത്തണം.

ഷെറിന്‍. പഴയകൂട്ടുകാരിയാണ്‌. ഒന്നിച്ചു പഠിച്ചവള്‍. ടൗണിലൊരു ഹോസ്പിറ്റലില്‍ അവള്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍ ബാങ്കില്‍ പോയി വരുന്ന വഴിക്ക് അവളുടെ ഹോസ്പിറ്റലിനു മുന്നിലൂടെ വന്നപ്പോള്‍ ഒന്നു വിളിച്ചേക്കാമെന്നു കരുതി.
“എടാ, ഇങ്ങോട്ടു വാടാ – കുറേ ആയില്ലേ കണ്ടിട്ട്, ഞാനിപ്പോള്‍ ഫ്രീയാണ്‌. നീ ഇങ്ങോട്ട് വാ”
ഞാന്‍ കേറി ചെല്ലുമ്പോള്‍ അവളും അവളുടെ മൂന്നു കൂട്ടുകാരികളും അവിടെ ഉണ്ട്. പലതും പറഞ്ഞ് ഞങ്ങള്‍ ഒരു ചായ കുടിച്ചേക്കാം എന്നു കരുതി പുറത്തിറങ്ങി. ചായകുടിക്കുമ്പോള്‍ അവളും ചോദിച്ചു പെണ്ണുകെട്ടാന്‍ പ്ലാനില്ലേ എന്ന്.
“പെണ്ണിനെയൊന്നും കിട്ടാനില്ലല്ലോ ഷെറിന്‍” – ഞാന്‍
“ഞാന്‍ അന്വേഷിക്കണോ – നിനക്കെത്ര പെണ്ണിനെ വേണം!! സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്നു പറഞ്ഞാൽ പെൺപിള്ളേർ ഓടിവരില്ലേ!! ” – അവള്‍
“ആഹാ! അതു കൊള്ളാല്ലോ, എങ്കില്‍ ആവട്ടേ” എന്നായി ഞാന്‍

പിറ്റേന്ന് രാവിലെ ഒരു കോള്‍, ഷെറിന്റേതാണ്‌. “എടാ, ഞാന്‍ നിന്റെ കാര്യം ഇവിടെ എന്റെ ഫ്രണ്ട്‌സിനോട് പറഞ്ഞു, ഇവിടെ ഉള്ള ഒരു ചേച്ചിയുടെ റിലേറ്റീവ് അടുത്തു തന്നെ വര്‍ക്ക് ചെയ്യുന്നുണ്ട് – നീ വാ നമുക്കു പോയി നോക്കാം” എല്ലാം വളരെ പെട്ടന്നായിരുന്നു.

രാവിലെ കാഞ്ഞങ്ങാട് എത്തി ഷെറിനെ വിളിച്ചപ്പോള്‍ അവൾ പറഞ്ഞു നീ ഇങ്ങോട്ട് വാ. ആദ്യം ഇവിടെ ഒരു സ്ക്രീനിങ് ടെസ്റ്റ് ഉണ്ട്. എന്റെ ഫ്രണ്ട്സിനൊക്കെ നിന്നെ ഒന്നു കാണണം! ഈശ്വരാ – ഞാന്‍ ഒരു കാഴ്ചവസ്തുവാകാന്‍ പോകുന്നു എന്ന ചിന്ത എന്നെ വേട്ടയാടി. ഇതെന്താ ആണുകാണല്‍ പരിപാടി ആണോ. ങാ എന്തും വരട്ടെ – ഒന്നുമില്ലെങ്കില്‍ ഒരാണല്ലേ!! നേരെ വിട്ടു അവളുടെ അടുത്തേക്ക്…

ഷെറിനെ കൂടാതെ അഞ്ചാറു സുന്ദരിമാര്‍ – എല്ലാവരുടേയും മുഖത്ത് പുഞ്ചിരി! നല്ല പരിചിതഭാവം എല്ലാ മുഖത്തും ഉണ്ട്. ഞാന്‍ നോക്കി, ഇതില്‍ ആരാവും അവള്‍? രണ്ടുപേരുടെ നെറ്റിയില്‍ നോ വേക്കന്‍സി എന്നറിയിക്കാനെന്നപോലെ സിന്ദൂരമുണ്ട് – അവരെ ഫില്‍ടര്‍ ചെയ്ത് മാറ്റി ഞാന്‍ വീണ്ടും അവരില്‍ അവളെ തെരഞ്ഞു.

അതിലൊരാളെ ചൂണ്ടിക്കാട്ടിയിട്ട് ഷെറിന്‍ പറഞ്ഞു
“ഈ ചേച്ചിയുടെ ബന്ധുവാണു കുട്ടി. കുട്ടി ഇവിടെയല്ല, അവള്‍ വര്‍ക്കുചെയ്യുന്ന സ്ഥലം വേറെയാണ്‌ – വാ നമുക്ക് അങ്ങോട്ടു പോകാം.”
ചേച്ചി സുന്ദരിയാണ്. എനിക്കിഷ്ടപ്പെട്ടു. ചേച്ചിയുടെ ബന്ധുവും ഇതുപോലെയൊക്കെ തന്നെയാവും. ശ്രുതി മധുരമായ ഒരു പേരായിരുന്നു ആ കുട്ടിക്ക്. ഞങ്ങള്‍ രണ്ടുപേരും അവള്‍ വര്‍ക്ക് ചെയ്യുന്നിടത്തേക്കു നടന്നു. കുറച്ചപ്പുറമുള്ള മറ്റൊരു ഹോസ്പിറ്റലില്‍ ആണവള്‍ വര്‍ക്കു ചെയ്യുന്നത്. BPharm ഈ അടുത്ത് കഴിഞ്ഞതേ ഉള്ളൂവത്രേ – റിസൽട്ട് വന്നിട്ടില്ല…

“എടാ, ഞാനവളെ കണ്ടിട്ടൊന്നുമില്ലാട്ടോ – അധികം പൊക്കമില്ലാന്നാണു ചേച്ചി പറഞ്ഞത്… എന്തായാലും എന്റെയത്ര സുന്ദരിയാവാന്‍ വഴിയില്ല!!” ഞാനൊരു രൂപം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മനസ്സില്‍ നാണംകുണുങ്ങിയായ പെണ്‍കുട്ടി വാതില്‍‌പ്പടിക്കു ചാരെ വന്നിരുന്നു പുഞ്ചിരിച്ചു. ഓ പൊക്കം അല്പം കുറഞ്ഞാല്‍ എന്താ കുഴപ്പം! പൊക്കത്തിലല്ലല്ലോ പൊരുത്തത്തിലല്ലേ കാര്യം – മനസ്സ് വെറുതേ തത്ത്വബോധം വിളമ്പുന്നു…

എങ്കിലും ഒരു നെഗറ്റീവ് ചിന്ത എങ്ങനെയോ ഉള്ളിൽ കടന്നുകൂടി… എനിക്കവളെ ഇഷ്ടപ്പെട്ടില്ലെങ്കിലോ? എന്തു പറയും? ഷെറിനും അതൊരു ഫീലിംങാവില്ലേ! ആ കുട്ടിയുടെ മനസ്സിലും കാണില്ലേ ഒത്തിരി സങ്കല്പങ്ങള്‍ – അതിനെയൊക്കെ ചവിട്ടിത്തേച്ച് ‘നിന്നെ എനിക്കിഷ്ടപ്പെട്ടില്ല പെണ്ണേ’ എന്നെങ്ങനെ പറയും? മനസ്സാകെ കലുഷിതമായി… ഒരു മുന്‍‌കൂര്‍ ജാമ്യമെന്ന പോലെ ഞാന്‍ ഷെറിനോടു പറഞ്ഞു, “എടീ, എനിക്കിഷ്ടപ്പെട്ടതോണ്ടു മാത്രം കാര്യമാവില്ല കേട്ടോ – ജാതകം ചേരണം, ഇല്ലം വേറെവേറെ ആവണം….” ഈ ജാതകത്തിനെയൊക്കെ തെറിപറഞ്ഞു നടന്നതിൽ ഞാൻ ആത്മാർത്ഥമായി ഖേദിച്ചു.

“എടാ ആദ്യം നീ പെണ്ണിനെ കാണ്‌ – എന്നിട്ടുപോരെ അതൊക്കെ”
“മതി മതി – ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ”

ഞങ്ങൾ അവിടെ എത്തി. എന്നെ അവിടെ ഒരിടത്ത് ഇരുത്തി ഷെറിൻ ഉള്ളിലേക്കു പോയി. അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു. “കുട്ടിയിപ്പോൾ വരും – ഞാൻ വിളിക്കാൻ പറഞ്ഞിട്ടുണ്ട്” പണ്ടാരം വന്നില്ലേ! അവൾ വാതിൽപ്പടിയിൽ നിന്ന് ഒളിച്ചു കളിക്കുന്നോ! അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു… 🙁

കണ്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്നു കാളി!! അയ്യേ! ഇതെന്തു പെണ്ണ്! ബോബുചെയ്ത മുടി അനുസരണയില്ലാതെ പാറി നടക്കുന്നു. മെലിഞ്ഞ് ഒരു കോലുപോലെ. പേരിനു പോലും അവൾക്ക് മുലകൾ ഉള്ളതായി തോന്നിയില്ല… ഇരുണ്ട നിറം. സോഡാക്കുപ്പിക്കണ്ണട വെച്ചിരിക്കുന്നു! ഒരു ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പഠിപ്പിസ്റ്റും ബുജിയുമായ ഒരു കുട്ടിയെപോലെ തോന്നി. പെണ്ണാണെന്നു മനസ്സിലാക്കിയെടുക്കാൻ തന്നെ അല്പം പാടാണ്. ഞാൻ ദയനീയമായി ഷെറിനെ നോക്കി. അവളും ആദ്യമായി കാണുകയാണ്. സംസാരിച്ചപ്പോൾ പെണ്ണ് വിചാരിച്ചതുപോലെയൊന്നുമല്ല. ശരീരം ഒമ്പതിലാണെങ്കിലും നാക്ക് എം എ ക്കാണു പഠിക്കുന്നത് എന്നു തോന്നി…

എനിക്കൊന്നും ചോദിക്കാനും പറയാനും തോന്നുന്നില്ല. ഷെറിൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. “അവൾ ചോദിച്ചു നിന്റെ ഇല്ലം ഏതാണ്?”

“എന്റെ അമ്മ കോഴിക്കോട് കാരിയാ, ഞങ്ങൾക്കങ്ങനെ ഇല്ലമൊന്നും ഇല്ല” ഈശ്വരാ അതും പോയി!! ഇനിയുള്ളത് ജാതകം ആണ്. ഞാൻ പറഞ്ഞു, “നാളെ നീ ഷെറിന്റെ കയ്യിൽ ജനനതീയതി കൊടുക്കൂ, ഞാൻ ജാതകപൊരുത്തം നോക്കാം എന്റെ കയ്യിൽ അതിനുള്ള സോഫ്റ്റ്‌വെയർ ഉണ്ട്”

“എന്നാൽ പിന്നെ ഇപ്പോൾ തന്നെ നോക്കാമല്ലോ” ലാപ്ടോപ്പ് നോക്കി ഷെറിൻ പറഞ്ഞു. ശ്ശെടാ ഇവൾ വിടാൻ ഭാവമില്ലല്ലോ!!
“ഷെറിനേ, ഇതിൽ ചാർജില്ല – നീ നാളെ തന്നാൽ മതി, ബാംഗ്ലൂരെത്തി ഞാൻ വിളിക്കാം”

തിരിച്ചു വരുമ്പോൾ ഷെറിന്റെ വക കമന്റ് – “നീയാകെ ചമ്മിപ്പോയല്ലോടാ – ഇങ്ങനെയാണോ പെണ്ണുകാണാൻ വരിക സ്മാർട്ടാവണം – വാചകമൊക്കെ മാത്രമേ ഉള്ളു അല്ലേ!” ഷെറിൻ വാചാലമാവുകയാ. ഇവൾക്കവളെ ഇഷ്ടപ്പെട്ടോ? ഞാനെന്തു പറയും ഇവളോട്! ഹോ! പണ്ടാരം വേണ്ടായിരുന്നു… വാതിൽപ്പടിക്കപ്പുറം ഇപ്പോൾ ശൂന്യമാണ് – ആ സുന്ദരിയുടെ പൊടിപോലുമില്ല!!

“എടാ ഇക്കാലത്താരാണ് ജാതകമൊക്കെ നോക്കുന്നത്? അതൊക്കെ ഞങ്ങളെ ക്രിസ്ത്യാനികളെ കണ്ടു പഠിക്ക്…” ഷെറിൻ കത്തിക്കേറുകയാണ്… ഇന്നലെ വരെ ജാതകത്തെക്കുറിച്ച് ഞാനും ഇതൊക്കെ തന്നെയാണു ഷെറിനേ പറഞ്ഞു നടന്നത്…! അതിന്റെയൊക്കെ ആവശ്യം ഇപ്പോഴല്ലേ മനസ്സിലാവുന്നത്!

ബാംഗ്ലൂരെത്തി. ഒരു ഒമ്പതുമണിയായപ്പോൾ ഞാൻ ഷെറിനെ വിളിച്ചു – “എടീ അവൾ ജനനതീയതിയും മറ്റു ഡീറ്റൈൽസും തന്നോ?”
“എടാ നമുക്കതു വേണ്ടടാ – അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടില്ലെന്ന്, നീ വിഷമിക്കുകയൊന്നും വേണ്ട കേട്ടോ നമുക്കു വേറെ നോക്കാം…”!!!

എനിക്കുറക്കെ ചിരിക്കണമെന്നു തോന്നി! ഞാൻ വളരെയേറെ സങ്കടം വരുത്തി ചോദിച്ചു, “എന്താടി അവൾ കാര്യം പറഞ്ഞോ?”
“ഇല്ലെടാ, ഞാൻ കൂടുതലൊന്നും ചോദിച്ചില്ല, എന്തിനാ വെറുതേ, എനിക്കും വിഷമമാവും നിനക്കും വിഷമമാവും – അതു വിട്ടേക്ക് – അഹങ്കാരമല്ലാതെ വേറെന്തു പറയാൻ”

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights