Skip to main content

മലബാർ കലാപം

‘മലബാറിൽ സംഭവിച്ചതിന്റെ യഥാർഥസത്യം കണ്ടെത്തുക അസാധ്യമാണ്. നമ്മുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്നതിന് അതു കണ്ടെത്തേണ്ട ആവശ്യവുമില്ല. അതിന്റെ ചർച്ചകൾ നമുക്ക് ഇവിടെ അവസാനിപ്പിക്കാം’

മഹാത് മാഗാന്ധി (യങ് ഇന്ത്യ, മേയ്  29, 1924)

ജയിച്ചതു ബ്രിട്ടിഷുകാർ: ഡോ. എം.ജി.എസ്. നാരായണൻ

മലബാർ കലാപത്തെ സ്വന്തം വീക്ഷണങ്ങൾ‌ക്കനുസരിച്ചു സ്വാതന്ത്ര്യസമരമായോ കാർഷിക കലാപമായോ വ്യാഖ്യാനിക്കുന്നവരുണ്ട്. ചരിത്രത്തിലെ പല സംഭവങ്ങളും ഏകമുഖമായല്ല ഉണ്ടാകുന്നത്. ഒരു സംഗതിയിൽ തുടങ്ങി മറ്റു പലതിലേക്കും മാറുകയാണ്. മലബാർ കലാപത്തെയും അങ്ങനെയാണു കാണേണ്ടത്. ഒരു കലാപം അല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടായി എന്നതു മാത്രമാണ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുത. താരതമ്യേന ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് അതിൽ പങ്കെടുത്തത്. ചില പ്രദേശങ്ങളെ മാത്രമാണ് അതു ബാധിച്ചതും. ഹിന്ദു–മുസ്‌ലിം വേർതിരിവ് പിന്നെ അതിലുണ്ടായി എന്നതും വസ്തുതയാണ്. പക്ഷേ, അതിന്റെ വലുപ്പം സംബന്ധിച്ച വ്യാഖ്യാനങ്ങൾ പലതും പലരുടെയും താൽപര്യപ്രകാരം ഉടലെടുത്തതാണ്. അക്കാലത്ത് ഇവിടത്തെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. കലാപം കാർഷിക പ്രശ്‌നങ്ങളിൽനിന്ന് ആവേശംകൊണ്ടെങ്കിലും അതിന്റെ ആത്മപ്രകാശനശൈലിയിൽ പിന്നെ മതത്തിന്റെ അംശങ്ങൾ കടന്നുവന്നു.  അങ്ങനെ ആ പ്രക്ഷോഭം മുസ്‌ലിംകളെ സംബന്ധിച്ചും ഹിന്ദുക്കളെ സംബന്ധിച്ചും ഒരു വലിയ ദുരന്തമായിത്തീർന്നു.

ആരാണതിൽ ജയിച്ചത്? മുസ്‌ലിംകളല്ല; ഹിന്ദുക്കളുമല്ല. സൈനികമായും രാഷ്ട്രീയമായും ബ്രിട്ടിഷ് സൈനിക മേധാവികൾ തന്നെയാണു വിജയം കൈവരിച്ചത്. അന്നത്തെ ഇംഗ്ലിഷുകാരനായ കലക്ടർ ഇ.എസ്.തോമസ് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതിലും ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റി മുതലെടുക്കുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു.

മലബാർ കലാപം ഒരു ചരിത്രസംഭവം എന്ന നിലയിൽ നമ്മൾ ഓർത്തിരിക്കേണ്ടതുതന്നെയാണ്. വാഗൺ ട്രാജഡി പോലുള്ള സംഭവങ്ങൾ അതിന്റെ മാനങ്ങളെ ഉയർത്തിയിട്ടുണ്ട്. എന്നാലും ഏതു തരത്തിലായാലും അതിനെ വല്ലാതെ കൊണ്ടാടുന്നതു വരുംതലമുറകൾക്കു ദോഷം ചെയ്യും. വസ്തുനിഷ്ഠമല്ലാത്ത വ്യാഖ്യാനങ്ങളെ ശാശ്വതവൽക്കരിക്കാൻ അതു കാരണമാകും. കലാപം സംബന്ധിച്ച പല വസ്തുതകളും ഇനിയും പുറത്തുവരാനുണ്ട്. കലാപം സംബന്ധിച്ചു സ്വതന്ത്രമായ വ്യാഖ്യാനം ഉണ്ടാവണമെങ്കിൽ ആ വസ്തുതകൾ പുറത്തുവിടുകയാണു വേണ്ടത്.

 

ആഘോഷിക്കരുത്: എം.എൻ.കാരശ്ശേരി

മലബാർ കലാപംകൊണ്ട് ഇവിടത്തെ മുസ്‌ലിംകളുടെ ജീവിതം 100 കൊല്ലം പിറകിലേക്കു പോവുകയാണു ചെയ്തത്. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമെല്ലാം നഷ്ടം മാത്രം വരുത്തിവച്ച ആ സമരം ആഘോഷിക്കപ്പെടേണ്ടതല്ല.

ബ്രിട്ടിഷ് വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി പടരുകയും ചിലയിടത്ത് ഹിന്ദുവിരുദ്ധമായി വഴിതെറ്റുകയും ചെയ്ത ഒന്നായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു കോൺഗ്രസുകാർ പറയുന്നു. കർഷക കലാപമായിരുന്നുവെന്നു കമ്യൂണിസ്റ്റുകാർ പറയുന്നു. രണ്ടും ചേർന്നതാണെന്നു മുസ്‌ലിം ലീഗുകാർ പറയുന്നു. ഹിന്ദുവിരുദ്ധമായിരുന്നുവെന്നു ബിജെപി പറയുന്നു. ഇപ്പറയുന്ന നാലു കൂട്ടർ പറയുന്നതും ശരിയാണെന്നു പറയാനുള്ള വകുപ്പ് അതിലുണ്ടായിരുന്നു.

ആയുധം എടുത്തുകൊണ്ടുള്ള സമരത്തെ കെ.പി. കേശവമേനോനെയും കെ. മാധവൻ നായരെയും പോലുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നു. ഇവിടെ നാലു മാപ്പിളമാർ വാളോ തോക്കോ എടുത്തു സമരം ചെയ്തതുകൊണ്ട് എന്തു നേട്ടമാണുണ്ടായത്? കലാപത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും കഷ്ടപ്പെട്ടിട്ടുണ്ട്. ആയിരങ്ങളെ നാടുകടത്തി. എത്രയോ പേരെ തൂക്കിക്കൊന്നു. എത്രയോ മാപ്പിളമാരുടെ സ്വത്തുവകകൾ പിടിച്ചെടുത്തു നശിപ്പിച്ചു. അതിനെല്ലാം കാരണമായ കലാപത്തെ വലിയ വീരാരാധനയായി കൊണ്ടാടുന്നതു ശരിയല്ല.

ബ്രിട്ടിഷ് വിരുദ്ധ വികാരം ആളിക്കത്തിക്കാൻ വേണ്ടിയാണ് മഹാത്മാഗാന്ധി ഖിലാഫത്ത് സമരത്തെ കോൺഗ്രസുമായി കൂട്ടിക്കെട്ടിയത്. എന്നാൽ ഇവിടെ അതിന്റെ അഹിംസയിലധിഷ്ഠിതമാകുക എന്ന അംശം നഷ്ടമായി. ഈ സാധ്യത കോൺഗ്രസ് നേതാവ് എം.പി.നാരായണമേനോൻ ഗാന്ധിജിയോടു പറഞ്ഞിരുന്നതാണ്.

കലാപം മലബാറിലെ സമുദായമൈത്രിയെ സാരമായി ബാധിക്കാതിരുന്നതു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലുള്ള നേതാക്കൾ പുലർത്തിയ ജാഗ്രത മൂലമാണ്. 1930ൽ ഗാന്ധിജി ഉപ്പുസത്യഗ്രഹത്തിന് ആഹ്വാനം ചെയ്തപ്പോൾ ജാതിമതഭേദമെന്യേ മുഴുവൻ ആളുകളെയും അതിൽ ഒന്നിച്ചുനിർത്താൻ അബ്ദുറഹ്മാനു കഴിഞ്ഞു.

1921ൽ ഉണ്ടായതിനെക്കാൾ വലിയ മുറിവ് 21ന്റെ പേരിൽ ഇനി ഉണ്ടാകരുത്. വഴിതെറ്റിപ്പോയൊരു പ്രസ്ഥാനത്തെ നൂറാം വാർഷികത്തിൽ ആഘോഷിക്കുന്നതും അതിനു വീരപരിവേഷം നൽകുന്നതും ശരിയല്ല. കരിഞ്ഞുപോയ മുറിവുകളെ പൂർവാധികം ആഴത്തിൽ കുത്തിപ്പഴുപ്പിക്കാൻ മാത്രമാണ് അതു വഴിവയ്ക്കുക.

 

ചരിത്രമാണ്, സ്മരിക്കപ്പെടണം: ഡോ. കെ.കെ.എൻ.കുറുപ്പ് 

1921ലെ മലബാർ കലാപം ജന്മിത്വത്തിനും ബ്രിട്ടിഷ് ഭരണത്തിനുമെതിരായി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരമാണെന്നതിന് ഇനിയും കൂടുതൽ തെളിവുകൾ ആവശ്യമില്ല. അവസാനഘട്ടത്തിൽ മറ്റു ചില ഘടകങ്ങൾ അതിൽ നുഴഞ്ഞുകയറുകയും സമരത്തെ പാളംതെറ്റിക്കുകയും ചെയ്തിട്ടുണ്ട് എന്നതും വസ്തുതയാണ്. എങ്കിലും മലബാറിലെ മാപ്പിളമാരുടെ മുൻകയ്യിൽ നടന്ന കർഷകസമരം എന്ന മൂല്യം അതിനു നഷ്ടപ്പെടുന്നില്ല.

മലബാറിലെ കർഷകസമരത്തെ നിയന്ത്രിക്കുന്നതിനോ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറ നൽകി അതിനെ ചിട്ടപ്പെടുത്തുന്നതിനോ ഇന്ത്യൻ നാഷനൽ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല എന്നതു സത്യമാണ്. പക്ഷേ, അതിനെ കോൺഗ്രസിന്റെ പരാജയമായി കാണാനാവില്ല. കോൺഗ്രസിനെ ബ്രിട്ടിഷ് സർക്കാർ അക്കാര്യത്തിൽ പരാജയപ്പെടുത്തുകയായിരുന്നു എന്നു വേണം പറയാൻ. കാരണം കോൺഗ്രസ് ദേശീയ നേതാക്കൾക്ക് അന്നു മലബാറിൽ വരാൻ സർക്കാരിന്റെ അനുമതിയുണ്ടായിരുന്നില്ല. പ്രാദേശിക കർഷകനേതാക്കൾക്കായിരുന്നു സമരത്തിന്റെ നേതൃത്വം. അവരുമായി ദേശീയ നേതാക്കൾക്കു ബന്ധം ഉണ്ടായിരുന്നില്ല.

അതേസമയം, ഖിലാഫത്ത് പ്രസ്ഥാനവുമായി മലബാറിലെ കുടിയാൻസമരത്തെ ബന്ധിപ്പിച്ചതിൽ കോൺഗ്രസിന്റെ വീഴ്ചയുണ്ട്. മലബാറിലെ ഹിന്ദു-മുസ്‌ലിം മൈത്രിയെ കലാപം കാര്യമായി ബാധിച്ചിട്ടില്ല. കലാപം കഴിഞ്ഞ് അധികം വൈകാതെ മുസ്‌ലിം ലീഗ് മലബാറിൽ പ്രവർത്തനം തുടങ്ങിയല്ലോ. ലീഗിനെ കോൺഗ്രസ് തുടക്കംതൊട്ടേ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതു ഹിന്ദു-മുസ്‌ലിം ബന്ധം ആരോഗ്യകരമായി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലബാർ കലാപത്തിന് ഒറ്റയൊരു കാരണം അന്വേഷിച്ചു കണ്ടെത്താനാവില്ല. ബഹുവിധമായ കാരണങ്ങളും ഘടകങ്ങളും ഉൾച്ചേർന്നാണ് അതു സംഭവിച്ചത്.

മലബാർ കലാപത്തിന്റെ വാർഷികം ആചരിക്കുകയോ അനുസ്മരിക്കുകയോ ചെയ്യാൻ പാടില്ല എന്ന വാദഗതികൾ അസംബന്ധമാണ്. എല്ലാ ചരിത്രസംഭവങ്ങളും അനുസ്മരിക്കപ്പെടേണ്ടതുണ്ട്. നാശനഷ്ടങ്ങളും മുറിവുകളും ഉണ്ടായിട്ടുണ്ട് എന്നതിന്റെ പേരിൽ ചരിത്രസംഭവങ്ങൾ അനുസ്മരിക്കാൻ പാടില്ല എന്നാണെങ്കിൽ ഫ്രഞ്ച് വിപ്ലവംപോലും അനുസ്മരിക്കാൻ സാധിക്കില്ലല്ലോ. ചരിത്ര സംഭവങ്ങളെ മറക്കാതെ നിരന്തരം ഓർത്തുകൊണ്ടുതന്നെയാണു മനുഷ്യസമൂഹത്തിനു മുൻപോട്ടു പോകാനാവുക.

 

വിഭാഗീയകാഴ്ച ചരിത്രവിരുദ്ധം: ഡോ. ഹുസൈൻ രണ്ടത്താണി 

ഒരു ഭാഗത്തു മുസ്‌ലിംകളും മറുഭാഗത്തു ഹിന്ദുക്കളുമായിരുന്നു എന്ന തരത്തിൽ മലബാർ കലാപത്തെ കാണുന്നതു ചരിത്രവിരുദ്ധമാണ്. മുസ്‌ലിം പ്രദേശങ്ങളിൽ നടന്ന സ്വാതന്ത്ര്യസമരങ്ങളെയെല്ലാം വർഗീയലഹളയാക്കി ചിത്രീകരിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടിഷ് അനുകൂലികൾ എഴുതിയ ചരിത്രങ്ങളാണു കലാപത്തെ വർഗീയലഹളയായി ചിത്രീകരിച്ചത്. മലബാർ കലാപത്തിൽ രണ്ടു ഭാഗത്തും മുസ്‌ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. അതിന്റെ രേഖകൾ നമ്മുടെ മുൻപിലുണ്ട്. ജന്മിമാരിലും മുസ്‌ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. കലാപത്തെ എതിർത്തവരിൽ ഒട്ടേറെ മുസ്‌ലിം പണ്ഡിതന്മാരുമുണ്ടായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊലപ്പെടുത്തിയവരിലും മുസ്‌ലിംകളുണ്ട്. ഖാൻ ബഹദൂർ ചേക്കുട്ടി സാഹിബിന്റെ തലയറുത്ത് അദ്ദേഹം കുന്തത്തിൽ കോർത്തു നിർത്തുകവരെ ചെയ്തിട്ടുണ്ട്. ഹിന്ദുക്കളും മാപ്പിളമാരും തമ്മിലല്ല, ബ്രിട്ടിഷുകാരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു പ്രശ്‌നം. ഹിന്ദു ജന്മിമാരുടെ മനകൾക്കു കാവലിന് ആലി മുസല്യാർ സ്വന്തം ആളുകളെ നിർത്തിയിരുന്നു. അവരെ കൊലപ്പെടുത്തി മനകൾ ആക്രമിച്ച സംഭവം പോലുമുണ്ടായി.

ഏതു ലഹളയുടെ മറവിലും അക്രമങ്ങളും അനിഷ്ട സംഭവങ്ങളും നടക്കാറുണ്ട്. മലബാർ കലാപത്തിൽ നിർബന്ധിത മതപരിവർത്തനങ്ങൾ നടന്നിട്ടുണ്ട് എന്നതു സത്യമാണ്. പക്ഷേ കലാപത്തിന്റെ ആദ്യഘട്ടത്തിൽ മതപരിവർത്തനങ്ങൾ ഉണ്ടായതിനു തെളിവില്ല.

ദേശീയ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിൽ അസ്വാഭാവികതയില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പല സമരങ്ങളും അതിൽ പങ്കെടുത്തവരുടെ സാമുദായികമോ പ്രാദേശികമോ ആയ ആവശ്യങ്ങൾക്കു വേണ്ടിയുമായിരുന്നു. പക്ഷേ അവയെല്ലാം ബ്രിട്ടിഷുകാർക്കെതിരായിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകൾ അവരുടെ ആഗോള ആത്മീയ നേതൃത്വത്തിന്റെ സംരക്ഷണത്തിനു വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ നടത്തിയ സമരമായിരുന്നു ഖിലാഫത്ത്. മലബാർ കലാപം വർഗീയ ലഹളയായിരുന്നെങ്കിൽ മലപ്പുറത്ത് ഇന്നു കാണുന്ന സമുദായമൈത്രി ഉണ്ടാകുമായിരുന്നില്ല.

 

വഷളാക്കിയത് ബ്രിട്ടിഷുകാർ: എം.രാജേന്ദ്ര വർമ (നിലമ്പൂർ കോവിലകം അംഗം)

മലബാർ കലാപവുമായി ബന്ധപ്പെട്ടു നിലമ്പൂർ കോവിലകത്തിനു നേരെയും ആക്രമണമുണ്ടായി. കലാപകാരികളെ ഭയന്നു പലായനം ചെയ്യേണ്ടിവന്നവരുടെ കൂട്ടത്തിൽ എന്റെ അച്ഛമ്മ മാധവിക്കുട്ടി തമ്പാട്ടിയുമുണ്ടായിരുന്നു. ജനത്തെ ഭിന്നിപ്പിച്ചു കാര്യം നേടാനുള്ള ബ്രിട്ടിഷുകാരുടെ ശ്രമം തന്നെയാണു കാര്യങ്ങളെ ഇത്രമേൽ വഷളാക്കിയതിനു പിന്നിൽ.

നിലമ്പൂർ കോവിലകത്തിനു കീഴിലുള്ള പൂക്കോട്ടൂർ കോവിലകത്തെ തോക്കുകൾ നഷ്ടപ്പെട്ടതിൽനിന്നാണു തുടക്കം. അന്ന് അവിടത്തെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്ന വടക്കേവീട്ടിൽ മമ്മദാണു തോക്കുകൾ മോഷ്ടിച്ചതെന്നും അയാൾക്കെതിരെ പരാതി നൽകണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടു. എന്നാൽ %E

Print Friendly, PDF & Email

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights