Skip to main content

പി. കുഞ്ഞിരാമൻ നായർ

P. Kunhiraman nair, പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായർ – ചിത്രം: വിജയകുമാർ ബ്ലാത്തൂർ

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്) കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ – നാട്ടിലെ പ്രമാണിയും സംസ്കൃത പണ്ഡിതനുമായിരുന്നു; അമ്മ- കുഞ്ഞമ്മയമ്മ ഇതിഹാസ പുരാണങ്ങളിൽ നല്ലപോലെ അവഹഗാഹമുള്ളവരായിരുന്നു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. കാഞ്ഞങ്ങാട് സംസ്കൃത സ്കൂളിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ‘ഭക്തകവി’ ബിരുദവും വീരശൃംഗലയും ലഭിച്ചു. 1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു…

വിവാഹങ്ങൾ പലതു കഴിഞ്ഞിരുന്നു. കുടുംബജീവിതം എന്നു പ്രശ്നസങ്കീർണമായിരുന്നു. കുടുംബജീവിതത്തെ പറ്റിയുള്ള പലതരം കഥകൾ പറഞ്ഞുകേട്ടിട്ടുണ്ട്. കവിതയെന്ന നിത്യകന്യകയെ തേടിയുള്ള അലച്ചിലിൽ രസം തുളുമ്പിയ വ്യക്തിയായിരുന്നു പി. കവിതകൾ, നാടകങ്ങൾ, കഥകൾ, വിവർത്തനങ്ങൾ ഒക്കെയായി നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.

ഇവൻ മേഘരൂപൻ

കവിയുടെ ജീവിതത്തെ മുന്നിൽ നിർത്തി ഇവൻ മേഘരൂപൻ എന്നൊരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇവൻ മേഘരൂപൻ. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചത് ഈ സിനിമയ്ക്കായിരുന്നു. ഒ.എൻ.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കർ, പി. കുഞ്ഞിരാമൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശരത് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശരത് നേടി.

1978-ൽ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊണ്ടത്. പി.സി. കുട്ടികൃഷ്ണൻ ,സി.പി. ശ്രീധരൻ, സുകുമാർ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയർമാൻമാർ. പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം നൽകുന്നത് ട്രസ്റ്റാണ്. പി. കുഞ്ഞിരാമൻ നായർരെന്ന കവിയെ കുറിച്ച് ഏത് കാലത്തും അദ്ദേഹത്തെ അറിയാവുന്നവർ എഴുതിയ നിരവധി അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കവിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ പുത്രൻ എഴുതിയ മതൃഭൂമി ബുക്സിന്റെ പുസ്തകമാണു കവിയച്ഛൻ. 2015 ഇൽ ആണിതു പ്രകാശനം ചെയ്തത്.

കാല്പനികത

കവിത ഭ്രാന്തമായൊരു ആവേശമായിരുന്നു പി. കുഞ്ഞിരാമൻ നായർക്ക്. സ്നേഹത്തിന്റേയും ഐക്യഭാവനയുടേയും നിർമ്മലപ്രണയത്തിന്റേയും അനശ്വരഗാഥകളാണു കവിയുടെ കവിത്വസൃഷ്ടികളൊക്കെയും. മലയാള ക്വിതയിൽ കാല്പനികതയുടെ വസന്തം കൊണ്ടുവന്ന് കാവ്യലോകത്ത് മുടിചൂടാമന്നനായി വാണിരുന്നത് ചങ്ങമ്പുഴയായിരുന്നു. കൂടെ ചേരുവാനായി തുടർന്നു വന്നവരും സമകാലികരും സിമ്പലിസവും റിയലിസവും ഒക്കെ കൊണ്ടുവന്ന് ഏറെ കഷ്ടപ്പെട്ടിട്ടാണു ചങ്ങമ്പുഴയുടെ കവിത്വത്തിന്റെ അതിരിൽ തൊടാനായത് എന്നു വേണം കരുതുവാൻ. ചങ്ങമ്പുഴയോടൊപ്പം ഏർത്തുവായിക്കാവുന്ന ഏകകവി കുഞ്ഞിരാമൻ നായർ മാത്രമാണെന്നു പറയാം. കാവ്യ ജീവിതവും വ്യക്തിജീവിതവും ഒത്തുനോക്കിയാൽ കുഞ്ഞിരാമൻ നായറും ചങ്ങമ്പുഴയും ഏറെ സാദൃശ്യമുള്ളതായി കാണുന്നുമുണ്ട്. കാല്പനിക ലോകത്തെ രണ്ടേരണ്ട് ഗന്ധർവ്വന്മാരാണിവർ രണ്ടുപേർ. പ്രവാസദുഃഖം ആദ്യമായി നിറഞ്ഞു നിന്ന കവിത്വം പിയുടേതായിരുന്നു. ചങ്ങമ്പുഴയിൽ നിന്നും പിയെ വ്യത്യസ്ഥനാക്കുന്നതും ഇതുതന്നെയാവുന്നു. ചങ്ങമ്പുഴയുടെ ആത്മവിലാപത്തിൽ നിന്നും കൊടിയ വിഷാദത്തിൽ നിന്നും ഭിന്നമായ തലമാണ് പിയുടെ ഗൃഹാതുരത്വം. പിയുടെ കവിതയിലെ തീഷ്ണവും ആവർത്തനപ്രവനവും മൗലീകവുമായ പ്രവാസദുഃഖം മറ്റെവിടേയും കാണാനാവുന്നില്ല. പിയുടെ സ്ഥായിഭാവമായിരുന്നു ഇത്. തന്റെ ശൈശവവും മഹാബലിയുടെ സുവർണകാലവും രാമരാജ്യവും സ്വാതന്ത്ര്യസമരകാലവും ഗ്രാമസൗന്ദര്യങ്ങളും നാടിന്റെ ഋതുവിലാസങ്ങളും ആർഷഭാരതത്തിന്റെ അനശ്വരസ്മൃതികളും ഒക്കെ നിറഞ്ഞുകവിയുന്ന മായികാപ്രപഞ്ചമാണ് പിയുടെ കവിത്വമാകെയും.

“കുയിലും, മയിലും,
കുഞ്ഞിരാമന്‍ നായരും
കൂടുകൂട്ടാറില്ല”
-: കെ. ജി. ശങ്കരപ്പിള്ള

മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.

തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.

“ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ.” (നരബലി)

ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”

പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
“ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”

അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
“ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ് ”
(മാഞ്ഞുപോയ മഴവില്ല്)

“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു”
(പിച്ചിച്ചീന്തിയ പുഷ്പചിത്രം)
ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത. അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.

കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.
http://epathram.com/keralanews-2010/05/26/235510-p-kunjiraman-nair-great-poet-in-malayalam.html

പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ

ജീവിത വഴി

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.1905 ജനുവരി 5-ന്‌ കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ[1] ഒരു കർഷക കുടുംബത്തിലാണ്‌ കുഞ്ഞിരാമൻ നായർ ജനിച്ചത്‌.വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.കവിത,നാടകം,ജീവചരിത്രം,പ്രബന്ധം,ആത്മകത,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു[2]. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌.1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം,1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്,1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു..
കടപ്പാട്:http://ml.wikipedia.org/wiki/പി._കുഞ്ഞിരാമൻ_നായർ

കവിതകൾ
……………………………………………………………………………………

സൗന്ദര്യ ദേവത
…………………………….
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
വിണ്ണിന്‍ വെളിച്ചം എഴുതി നിന്നീടുമോ
കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ
പൂര്‍ണ്ണവികാസം ഉണര്‍ന്നിടും മുമ്പ്
ഒന്‍ കൂമ്പിലമരര്‍ കടന്നു കൈവെയ്ക്കിലും
എന്തിനോ തോപ്പില്‍ പരിസരവായുവിലെന്‍
മനോഭൃംഗമലയുന്നതിപ്പോഴും..
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അര്‍ച്ചനയേല്‍ക്കുവാന്‍ നില്‍ക്കാതെ
വാസന്ത ദേവിയാള്‍
എന്തിനു ശൂന്യതാവൃത്തം വരയ്ക്കുന്നു
പൈങ്കിളിപോം പൊഴിഞ്ഞുള്ളൊരി പഞ്ചരം
പാവനമാമീ ശരംനദീ വീചിയില്‍
പായ നിവര്‍ത്തിയ കൊച്ചു കേവഞ്ചിയില്‍
പൂര്‍ണ്ണ ചന്ദ്രോദയ വേളയില്‍ മന്മനം പൂര്‍ണ്ണമാകുന്നു
സ്മരണതന്‍ വീര്‍പ്പിനാല്‍
കുഗ്രാമ പാര്‍ശ്വം വലംവയ്ക്കുമീ നദി
പുണ്യയമുനയാം രാധികയുള്ള നാള്‍
ആ മുളംകാടും വനവും
മുരളികാ ഗാനം തുളുമ്പുന്ന കൊച്ചുവൃന്ദാവനം
മഞ്ഞണി ശ്യാമള ശൈലനിരകള്‍ തന്‍
മന്ത്ര നിശബ്ദതപാകുവിസ്സീമയില്‍
നിശ്ചല നക്ഷത്ര ദീപികയേന്തിയ
നിശബ്ദയാമിനി മന്ദമണയവേ
ഉല്ലസത്സന്ധ്യാ സമീരന്‍ വിതറിയ
മുല്ല മലരണി പുല്ലൊളി മെത്തയില്‍
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
എങ്കിലും സന്തപ്ത ചിത്തമുള്‍ക്കൊള്ളും
സുന്ദര സ്ഫടിക പാത്രമുടഞ്ഞുപോയി
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ

യാത്ര പറയാതെ പോയതുചിതമോ..?
http://malayalamkeralam.blogspot.com/p/blog-page_23.html

കവിത : കവിയെവിടെ…?
രചന : പി. കുഞ്ഞിരാമൻ നായർ.
1905 ഒക്ടോബർ നാലിനു കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടു വക അടിയോടി വീട്ടിൽ പുറവങ്കര കുഞ്ഞമ്പുനായരുടേയും കുഞ്ഞമ്മയമ്മയുടേയും മകനായാണ് മഹാകവി പി എന്ന പി കുഞ്ഞിരാമൻ നായർ ജനിച്ചത്.
അദ്ധ്യാപകനായും പത്രപ്രവർത്തകനായുമൊക്കെ ജോലി നോക്കിയെങ്കിലും കവിതയെഴുത്തുമായി ഊരു ചുറ്റാനാ‍ായിരുന്നു കവിക്കിഷ്ടം. ഈ യാത്രകൾക്കൊടുവിൽ 1978 മേയ് 27 നു തിരുവനന്തപുരത്തെ സിപി സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.
1948 ൽ നീലേശ്വരം രാജാവിൽ നിന്നും ഭക്തകവിപ്പട്ടവും, 1955 ൽ ‘കളിയച്ഛന്’ മദിരാശി സർവ്വകലാശ്ശാലയുടെ അംഗീകാരവും, 1967 ൽ ‘താമരത്തോണി’ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും ഒക്കെ ലഭിച്ചുവെങ്കിൽ അർഹതയുള്ള അംഗീകാരം ലഭിക്കാതെ പോയ കവിയാണദ്ദേഹം. നിത്യസഞ്ചാരിയായിരുന്ന അദ്ദേഹം തന്റെ കവിതകളെ പ്രകൃതിസൌന്ദര്യം കൊണ്ട് സമ്പന്നമാക്കി.
1978 ൽ അദ്ദേഹത്തിന്റെ പേരിൽ രൂപം കൊണ്ട സ്മാരക ട്രസ്റ്റ് വർഷാവർഷം അനുസ്മരണം നടത്തുകയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. 2016 ൽ നടത്തിയ അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ മകൻ എഴുതിയ കവിയച്ഛൻ എന്ന മാതൃഭൂമി പബ്ലിഷ് ചെയ്ത പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.

ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ രവീന്ദ്രൻ നായർ അച്ഛന്റെ ആരും കാണാത്ത മുഖത്തെ ചൂണ്ടിക്കാട്ടി വികാരാധീനനായി. മൂന്നു വയസുള്ളപ്പോൾ ഗർഭിണിയായ അമ്മയ്ക്ക് സഹായത്തിനു മുത്തശ്ശിയുമായി വരാമെന്നു പറഞ്ഞ് പടിയിറങ്ങിപ്പോയ അച്ഛൻ തിരിച്ചെത്തുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതിനിടയിൽ തന്റെ അച്ഛനു പുതിയൊരു കുടുംബം ഉണ്ടായതൊന്നും ആ പതിനൊന്നു വയസുകാരനറിയില്ലായിരുന്നു. മുത്തശ്ശന്റെ മടിയിലിരുന്നു ഉറക്കം തൂങ്ങിയ അവൻ ഞെട്ടിയുണർന്നത് ഉമ്മറത്തെ ബഹളം കേട്ടാണ്. സംസാരങ്ങൾക്കിടയിൽ വന്നത് തന്റെ അച്ഛനാണെന്ന് അവൻ മനസിലാക്കുന്നു. നിസ്സംഗതയോടെ മുത്തശ്ശൻ. എന്തു ചെയ്യണമെന്നറിയാ‍തെ മുത്തശ്ശി, വാതിലിനു പിന്നിൽ തനിക്ക് മനസിലാകാത്ത എന്തൊക്കെയോ പറഞ്ഞ് കരയുന്ന അമ്മ, ഇതിനിടയിൽ ആ പതിനൊന്നു വയസുകാരൻ മാത്രം സന്തോഷത്തോടെ ഉറങ്ങി. കാരണം നാളെ അവനു എല്ലാവരോടും പറയാം അവനും അച്ഛനുണ്ടെന്ന്, ഇന്നലെ വരെ അനുഭവിച്ച അവഹേളനകൾക്കൊരവസാനം… രവീന്ദ്രൻ നായരുടെ ‘കവിയച്ഛൻ’ ഇങ്ങനെ നീണ്ടു പോകുന്നു..

പ്രകൃതിയെ അളവറ്റു സ്നേഹിച്ച പിയുടെ മനോഹരമായ കവിതകളിലൊന്നാണ് ‘കവിയെവിടെ…?’ നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനം നൊന്ത് വിലപിക്കുന്ന കവിയെ നമുക്കിവിടെ കാ‍ണാൻ കഴിയും.

കവിയെവിടെ….?
**************************

വിണ്ണണിപ്പന്തലില്‍പ്പൂങ്കുലക-
ളെണ്ണമറ്റങ്ങിങ്ങു തൂക്കുമോമല്‍-
ക്കൊച്ചു പറവതന്‍ കൊക്കുതോറും
മത്തിന്റെ പാട്ടു തുളിച്ചു വെച്ചു,
ചുണ്ടു വിടര്‍ത്തുന്ന പൂവിലെല്ലാം
വണ്ടിനു വേണ്ടും മധു നിറച്ചു,
ദന്തങ്ങള്‍ പോയ്ക്കവിളൊട്ടിപ്പോയ
ക്കുന്നിനു യൌവനകാന്തി നല്‍കി,
ഓടിനടന്നു കളിച്ചു മന്നിന്‍
വാടിപുതുക്കും വെയില്‍നാളങ്ങള്‍
പൊന്നിന്‍ കസവുകള്‍ നെയ്തുതള്ളും
മഞ്ഞമുകിലിലോളിഞ്ഞു നിന്നു.
അന്തിവെട്ടത്തൊടൊത്തെത്തി ഞാനു –
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ ,
പോരിന്‍ പഴം കഥ പാട്ടു പാടി
പേരാറലകള്‍ കളിക്കും നാട്ടില്‍ ,
കൈതമലര്‍മണം തേവിനില്‍ക്കും
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ ,
അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ ,
പച്ചിലക്കാടിന്‍ കടവു താണ്ടി-
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ ,
കാവിന്‍നടകളിലാണ്ടുതോറും
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍
സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍
വെച്ച കെടാവിളക്കെങ്ങു പോയി?
നാടിന്‍ മുഖത്തെപ്പരിവേഷങ്ങള്‍
ചൂഴുമഴകൊളിയെങ്ങു പോയി?
അംബര നീലിമയല്ല ,കണ്ണില്‍
ബിംബിപ്പൂ ഘോരമാം രക്തദാഹം!
കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?
സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?
കന്നാലിമേയും ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?
പച്ചപുതച്ചതാമാറ്റുവക്കിന്‍
കൊച്ചുവൃന്ദാവനമെങ്ങുപോയി?
ഏതൊരസുരന്‍റെ നിശ്വാസത്തിന്‍
തീയില്‍ ദഹിച്ചതീ മാമരങ്ങള്‍;
മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി.
മങ്ങീ പകലോളി പോയോരാണ്ടില്‍
ചിങ്ങം കതിരിടും നാളുകളില്‍.
ആലിന്‍ചുവട്ടില്‍, വിളക്കെരിയും-
ചാളയില്‍ പൊന്നോണം പൂത്തുനിന്നു
ചിക്കെന്നെഴുന്നള്ളി തമ്പുരാന-
ന്നിക്കുടില്‍ മുറ്റത്തെപ്പൂക്കളത്തില്‍
മത്ത പയറിന്‍പ്പൂപ്പന്തല്‍ചോട്ടില്‍-
പ്പറ്റിയ ചാളയിന്നെങ്ങുപോയി?
ചോളക്കുലപോല്‍ മുടി നരച്ച
ചെലുററ പാണനിന്നെങ്ങു പോയി ?
മാവേലി മന്നനകമ്പടികള്‍
സേവിച്ചചെവകനെങ്ങുപോയി?
പാണ-നൊരെഴയാം പാണ -നെന്നാ-
ലോണത്തിന്‍ പ്രാണഞരമ്പാണവന്‍!
കോടിനിലാവും കരിനിഴലും
മൂടി വിരിച്ച വഴിയില്‍ കൂടി,
പിന്തുടര്‍ന്നെത്തുമിണപ്പാവ-
യൊത്തു , തുടികൊട്ടി പാതിരാവില്‍
കണ്ണു നിറയെ, ത്തുയിലുണര്‍ത്തി
പൊന്നും കതിരണിപ്പാട്ടു നിര്‍ത്തി
പൂക്കളത്തിന്റെ മണമിളക്കി
പൂത്ത നിലാവില്‍ മധു കലക്കി
പാതിരാമൗനപ്പടി കടന്നു
കേറി പൊന്‍ചിങ്ങപ്പൂങ്കാറ്റുപോലെ,
മര്‍ത്ത്യഹൃദയത്തിന്‍ പാലാഴിയില്‍
നിത്യമനന്തഫണിതല്പത്തില്‍
പള്ളികൊള്ളുന്ന പരം, പൂമാനെ-
പ്പള്ളിയുണര്‍ത്തി വിളക്കുകാട്ടി.
ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?
പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?
ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി?
കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ –
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!
നേരിയോരന്ധകാരത്തില്‍ മൂടി
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം
തോടിന്‍കരയിലേക്കൊന്നൊതുങ്ങി,
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി.
തണ്ടലര്‍ വേരറ്റു പായല്‍ മൂടും
കുണ്ടുകുളമായ് ഇരുണ്ടു വാനം.
ഉഷ്ണനീരാവികള്‍ പൂവിടുന്ന
വിഷ്ണുപദത്തില്‍ ശിരസ്സമര്‍ത്തി
മാലേറ്റു, കണ്ണുനീര്‍ വാര്‍ത്തു നിന്നു
നീലമലകള്‍തന്നസ്ഥികൂടം!
ബന്ധനച്ചങ്ങല ചുറ്റുമാറിന്‍
നൊന്ത ഞരക്കങ്ങള്‍ കേള്‍ക്കയായി.
ഓര്‍മയെ വീണ്ടുമുണര്‍ത്തി ദുരാ-
ലോണവില്ലിന്‍റെ തകര്‍ന്ന നാദം !
മുന്നില്‍ കരിപൂശി നില്പുരാവി-
ലഗ്നിയില്‍ വെന്ത ഗൃഹാവശിഷ്ടം
ചാമയും മത്തയും ചോളക്കമ്പും
രാഗിയുമില്ലിപ്പറമ്പിലിപ്പോള്‍,
പാട്ടുവിതച്ചുകതിരുകൊയ്യും
പാണന്‍റെ കൊച്ചുകുടുംബമില്ല!
എന്തിനോ തെല്ലു ഞാന്‍ നിന്നു ഗാന-
ഗന്ധമുടഞ്ഞു തകര്‍ന്ന മണ്ണില്‍,
ആറ്റില്‍ നിന്നീറനാം കാറ്റു വന്നു
കൈതമലരിന്‍ മണം ചുമന്നു,
ബിംബം പുഴക്കിയ കാവിനുള്ളില്‍
പൊന്‍മലനാടിന്‍ നിനവു പേറി
ദാഹവും ക്ഷുത്തും വലയ്ക്ക മൂലം
മോഹിച്ചു വീണു കിടക്കുമെന്നെ
അമ്പില്‍ വിളിച്ചു തുയിലുണര്‍ത്തീ
കമ്പനിയൂതും കുഴല്‍വിളികള്‍.
ഓണത്തിന്‍ നാരായവേരു പോറ്റും
പാണനാര്‍ വാണൊരീപ്പുല്ലുമാടം
ഉള്‍പ്പൂവിന്‍പൂജകളേല്ക്കും തൃക്കാ –
രപ്പന്‍ കുടികൊള്ളും പൊന്നമ്പലം !
മാധവമാസം വെടിഞ്ഞു പോയ
മാകന്ദമശ്രുകണങ്ങള്‍ തൂകി;
“എന്നു തിരിച്ചുവരും നീ , ജീവ-
സ്പന്ദമാമേകാന്തകോകിലമേ!
പ്രേമത്തിന്നദ്വൈതദീപ്തി ചൂടും
മാമല നാടിന്‍റെ പൊന്‍കിനാവേ ”
http://kaavyaanjali-seetha.blogspot.com/2016/06/blog-post.html

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights