Skip to main content

ഊഞ്ഞാലില്‍

[ca_audio url=”https://chayilyam.com/stories/poem/Oonjaalil-Vailoppilli.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒരു വെറ്റില നൂറു തേച്ചു നീ തന്നാലുമീ-
ത്തിരുവാതിര രാവു താംബൂല പ്രിയയല്ലോ.(2)

മഞ്ഞിനാല്‍ ചൂളീടിലും മധുരം ചിരിക്കുന്നൂ
മന്നിടം, നരചൂഴും നമ്മുക്കും ചിരിക്കുക!
മാമ്പൂവിന്‍ നിശ്വാസത്താലോര്‍മ്മകള്‍ മുരളുമ്പോള്‍
നാം പൂകുകല്ലീ വീണ്ടും ജീവിതമധുമാസം!
മുപ്പതുകൊല്ലം മുമ്പ് നീയുമീമന്ദസ്മിത-
മുഗ്ദധയാം പൊന്നാതിരവരും പോലെ.

ഇതുപോലൊരു രാവില്‍ത്തൂമഞ്ഞും വെളിച്ചവും
മധുവുമിറ്റിറ്റുമാമുറ്റത്തെ മാവിന്‍ചോട്ടില്‍
ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം
നൂറു വെറ്റില തിന്ന പുലരി വരുവോളം?

ഇന്നുമാ മൃതുമാവിന്നോര്‍മ്മയുണ്ടായീ പൂക്കാ,-
നുണ്ണിതന്‍ കളിമ്പമൊരൂഞ്ഞാലു മതില്‍ക്കെട്ടീ.
ഉറക്കമായോ നേര്‍ത്തേയുണ്ണിയിന്നുറങ്ങട്ടേ,
ചിരിച്ചു തുള്ളും ബാല്യം ചിന്തവിട്ടുറങ്ങട്ടെ…

പൂങ്കിളി കൗമാരത്തിന്നിത്തിരി കാലം വേണം,
മാങ്കനികളില്‍ നിന്നു മാമ്പൂവിലെത്തിച്ചേരാന്‍…

വീശുമീ നിലാവിന്‍റെ വശ്യശക്തിയാലാകാം
ആശയൊന്നെനിക്കിപ്പോള്‍ തോന്നുന്നൂ, മുന്നേപ്പോലെ,
വന്നിരുന്നാലും നീയീയുഴിഞ്ഞാല്‍പ്പടിയില്‍, ഞാന്‍
മന്ദമായ്ക്കല്ലോലത്തെ തെന്നല്‍ പോലാട്ടാം നിന്നെ…

ചിരിക്കുന്നുവോ? കൊള്ളാം, യൗവനത്തിന്‍റേതായ്,
കയ്യിരിപ്പുണ്ടിന്നും നിനക്കാ മനോഹരസ്മിതം!

അങ്ങനെയിരുന്നാലും,
അങ്ങനെയിരുന്നാലും, ഈയൂഞ്ഞാല്പടിയിന്മേല്‍
ത്തങ്ങിന ചെറുവെളളിത്താലിപോലിരുന്നാലും! (2)

കൃശമെന്‍ കൈകള്‍ക്കു നിന്നുദരം മുന്നേപ്പോലെ,
കൃതസന്തതിയായി സ്ഥൂലയായ് നീയെങ്കിലും.

നമ്മുടെ മകളിപ്പോള്‍ നല്‍ക്കുടുംബിനിയായി
വന്‍പെഴും നഗരത്തില്‍ വാഴ്കിലും സ്വപ്നം കാണാം…
ആതിരപ്പെണ്ണിന്നാടാനമ്പിളിവിളക്കേന്തു-
മായിരം കാല്‍മണ്ഡപമാകുമീ നാട്ടിന്‍പുറം!
ഏറിയ ദുഃഖത്തിലും, ജീവിതോല്ലാസത്തിന്‍റ
വേരുറപ്പിവിടേപ്പോല്‍ക്കാണുമോ മറ്റെങ്ങാനും?

പാഴ്മഞ്ഞാല്‍ച്ചുളീടിലും, പഞ്ഞത്താല്‍ വിറയ്ക്കിലും,
പാടുന്നു, കേള്‍പ്പീലേ നീ? പാവങ്ങളയല്‍സ്ത്രീകൾ? (2)

പച്ചയും ചുവപ്പുമാം കണ്ണുമായ്, പോരിന്‍വേട്ട-
പ്പക്ഷിപോലതാ പാഞ്ഞുപ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നം പോലെ പാഞ്ഞുമാഞ്ഞുപോ, മെന്നാല്‍
ത്തിരുവാതിരത്താരത്തീക്കട്ടയെന്നും മിന്നും,

മാവുകള്‍ പൂക്കും, മാനത്തമ്പിളി വികസിക്കും,
മാനുഷര്‍ പരസ്പരം സ്നേഹിക്കും, വിഹരിക്കും… (2)

ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം? (2)

പടുക നീയുമതിനാല്‍ മനം നൃത്യ
ലോലമാക്കുമാഗ്ഗാനം, കല്യാണി… കളവാണീ…

പണ്ടുനാളെപ്പോലെന്നെപ്പുളകം കൊള്ളിച്ചു നിന്‍
കണ്ഠനാളത്തില്‍ സ്വര്‍ണ്ണതന്ത്രികള്‍ തുടിക്കവേ…
മെല്ലവേ നീളും പാട്ടിന്നീരടികള്‍ തന്നൂഞ്ഞാല്‍,
വള്ളിയിലങ്ങോട്ടിങ്ങോട്ടെന്‍ കരളാടീടവേ,
വെണ്‍നര കലര്‍ന്നവളല്ല നീയെന്‍ കണ്ണിന്നു
‘കണ്വമാമുനിയുടെ കന്യ’യാമാരോമലാള്‍,
പൂനിലാവണിമുറ്റമല്ലിതു, ഹിമാചല-
സാനുവിന്‍ മനോഹര മാലിനീ നദീതീരം,
വ്യോമമല്ലിതു സോമതാരകാകീര്‍ണ്ണം, നിന്‍റെ,
യോമനവനജ്യോത്സ്ന പൂത്തുനില്‍ക്കുവതല്ലൊ.

നിഴലല്ലിതു നീളെപ്പുള്ളിയായ് മാഞ്ചോട്ടില്‍, നി-
ന്നിളമാന്‍ ദീര്‍ഘാപാംഗന്‍ വിശ്രമിക്കുകയത്രേ!

പാടുക, ജീവിതത്തെ സര്‍വ്വാത്മനാ ജീവിതത്തിനെ സ്നേഹി-
ച്ചീടുവാന്‍ പഠിച്ചോരീ നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്‍ത്തുമ്പിൽപ്പൊതിഞ്ഞു സൂക്ഷിക്കുമീ-
യപ്സരോവധു, തീരുവാതിര, തിരിക്കവേ…

നാളെ നാം നാനാതരം വേലയെക്കാട്ടും പകല്‍-
വേളയില്‍ ക്ഷീണിച്ചോര്‍മ്മിച്ചന്തരാ ലജ്ജിക്കുമോ? (2)

എന്തിന്? മര്‍ത്ത്യായുസ്സില്‍ സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍; അല്ല മാത്രകള്‍ മാത്രം. (2)

ആയതില്‍ ചിലതെല്ലാമാടുമീയൂഞ്ഞാലെണ്ണീ
നീയൊരു പാട്ടുംകൂടിപ്പാടിനിര്‍ത്തുക, പോകാം. (2)

ഹരിജനങ്ങളുടെ പാട്ട്‌

പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,
പഴയപോലിതാ ബാപ്പുവിൻ ജന്മനാൾ
അറിവതെന്തുതാൻ-അന്ധമാം കൂരിരുൾ
പിറവി തന്നൊരീ ഞങ്ങളധഃകൃതർ?
ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർ
ചിതറി വന്നൊരിജ്ജന്മതാരത്തിനെ
വെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ- (more…)

മാമ്പഴം

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

പടയാളികള്‍

വൈലോപ്പിള്ളിയുടെ പടയാളികള്‍‍ എന്ന കവിത

പാതിരാക്കോഴി വിളിപ്പതും കേള്‍‍ക്കാതെ
പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേര്‍‍;

ഒന്നൊരു വേട്ടുവന്‍‍ മറ്റേതവന്‍‍‍ വേട്ട‌
പെണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍‍‍;

ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ,

തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു
തെങ്ങുകള്‍‍ നിന്ന നിലയ്‍‍ക്കുറങ്ങീടവേ,

ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ
പാടത്തു പുഞ്ചയ്‍‍ക്കു പാരണ നല്‍‍‍കയാം.

തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍-
ഴീക്കൂട്ടര്‍‍ പാടുമത്യുച്ചമാം പാട്ടുകള്‍‍‍,

ഗദ്‍ഗദരുദ്ധമാം രോദനം പോലവേ,
ദുഃഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍‍‍!

നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ
പാര്‍‍ത്തല‍ം വൃശ്ചികം പാടേ കടന്നുപോയി.

നാലഞ്ചുതുള്ളിയേ നാകമുതിര്‍‍‍ത്തുള്ളൂ
നനാചരാചരദാഹം കെടുത്തുവാന്‍‍‍.

വര്‍‍‍ദ്ധിച്ച താപേന വന്‍‍‍ മരുഭൂവിലെ-
യധ്വഗര്‍‍പോലെത്തുമോരോ ദിനങ്ങളും

പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍‍‍.

തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്!

കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്‍മഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം!

ഹാ കഷ്‍‍ടമെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?

ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍;

പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരുംപടയാളികള്‍‍‍.

മാലോകര്‍‍‍ തുഷ്‍ടിയാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,

തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍‍‍

കാന്തന്റെ തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു
താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി

പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും

പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികള്‍‍‍.

ആരാണു വീറോടു പോരാടുമീരണ്ടു
പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍‍?

കവി: വൈലോപ്പിള്ളി ശ്രീധരമേനോൻ
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights