പത്തിലെത്തുന്ന മലയാളം വിക്കിപീഡിയ!

കേരള പ്രസ് അക്കാഡമിയുടെ മീഡിയ എന്ന മാഗസിനില്‍ വന്ന വിക്കിപീഡിയയെ കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ പങ്കുവെയ്ക്കുന്നു. എല്ലാവരും വായിക്കുമല്ലോ!
chayilyam.com/wikipedia/article.pdf

വിഷാണുക്കൾ!!

മുസ്ലീം-തീവ്രവാദി-സർട്ടിഫിക്കേറ്റ്

മാലിപ്പുറം വളപ്പ് പന്തക്കല്‍ മുഹമ്മദ് എന്ന പി.ജി വിദ്യാര്‍ഥിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് എളങ്കുന്നപ്പുഴ വില്ലേജോഫിസർ ആയ ധ്രുവനാഥ പ്രഭു മുസ്ലിം വിഭാഗത്തിലെ തീവ്രവാദ സംഘടനകളില്‍പ്പെടുന്ന ആളല്ല എന്നെഴുതി ഒപ്പിട്ട് സാക്ഷ്യപത്രം നൽകിയത്. എറണാകുളം മഹാരാജാസ് കോളജില്‍ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് മുഹമ്മദ്. നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് മുഹമ്മദ് എളങ്കുന്നപ്പുഴ വില്ലേജോഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്.

മുസ്ലിം തീവ്രവാദിയല്ലെന്ന സര്‍ട്ടിഫിക്കറ്റ് നൽകിയതിൽ വില്ലേജോഫിസര്‍ പരസ്യമായി മാപ്പ് പറഞ്ഞത്രേ – അങ്ങനെ ഒരു മാപ്പു പറഞ്ഞാൽ ഒതുങ്ങുന്ന വിദ്ദ്വേഷമാണോ ആ സുമൂഹദ്രോഹി ചെയ്തുകൂട്ടിയത്!! പോരാ!! ഈ വിഷവിത്തിനെ നിയമപരമായി തന്നെ ശിക്ഷിക്കണം!!  അത്ഭുതം തോന്നുന്നു! ഒരാൾ തീവ്രവാദിയല്ല എന്നു തിരിച്ചറിയാനുള്ള എന്ത് ഉപകരണമായിരിക്കും അയളുടെ കൈയിൽ ഉണ്ടായിരിക്കുക!!! എന്തു മാനദണ്ഡത്തിലായിരിക്കും അയാൾ ആ വിദ്യാർത്ഥിക്ക് അങ്ങനെയൊരു സർട്ടിഫിക്കേറ്റ് നൽകിയിരിക്കുക?

മാധ്യമം വായിക്കുക…

വിലക്കയറ്റത്തെ വരെ വ്യഭിചരിക്കുന്നു!!

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൽ. പി. ജി. ഗ്യാസ് സിലിണ്ടർ 6 നു പകരം 9 എണ്ണം സബ്‌സിഡിയോടെ കൊടുക്കുമെന്ന്!! ഇതെന്ത് ന്യായം!! മറ്റു സംസ്ഥാനങ്ങളിൽലെജനങ്ങൾക്കിതിനൊന്നും അർഹതയില്ലെന്നോ!! അങ്ങനെയെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിലക്കയറ്റം തന്നെ ഒഴിവാക്കാമായിരുന്നില്ലേ, പകരം മറ്റു പാർട്ടികൾ ഭരിക്കുന്നിടത്തൊക്കെ 5 രൂപയ്ക്ക് പകരം പത്തോ പതിനഞ്ചോ കൂട്ടാമായിരുന്നില്ലേ!! പൊതുജനങ്ങൾക്ക് എന്തെങ്കിലുമൊക്കെ കിട്ടണമെങ്കിൽ കോൺഗ്രസ് തന്നെ വരണമെന്ന വിചാരം ജനങ്ങൾക്കിടയിൽ ഉണ്ടാവുമായിരുന്നില്ലേ!! കഷ്ടം പ്രധാനമന്ത്രി!! സോണിയാ മാഡത്തിന്റെ കൺട്രോളിൽ കോർപ്പറേറ്റുകളുടെ സഹയാത്രികനായി കീകൊടുത്ത പാവയെ പോലെ ആ കസേരയിൽ നിവർന്നിരിക്കാൻ സർവേശ്വരൻ അങ്ങേയെ അകമഴിഞ്ഞ് അനുഗ്രഹിക്കട്ടെ!

മനോരമ ന്യൂസിൽ നിന്നും…

ഇന്നസെന്റ്സ് ഓഫ് മുസ്ലീംസ്

ഇന്നലെ ആ സിനിമയുടെ ട്രെയിലൽ കണ്ടു 🙁
ഇത്ര നീചമായ ഒന്നായിരിക്കുമെന്ന് കരുതിയിരുന്നതേയില്ല! ഈ സിനിമയുടെ നിർമ്മാണവും തികഞ്ഞ ഒരു ഭീകരവാദം തന്നെയാണ്. മതവിദ്ദ്വേഷം വളർത്തണം; വിശ്വാസികളെ തമ്മിലടിപ്പിക്കണം എന്നൊക്കെയുള്ള ഉദ്ദേശ്യമേ ആ സിനിമ ലക്ഷ്യം വെച്ചിരുന്നുള്ളൂ. ദൗർഭാഗ്യവശാൽ അത് ഭംഗിയായി നിറവേറിക്കൊണ്ടിരിക്കുന്നു… ആ സിനിമ കണ്ടാൽ ഏതൊരു മനുഷ്യനും തോന്നുന്നത് ഒരു തരം അറപ്പാണ്. ആരോരും അറിയാതെ തീയിട്ട് നശിപ്പിക്കേണ്ട ആ സിനിമ ഇപ്പോൾ ലോകോത്തര ഹിറ്റായിമാറിയിരിക്കുന്നു എന്നത് ഒരു വിരോധാഭാസമാണ്.
ഇന്ത്യാവിഷനിലെ ഈ വാർത്തയുമായി ചേർത്തു വായിക്കുക!

ശരി വി.എസ്സോ പാർട്ടിയോ?

പാർട്ടിയുടേയും പൊലീസിന്റേയും വാക്കു കേൾക്കാതെ വി. എസ്. നാളെ കൂടംകുളത്തേക്ക്…
പാർട്ടിയോട് ആലോചിക്കാതെയാണെന്ന് കോടിയേരി.
എനിക്കൊന്നും പറയാനില്ലെന്ന് കാരാട്ട്!
————-
15000 കോടി രൂപ ഇതിനു വേണ്ടി മുടക്കിയത്രേ! അതിനാൽ ഇത് ഉപേക്ഷിക്കാൻ വയ്യ എന്ന നിലപാട് ആണത്രേ CPIM ന്!!
————-
സീതാറാം യെചൂരി ആണവ നിലയങ്ങൾക്കെതിരെ ഒരു ലേഖനം എഴുതിയിരുന്നു.  അതിൽ പറയുന്നത് ആണവ നിലയങ്ങൾ നമ്മൾക്കു വേണ്ട എന്നാണ്. അതു നൽകുന്ന ഗുണഫലങ്ങളേക്കാൾ തലമുറകൾ നീണ്ടുനിൽക്കുന്ന ദുരിതങ്ങൾ ആയിരിക്കും എന്നതിൽ വിശദീകരിക്കുന്നു.
————-
ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ടെക്നോളജിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. അവർ ഈ പരിപാടി എന്നെന്നേക്കുമായി നിർത്തിവെയ്ക്കാൻ പോകുന്നു. അപ്പോൾ ഭാവിയിൽ ടെക്നോളജി അപ്ടേഷൻസ് വലിയൊരു പ്രശ്നമാവും
————-
ന്യൂക്ലിയർ വേസ്റ്റ്: ഇതിനെ പറ്റി യാതൊരു ധാരണയും ഇതുവരെ ഉണ്ടാക്കിയിട്ടില്ലത്രേ! ഇത് ഭൂമിയിൽ നൂറ്റാണ്ടുകളോളം നിൽക്കുമത്രേ!

പടന്നക്കാട് മേൽപ്പാലം – ഉദ്ഘാടനം

പത്തുവർഷത്തിനു മേലെ ആയെന്നു തോന്നുന്നു ഇതിന്റെ പണി തുടങ്ങിയിട്ട്. ഇന്നു രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി ശ്രി. ഉമ്മൻ ചാണ്ടി ഇതിന്റെ ഉദ്ഘാടനം നടത്തിയത്രേ. അല്പം വൈകിയിട്ടാണെങ്കിലും ആ പണി തീർത്തല്ലോ… നന്നായി! കാക്കത്തീട്ടത്തിന്റെ മണം ഇനി ബസ്സ് യാത്രക്കാർ സഹിക്കേണ്ടി വരില്ല എന്ന ആശ്വാസവും ആയി.

മലബാറിലെ ഏറ്റവും നീളം കൂടിയ പാലമാണത്രേ പടന്നക്കാട്ടെ മേൽപ്പാലം.  1200 മീറ്റര്‍ നീളമുണ്ട് ഇതിന്. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ മേൽപ്പാലം കൂടിയാണ്. ആദ്യത്തേത് ബേക്കലം കോട്ടയ്ക്കടുത്തായി പള്ളിക്കരയിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ പണിയും ഏതാണ്ട് പത്തുവർഷമെടുത്തുകാണും എന്നു തോന്നുന്നു.

ചെറുപ്രായത്തിൽ പടന്നക്കാട് റെയിൽവേ ഗേറ്റിനരികെ ട്രൈൻ പോകാനായി കാത്തിരിക്കുന്നത് ഒരു കൗതുകമായിരുന്നു. വളർന്നു വന്നപ്പോൾ വല്ലാത്ത വിരസതയായി അതു മാറി. കൂടാതെ സമീപത്തുള്ള അരയാൽ മരങ്ങളിൽ നിറയെ കാക്കക്കൂടുകളാണ്. കാക്കകളുടെ കലപിലശബ്ദം ഗേറ്റ് തുറക്കുവോളം സഹിക്കണം. അതിലേറെ അസ്സഹനീയമാണ് കാക്കത്തീട്ടത്തിന്റെ മണം!

ആ റെയിൽവേ ഗേറ്റ് ഓർമ്മയിൽ കൊണ്ടുവരുന്ന മറ്റൊരു കാര്യമുണ്ട്. പ്രി-ഡിഗ്രി പ്രൈവറ്റായി എഴുതുന്ന കാലം. പരീക്ഷ നെഹ്റു കോളേജിൽ വെച്ചായിരുന്നു. കാഞ്ഞങ്ങാട് നിന്ന് പോകുന്ന ബസ്സിൽ കൂട്ടുകാരോടൊപ്പം ഞാനും ഉണ്ട്. ഞങ്ങൾ ഒരു സീറ്റിൽ മടിയിലായി ഇരിക്കുന്നു. ബസ്സ് പടന്നക്കാട് ഗേറ്റിൽ എത്തി. ഗേറ്റ് തുറന്നതേ ഉള്ളൂ. പെട്ടന്ന് ഒരുവൻ പറഞ്ഞു അതാഡാ ആ ബസ്സിൽ ഒരു ചരക്ക്. എതിരേ വരുന്ന ബസ്സിൽ അലസചിന്തകളുമായി ഒരു സുന്ദരി! ഞങ്ങൾ നോക്കി. കൂടെയുള്ള രമേശൻ അവളെ കണ്ട ഉടനേ കുറേ ഫ്ലൈയിങ് കിസ്സും സൈറ്റടികളും പാസാക്കി കഴിഞ്ഞു. ബസ്സുകൾ തമ്മിൽ അടുത്തെത്തി. കൃത്യം പാളത്തിനു മുകളിൽ, രണ്ടുസീറ്റുകളും തൊട്ടടുത്ത്… ബസ്സുകൾ അവിടെ അങ്ങോട്ടുമല്ല ഇങ്ങോട്ടുമല്ല എന്ന രീതിയിൽ ഉടക്കി നിന്നു. എലിയേ പോലെയിരുന്ന ആ പെൺകുട്ടി സിംഹത്തെ പോലെ അലറി; എണിറ്റിരുന്ന് ആഞ്ഞടിച്ചു!! രമേശൻ മാറിയതിനാൽ അവളുടെ കൈ ബസ്സിന്റെ വിൻഡോയിൽ തട്ടി; കുപ്പിവളകൾ പൊട്ടിത്തകർന്നു, അവളുടെ കൈകൾ മുറിഞ്ഞിരിക്കണം… അവളുടെ കൂടെ മൂന്നാലു പെൺ കുട്ടികൾ ചീറ്റിത്തകർക്കുന്നു!! കാര്യമറിഞ്ഞില്ലെങ്കിലും ചില ആണുങ്ങളും ആ ബസ്സിൽ നിന്നും തെറിയഭിഷേകം ചെയ്യുന്നു! ഭാഗ്യത്തിന് അപ്പോൾ തന്നെ ബ്ലോക്ക് ഒഴിവായി; ബസ്സ് നീങ്ങി!!

പൈസാ ബോൽത്താ ഹേ!

പൈസാ ബോൽത്താ ഹേ! കള്ളനോട്ടുകളെ വേർതിരിച്ചറിയുന്നതിനു സഹായിക്കുന്ന ആർ. ബി. ഐ-യുടെ സൈറ്റ്. വിവിധ ഇന്ത്യൻ രൂപയുടെ ചിത്രവും, അവയിൽ കൊടുത്തിരിക്കുന്ന ഐഡന്റിഫിക്കേഷൻ മാർക്കുകളും അവയുടെ വിശദീകരണവും കൊടുത്തിരിക്കും. അറിഞ്ഞു വെച്ചിരിക്കുന്നത് നല്ലതുതന്നെ!

ഇന്ന് ഓസോൺ ദിനം! – സെപ്റ്റംബർ 16

ഭൂമിയ്ക്കു മേലേ ഒരു പുതപ്പുണ്ടെന്നും ഓസോൺ എന്നു പേരുള്ള ആ പുതപ്പ് നശിച്ചാല്‍ വലിയ പ്രശ്നമാണെന്നുമൊക്കെ ഇന്ന് കൊച്ചു പിള്ളേര്‍ക്കുവരെ അറിയാം. എങ്കിലും, അന്തരീക്ഷ മലിനീകരണമൊന്നും ഒരു പ്രശ്നമേയലെ്ലന്നാണ് നമ്മുടെ ധാരണ. ഓസോണ്‍ സംരക്ഷണദിനം എന്നാല്‍ സ്കൂള്‍ പിള്ളേര്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാനുള്ള ഒരു ദിവസം എന്നതൊഴിച്ചാല്‍ എന്തു പ്രത്യേകതയാണതിനുള്ളത്.

ഓസോൺ
ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണു്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തിവിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ൽ അദ്ദേഹം സർവ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയിൽ സംസാരിച്ചു. അതിനുമുമ്പു് മാർട്ടിൻ വാൻ മാരം (Martin van Marum, 1750-1837) എന്ന ഡച്ച് ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹമതു് കൂടുതൽ പഠിക്കാൻ ശ്രമിച്ചില്ല. എന്നാൽ ഷോൺബെയ്ൻ അതേപ്പറ്റി കൂടുതൽ പഠിക്കുകയും 1840ൽ ഫ്രഞ്ച് അക്കാദമിയിലേക്കു് എഴുതുകയും മണമുണ്ടാക്കുന്ന വസ്തുവിനു് ഓസോൺ എന്ന പേരു് നിർദ്ദേശിക്കുകയും ചെയ്തു.
ഓസോണിനെ കുറിച്ച് കൂടുതൽ വിക്കിയിൽ

ഓസോൺ പാളി
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യാസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെന്രി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കുകയുണ്ടായി, അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.

ഓസോൺ പാളിയെ കുറിച്ച് കൂടുതൽ വിക്കിയിൽ

ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നം!!

ഇടുക്കിയിലെ KSRTC സർവീസുകൾ വെട്ടിക്കുറയ്‌ക്കാൻ പോകുന്നു. ഇപ്പോൾ തന്നെ മറ്റു സ്ഥലങ്ങളിലെ ചാർജുകളേക്കാൾ 25% അധിക ടിക്കറ്റ് ചാർജ് ഇടുക്കിക്കാർ മലയോരമേഖലകളിലേക്കു കൊടുത്തു വരുന്നുണ്ടത്രേ.. ആദിവാസി മേഖലകളിലേക്കുള്ള സർവീസുകളാണ് നിർത്താൻ പോകുന്നത്. ഡീസൽ വില വർദ്ധനവ് കെ. എസ്. ആർ. ടി. സി. -യെ വൻ നഷ്ടത്തിലാക്കിയിരിക്കുന്നുവത്രേ…

ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ ഇത്. പാവപ്പെട്ടവന്റെ കഴുത്തിലാണല്ലോ ഏതൊരു ഗവണ്മെന്റും ആദ്യം കേറി പിടിക്കുന്നത്. മധ്യവർഗം വല്ലാതെ പ്രതികരിച്ചു എന്നു വരും. ഇതാവുമ്പോൾ ആ പേടിവേണ്ട!!

ഇനി എന്തൊക്കെ സഹിക്കണം ഈ ജനങ്ങൾ!! ലക്ഷക്കണക്കിന് ജനങ്ങളുടെ സാമ്പത്തിക ഭദ്രതയാണ് കോൺഗ്രസ് നേതൃത്വം പാടേ തകർത്തുകളഞ്ഞത്. സോഷ്യൽ റീഫോർമേഷനുവേണ്ടി പണം കണ്ടെത്താനും സുസ്ഥിരവികസനമെന്ന മന്മോഹൻ സിംങിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനും വേണ്ടിയാണത്രേ വിലക്കയറ്റം!! ഇന്നും നാളെയും ദുഃസഹമാക്കിക്കൊണ്ടുള്ള എന്തു വികസനമായിരിക്കും മന്മോഹൻ സിംങ് സ്വപ്നം കാണുന്നത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

വാഷിങ്‌ടൺ പോസ്റ്റ് മന്മോഹൻസിംങിനെ ഈയിടെ കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രി എന്ന രീതിയിൽ വല്ലാതെ കുറ്റപ്പെടുത്തിയിരുന്നു. തന്റെ കാര്യപ്രാപ്തി അവർക്കുവേണ്ടി തെളിയിക്കാനല്ലേ ഇത്തരത്തിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ എന്നു ന്യായമായും സംശയിക്കാവുന്നതാണ്.

ലോകത്തിലെ ആദ്യത്തെ കളർ സിനിമ 1902-ഇൽ

ലോകത്തിലെ ആദ്യമായി കളറില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ടെത്തി. 110 വര്‍ഷങ്ങളായി വിസ്മൃതിയില്‍ ആണ്ടുകിടന്ന ദൃശ്യങ്ങളാണ് ലണ്ടനില്‍ കണ്ടെടുത്തത്. ലോക സിനിമയുടെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന ഈ കണ്ടെത്തല്‍ ലണ്ടനിലെ ദേശീയ മാധ്യമ മ്യൂസിയത്തിന്റെ സംഭാവനയാണ്. ബ്രാഡ്ഫോഡിലുള്ള മ്യൂസിയത്തില്‍ നിന്നു തന്നെയാണ് ഫൂട്ടേജ് കണ്ടെത്തിയത്.
ദേശീയ മാധ്യമ മ്യൂസിയത്തിന്റെ ഛായാഗ്രഹണ വിഭാഗം മേല്‍നോട്ടക്കാരനായ മൈക്കള്‍ ഹാര്‍വെയാണ് ഈ ഫൂട്ടേജുകള്‍ കണ്ടെടുത്തത്.  നാശത്തിന്റെ വക്കിലെത്തിയിരുന്ന ഫൂട്ടേജുകള്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ച് ഡിജിറ്റല്‍ നിലവാരത്തില്‍ വീണ്ടെടുക്കുകയായിരുന്നു.
പ്രശസ്ത ബ്രിട്ടീഷ് ഛായാഗ്രാഹകനായ എഡ്‌വാര്‍ഡ്‌ റെയ്മണ്ട് ടേണറാണ് ഈ സിനിമയുടെ സൃഷ്ടാവ്. 1902ലാണ് എഡ്‌വാര്‍ഡ്‌ ടേണര്‍ ഈ സിനിമ ചിത്രീകരിക്കുന്നത്. അഞ്ചു മുതല്‍ നാല്‍പ്പത് സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ഫൂട്ടേജുകളില്‍ ലണ്ടന്‍ തെരുവ്, മാര്‍ച്ച് ചെയ്യുന്ന പട്ടാളക്കാര്‍, ഊഞ്ഞാലാടുന്ന കുട്ടി , പഞ്ചവര്‍ണ തത്ത, തളികയിലുള്ള മീനുകളെ നോക്കി പൂക്കളുമായ കളിക്കുന്ന മൂന്ന് കുട്ടികള്‍‍ എന്നീ ദൃശ്യങ്ങളാണുള്ളത്. ഇതോടെ ലോകത്തെ ആദ്യത്തെ കളര്‍ സിനിമയുടെ പിതാവ് എന്ന പേര് എഡ്വാഡ് ടേണറുടേതാകും. 
1902 ല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം ലോകത്തിലാദ്യമായി കിനെമാകളര്‍  സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 1899ല്‍ ഈ കളര്‍ പ്രക്രിയക്ക് അവകാശപത്രവും ടര്‍ണര്‍ നേടിയിരുന്നു. 1909 ല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രത്തിനാണ്  ഇതിന് മുമ്പ് ആദ്യ കളര്‍ചിത്രമെന്ന ബഹുമതി അവകാശപ്പെട്ടിരുന്നത്.

റിപ്പോർട്ടർ ടീവി ന്യൂസിൽ നിന്നും