Skip to main content

റ്റകാരം

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഺ. മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് ഺ എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. “ട ” , “ഡ” മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ “ഺ” ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, ഺയുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് ഺയുടെ ധർമ്മം മുഴുവൻ റ ഏറ്റെടുത്തു; ഺ പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗ്ഗം. അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ ‘ക’, ‘ച’, ‘ട’, ‘ത’, ‘പ’ എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ ഺ-യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ ഩ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന ‘ന’കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ ‘ന’കാരം (ഩ), വർത്സ്യമായ ‘ട’കാരം (ഺ) എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ.

കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ. ഉച്ചാരണത്തിൽ ഺവർഗ്ഗത്തിലെ ഖരമായ വർത്സ്യമായ ‘ട’കാരത്തിന്റെ ഇരട്ടിപ്പായ കൂട്ടക്ഷരമാണ് റ്റ. മലയാളികൾക്ക് പരിചയക്കുറവുള്ള വിദേശഭാഷാപദങ്ങളിലെ ഇത്തരം തുടർച്ചകൾ സൂചിപ്പിക്കുന്നതിന് (ഉദാഹരണം: ബാറ്ററി, ജനറേറ്റർ) റ്റ-യുടെ ലിപിക്ക് 1950-നോടടുപ്പിച്ച് മാറ്റം സംഭവിച്ചു. ‘റ്റ’ എന്ന് അടിയിലും മുകളിലുമായി റ എഴുതുന്ന രീതിയാണ് ഇന്ന് പ്രചാരത്തിലുള്ളത്.

മലയാളത്തിൽ ആദ്യം ഉണ്ടായിരുന്ന സ്വരാക്ഷരങ്ങൾ: അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയായിരുന്നു. വ്യഞ്ജനങ്ങൾ ക, ങ, ച, ഞ, ട, ണ, ത, ന, ഩ, പ, മ, യ, ര, റ, ല, ള, ഴ, വ എന്നിവയും ഇവയായിരുന്നു ആദ്യകാലത്തെ അക്ഷരസഞ്ചയം എന്നു പറയാം. പിന്നീട് സംസ്കൃതം വന്നപ്പോൾ എണ്ണം ഏറി വന്നു. അപ്പോൾ, ഋ, ഌ, ൡ എന്നി സ്വരങ്ങളും സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ ആയി, ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ എന്നിവയും വന്നു.

ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു.

ഺകാരം പോലെ തന്നെ, ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്.

മോൻസൺ തട്ടിപ്പ്

ആൾക്കാരെ പറ്റിക്കാൻ ഉള്ള മിടുക്ക് പലർക്കും പലരീതിയിൽ ഉണ്ട്. ഇവരുടെയൊക്കെ നാക്കിന്റെ ശക്തിയാണിത്. പറഞ്ഞു വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ചാതുര്യം മോൻസന്റെ പല വീഡിയോകളിലൂടെ നമ്മൾ കണ്ടില്ലേ. എത്ര നോർമ്മലായാണവൻ കാര്യങ്ങൾ പറയുന്നത്!! വ്യാസനും എഴുത്തച്ഛനും ഗണപതിയും ഒക്കെ അവന്റെ അടുത്തിരുന്നെഴുതിയതെന്നു തോന്നും കേട്ടാൽ. പണ്ട് ഈഫൽ ടവർ ഇരുമ്പ് വിലയ്ക്ക് ഒരു വിക്റ്റർ വിറ്റിരുന്നത്രേ!!

ആളുകളെ വാക്കുകൾ കൊണ്ടു മയക്കിക്കിടത്തി വശത്താക്കൽ പരിപാടി. എം ജി ശ്രീകുമാറിനൊക്കെ വെറുതേ കൊടുത്തതാവും ആ കല്ല്. കാരണം മാർക്കറ്റിൽ എന്നും ഉയർന്നു നിൽക്കുവാൻ പരസ്യവും വേണമല്ലോ. സെലിബ്രിറ്റികളെ കൊണ്ടു പറയിപ്പിച്ചാൽ ഗുണമേറെ കിട്ടും. ഇതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈഢൂര്യങ്ങളും ചുക്കും ചുണ്ണാമ്പും ഒക്കെ വാങ്ങിക്കൂട്ടിയവർ തങ്ങൾക്കു വന്ന നഷ്ടം നികത്താനായി വരും നാളിൽ മറ്റൊരു മോൻസണായി അലയേണ്ടി വരും!! മുടക്കിയതെങ്കിലും അവർക്കും തിരികെ കിട്ടണമല്ലോ!! കുറച്ചെങ്കിലും നഷ്ടം നികത്തണമല്ലോ…

യേശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് കൈക്കലാക്കിയ വെള്ളിക്കാശും ശ്രീ കൃഷ്ണൻ ഉടച്ച വെണ്ണക്കലത്തിന്റെ കഷ്ണവും നബി കത്തിച്ച മൺ വിളക്കും, വെള്ളം വീഞ്ഞാക്കിയ കൽഭരണിയും ഗണപതി ഒറ്റയിരിപ്പിനു ഒന്നു മൂത്രമൊഴിക്കാൻ പോലും എണീക്കാതെ എഴുതിയ മഹാഭാരതവും അങ്ങനെ സകല പണ്ടാരങ്ങളും സത്യമെന്നു പറഞ്ഞു നമ്മൾ പിള്ളേരെ ജനിച്ചപ്പം മുതൽ പീസ് പീസായി കുത്തിവെച്ച് മാനസിക രോഗികളായി വളർത്തിയെടുത്തിട്ട്, ശേഷം ഒരാൾ അതിന്റെയൊക്കെ ഒറിജിനൽ കാണിക്കുമ്പോൾ നമ്മളെന്തിനാ അയാളെ കുറ്റപ്പടുത്തുന്നത്?? അയാളെങ്ങനാ കുറ്റക്കാരൻ ആവുന്നത്? അതു സത്യമെന്നു വിശ്വസിക്കാൻ എന്താ നമ്മുടെ മനസ്സ് തയ്യാറാവാത്തത്??

കേരളത്തിലെ പൊലീസ് മേധാവിക്കും മഹാനടനായ മോഹൻലാലിനും ശ്രീനിവാസനും, പാട്ടുകാരനായ എംജി ശ്രീകുമാറിനും പരിവാരങ്ങൾക്കും ലോകം മുഴുവൻ ആരാധകവൃന്ദമുള്ള അമൃതാനന്ദമയി എന്ന പേരിലറിയപ്പെടുന്ന സുധാമണിയ്ക്കും സേവപാടി പൊലിപ്പെച്ചെടുത്ത അച്ചന്മാർക്കും ഒക്കെയിത് സത്യമെന്നു വിശ്വസിക്കാനും അയാളെ പാടിപ്പുകഴ്ത്തി കാഴ്ച്ചക്കാരുടെ അളവ് കൂട്ടിക്കൊടുക്കാനും പറ്റുമെങ്കിൽ നമ്മൾക്കെന്തേ ഇതു ദഹിക്കാതെ വന്നു?

കഥകൾ പഠിപ്പിക്കുമ്പോൾ പിള്ളോരോടു പറയണം മക്കളേ ഇതൊക്കെ വെറും ഉഡായിപ്പ് സംഗതികൾ മാത്രമാണെന്ന്. കേമന്മാരായ നമ്മുടെ പൂർവ്വികരുടെ രചനാകൗതുകം ഭംഗിയായി അന്നത്തെ സംസ്കാരത്തോടു ചേർത്ത് എഴുതി വെച്ചവ മാത്രമാണിത് – ആ സത്യം അറിഞ്ഞു വേണം ഇതു വായിക്കാൻ; വായിക്കുമ്പോൾ അന്നത്തെ കാലം നമ്മുടെ മനസ്സിൽ തെളിയണം. ഇത്രയും വലിയൊരു കൃതി അന്നത്തെ കാലത്ത് അവർ എഴുതി വെച്ചതും, ഇന്നും കാലാതിവർത്തിയായി അതു നിലനിൽക്കുന്നതും അന്നത്തെ സമൂഹത്തെ അതിൽ ഉൾച്ചേർത്തു വെച്ചതു കൊണ്ടാണെന്നു മനസ്സിലാക്കണം. ചില മന്ദബുദ്ധികൾ ഇതെന്തോ ദൈവീകമാണെന്നും പറഞ്ഞ് തുള്ളിക്കളിച്ച് കാശുണ്ടാക്കി ജീവിക്കുന്നുണ്ട്. അവരെ മാറ്റി നിർത്തുക. നമ്മുടെ ജീവിതവും ജീവനവും വളരെ കുറച്ചുകാലം മാത്രം ഉള്ള മനോഹരമായിരു കാവ്യം മാത്രമാണ്; നമുക്കതു മാത്രമാണു മഹാകാവ്യം. ഭംഗിയാക്കാൻ നമുക്കീ കറിക്കൂട്ടിൽ നിന്നും ഇഷ്ടമുള്ളതു സ്വീകരിക്കാം എന്നു മാത്രം. ഒറ്റയ്ക്ക് നിൽക്കാനും പൊരുതി മുന്നേറാനും ഉള്ള ത്രാണി നമുക്കുണ്ടാവണം. ഇത്തരം ഉഡായിപ്പുകളെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തി ഒരു പച്ച മനുഷ്യനായി തന്നെ വളരണം.

യേശുവിന്റെ വള്ളിട്രൗസറിന്റെ വള്ളീടെ തുമ്പും കൃഷ്ണന്റെ കോണകത്തിന്റെ വാലിന്റെ കഷ്ണവും ഗണപതീടെ ഒടിഞ്ഞ കൊമ്പിന്റെ കഷ്ണവും, പണ്ട് മാജിക്ക് കാണിച്ച് ആൾക്കാരെ പറ്റിച്ചു നടന്ന ഏതേലും മാപ്ലേടെ തൊപ്പീടെ കഷ്ണവും ഒക്കെ ഏതേലും വിരുതന്റെ കൈയ്യിൽ കണ്ട് കോരിത്തരിച്ചിരിക്കുകയല്ല വേണ്ടത്. വിട്ടേക്കണം അവയൊക്കെയും…

സമാനമായി ഫിജികാർട്ടിനെ ഓർമ്മ വരുന്നു… 20000 രൂപ കൊടുത്ത് 5000 രൂപയുടെ സാധനങ്ങൾ വാങ്ങിച്ച്, തങ്ങൾക്കു പറ്റിയ അമളിക്കു കൂട്ടിനായി അവർ മറ്റുള്ളവരെ തേടി നടക്കുന്നു; വലയിലാക്കുന്നു; ഗ്രൂപ്പിൽ ചേർക്കുന്നു; അതിൽ നിന്നും അല്പമാത്രമായി ചേർത്തയാൾക്കും ലഭിക്കുന്നു – അയാൾ പിന്നെയും നടക്കുന്നു! ഒന്നിനു പത്ത്; പത്തിനു നൂറ് എന്ന രീതിയിൽ അതു വളർന്നു വ്യാപിക്കുന്നു!! കരണം സാധനങ്ങൾ വാങ്ങിക്കുമ്പോൾ നമുക്ക് ഒരു പോയിന്റ് കിട്ടുന്നുണ്ട്, അവരുടെ സൈറ്റിൽ പി.വി. എന്നു പറയും. അതു നൂറു പോയിന്റായാൽ മാത്രമേ നമുക്ക് അംഗത്വം ലഭിക്കുകയുള്ളൂ. അതിനെന്താ സൈറ്റിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ നമുക്ക് വാങ്ങാലോ എന്നു പറഞ്ഞു പോയാൽ നമുക്കാവശ്യമുള്ള സാധനങ്ങൾക്ക് ഒക്കെയും പി.വി എന്നത് 0.004, 0.005 ഒക്കെയാണ്. ഇതേത് കാലത്താണു നൂറാവുക!! അവർ തന്നെ ഇറക്കിയ മറ്റു കുറേ സാധങ്ങ: ഉണ്ടതിൽ. അതിനു നല്ല പി.വി. കിട്ടും. 22, 25, 30 ഒക്കെ വെച്ചു കിട്ടുന്നു. ചുരുക്കി പറഞ്ഞാൽ 20,000 രൂപയുടെ ആ സാധനങ്ങൾ വാങ്ങിച്ചാൽ നമുക്ക് 100 പി.വി. ആയെന്നർത്ഥം… ശരിക്കും ഒരു 5000 രൂപ മുടക്കിയാൽ കിട്ടുന്ന സാധനങ്ങൾ ആണിവർ 20000 രൂപയ്ക്ക് വിൽക്കുന്നത്. ബാക്കി 15000 രൂപ, ഇവരുടെ ബിസിനസ്സിൽ പങ്കാളികളാവുന്നവർക്ക് വിതിച്ചു നൽകുന്നു. 20000 കൊടുത്ത് 5000 രൂപയുടെ സാധനങ്ങൾ വാങ്ങിക്കാൻ മനോബലം ഉള്ളവർക്ക് ഇതുകൊണ്ടു കുഴപ്പമൊന്നുമില്ല. ആ പാതയിലേക്ക് അയാൾ ആളെ ചേർത്താൽ അതിന്റെ വിഹിതവും ഇയാൾക്കു കിട്ടും.

ബാംഗ്ലൂർ കോട്ട

Kempegowda Iകർണാടകയിലെ ഇന്നത്തെ ബാംഗ്ലൂരിൽ, 1537-ൽ മണ്ണുകൊണ്ട് നിർമ്മിച്ച ഒരു കോട്ടയായിരുന്നു ബാംഗ്ലൂർ കോട്ട. വിജയനഗര സാമ്രാജ്യത്തിന്റെ ഉപദേഷ്ടാക്കളിൽ ഒരാളും ബാംഗ്ലൂർ നഗരത്തിന്റെ സ്ഥാപകനുമായ കെമ്പെ ഗൗഡ ഒന്നാമനായിരുന്നു ഈ കോട്ടയുടേയും നിർമ്മാതാവ്. കെമ്പെ ഗൗഡ, ബാംഗളൂരു കെമ്പ ഗൗഡ എന്നൊക്കെ അറിയപ്പെടുന്ന ഹിരിയ കെമ്പെ ഗൗഡ (c 1513-1569, c 1510-1570 AD) തന്നെയാണ് ഇദ്ദേഹം. ഒൻപത് കവാടങ്ങളോടെ ഒരു മൈൽ ചുറ്റളവിൽ ആയിരുന്നു അന്ന് കോട്ട പണിതിരുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായുള്ള രാജാവു നയിച്ച സമരത്തിന്റെ മുദ്ര കോട്ടയിൽ പതിപ്പിച്ചിട്ടുണ്ട്. 1761 ൽ ഹൈദർ അലി കല്ലുകൊണ്ട് ശക്തമായ കോട്ടത്തളം നിർമ്മിച്ച് കോട്ടയെ മാറ്റിയെടുത്തു. 2005 മുതൽ ഈ കോട്ട പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. കോട്ടയുടെ 5% ഭാഗം മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. 26 കൊട്ടാരങ്ങളിൽ ഡൽഹി ഗേറ്റ് എന്ന പേരിൽ ഈ ഒരെണ്ണം മാത്രമേ ഇന്നു നിലകൊള്ളുന്നുള്ളൂ, ബാക്കി എല്ലാ കോട്ടകളും ക്രമേണ തകർന്നു പോയി.

1791 മാർച്ച് 21ന് ലോർഡ് കോൺവാലിസ്സിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം മൂന്നാം മൈസൂർ യുദ്ധത്തിൽ (1790-1792) ബാംഗ്ലൂരിലെ ഈ കോട്ട പിടിച്ചടക്കി. ഈ സമയത്ത് ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ കോട്ട ശക്തമായിരുന്നു. ഇന്ന് കോട്ടയുടെ ദില്ലി ഗേറ്റ് കൃഷ്ണരാജേന്ദ്ര റോഡിലും (കെ. ആർ. മാർക്കറ്റിനു സമീപം), രണ്ട് കൊത്തളങ്ങളും കോട്ടയുടെ പ്രാഥമിക അവശിഷ്ടങ്ങളായി ശേഷിക്കുന്നു. കോട്ടയ്ക്കകത്ത് ചെറിയൊരു കോവിലിൽ പൂജാദികാര്യങ്ങളും നടന്നുവരുന്നുണ്ട്. പഴയകാലത്ത് ഈ കോട്ട പ്രദേശം ടിപ്പു സുൽത്താന്റെ സമ്മർ പാലസ്സായും, അദ്ദേഹത്തിന്റെ ആയുധപ്പുരയായും ഉപയോഗിച്ചു വന്നിരുന്നു.

പ്രപഞ്ചവും ഞാനും

അനന്ദമജ്ഞാതമവർണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?!
(നാലപ്പാടൻ്റെ കണ്ണുനീർത്തുള്ളിയിലെ വരികൾ)
ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതു പ്രകാശമണെന്നു നമുക്കറിയാം. ഒരു സെക്കന്റിൽ 299,792 കിലോ മീറ്റർ (186,287 miles per second) ദൂരം പ്രകാശം സഞ്ചരിക്കും. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 149,597,870 കിലോമീറ്റർ (150 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 92,955,807 മൈൽസ്) ആണ്. ഒരു Astronomical unit ( AU) എന്നാണിത് അറിയപ്പെടുന്നത്. സൂര്യനിൽ നിന്നും ഒരു പ്രകാശബിന്ദു ഭൂമിയിൽ എത്താൻ 8 minutes and 20 seconds വേണം. സൂര്യൻ ഒരു സെക്കന്റിൽ 4.26 മെട്രിക് ടൺ ഊർജ്ജം ഉണ്ടാക്കുന്നു. 38460 septillion (a thousand raised to the eighth power (1024)) watts തുല്യമാണത്. (3.846×1026 W, 1026 എന്നത് പത്തിനു ശേഷം ഇരുപത്തിയാറ് പൂജ്യം ഇടുന്നത്ര വലിയ സംഖ്യയാണ്. അത്രയും വാട്ട്സ് വരുമത്). ഇന്നേക്ക് 4 ബില്യണിൽ അധികം വർഷങ്ങളായി സൂര്യൻ ഇങ്ങനെ കത്തിജ്ജ്വലിച്ച് ഊർജ്ജോല്പാദനം തുടങ്ങിയിട്ട്.

വോയേജർ

സൗരയൂഥത്തെക്കുറിച്ചും അതിനു പുറത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും (Interstellar medium) പഠിക്കാൻ നാസ 1977ൽ വിക്ഷേപിച്ച ബഹിരാകാശപേടകമാണ് വോയേജർ 1 ഉം വോയേഗർ 2 ഉം. 722 കിലോഗ്രാം ഭാരമുള്ള ഈ പേടകം 18 സെപ്റ്റംബർ 2021ലേതു പ്രകാരം 44 years and 13 days ആയി ബഹരിയാകാശത്ത്. August 20, 1977 നായിരുന്നു Voyager 2 വിക്ഷേപിച്ചത്; September 5, 1977 നു Voyager  1 ഉം വിക്ഷേപിച്ചു. ഇന്നും ഇവ ഭൂമിയിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ തിരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 124.02 AU (1.855×1010 കി.മീ) ദൂരെയുള്ള വൊയേജർ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായി കണക്കാക്കപ്പെടുന്നു. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരമാണ് ഒരു AU എന്നു മുകളിൽ പറഞ്ഞതു ശ്രദ്ധിക്കുക. ഇപ്പോൾ ഈ പേടകം സൗരയൂഥത്തിനു പുറത്തു കടന്ന് നക്ഷത്രാന്തരീയ മാദ്ധ്യമത്തിൽ കൂടിയാണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. 1990 ഫെബ്രുവരി 14 ന് വോയേജർ 1 ഭുമിയുടെ ഒരു ഫോട്ടോ എടുത്തിരുന്നു. സൂര്യനിൽ നിന്നും 3.7 ബില്യൺ മൈൽസ് (6 ബില്യൺ കിലോമീറ്റർ) അകലെ വെച്ച് ആയിരുന്നു ഈ ഫോട്ടോ പിടുത്തം. Pale Blue Dot എന്ന പേരിൽ ആ ഫോട്ടോ അറിയപ്പെടുന്നത്. ചിത്രം താഴെ കൊടുത്തിരിക്കുന്നു.

Pale Blue Dot ഭൂമിയുടെ ചിത്രം
Pale Blue Dot – വോയേജർ 1 എടുത്ത ഭൂമിയുടെ ചിത്രം

സൂര്യനോട് അടുത്തുള്ള മറ്റൊരു നക്ഷത്രം

സെന്റോറസിന്റെ തെക്കൻ നക്ഷത്രസമൂഹത്തിൽ സൂര്യനിൽ നിന്ന് 4.2465 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ, കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റൗറി (Proxima Centauri). അതിന്റെ ലാറ്റിൻ പേരിന്റെ അർത്ഥം “സെന്റോറസിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം” എന്നാണ്. ഈ വസ്തു 1915 ൽ റോബർട്ട് ഇന്നസ് (Robert Innes) കണ്ടുപിടിച്ചു, സൂര്യന് ഏറ്റവും അടുത്തറിയപ്പെടുന്ന നക്ഷത്രമാണിത്.

സൂര്യനിൽ നിന്ന് 17.3 കിലോമീറ്റർ/സെക്കന്റ് വേഗതയിൽ സഞ്ചരിക്കുന്നുവെങ്കിൽ വോയേജർ പ്രോക്സിമ സെന്റൗറിയിലേക്ക് എത്തിച്ചേരാൻ 73,000 വർഷങ്ങൾ എടുക്കും. പ്രത്യേക ആപേക്ഷികത മൂലമുള്ള ഒരു അസാധ്യമായ പ്രകാശവേഗതയിൽ നമുക്ക് സഞ്ചരിക്കാൻ കഴിയുമെങ്കിൽ, അവിടെ എത്തിച്ചേരാൻ 4.22 പ്രകാശ വർഷങ്ങളെടുക്കും! ഇന്നു നാം കാണുന്ന പ്രോക്സിമ സെന്റൗറി നാലേകാൽ വർഷം പഴയതാണെന്നു പറയാം.

ഒരു പ്രകാശവർഷം എന്നത് പ്രകാശം നമ്മുടെ ഒരു വർഷത്തിൽ സഞ്ചരിക്കുന്നത്ര ദൂരമാണ്. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന കണമാണല്ലോ പ്രകാശം. 147.15 million കിലോ മീറ്റർ അകലെയുള്ള സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ 8 മിനിറ്റും 20 സെക്കന്റും മതി. നമ്മുടെ ഒരു വർഷം കൊണ്ട് പ്രകാശം 9460730472580800 മീറ്ററുകൾ സഞ്ചരിക്കും. അത് 9460730472580.800781 കിലോ മീറ്ററിനു തുല്യമാണ്.

നമുക്കു പരിചിതമായ നക്ഷത്രമാണു തിരുവാതിര (Betelguise). Constellation Orion താരഗണത്തിൽ കാണുന്ന തിരുവാതിരയിൽ നിന്നും ഒരു പ്രകാശ കണം ഭൂമിയിൽ എത്താൻ 630 പ്രകാശവർഷങ്ങൾ കഴിയണം. അതായത് ഇന്നു നമ്മൾ കാണുന്ന തിരുവാതിർ നക്ഷത്രം 630 വർഷങ്ങൾ പഴയതാണ് എന്നർത്ഥം. ഇപ്പോൾ അതവിടെ ഉണ്ടോ എന്നു പോലും അറിയില്ല. ഉണ്ടെങ്കിൽ ഇന്നത്തെ നക്ഷത്രത്തെ കാണാൻ ഇനിയും 630 വർഷങ്ങൾ നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. ആ നക്ഷത്രത്തിൽ നിന്നും ഒരു പ്രകാശകണം ഭൂമിയിൽ എത്താൻ മേൽപ്പറഞ്ഞ സ്ലീഡിൽ, പ്രകാശം 360 വർഷം കഴിയേണ്ടതുണ്ട്.

ഒരു തിരുവാതിരയുടേത് മാത്രമല്ല. 8:20 മിനിറ്റ് മുമ്പേ ഉള്ള സൂര്യനെ പോലെ തന്നെ നാം കാണുന്ന നക്ഷത്രങ്ങൾ എല്ലാം തന്നെ എത്രയോ  കാലങ്ങൾ പഴക്കമുള്ളവ തന്നെയാണ്. സൂര്യൻ മാത്രമാണ് 8 മിനിറ്റ് പഴയത് എന്നു പറയാം. നമ്മളൊക്കെയും ജനിക്കുന്നതിനും ഏറെ വർഷങ്ങൾ പഴക്കമുള്ള നക്ഷത്രങ്ങൾ നിരവധിയാണ് ആകാശത്ത്!.

ഗാലക്സികളിലെ നക്ഷത്രങ്ങളുടെ ആവറേജ് എണ്ണം

രണ്ട് ട്രില്യനോളം ഗാലക്സികളെ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ട്രില്യൻ എന്നാൽ 2,000,000,000,000 വരും. എന്നിട്ട് അതിൽ ഒരു കുഞ്ഞ് ഗാലക്സി ആയ മിൽക്കി വേയിലെ കോടി കണക്കിന് സൗരയുധങ്ങളിൽ ഒന്ന് മാത്രമായ നമ്മുടേതിലെ , വലിപ്പത്തിൽ അഞ്ചാം സ്ഥാനം മാത്രം ഉള്ള ഭൂമിയിലെ ,കോടാനുകോടി ജീവികളിൽ ഒന്ന് മാത്രമാണു ഞാനെന്ന ഈ രൂപം!! ഇരുപതിനായിരം കോടി ഗാലക്സികൾ, അതിൽ ഓരോന്നിലും കോടിക്കണക്കിന് നക്ഷത്രങ്ങളും അതിന്റെ പല കോടി മടങ്ങ് എണ്ണത്തിൽ ഗ്രഹങ്ങളും. അതിൽ ഒരേ ഒരു എണ്ണത്തിൽ മാത്രമാണ് അവിടുത്തെ ടെക്നോളജീസ് വെച്ച് ജീവൻ കണ്ടെത്തിയിരിക്കുന്നത്, അതു ഭൂമിയിൽ…

10,000 കോടിയ്ക്കും – 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ആണ് ഓരോ ഗാലക്സിയിൽ ഉള്ളത്. ഇതിൽപ്പെട്ട ഒരു നക്ഷത്രമാണു നമ്മുടെ സൂര്യൻ. സൂര്യനിൽ നിന്ന് 17.3 കിലോമീറ്റർ/സെക്കന്റ് വേഗത്തിൽ സഞ്ചരിച്ചാൽ 73,000 വർഷങ്ങൾ കഴിഞ്ഞാലാണ് സൂര്യന്റെ ഏറ്റവും അടുത്ത മറ്റൊരു നക്ഷത്രമായ പ്രോക്സിമ സെന്റൗറിയിൽ എത്തിച്ചേരുക. ഇതുപോലുള്ള ശരാശരി പതിനായിരം കോടി നക്ഷത്രങ്ങൾ ഉള്ള ഗാലക്സിയാണു നമ്മുടെ സൗര്യയൂഥം (Milky Way). അപ്പോൾ സൗരയൂഥത്തിന്റെ വലിപ്പം ഒന്നും സങ്കല്പിച്ചു നോക്കൂ. സര്യയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. 43,440.7 മൈൽ (69,911 കിലോമീറ്റർ) വ്യാസമുള്ള വ്യാഴം ഭൂമിയേക്കാൾ 11 മടങ്ങ് വീതിയുള്ളതാണ്. വ്യാഴം സൂര്യനിൽ നിന്ന് 5.2 Astronomical unit ( AU) അകലെയാണ് നിൽക്കുന്നത് (ശരാശരി 484 ദശലക്ഷം മൈൽ (778 ദശലക്ഷം കിലോമീറ്റർ)). 300 ഭൂമികൾ ഒന്നിച്ചു ചേർന്ന അത്രയും വലിപ്പം വരും ഇതിന്.

സൗരയൂഥത്തോട് തൊട്ടുനിൽക്കുന്ന മറ്റൊരു ഗാലക്സി

അനേകം ചെറുകിട താരാപഥങ്ങൾ നമ്മുടെ ക്ഷീരപഥത്തോട് ചേർന്ന് കിടക്കുന്നുണ്ടെങ്കിലും, ആൻഡ്രോമിഡ ഗാലക്സിയാണ് (Andromeda galaxy) നമ്മുടെ ഏറ്റവും അടുത്തു നിൽക്കുന്ന ഗാലക്സി. ഭൂമിയുടെ തെക്കൻ അർദ്ധഗോളത്തിൽ നിന്ന് ദൃശ്യമാകുന്ന വലുതും ചെറുതുമായ മഗല്ലനിക് മേഘങ്ങൾ ഒഴികെ, കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള ബാഹ്യ താരാപഥമാണ് ആൻഡ്രോമിഡ ഗാലക്സി. ഇരുപത്തഞ്ച് ലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമെഡാ ഗാലക്സിയിൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉണ്ട്. പ്രപഞ്ചത്തിലെ കണക്കനുസരിച്ച് ഒരു നക്ഷത്രത്തിന് മിനിമം ഒരു ഗ്രഹമെങ്കിലും കാണണം. അപ്പോൾ മിനിമം ഒരു ലക്ഷം കോടി ഗ്രഹങ്ങൾ എങ്കിലും അവിടെ കാണണം,വേണമെങ്കിൽ അതിന്റെ പല ഇരട്ടി വരെ ആകാമെങ്കിലും. അപ്പോൾ ജീവിവർഗങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉള്ള ഗ്രഹങ്ങൾ കോടികണക്കിനാവില്ലേ അവിടെ.

സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160-തോളം ഉപഗ്രഹങ്ങളും , 5 കുള്ളൻ ഗ്രഹങ്ങളും ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും ഉണ്ട്‌. സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ എന്ന നക്ഷത്രം. ഇതൊക്കെയും സൂര്യൻ എന്ന ചെറു നക്ഷത്രത്തെ വട്ടം ചുറ്റിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം. ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും ഇത്. ഇതേ സൂര്യനും ആകാശഗംഗയിൽ കേന്ദ്രത്തെ ആസ്ഥാനമാക്കി കറങ്ങുന്നുണ്ട്. 20 കോടി വർഷങ്ങൾ എടുക്കുമ്പോൾ മാത്രമാണ് സൂര്യൻ ഒരു പ്രാവശ്യം പൂർത്തിയാക്കുന്നത്. സൂര്യനും സൗരയൂഥവും സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയിൽ ആണു നീങ്ങുന്നത്.

സൂര്യനിൽ നിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വർഷങ്ങളാണ്. സൂര്യന്റെ വലിപ്പത്തിന്റെ 40 ലക്ഷം ഇരട്ടി വലിപ്പമുള്ള ഒരു തമോഗർത്തം ആണിതിന്റെ കേന്ദ്രം എന്നാണു സങ്കല്പം. കാരണം ഈ കേന്ദ്രത്തെ ആധാരമാക്കിയാണ് ആകാശഗംഗയിലെ സൂര്യൻ അടക്കമുള്ള സകല നക്ഷത്രങ്ങളും കറങ്ങുന്നത്, എങ്കിലും ആ ഡാർക്ക് മാറ്റർ എന്തായിരിക്കാം എന്ന സങ്കല്പത്തിന് ഇന്നും ഉത്തരം തേടാനായിട്ടില്ല.

പ്രപഞ്ചത്തിൽ നമ്മുടെ സയൻസിനു ഗോചരമായ സംഗതികൾ കേവലം 5% മാത്രമേ ഉള്ളൂ. ബാക്കി 95% വും ഡാർക്ക് മാറ്റേർസ് അഥവാ ഇരുണ്ട ദ്രവ്യങ്ങൾ തന്നെയാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടേയും വിന്യാസത്തേയും ചലനത്തേയും ഈ ഇരുണ്ട ദ്രവ്യങ്ങൾ നന്നായി സ്വാധീനിക്കുന്നുണ്ട്.

പ്രപഞ്ചവും നമ്മളും!

1011 (10 നുശേഷം 11 പൂജ്യങ്ങൾ) ഗാലക്സികൾ പ്രപഞ്ചത്തിൽ ഉണ്ട്. ലക്ഷക്കണക്കിനു പ്രകാശവർഷങ്ങൾ അകലെയാണിവയുടെ സ്ഥാനം. അവിടെ നിന്നും ഇവ വികസിച്ചു കൊണ്ടിരിക്കുകയുമാണ്. ഗാലക്സികൾ ഉണ്ടായിട്ട് 10 ബില്യൺ വർഷങ്ങൾ ആയതേ ഉള്ളൂ. തുടക്കത്തിൽ ഒരു ബിന്ദുമാത്രമായിരിക്കണം ഈ പ്രപഞ്ചം എന്നു കരുതണം. ഇങ്ങനെ വളർന്നു വലുതാവുന്ന പ്രപഞ്ചത്തിന് 100 ബില്യണ പ്രകാശവർഷങ്ങളുടെ വ്യാപ്തിയുണ്ട് ഇന്ന്. അപ്പോൾ ചുരുക്കത്തിൽ ഏകദേശം 1011 ത്തോളം ഗാലക്സികൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്. അതിൽ തന്നെ ഓരോ ഗാലക്സികളിലും 10,000 കോടിയ്ക്കും – 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ട്. സുര്യൻ അതിൽ ഒരു നക്ഷത്രം മാതമാണു താനും. സൂര്യനോടു ചേർന്നിരിക്കുന്ന മറ്റൊറ്റു നക്ഷത്രമായ  Proxima Centauri-ലേക്ക് 4.2465 പ്രകാശവർഷം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. 8.22 സെക്കന്റുകൊണ്ട് ഒരു പ്രകാശരേണു സൂര്യനിൽ നിന്നും ഭൂമിയിലെത്തുമെങ്കിൽ ഒരു വർഷം തന്നെ പ്രകാശം സഞ്ചാരിച്ചാൽ എത്തുന്ന ദൂരത്തെ സങ്കല്പിച്ചു നോക്കുക. അതുപോലുള്ള നാലരവർഷം ദൂരമാണ് തൊട്ടടുത്ത നക്ഷത്രം. ഇതേതരത്തിൽ ഉള്ള 10,000 കോടി നക്ഷത്രങ്ങൾ നമ്മൂടെ ഗാലക്സിയിൽ മാത്രമുണ്ട്. സങ്കല്പിച്ചു നോക്കുമ്പോൾ എത്രമാത്രം ഭീകരമാണ് ഈ പ്രപഞ്ചം!! ഇതിൽ നാമോരോരുത്തരും എവിടെയാണ്, എന്താണ് എന്നുകൂടി ഓർക്കുക!! ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊന്നാണ് കോസ്മിക് വർഷം എന്ന സങ്കല്പം. ആ ലേഖനം ഇവിടെയുണ്ട്. ഈ ലേഖനം വായിക്കുക. കൂടെ സരസ്വതി എന്ന ലേഖനവും ഇരിക്കട്ടെ!

Alpha, Beta and Proxima Centauri
സൂര്യനോട് തൊട്ടടുത്തു നിൽക്കുന്ന Proxima Centauri എന്ന നക്ഷത്രം
Andromeda galaxy
സൗരയൂഥത്തോട് അടുത്തു നിൽക്കുന്ന Andromeda galaxy

ഭൂമി

സൗരയൂഥത്തിൽ ഏറ്റവും വലിയ ഗ്രഹം വ്യാഴം ആണ്. 300 ഭൂമികൾ ഒന്നിച്ചു ചേർന്നത്ര വരും വ്യാഴത്തിൻ്റെ വലിപ്പം. ഏറ്റവും ചെറിയ ഗ്രഹം ബുധൻ ആണ്. ഭൂമിയിൽ തന്നെ മൂന്നിൽ ഒന്നേ കരഭാഗമുള്ളൂ. ഭൂഗർഭജലമാവട്ടെ 23 ദശലക്ഷം ക്യുബിക് കിലോമീറ്റർ വരും. അതായത് ഭൂമിയിലെ കരഭാഗത്തെ മൊത്തം 180 മീറ്റർ ആഴത്തിൽ താഴ്ത്താൻ മാത്രം വെള്ളമുണ്ട്. ഈ ജലം എല്ലാം ശുദ്ധമല്ല; ചിലയിടങ്ങളിൽ കടലിനേക്കാൾ ലവണാംശം കൂടുതലാണ് ഭൂഗർഭജലത്തിന്. കൃഷിക്കുപോലും പറ്റില്ലത്. ശുദ്ധജലം വളരെ കുറവാണു ഭൂമിയിൽ.

സൗരയൂഥം

സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 5 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌.

ഗാലക്സി/താരാപഥം

നമ്മുടെ സൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. ആകാശഗംഗയിൽ 20,000 കോടിക്കും 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്നാണു നമ്മുടെ സൂര്യൻ! ഒരു ഗാലക്സിയുടെ വലിപ്പം അത്രയും കോടി നക്ഷത്രങ്ങളും അവരെ ചുറ്റുന്ന ഗ്രഹങ്ങളേയും ഉൾക്കൊള്ളുന്നതാനെന്ന് മനസ്സിലായില്ലേ! അപ്പോൾ ഇതുപോലെ എത്ര ഗാലക്സികൾ കാണും ഇവിടെ? 2 ലക്ഷം കോടിയിലേറെ താരാപഥങ്ങൾ (ഗാലക്സി) നമ്മുടെ ടെക്നോളജിക്ക് എത്തിച്ചേരാൻ പറ്റിയ അത്രയും ദൂരത്തിൽ നിലവിൽ ഉണ്ട്! ഓർക്കുക, ഇത്രയും താരാപഥങ്ങളിൽ ഒരു താരാപഥത്തിലെ ഒരു നക്ഷത്രമായ സൂര്യൻ കേന്ദ്രമായ സൗരയൂഥത്തിൽ ആണു നമ്മൾ ഉള്ളത്!!

ആൻഡ്രോമിഡ ഗാലക്സി

നഗ്ന നേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ള ഗാലക്സിയാണ് ആൻഡ്രോമിഡ. ഭൂമിയിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്യാലക്സിയിൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉണ്ടെന്ന് കണക്കാക്കപെടുന്നു. പ്രകാശ മലിനീകരണം തീരെ കുറഞ്ഞ സ്ഥലങ്ങളിൽ നിന്നും ചന്ദ്രന്റെ വ്യാസത്തോളം നീളമുള്ള ഒരു മേഘകഷണമായി ആൻഡ്രോമിഡയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.

പ്രകാശവർഷം

സൂര്യനിൽ നിന്നുള്ള പ്രകാശം സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ ശരാശരി എട്ട് മിനിറ്റും ഇരുപത് സെക്കൻഡും എടുക്കും. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 14.96 കോടി കിലോമീറ്റർ ആണ്‌. ഒരു പ്രകാശരേണു 14.96 കോടി കിലോമീറ്റർ കിലോമീറ്റർ സഞ്ചരിക്കാൻ വെറും 8 മിനിറ്റും 20 സെക്കൻ്റും മതി എന്നർത്ഥം. ഇതേ സ്പീഡിൽ മ്മുടെ ഒരു വർഷം ആ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം എന്നറിയപ്പെടുന്നത്. ദൂരത്തിൻ്റെ നീളം ഊഹിക്കാമപ്പോൾ. അങ്ങനെ 25 ലക്ഷം പ്രകാശവർഷം അകലെയാണ് ആൻഡ്രോമിഡ എന്ന ഗാലക്സി ഉള്ളത്.

സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍
ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ–
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍

മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍…

മലബാർ കലാപം

‘മലബാറിൽ സംഭവിച്ചതിന്റെ യഥാർഥസത്യം കണ്ടെത്തുക അസാധ്യമാണ്. നമ്മുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്നതിന് അതു കണ്ടെത്തേണ്ട ആവശ്യവുമില്ല. അതിന്റെ ചർച്ചകൾ നമുക്ക് ഇവിടെ അവസാനിപ്പിക്കാം’

മഹാത് മാഗാന്ധി (യങ് ഇന്ത്യ, മേയ്  29, 1924)

ജയിച്ചതു ബ്രിട്ടിഷുകാർ: ഡോ. എം.ജി.എസ്. നാരായണൻ

മലബാർ കലാപത്തെ സ്വന്തം വീക്ഷണങ്ങൾ‌ക്കനുസരിച്ചു സ്വാതന്ത്ര്യസമരമായോ കാർഷിക കലാപമായോ വ്യാഖ്യാനിക്കുന്നവരുണ്ട്. ചരിത്രത്തിലെ പല സംഭവങ്ങളും ഏകമുഖമായല്ല ഉണ്ടാകുന്നത്. ഒരു സംഗതിയിൽ തുടങ്ങി മറ്റു പലതിലേക്കും മാറുകയാണ്. മലബാർ കലാപത്തെയും അങ്ങനെയാണു കാണേണ്ടത്. ഒരു കലാപം അല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടായി എന്നതു മാത്രമാണ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുത. താരതമ്യേന ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് അതിൽ പങ്കെടുത്തത്. ചില പ്രദേശങ്ങളെ മാത്രമാണ് അതു ബാധിച്ചതും. ഹിന്ദു–മുസ്‌ലിം വേർതിരിവ് പിന്നെ അതിലുണ്ടായി എന്നതും വസ്തുതയാണ്. പക്ഷേ, അതിന്റെ വലുപ്പം സംബന്ധിച്ച വ്യാഖ്യാനങ്ങൾ പലതും പലരുടെയും താൽപര്യപ്രകാരം ഉടലെടുത്തതാണ്. അക്കാലത്ത് ഇവിടത്തെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. കലാപം കാർഷിക പ്രശ്‌നങ്ങളിൽനിന്ന് ആവേശംകൊണ്ടെങ്കിലും അതിന്റെ ആത്മപ്രകാശനശൈലിയിൽ പിന്നെ മതത്തിന്റെ അംശങ്ങൾ കടന്നുവന്നു.  അങ്ങനെ ആ പ്രക്ഷോഭം മുസ്‌ലിംകളെ സംബന്ധിച്ചും ഹിന്ദുക്കളെ സംബന്ധിച്ചും ഒരു വലിയ ദുരന്തമായിത്തീർന്നു.

ആരാണതിൽ ജയിച്ചത്? മുസ്‌ലിംകളല്ല; ഹിന്ദുക്കളുമല്ല. സൈനികമായും രാഷ്ട്രീയമായും ബ്രിട്ടിഷ് സൈനിക മേധാവികൾ തന്നെയാണു വിജയം കൈവരിച്ചത്. അന്നത്തെ ഇംഗ്ലിഷുകാരനായ കലക്ടർ ഇ.എസ്.തോമസ് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതിലും ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റി മുതലെടുക്കുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു.

മലബാർ കലാപം ഒരു ചരിത്രസംഭവം എന്ന നിലയിൽ നമ്മൾ ഓർത്തിരിക്കേണ്ടതുതന്നെയാണ്. വാഗൺ ട്രാജഡി പോലുള്ള സംഭവങ്ങൾ അതിന്റെ മാനങ്ങളെ ഉയർത്തിയിട്ടുണ്ട്. എന്നാലും ഏതു തരത്തിലായാലും അതിനെ വല്ലാതെ കൊണ്ടാടുന്നതു വരുംതലമുറകൾക്കു ദോഷം ചെയ്യും. വസ്തുനിഷ്ഠമല്ലാത്ത വ്യാഖ്യാനങ്ങളെ ശാശ്വതവൽക്കരിക്കാൻ അതു കാരണമാകും. കലാപം സംബന്ധിച്ച പല വസ്തുതകളും ഇനിയും പുറത്തുവരാനുണ്ട്. കലാപം സംബന്ധിച്ചു സ്വതന്ത്രമായ വ്യാഖ്യാനം ഉണ്ടാവണമെങ്കിൽ ആ വസ്തുതകൾ പുറത്തുവിടുകയാണു വേണ്ടത്.

 

ആഘോഷിക്കരുത്: എം.എൻ.കാരശ്ശേരി

മലബാർ കലാപംകൊണ്ട് ഇവിടത്തെ മുസ്‌ലിംകളുടെ ജീവിതം 100 കൊല്ലം പിറകിലേക്കു പോവുകയാണു ചെയ്തത്. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമെല്ലാം നഷ്ടം മാത്രം വരുത്തിവച്ച ആ സമരം ആഘോഷിക്കപ്പെടേണ്ടതല്ല.

ബ്രിട്ടിഷ് വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി പടരുകയും ചിലയിടത്ത് ഹിന്ദുവിരുദ്ധമായി വഴിതെറ്റുകയും ചെയ്ത ഒന്നായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു കോൺഗ്രസുകാർ പറയുന്നു. കർഷക കലാപമായിരുന്നുവെന്നു കമ്യൂണിസ്റ്റുകാർ പറയുന്നു. രണ്ടും ചേർന്നതാണെന്നു മുസ്‌ലിം ലീഗുകാർ പറയുന്നു. ഹിന്ദുവിരുദ്ധമായിരുന്നുവെന്നു ബിജെപി പറയുന്നു. ഇപ്പറയുന്ന നാലു കൂട്ടർ പറയുന്നതും ശരിയാണെന്നു പറയാനുള്ള വകുപ്പ് അതിലുണ്ടായിരുന്നു.

ആയുധം എടുത്തുകൊണ്ടുള്ള സമരത്തെ കെ.പി. കേശവമേനോനെയും കെ. മാധവൻ നായരെയും പോലുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നു. ഇവിടെ നാലു മാപ്പിളമാർ വാളോ തോക്കോ എടുത്തു സമരം ചെയ്തതുകൊണ്ട് എന്തു നേട്ടമാണുണ്ടായത്? കലാപത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും കഷ്ടപ്പെട്ടിട്ടുണ്ട്. ആയിരങ്ങളെ നാടുകടത്തി. എത്രയോ പേരെ തൂക്കിക്കൊന്നു. എത്രയോ മാപ്പിളമാരുടെ സ്വത്തുവകകൾ പിടിച്ചെടുത്തു നശിപ്പിച്ചു. അതിനെല്ലാം കാരണമായ കലാപത്തെ വലിയ വീരാരാധനയായി കൊണ്ടാടുന്നതു ശരിയല്ല.

ബ്രിട്ടിഷ് വിരുദ്ധ വികാരം ആളിക്കത്തിക്കാൻ വേണ്ടിയാണ് മഹാത്മാഗാന്ധി ഖിലാഫത്ത് സമരത്തെ കോൺഗ്രസുമായി കൂട്ടിക്കെട്ടിയത്. എന്നാൽ ഇവിടെ അതിന്റെ അഹിംസയിലധിഷ്ഠിതമാകുക എന്ന അംശം നഷ്ടമായി. ഈ സാധ്യത കോൺഗ്രസ് നേതാവ് എം.പി.നാരായണമേനോൻ ഗാന്ധിജിയോടു പറഞ്ഞിരുന്നതാണ്.

കലാപം മലബാറിലെ സമുദായമൈത്രിയെ സാരമായി ബാധിക്കാതിരുന്നതു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലുള്ള നേതാക്കൾ പുലർത്തിയ ജാഗ്രത മൂലമാണ്. 1930ൽ ഗാന്ധിജി ഉപ്പുസത്യഗ്രഹത്തിന് ആഹ്വാനം ചെയ്തപ്പോൾ ജാതിമതഭേദമെന്യേ മുഴുവൻ ആളുകളെയും അതിൽ ഒന്നിച്ചുനിർത്താൻ അബ്ദുറഹ്മാനു കഴിഞ്ഞു.

1921ൽ ഉണ്ടായതിനെക്കാൾ വലിയ മുറിവ് 21ന്റെ പേരിൽ ഇനി ഉണ്ടാകരുത്. വഴിതെറ്റിപ്പോയൊരു പ്രസ്ഥാനത്തെ നൂറാം വാർഷികത്തിൽ ആഘോഷിക്കുന്നതും അതിനു വീരപരിവേഷം നൽകുന്നതും ശരിയല്ല. കരിഞ്ഞുപോയ മുറിവുകളെ പൂർവാധികം ആഴത്തിൽ കുത്തിപ്പഴുപ്പിക്കാൻ മാത്രമാണ് അതു വഴിവയ്ക്കുക.

 

ചരിത്രമാണ്, സ്മരിക്കപ്പെടണം: ഡോ. കെ.കെ.എൻ.കുറുപ്പ് 

1921ലെ മലബാർ കലാപം ജന്മിത്വത്തിനും ബ്രിട്ടിഷ് ഭരണത്തിനുമെതിരായി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരമാണെന്നതിന് ഇനിയും കൂടുതൽ തെളിവുകൾ ആവശ്യമില്ല. അവസാനഘട്ടത്തിൽ മറ്റു ചില ഘടകങ്ങൾ അതിൽ നുഴഞ്ഞുകയറുകയും സമരത്തെ പാളംതെറ്റിക്കുകയും ചെയ്തിട്ടുണ്ട് എന്നതും വസ്തുതയാണ്. എങ്കിലും മലബാറിലെ മാപ്പിളമാരുടെ മുൻകയ്യിൽ നടന്ന കർഷകസമരം എന്ന മൂല്യം അതിനു നഷ്ടപ്പെടുന്നില്ല.

മലബാറിലെ കർഷകസമരത്തെ നിയന്ത്രിക്കുന്നതിനോ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറ നൽകി അതിനെ ചിട്ടപ്പെടുത്തുന്നതിനോ ഇന്ത്യൻ നാഷനൽ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല എന്നതു സത്യമാണ്. പക്ഷേ, അതിനെ കോൺഗ്രസിന്റെ പരാജയമായി കാണാനാവില്ല. കോൺഗ്രസിനെ ബ്രിട്ടിഷ് സർക്കാർ അക്കാര്യത്തിൽ പരാജയപ്പെടുത്തുകയായിരുന്നു എന്നു വേണം പറയാൻ. കാരണം കോൺഗ്രസ് ദേശീയ നേതാക്കൾക്ക് അന്നു മലബാറിൽ വരാൻ സർക്കാരിന്റെ അനുമതിയുണ്ടായിരുന്നില്ല. പ്രാദേശിക കർഷകനേതാക്കൾക്കായിരുന്നു സമരത്തിന്റെ നേതൃത്വം. അവരുമായി ദേശീയ നേതാക്കൾക്കു ബന്ധം ഉണ്ടായിരുന്നില്ല.

അതേസമയം, ഖിലാഫത്ത് പ്രസ്ഥാനവുമായി മലബാറിലെ കുടിയാൻസമരത്തെ ബന്ധിപ്പിച്ചതിൽ കോൺഗ്രസിന്റെ വീഴ്ചയുണ്ട്. മലബാറിലെ ഹിന്ദു-മുസ്‌ലിം മൈത്രിയെ കലാപം കാര്യമായി ബാധിച്ചിട്ടില്ല. കലാപം കഴിഞ്ഞ് അധികം വൈകാതെ മുസ്‌ലിം ലീഗ് മലബാറിൽ പ്രവർത്തനം തുടങ്ങിയല്ലോ. ലീഗിനെ കോൺഗ്രസ് തുടക്കംതൊട്ടേ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതു ഹിന്ദു-മുസ്‌ലിം ബന്ധം ആരോഗ്യകരമായി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലബാർ കലാപത്തിന് ഒറ്റയൊരു കാരണം അന്വേഷിച്ചു കണ്ടെത്താനാവില്ല. ബഹുവിധമായ കാരണങ്ങളും ഘടകങ്ങളും ഉൾച്ചേർന്നാണ് അതു സംഭവിച്ചത്.

മലബാർ കലാപത്തിന്റെ വാർഷികം ആചരിക്കുകയോ അനുസ്മരിക്കുകയോ ചെയ്യാൻ പാടില്ല എന്ന വാദഗതികൾ അസംബന്ധമാണ്. എല്ലാ ചരിത്രസംഭവങ്ങളും അനുസ്മരിക്കപ്പെടേണ്ടതുണ്ട്. നാശനഷ്ടങ്ങളും മുറിവുകളും ഉണ്ടായിട്ടുണ്ട് എന്നതിന്റെ പേരിൽ ചരിത്രസംഭവങ്ങൾ അനുസ്മരിക്കാൻ പാടില്ല എന്നാണെങ്കിൽ ഫ്രഞ്ച് വിപ്ലവംപോലും അനുസ്മരിക്കാൻ സാധിക്കില്ലല്ലോ. ചരിത്ര സംഭവങ്ങളെ മറക്കാതെ നിരന്തരം ഓർത്തുകൊണ്ടുതന്നെയാണു മനുഷ്യസമൂഹത്തിനു മുൻപോട്ടു പോകാനാവുക.

 

വിഭാഗീയകാഴ്ച ചരിത്രവിരുദ്ധം: ഡോ. ഹുസൈൻ രണ്ടത്താണി 

ഒരു ഭാഗത്തു മുസ്‌ലിംകളും മറുഭാഗത്തു ഹിന്ദുക്കളുമായിരുന്നു എന്ന തരത്തിൽ മലബാർ കലാപത്തെ കാണുന്നതു ചരിത്രവിരുദ്ധമാണ്. മുസ്‌ലിം പ്രദേശങ്ങളിൽ നടന്ന സ്വാതന്ത്ര്യസമരങ്ങളെയെല്ലാം വർഗീയലഹളയാക്കി ചിത്രീകരിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടിഷ് അനുകൂലികൾ എഴുതിയ ചരിത്രങ്ങളാണു കലാപത്തെ വർഗീയലഹളയായി ചിത്രീകരിച്ചത്. മലബാർ കലാപത്തിൽ രണ്ടു ഭാഗത്തും മുസ്‌ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. അതിന്റെ രേഖകൾ നമ്മുടെ മുൻപിലുണ്ട്. ജന്മിമാരിലും മുസ്‌ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. കലാപത്തെ എതിർത്തവരിൽ ഒട്ടേറെ മുസ്‌ലിം പണ്ഡിതന്മാരുമുണ്ടായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊലപ്പെടുത്തിയവരിലും മുസ്‌ലിംകളുണ്ട്. ഖാൻ ബഹദൂർ ചേക്കുട്ടി സാഹിബിന്റെ തലയറുത്ത് അദ്ദേഹം കുന്തത്തിൽ കോർത്തു നിർത്തുകവരെ ചെയ്തിട്ടുണ്ട്. ഹിന്ദുക്കളും മാപ്പിളമാരും തമ്മിലല്ല, ബ്രിട്ടിഷുകാരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു പ്രശ്‌നം. ഹിന്ദു ജന്മിമാരുടെ മനകൾക്കു കാവലിന് ആലി മുസല്യാർ സ്വന്തം ആളുകളെ നിർത്തിയിരുന്നു. അവരെ കൊലപ്പെടുത്തി മനകൾ ആക്രമിച്ച സംഭവം പോലുമുണ്ടായി.

ഏതു ലഹളയുടെ മറവിലും അക്രമങ്ങളും അനിഷ്ട സംഭവങ്ങളും നടക്കാറുണ്ട്. മലബാർ കലാപത്തിൽ നിർബന്ധിത മതപരിവർത്തനങ്ങൾ നടന്നിട്ടുണ്ട് എന്നതു സത്യമാണ്. പക്ഷേ കലാപത്തിന്റെ ആദ്യഘട്ടത്തിൽ മതപരിവർത്തനങ്ങൾ ഉണ്ടായതിനു തെളിവില്ല.

ദേശീയ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിൽ അസ്വാഭാവികതയില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പല സമരങ്ങളും അതിൽ പങ്കെടുത്തവരുടെ സാമുദായികമോ പ്രാദേശികമോ ആയ ആവശ്യങ്ങൾക്കു വേണ്ടിയുമായിരുന്നു. പക്ഷേ അവയെല്ലാം ബ്രിട്ടിഷുകാർക്കെതിരായിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകൾ അവരുടെ ആഗോള ആത്മീയ നേതൃത്വത്തിന്റെ സംരക്ഷണത്തിനു വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ നടത്തിയ സമരമായിരുന്നു ഖിലാഫത്ത്. മലബാർ കലാപം വർഗീയ ലഹളയായിരുന്നെങ്കിൽ മലപ്പുറത്ത് ഇന്നു കാണുന്ന സമുദായമൈത്രി ഉണ്ടാകുമായിരുന്നില്ല.

 

വഷളാക്കിയത് ബ്രിട്ടിഷുകാർ: എം.രാജേന്ദ്ര വർമ (നിലമ്പൂർ കോവിലകം അംഗം)

മലബാർ കലാപവുമായി ബന്ധപ്പെട്ടു നിലമ്പൂർ കോവിലകത്തിനു നേരെയും ആക്രമണമുണ്ടായി. കലാപകാരികളെ ഭയന്നു പലായനം ചെയ്യേണ്ടിവന്നവരുടെ കൂട്ടത്തിൽ എന്റെ അച്ഛമ്മ മാധവിക്കുട്ടി തമ്പാട്ടിയുമുണ്ടായിരുന്നു. ജനത്തെ ഭിന്നിപ്പിച്ചു കാര്യം നേടാനുള്ള ബ്രിട്ടിഷുകാരുടെ ശ്രമം തന്നെയാണു കാര്യങ്ങളെ ഇത്രമേൽ വഷളാക്കിയതിനു പിന്നിൽ.

നിലമ്പൂർ കോവിലകത്തിനു കീഴിലുള്ള പൂക്കോട്ടൂർ കോവിലകത്തെ തോക്കുകൾ നഷ്ടപ്പെട്ടതിൽനിന്നാണു തുടക്കം. അന്ന് അവിടത്തെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്ന വടക്കേവീട്ടിൽ മമ്മദാണു തോക്കുകൾ മോഷ്ടിച്ചതെന്നും അയാൾക്കെതിരെ പരാതി നൽകണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടു. എന്നാൽ %E

മാധവ ശേഷഗിരി പ്രഭു

മലയാളത്തിലെ വൈയ്യാകരണന്മാരില്‍ പ്രധാനിയാണ് മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
M Sheshagiri Prabhu

‘വ്യാകരണമിത്രം’ എന്ന മലയാളവ്യാകരണ ഗ്രന്ഥം രചിച്ചതു ശേഷഗിരി പ്രഭുവാണ്. വ്യാകരണപഠനം കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തിൽ പുസ്തകങ്ങൾ രചിച്ചു എന്നതാണ് ശേഷഗിരി പ്രഭുവിന്റെ മേന്മ. 1855 ആഗസ്റ്റ് 3-ന് തലശ്ശേരിയിൽ ജനനം, മലയാളം ബി.എ പാസായി. സ്കൂളില്‍ മലയാളം പണ്ഡിറ്റായി ജോലി ചെയ്തു. പിന്നെ ഡപ്യൂട്ടി ഇന്‍സ്പെക്ടറായി. ആചാരപ്രകാരമുള്ള പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം 1875-ൽ മെട്രിക്കുലേഷനും 1877-ൽ എഫ്.എ. പരീക്ഷയും ജയിച്ചു. വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി നോക്കി. 1891-ൽ സംസ്കൃതത്തിൽ ബിരുദവും 1903-ൽ ബിരുദാനന്തരബിരുദവും നേടി. 1899-ൽ മംഗലാപുരം, രാജമുന്‍ട്രി എന്നിവിടങ്ങളില്‍ കോളജ് അധ്യാപകനായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. കോളജ് അധ്യാപകനായി 1914-ൽ ജോലിയിൽനിന്നും വിരമിച്ചു.

കേരള പാണനീയത്തിലെ പല വാദങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു പ്രഭുവിന്‍റെ നിഗമനങ്ങള്‍. 1904ല്‍ കോഴിക്കോട്ട് നിന്നാണ് വ്യാകരണ മിത്രം ആദ്യം അച്ചടിച്ചിറക്കിയത്. അതിനു ശേഷം മൂന്നു പതിപ്പുകള്‍ ഇറക്കി. 1919ല്‍ മൂന്നാം പതിപ്പ് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം അന്തരിച്ചിരുന്നു. പരിഷ്ക്കരിച്ച നാലാം പതിപ്പ് 1922 ജൂ ണ്‍ 15നാണ് പ്രസിദ്ധീകരിച്ചത്. മംഗലാപുരത്തെ കാറ്ററീസ് മിഷന്‍ പ്രസിലാണ് കൃതി അച്ചടിച്ചത്. സാഹിത്യ അക്കാദമി 1983 ഡിസംബര്‍ അഞ്ചിന് ഇതിന്‍റെ അഞ്ചാം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. തലശ്ശേരിയിലെ ഭാഷാപോഷിണി സഭയില്‍ വ്യാകരണ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ശേഷഗിരി പ്രഭു അക്കാലത്തു തന്നെ വൈയ്യാകരണന്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. വ്യാകരണമിത്രം, വ്യാകരണ ദര്‍ശം തുടങ്ങി അഞ്ച് വ്യാകരണ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ചില വിവരണങ്ങളും വത്സരാജചരിതം, ശ്രീഹര്‍ഷ ചരിതം, നാഗാനന്ദം, വേദവ്യാസന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

വത്സരാജചരിതം, നാഗാനന്ദം, ശ്രീഹർഷചരിതം, വേദവ്യാസൻ, ഗീത, സാവിത്രി, ഉമ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. വൈയാകരണൻ എന്ന നിലയിലാണ് പ്രഭുവിന്റെ പ്രശസ്തി കേരള പാണിനീയ വിമർശനവും മറ്റും, ബാലവ്യാകരണം, ശിശുമോദകം, ബാലാമതം, കൊങ്കണഭാഷാവ്യാകരണം, വ്യാകരണമിത്രം എന്നിവയാണ് അദ്ദേഹത്തിന്റെ വ്യാകരണഗ്രന്ഥങ്ങൾ. ഉദ്യോഗത്തില്‍ നിന്ന് പിരിഞ്ഞ് തിരുമല ദേവസ്വം ഹൈസ്കൂളില്‍ മൂന്നു വര്‍ഷം ഹെഡ്മാസ്റ്ററായിരുന്നു. കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ കുശാലന്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. 1924 മെയ് 24-ന് അന്തരിച്ചു.

പ്രധാന വർഷങ്ങൾ

  • 1855 ജനനം
  • 1865 പ്രൊവിഡൻസ് സ്കൂളിൽ
  • 1875 മെട്രിക്കുലേഷൻ
  • 1877 എഫ്.എ.
  • 1888 ചരിത്രത്തിൽ ബി. എ.
  • 1891 സംസ്കൃതത്തിൽ ബി. എ.
  • 1892 സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടറായി
  • 1899 എം.എ.; മംഗലാപുരം ഗവൺമെന്റ് കോളേജ് ലക്ചറർ
  • 1910 ആന്ധ്രാപ്രദേശിലെ രാജമേന്ദ്രി ട്രെയിനിങ് കോളേജിൽ
  • 1914 സർക്കാർ സർവീസിൽ നിന്നു പെൻഷൻ
  • 1916 കൊച്ചി ടി.ഡി. ഹൈസ്കൂളിൽ ഹെഡ്മാസ്റ്റർ
  • 1924 മരണം

പ്രസിദ്ധ കൃതികൾ

  • 1898 ബാലവ്യാകരണം
  • 1903 വ്യാകരണാദർശം
  • 1904 വ്യാകരണമിത്രം
  • 1919 വ്യാകരണാമൃതം
  • 1923 ശിശുമോദകം
  • 1923 ബാലാമൃതം

ഇതു ജീവിതം

Bangalore life

ബാംഗ്ലൂരിൽ ഇന്ദിരാനഗറിൽ നിന്നും ഞാൻ ഇടയ്ക്കിടെ കാണുന്നതാണിത്. ചിത്രത്തിൽ കാണുന്ന വ്യക്തിയുടെ പുറത്തു ബാഗ് പോലെയുള്ളത് പരസ്യബോർഡാണ്. രാവിലെ മുതൽ ഈ നിൽപ്പാണ്. ഒരു ദിവസം എത്ര രൂപ കിട്ടുമായിരിക്കും അയാൾക്ക്!! അടുത്ത് ആൾക്കൂട്ടം കണ്ടാൽ അയാൾ ആ ഭാഗത്തേക്കു മാറും; മറ്റൊന്നും ശ്രദ്ധിക്കാതെ വാട്സാപ്പും നോക്കി അവർക്കു മുന്നിലൂടെ നടക്കും, അങ്ങനെ തലങ്ങും വിലങ്ങും നടന്ന് ഒരു ദിവസം തീർക്കുന്നു പാവം!

വഴിയിൽ ഒരു ഭ്രാന്തനേയും നിത്യേന കാണാറുണ്ട്. അയാൾ എന്നോടു വെറുതേ ചിരിക്കാറുണ്ട്. അടുത്താരും ഇല്ലെങ്കിൽ ഞാനും ചിരിക്കും. വൈകുന്നേരങ്ങളിൽ ആരോ അയാൾക്ക് സ്ഥിരമായി ഒരു പൊതിച്ചോറു കൊടുക്കാറുണ്ട്. ഒരു ചിന്തയുമില്ലാതെ വെറുതേ ചിരിച്ചും പറഞ്ഞും അലക്ഷ്യമായി നടക്കുന്നതു കാണാം അയാളെ. വിശപ്പിന്റെ വിളി ആയിരിക്കണം കൃത്യമായി അയാൾ പാർക്കിനരികിലേക്ക് എന്നും എത്തിക്കുന്നത്… രാത്രിയിൽ കിടപ്പും അവിടെ തന്നെ!! ഭ്രാന്തിനെ എനിക്കു പേടിയാണ്. ഞാൻ ഭ്രാന്തന്മാരെ കണ്ടാൽ നോട്ടം മാറ്റിക്കളയും – എനിക്കവരെയും ഭയമാണ്! ആ അംഗവിക്ഷേപങ്ങൾ എനിക്കുതന്നെ അനുകരിക്കാൻ തോന്നിയേക്കുമോ എന്നു ഭയക്കും! പ്രതീക്ഷയറ്റ, പ്രത്യാശറ്റ നോട്ടം, വിശപ്പിന്റെ ദൈന്യത, ആരൊക്കെയോ ഉടുപ്പിച്ചു വിടുന്ന വേഷവിധാനത്തിലെ നിസാരത… ഒക്കെ ഭീതിയോടെ, ഉൾക്കിടിലത്തോടെ ഓർമ്മയിൽ തള്ളിവരും. എന്നെ പിന്നെയുമത് പിന്തുടരുന്നതുപോലെ തോന്നും!! നാളെ ഞാനും ഒരു ഭ്രാന്തനായി വഴിയിലൂടെ അലയേണ്ടി വരുമോ എന്നു വെറുതേ ഭയക്കും!! സത്യമാണ്!! ഭ്രാന്തെന്നത് എനിക്കു മരണമാണ്. മരണത്തിന്റെ മുഖമാണ് ഓരോ ഭ്രാന്തനും! അവർ വെറുതേ ചിരിക്കും, വെറുതേ കരയും, വെറുതേ പുലമ്പും!!

വിൽക്കുവാൻ വെച്ചിരിക്കുന്ന പൂക്കൾ!Bangalore-life
ഇന്ദിരാനഗറിൽ നിന്നും കണ്ട മറ്റൊരു കാഴ്ചയാണിത്. കുട്ടിത്തം മാറാതെ അവൾ അവളുടേതായ ലോകത്ത് കളിച്ചു കൊണ്ടിരിക്കുകയാണ്. തൊട്ടപ്പുറം നല്ല ഒന്നുരണ്ടു പാർക്കുണ്ട്. വൈകുന്നേരം ആവുമ്പോൾ സിഗരറ്റും പുകച്ചും പരസ്പരം കുറ്റികൾ ഷെയർ ചെയ്തും യുവമിഥുനങ്ങളെ തോൽപ്പിക്കും മട്ടിൽ കാമുകീകാമുകർ എത്തിച്ചേരാറുണ്ടിവിടം. പൂക്കളുമായി കുഞ്ഞ് അവരെ കാത്തിരിക്കുന്നതാവണം. പ്രണയത്തിന്റെ ലാസ്യഭാവങ്ങൾക്ക് മധുരം പകരുന്നതാണല്ലോ പൂവുകൾ…

ഞാൻ അല്പം മാറി നിന്ന് അവളുടെ കുട്ടിത്തം മാറാത്ത കളികൾ നോക്കി നിന്നു.  എന്റെ ഓർമ്മയിലപ്പോൾ ആമിയായിരുന്നു. അവളുടെ കാത്തിരിപ്പ് കുഞ്ഞുകുഞ്ഞു കളികളിലൂടെ പുരോഗമിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു പയ്യൻ വന്ന് വില ചോദിച്ചതാവണം, അവൾ പിടഞ്ഞുണർന്ന്, സൂക്ഷ്മതയോടെ ഒരെണ്ണം അവനു നൽകി. എന്തോ ആ പയ്യനതു വാങ്ങിയില്ല. തിരികെ കൊടുത്ത് അവൻ നടന്നകന്നു. ഒരു ഭാവവ്യത്യാസവും കൂടാതെ അവൾ വീണ്ടും കളികൾ തുടർന്നു.

ബാംഗ്ലൂരിൽ ഹാഷ് കണക്റ്റിൽ വർക്കു ചെയ്യുമ്പോൾ ആണിതൊക്കെ കാണാൻ ഇടവന്നത്. ഇന്ദിരാനഗറിലായിരുന്നു താമസം – ഒരു പിജിയിൽ. ഇതുപോലെ എതൊക്കെ കാര്യങ്ങൾ ചേർന്നതാണല്ലേ ജീവിതം. മക്കളെ കൊല്ലുന്ന അമ്മമാർ, കമിതാവിനു വേണ്ടി പങ്കാളിയെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കുന്നവർ, അമിതമായ ധനസമ്പാദ്യത്തിനായി മാലമാലയായി കൊലപാതകപരമ്പര നടത്തുന്നവർ, രാജ്യത്തെ ചെറുജീവനുകളെ മുച്ചൂടും മുടിക്കാനായി ഗവണ്മെന്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് മാഫിയ നടത്തുന്നവർ… ശരീരം പങ്കുവെച്ച് പുരുഷപ്രജകളെ മയക്കിക്കിടത്തിയുള്ള ദുർമാർഗവ്യഭിചാരിണികളുടെ ആസുരതാണ്ഡവം. ഭീകരവും ആണു നമ്മുടെ ചുറ്റുപാടുകൾ!

എന്റെ ക്വാറന്റൈൻ കാഴ്ചകൾ

Break the chain Break the chain

2020 ജൂലൈ 25 നു രാവിലെ ബാംഗ്ലൂരിലെ വീട് കാലിയാക്കി; ഫ്രണ്ടിന്റെ പിൻബലത്താൽ ഒരു ലോറിക്കാരനെ കിട്ടിയതിനാൽ രാവിലെ പത്തരയോടെ ഒക്കെയും പാക്ക് ചെയ്ത് ലോറിയിൽ കയറ്റി ഞാനിങ്ങെത്തി. ഒരു തമിഴനായിരുന്നു ഡ്രൈവർ – മുരുകൻ, കാസർഗോഡ് ഭാഗത്തേക്കുള്ള വഴിയത്ര പിടുത്തം ഇല്ലാത്തതിനാൽ 2 മണിക്കൂറോളം ബാംഗ്ലൂർ സിറ്റിയിൽ തന്നെ വട്ടം കറങ്ങേണ്ടു വന്നു, ഇരിട്ടി വഴി വരാമെന്ന ധാരണയിൽ ആയിരുന്നു മൂപ്പരുടെ യാത്ര. വീട്ടിലേക്കും, നാട്ടിലെ ആരോഗ്യപ്രവർത്തകരേയും കാര്യങ്ങൾ തുടക്കം മുതൽ തന്നെ ഞാൻ അറിയിച്ചിരുന്നു. ലോറിയിലിരുന്നാണ് ഫ്രണ്ട്സിനെ ഒക്കെയും കാര്യങ്ങൾ അറിയിച്ചത്, ഇരിട്ടി വഴി ലോക്ക്ഡ് ആണെന്നും മറ്റും അനൂപ് പറഞ്ഞപ്പോൾ, ലോറിയിൽ വെച്ച് അതിന്റെ സ്ഥിതീകരണത്തിനായി ശ്രമം നടത്തി. തലപ്പാടി ചെക്ക് പോസ്റ്റിൽ വർക്ക് ചെയ്യുന്ന കസിൻ ബാബുദാസിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു, അവൻ പറഞ്ഞു കേരളപൊലീസ് അവിടെ ആരെയും തടയുന്നില്ല; കർണാടകയിൽ നിന്നും ആ വഴി വിടുന്നുണ്ടോ എന്നകാര്യം അറിയില്ലെന്ന്. ആ വഴി തന്നെ നേരെ ഹസനിലേക്ക് മാറിയായി പിന്നെയുള്ള യാത്ര. ഞാൻ അറിയുന്ന ഫ്രണ്ട്സിനെ പലരേയും വിളിച്ചു ചോദിച്ചു; മംഗലാപുരത്തിനടുത്തു തലപ്പാടി വഴിയും വയനാട്ടിലെ മുത്തങ്ങ വഴിയും മാത്രമേ എനിക്ക് വീട്ടിലെത്താൻ പറ്റുകയുള്ളൂ എന്നറിഞ്ഞിരുന്നു. രാത്രി 9 മണിയോടെ വീട്ടിലെത്തി. ലോറിയിൽ ഉള്ള സാധനങ്ങൾ ഒക്കെയും ഒരു റൂമിൽ ഇട്ടു പൂട്ടിവെച്ച്, രാത്രി 11:30 മണിയോടെ ഞാൻ മഞ്ജുവിന്റെ വീട്ടിലെത്തി. അവിടെയും രണ്ടാം നിലയിൽ ഒരു റൂം എനിക്കായി മാറ്റി വെച്ചിരുന്നു.

ബാംഗ്ലൂരിൽ നിന്ന് കോവിഡ് തുടക്കകാലത്ത് ഞാനാദ്യമായി കാസർഗോഡ് എത്തിയത് മാർച്ചുമാസം 21-നായിരുന്നു. എന്നുമെന്നപോലെ നോർമൽ ബസ്സിൽ – കൊഹിനൂർ ട്രാവൽസിൽ, സ്ലീപ്പറിൽ ആയിരുന്നുവത്. അന്ന് എത്തിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിളിച്ച് അറിയിച്ചിരുന്നു, അന്നത്തെ കണക്കനുസരിച്ച് 14 ദിവസം ക്വാറന്റൈനിൽ കിടക്കാൻ പറഞ്ഞു. കാസർഗോഡ്ജില്ല മൊത്തം അതേ ദിവസം കോവിഡ് വ്യാപനത്താൽ ലോക്കാക്കി വെയ്ക്കുകയും ചെയ്തു. ക്രമേണ, കേരളം, ഇന്ത്യ, ലോകം മൊത്തം എന്ന നിലയിൽ കോവിഡ്‌വ്യാപനം പെരുകിവന്നു, കേരളത്തിലെ ക്വാറന്റൈൻകാലം 14 ദിവസം എന്നത് 28 ദിവസമായി, ഇന്ത്യയിൽ ലോക്ക്ഡൗൺ കാലാവധിയും കൂടിവന്നു… എന്റെ പ്രഖ്യാപിത 14 ഉം 28 ദിവസം കഴിഞ്ഞെങ്കിലും ജൂൺ 21 വരെ ഞാൻ ക്വാറന്റൈനിൽ തന്നെയായിരുന്നു. ഇക്കാലമൊക്കെയും എങ്ങും പോവാതെ കമ്പനി വർക്കിൽ മുഴുകി കഴിച്ചുകൂട്ടി. കഴിഞ്ഞ 13 വർഷക്കാലം തുടർച്ചയായ് വർക്ക് ചെയ്തു വന്നിരുന്ന കരിയർനെറ്റ് എന്ന കമ്പനിയിൽ നിന്നും റിസൈൻ ചെയ്തിട്ടായിരുന്നു മാർച്ച് 21 നു വന്നത്. ഏപ്രിൽ ഒന്നുമുതൽ പുതിയ കമ്പനിയായ ഹാഷ് കണക്റ്റിൽ വർക്ക് ചെയ്യണമായിരുന്നു. ഒരാഴ്ച വീട്ടിൽ ഇരുന്നു പുത്തൻ അതിഥിയായ ആത്മേയയോടൊപ്പം രസിക്കാം എന്നുവെച്ചായിരുന്നു ബാംഗ്ലൂരിൽ നിന്നും ചാടിയത്.

എന്റെ ക്വാറന്റൈൻ സമയം കഴിഞ്ഞ ശേഷം ഞാൻ പോയത് ഒടയഞ്ചാലിലെ പഴയ വീട്ടിലേക്ക് തേങ്ങ കൊണ്ടുവരാനായും, വിജയൻ മാഷിന്റെ വീട്ടിലേക്ക് ലാപ്പ്‌ടോപ്പ് കടം വാങ്ങിക്കാനായും, പിന്നെ വർക്ക് ഫ്രം ഹോം ചെയ്യാനായി മഞ്ജുവിന്റെ വീട്ടിലേക്കും, അവിടെ നിന്നും അവളുടെ മാമന്റെ വീട്ടിലേക്ക് ഒരു ചടങ്ങിനായും പിന്നെ ക്വാറന്റൈൻ നിന്നതിന്റേയും ബാംഗ്ലൂരിലേക്ക് പോവാനായും ആര്യോഗ്യവകുപ്പിന്റെ സർട്ടിഫിക്കേറ്റ് വാങ്ങിക്കാനായി പെരിയ ആശുപത്രിയിൽ ഡോക്ടറെ കാണാനുമായിരുന്നു. വിജയന്മാഷ് ലാപ്ടോപ്പ് തന്നതിനാൽ അക്കാലം പണികളൊക്കെയും കൃത്യമായി ചെയ്യാൻ പറ്റിയിരുന്നു. മാർച്ച് 24 നു തിങ്കളാഴ്ച തന്നെ തിരികെ ബാംഗ്ലൂരിലെത്താനായതിനാലാണ് കേവലം ഒരു കുഞ്ഞുബാഗുമായി ഞാൻ വീട്ടിൽ എത്തിയതു തന്നെ!മേൽപ്പറഞ്ഞ യാത്രകൾ ഒഴിച്ചാൽ ജൂൺ 21 വരെ മൂന്നുമാസം മുഴുവനായും ഞാൻ ക്വാറൈന്റൈനിൽ തന്നെയായിരുന്നു. ഒരു പൊലീസ് ഏമാന്റെ രസകരമായ കഥ കൂടി ഏപ്രിൽ ആദ്യവാരം നടന്നിരുന്നു.

ഗ്യാസ് ബുക്ക് ചെയ്തിരുന്നു. ഗ്യാസ് കൊണ്ടുവരുന്നെന്നു അവർ വിളിച്ചു പറഞ്ഞപ്പോൾ, അതു വാങ്ങിക്കാനായി റോഡ് സൈഡിൽ പോയിരുന്ന എന്നെ ബൈക്കിൽ എത്തിയ ഒരു വയസ്സൻ പൊലീസുകാരൻ മാസ്കിട്ടില്ലെന്നും പറഞ്ഞു പൊക്കി. അയാളോടു കാര്യങ്ങൾ പറഞ്ഞപ്പോൾ മൂപ്പർക്കു മനസ്സിലായി. എങ്കിലും, കുറച്ചുപദേശങ്ങൾ കിട്ടി, മാസ്കിടാതെ വീടുവിട്ട് എവിടേയും പോകരുത് എന്ന്. അപ്പോൾ, ഒരു ജീപ്പിൽ 3 പൊലീസുകാർ എത്തിച്ചേർന്നു. കാര്യങ്ങൾ അവരോടും പറഞ്ഞു. അവർ പക്ഷേ വിട്ടില്ല. ജീപ്പിൽ കയറ് എന്നായി അവർ. പറയുമ്പോൾ പക്ഷേ അവർ മൂന്നുപേരും മാസ്കിട്ടിരുന്നത് കഴുത്തിലായിരുന്നു. ഞാൻ ചോദിച്ചു, മറ്റൊരാൾപോലും ഇല്ലാത്ത ഈ വഴിയോരത്ത് തനിയേ നിൽക്കുന്ന ഞാനെങ്ങനെയാ ഏട്ട മാസ്കിടാതെ കൂട്ടത്തോടെ ഇരിക്കുന്ന നിങ്ങളുടെ ഇടയിലിരിക്കുക എന്ന്. അപ്പോൾ തന്നെ അവർ മാസ്ക്ക് വലിച്ചു കയറ്റി. അമ്പലത്തറ പൊലീസ് സ്റ്റേഷനിലും ഞാനിക്കാര്യം പറഞ്ഞു. പക്ഷേ, അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാമല്ലോ!! പിന്നീട് എന്റെ 5000 രൂപ പിഴയായി പോയിരുന്നു.

മഴ തിമിർത്തു പെയ്തിറങ്ങിയതു മുതൽ വിട്ടിൽ എന്നും പവർക്കട്ടായിരിരുന്നു. രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ എന്തെങ്കിലും പ്രശ്നം വന്നാലും അവർ മാവുങ്കാലിൽ നിന്നും വരുന്ന എന്തോ ഒരു സംഗതി ഓഫാക്കി വെയ്ക്കുന്നതായിരുന്നു കുഴപ്പം. രാജപുരം മേഖല പൂർണമായും മലയോരദേശമാണ്. മഴ എന്നെഴുതിക്കാണിച്ചാൽ മതിയാവും മരങ്ങളൊക്കെയും തലകുത്തി നിന്നാടും. മഞ്ജുവിന്റെ വീട്ടിൽ, നിലേശ്വരം തൈക്കടപ്പുറത്ത്, ആ ഒരു പ്രശ്നമില്ല, അതുകൊണ്ടാണ് ഈ സമയത്തെ അവസാനകാലം തൈക്കടപ്പുറത്തേക്കു മാറിയത്. ജൂൺ 21 നു ഞാൻ വീണ്ടും ബാംഗ്ലൂരിൽ എത്തി. 14 ദിവസമാണവിടുത്തെ ക്വാറന്റൈൻ സമയം. അത്രകാലം എങ്ങും പോവാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ക്വാറന്റൈൻ കഴിഞ്ഞപ്പോൾ, ഒലയിൽ കയറി ഓരോ ദിവസം പുതിയ ഓഫീസിലും പഴയ ഓഫീസിലും പോയി വന്നിരുന്നു. ഇടയ്ക്ക് ഒരാഴ്ചയിൽ കൂടുതൽ സമയം ബാംഗ്ലൂരും ലോക്ക്ഡൗണിലേക്ക് മാറിവന്നു. ഒരു ദിവസം 2000 ത്തോളം ആൾക്കാർ വെച്ച് രോഗികളായി വന്നിരുന്നു ബാംഗ്ലൂരിൽ മാത്രം; 60/70 പേർ വെച്ചു ദിവസേന മരിച്ചു വീഴുന്നുമുണ്ട്. ബാംഗ്ലൂരിൽ ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ, തിരികെ വരാൻ പാക്കേർസ് ആന്റ് മൂവേർസിനെ തപ്പി, ഒടുവിൽ ഒത്തു വന്നു, ഒരുമാസക്കാലം അവിടെ വീട്ടിൽ തനിച്ചായിരുന്നു. അയല്പക്കത്തെ ചേച്ചിപ്പെണ്ണ് കൃത്യമായി ഫുഡ് എത്തിച്ചതിനാൽ സുന്ദരമായിരുന്നു ജീവിതം. ചായില്യം സൈറ്റ് മെല്ലെ സടകുടഞ്ഞെണീറ്റ് വരാൻ ഈ അവസരം ഗുണം ചെയ്തു. കമ്പനിയിലെ വർക്കു കൂടി വന്നപ്പോൾ, ആ തിരക്കും ഞാൻ ആസ്വദിച്ചു. കൊറോണക്കാലം കാശാക്കാനുള്ള ലെനോവ കമ്പ്യൂട്ടേർസിന്റെ സൂത്രപണികൾ കൂടിയതാണ് ഈസമയം ഇത്രമാത്രം തെരക്കുണ്ടാവാൻ കാരണമായത്.

ബാംഗ്ലൂരിൽ നിന്നും ലോറി ചീറിപ്പാഞ്ഞു വരുന്നത് കണ്ടപ്പോൾ ഒത്തിരി സ്ഥലങ്ങളിൽ പൊലീസ് കൈകാണിച്ചു. ഡ്രൈവർ പേപ്പേർസും മറ്റുമായി ഇറങ്ങി പോയി, തിരികെ വരുന്നു. രണ്ടു സ്ഥലത്ത് സമാനാനുഭവം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, പൊലീസിനു 100 രൂപ കിട്ടാനുള്ള പണിയാണിതെന്ന്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചു; ഇനി പൊലീസിനെ കണ്ടാൽ ഞാനും വരാം എന്നു പറഞ്ഞു. അടുത്ത സ്ഥലത്ത് ഞാനും ഇറങ്ങി പൊലീസിന്റെ സമീപം എത്തി. ഡ്രൈവറെ കണ്ടപ്പോൾ തന്നെ പൊലീസ് കൈ നീട്ടി. ഞാൻ ഇടപെട്ടു ചോദിച്ചു എന്തിനാ സാറേ കാശ്, നിങ്ങൾ ആ രേഖകൾ പരിശോദിച്ചില്ലല്ലോ. അയാൾ പറഞ്ഞു മാസ്ക്, സിഗരറ്റ് വലിക്കൽ എന്നതൊക്കെയാണു ഞങ്ങൾ നോക്കുന്നത്. ഞാൻ പറഞ്ഞു ഞങ്ങൾ ഇതിൽ തെറ്റു ചെയ്തില്ലല്ലോ മാസ്കും ഉണ്ട്, വലിച്ചിട്ടും ഇല്ല; നിങ്ങൾ കൈകാണിച്ചതു കൊണ്ട് നിർത്തിയെന്നേ ഉള്ളൂ. അപ്പോൾ കാശിന്റെ ആവശ്യമില്ലല്ലോ എന്ന്. ഒരു നൂറു രൂപയേല്ലേ ചോദിച്ചുള്ളൂ, അതു തന്നാൽ പെട്ടന്നു പോകാമല്ലോ എന്നായി അയാൾ… ബക്കറ്റ് പിരിവായിരുന്നു ഇത്.

ഞാൻ പറഞ്ഞു ഇപ്പോൾ തന്നെ രണ്ടിടത്തു ഇതേപരിപാടി കഴിഞ്ഞു, കാസർഗോഡേക്കാണു പോകുന്നത് ഇനിയും വഴിയിൽ ഇതുപോലെ പൊലീസ് ജീപ്പു കാണില്ലേ, പൈസതരാം, പക്ഷേ ബില്ലു തരണം എന്ന്… ഇവരൊക്കെ അപ്പോൾ മാസ്ക്ക് കോണകം പോലെ താടിയിലാണ് അണിഞ്ഞിരിക്കുന്നതും, അവരാണു മാസ്കില്ലാത്തവരെ പിടിക്കാൻ ആ വെയിലത്ത് നിൽക്കുന്നത്! ഞാൻ പഴയ പൊലീസ് ഏമാനെ ഓർത്തുപോയി. ബില്ലു വേണം എന്നു പറഞ്ഞപ്പോൾ അയാൾ 50 രൂപയാക്കിയതു കുറച്ചു-അത്രമതി പൊയ്ക്കോ ലെവൽ. എന്നാലും ബില്ലുവേണമെന്നു ഞാനും. ഡ്രൈവറുടെ പേരും അഡ്രസ്സും വാങ്ങിച്ചു, 50 രൂപയുടെ സ്ലിപ്പ് കിട്ടുകയും ചെയ്തു.

ഡ്രൈവർ പറഞ്ഞു, മുമ്പ് കൊടുത്ത 200 പോയി, ആരും നിങ്ങൾ ചോദിച്ച പോലെ അങ്ങോട്ടു ചോദിക്കാത്തതാണു പ്രശ്നം, കാശ് ചോദിക്കും കൊടുക്കും. ഈ പാട്ടപ്പിരിവ് ഇവർക്ക് സ്ഥിരം ഏർപ്പാടാണത്രേ. ഡ്രൈവർക്ക് കേരളം, തമിഴ് നാട്, ആന്ധ്ര, കർണാടം എല്ലായിടവും നന്നായിട്ടറിയാം. കേരളപ്പോലീസിന്റെ മേന്മ അയാൾ ഒട്ടേറെ പറയുകയും ചെയ്തു. പിന്നെയും രണ്ടിടത്ത് പൊലീസ് പിടിച്ചു, രണ്ടിടത്തും ഈ 50 രൂപയുടെ സ്ലിപ്പ് കാണിച്ചു ഞങ്ങൾ രക്ഷപ്പെട്ടു. ഡ്രൈവർ നല്ല സിഗരറ്റു വലിയനാണ്. ഒരു പകലിൽ അയാൾ 20 ഓളം സിഗരറ്റുകൾ വലിച്ചു, ഒരു സിഗരറ്റിന് 10 രൂപയാണു വില!! അതറിയുന്നതിനാലായിരുന്നു ആ 50 രൂപ കൊടുക്കാൻ തയ്യാറായതു തന്നെ.

വീട്ടിൽ എത്തി, ഒക്കെയും അവിടെ മുറ്റത്ത് ഡ്രോപ്പ് ചെയ്ത്, അതേ വണ്ടിയിൽ ഞാൻ കാഞ്ഞങ്ങാട് എത്തി, അളിയൻ മുമ്പേ പറഞ്ഞ് ഏർപ്പാടാക്കിയ കാർ ഡ്രൈവർ അവിടെ നിന്നും എന്നെയും കൊണ്ട് തൈക്കടപ്പുറം മഞ്ജുവിന്റെ വീട്ടിൽ എത്തിച്ചു. രാത്രി 11:30 ആയിക്കാണം അപ്പോൾ. രാവിലെ സിസ്റ്റർ വിളിച്ചു കാര്യങ്ങൾ തിരക്കി. വന്നോ എന്നറിയാൻ വിളിച്ചതാ എന്നു പറഞ്ഞു. ഞാൻ പറഞ്ഞു, എത്തി, രാത്രി 11:30 ആയിപ്പോയി എന്ന്. യാത്രാ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ അവർ പറഞ്ഞു, നിങ്ങൾ ഇന്നലെ വരുമെന്ന് നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞിരുന്നു എന്ന്! ഞാൻ പറഞ്ഞു, നാട്ടുകാരനായ എനിക്ക് പ്രശ്നങ്ങൾ വരാതിരിക്കാനുള്ള അവരുടെ കരുതലാണത്. ഇനി വിളിച്ചാൽ പറഞ്ഞേക്കണം, കൃത്യമായി കാര്യങ്ങൾ രജിസ്ട്രേഡ് ആണെന്നും, എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അവരറിങ്ങാൽ ഉടനെ തന്നെ ശ്രദ്ധിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യണമെന്ന്.

2020 മാർച്ചിനു ശേഷം ഇന്നേവരെ ഞാൻ ഫുൾടൈം ക്വാറന്റൈനിൽ തന്നെയാണ്. വീടുവിട്ട് പുറത്തിറങ്ങിയത് ആകപ്പാടെ ആറു പ്രാവശ്യവും, കൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ബാംഗ്ലൂർ ട്രിപ്പും മാത്രമാണ്. ഇവിടെ കാസർഗോഡ് ജില്ലയിൽ ഇന്നലെ രാത്രി 12 മണിമുതൽ പ്രധാനപ്പെട്ട അഞ്ചിടങ്ങളിൽ (ഏകദേശം കാസർഗോഡ് മൊത്തം തന്നെ) നിരോധനാജ്ഞയാണ്. 11:30 നാണു ഞാൻ വീടണങ്ങത്.

മാസ്കിനേക്കാൾ ഗുണകരം സാനിറ്റൈസിങ് തന്നെയാണെന്നോർക്കണം. ഇന്നലെ യാത്രയിൽ ഡ്രൈവർ മുരുകൻ പലപ്രാവശ്യം വണ്ടി നിർത്തി വീണ്ടും കയറുമ്പോൾ സാനിറ്റൈസർ കൊണ്ട് ഹാൻഡ് വാഷ് ചെയ്തു ക്ലിയർ ചെയ്യുമായിരുന്നു. ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഇറങ്ങിക്കയറുമ്പോഴും ഓട്ടോമാറ്റിക്കായി ഇതേ രീതിയിൽ അയാൾ കൈകൾ സാനിറ്റൈസ് ചെയ്യുന്നത് കണ്ടു എനിക്ക് ചിരിവന്നിരുന്നു! അത്രമേൽ ഭീകരമായ ഏതോ വസ്തുവിൽ സ്പർശിച്ചതാവണം ഈ സാനിറ്റൈസർ ഇങ്ങനെ ഉപയോഗിക്കാൻ കാരണമെന്നു നിനച്ചു. ഇലക്ട്രോണിക്സിറ്റിക്കടുത്ത് ജിഗിനിയിൽ ആണു ഡ്രൈവർ മുരുകന്റെ താമസം!

ഈ കോവിഡ് ക്വാറന്റൈൻ ഒത്തിരി തിരിച്ചറിവുകളുടേതു കൂടിയാണ്. രണ്ടു പ്രാവശ്യം കാസർഗോഡും രണ്ടു പ്രാവശ്യം ബാഗ്ലൂരിലുമായി 4 പ്രാവശ്യം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നിരുന്നു. കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടു തന്നെയായിരുന്നു എന്റെ പോക്കുവരവുകൾ. ഇതറീയാതെയാവണം, അയല്പക്കജീവികൾ ആരോഗ്യവകുപ്പിനെ രഹസ്യമായി വിളിച്ച്, ദേ ഒരാൾ ബാംഗ്ലൂരിൽ നിന്നും രഹസ്യമായി വന്നിട്ടുണ്ട് എന്ന രീതിയിൽ പരാതിപ്പെടുന്നു. അവർക്ക് ഇക്കാര്യം റോഡിൽ നിന്ന് വീട്ടുകാരോടു വിളിച്ചു ചോദിച്ചാൽ തീരാവുന്നതായിരുന്നു, ഒരു ഭീകരജീവിയെ പോലെ കാണുന്ന ആ പെരുമാറ്റം ഏറെ രസിപ്പിച്ചു. അവർക്കൊക്കെയും പിന്നീട് കോവിഡ് വന്നു എന്നതായിരുന്നു മറ്റൊരു വസ്തുത!

ഫെയ്സ്ബുക്കിലെഴുതിയത്

കൊറോണാലംകൃത #മാസ്ക്കിസം!
മാസ്കിടാത്തതിന്റെ പേരിൽ എന്റെ കയ്യിൽ നിന്നും 4000 രൂപ കേരള സർക്കാരിനും 1000 രൂപ വക്കിലിനും 250…

Posted by Rajesh Odayanchal on Thursday, 24 December 2020

കാവേരിക്കുളം

kaverikkulam, കാസർഗോഡ്ഒരു ദിവസം കെ.എസ്.ഇ.ബി.യിൽ നിന്നും മൊബൈലിലേക്ക് മെസേജു വന്നു. നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ കരണ്ടുണ്ടാവില്ല. മാവുങ്കാൽ മുതൽ ഒടയഞ്ചാൽ വരെയോ മറ്റോ റോഡ് സൈഡിലുള്ള കാടും മരക്കൊമ്പും ഒക്കെ വെട്ടി വൃത്തിയാക്കുകയാണ് എന്നും മറ്റും പറഞ്ഞ്. നോർമ്മൽ സമയങ്ങളിൽ തന്നെ പലപ്പോഴും പവർക്കട്ടാണിവിടം. ലാപ്ടോപ്പിന്റെ പവർ ബാക്കപ്പ് പ്രകാരം പിടിച്ചു നിൽക്കുന്നു എന്നു മാത്രം. ഔദ്യോഗിമായി അവർ അറിയിച്ചതിനാൽ ഞാൻ ലീവെടുത്തു, രാജേഷിനേയും ഗണേശനേയും വിളിച്ച് കാവേരിക്കുളം മല കയറാൻ തീരുമാനിച്ചു. പക്ഷേ, സത്യത്തിൽ അന്നേ ദിവസം കരണ്ടു പോയതേ ഇല്ലായിരുന്നു. ഒരു ലീവ് മല കൊണ്ടുപോയി എന്നു മാത്രം.

മുമ്പ് വീടുണ്ടായിരുന്ന സ്ഥലത്തു നിന്നും അരമണിക്കൂർ കയറ്റം കയറിയാൽ എത്തുന്ന സ്ഥലമാണിത്. ഫോറസ്റ്റിലൂടെ അവിടെ എത്താനുള്ള വഴിയൊക്കെ മനഃപാഠമാണ്. കാവേരിക്കുളം ഈയടുത്ത കാലത്ത് പ്രതിസന്ധിയുടെ വക്കിലായിരുന്നു. മൂന്നുവർഷം മുമ്പ് അവിടെ കരിങ്കൽ ക്വാറി നടത്തുന്നവരിലെ പണിയാളർ എന്നെ അങ്ങോട്ടു പോകാൻ അനുവദിച്ചിരുന്നില്ല. നല്ല ക്യാമറയുമായുള്ള പോക്കിൽ അവർ എന്തോ പന്തികേടു മണത്തതാവണം കാരണം. എന്തായാലും നാട്ടുകാരുടെ കൂട്ടം ചേർന്നുള്ള സമരങ്ങളിൽ അവരിപ്പോൾ അല്പം സ്തംഭിച്ചിരിപ്പാണ്. കാട്ടിലൂടെ കേറിയാൽ ആരും പറയാൻ വരില്ലെന്ന ധൈര്യത്തിലായിരുന്നു പോയത്, മൊത്തം കാടു പിടിച്ചു കിടപ്പായിരുന്നു.

കാവേരിക്കുളം

കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ്‌ കാവേരിക്കുളം. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത ഒരു ചെറിയ കുളം ഉള്ളതിനാലാണ്‌ സ്ഥലത്തിന്‌ ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സം‌രക്ഷിതവനപ്രദേശമാണ്‌.

പശ്ചിമഘട്ടമലനിരയിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളത്തിന്‌ കർണാടകയിലെ ബാഗമണ്ഡലത്തുള്ള തലക്കാവേരിയുമായി ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി ക്ഷേത്രത്തിലെ ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായ ശിവനുമായി പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ്‌ ഐതിഹ്യം. സ്ഥലനാമങ്ങൾ തമ്മിലുള്ള സാമ്യത്തെ മുൻ‌നിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു.

സമീപകാലത്തായി സ്വകാര്യമേഖലയിൽ ഉള്ളവർ കാവേരിക്കുളത്തിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ വൻതോതിൽ കരസ്ഥമാക്കി വമ്പിച്ച രീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുവരുന്നുണ്ട്. ഇതോടൊപ്പം കരിങ്കൽ ഖനനം നല്ലരീതിയിൽ നടക്കുന്നതിനാൽ, പ്രകൃതിജന്യമായ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തങ്ങളെ പ്രദേശവാസികൾ കൂട്ടുചേർന്ന് എതിരിക്കുന്നുണ്ട്. ഇപ്പോൾ ആകെ കാടുമൂടി വന്യമായ അവസ്ഥയിലാണുള്ളത്. ഒരുപക്ഷേ, പ്രദേശവാസികൾ വിജയിച്ചാൽ കരിങ്കൽ ക്വാറികൾ വരാതെ, കാവേരിക്കുളം സംരക്ഷിപ്പെടാനാണു സധ്യത.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights