Skip to main content

ഒരാക്സിഡന്റിന്റെ ചരിതം

Sakra World Hospital Bangalore
2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!

Dr Swaroop Gopal Sakra World Hospital
Dr. Swaroop Gopal, Senior Consultant – Neuro Surgery & Director – Neurosciences M.Ch (Neurosurgery) FASS (USA)

അടുത്തുതന്നെ കമ്പനിയും കമ്പനിയോട് ചേർന്ന് സക്ര വേൾഡ് ഹോസ്പിറ്റൽ ഉണ്ടായിരുന്നതും ഉപകാരപ്രദമായി. ചികിത്സിച്ചവരിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഡോ: സ്വരൂപ് ഗോപാൽ, ഡോ: സബീന റാവു, ഡോ: മനോഹർ എന്നിവരെയാണ്. ഡോക്ടർ സബീന റാവു വാട്സാപ്പിൽ വന്നു തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുരുന്നു, ഏറെ രസകരമായി തോന്നിയത് അവരോടും ഡോക്ടർ മനോഹറുമായുള്ള സംസാരമായിരുന്നു. സ്വരൂപ് ഗോപാലിനെ ഞാൻ കണ്ടതേ ഓർക്കുന്നില്ല.

കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.

2018 ഫെബ്രുവരി 6 ആം തീയ്യതി ഡോ: സ്വരൂപ് ഗോപാലിനെ വീണ്ടും കണ്ടു. ഡോ:സബീനാ റാവുവിന്റെ ആവശ്യപ്രകാരം കൊണ്ടുകൂടിയായിരുന്നു ഇതു നടന്നത്. ബോധമനസ്സോടെ ഞാനാദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുകയായിരുന്നു. ജപ്പനിലും മറ്റും യൂണിവേർസിറ്റികളിൽ ന്യൂറോളജിയെ പറ്റി ക്ലാസ്സെടുക്കാൻ പോകുന്ന വ്യക്തി കൂടിയാണു ഡോ: സ്വരൂപ് ഗോപാൽ. നന്നായി മലയാളം സംസാരിക്കാനറിയുന്ന വ്യക്തിയാണെന്നതായിരുന്നു ഏറെ അത്ഭുതപ്പെടുത്തിയത്. കൃത്യമായ കാര്യങ്ങൾ അറിയാനായി EEG ടെസ്റ്റ് നടത്തുകയുണ്ടായി.  അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം വിലയിരുത്താൻ ഇ.ഇ.ജി. ടെസ്റ്റിനാവുമെന്നും കൂടുതലറിയാൻ നല്ലതാണെന്നും പറഞ്ഞതിനാൽ ഇ.ഇ.ജി.  ടെസ്റ്റ് നടത്തി. കുഴപ്പങ്ങൾ ഒന്നും തന്നെയില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്:
1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)

48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ 🙂
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.

2015 ഇൽ

Sabina Rao Sakra World Hospital
Dr. Sabina Rao Consultant – Department of Psychiatry MBBS, MD in Psychiatry

മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്… ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു:
അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും… പുതുവത്സരാശംസകൾ ഏവർക്കും!!!

2016 ഇൽ

S Manohar Sakra World Hospital
Dr. S. Manohar Director – Internal Medicine M.B.B.S, MD

ആക്സിഡന്റ് നൽകിയ വിവിധ കലാപരിപാടികളുമായി 2016 തീർന്നുപോയി. എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ കണ്ടു അങ്ങനെയങ്ങനെ!! 2016 അവസാനമാസം ഡിസംബറോടുകൂടിയാണ് നോർമ്മലായി തീർന്നിട്ടുണ്ട് എന്നൊരു ബോധം എനിക്ക് വന്നതുതന്നെ! അതുവരെ കഴിവതും അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമിച്ചു… ഓ!! ഫെയ്സ്ബുക്ക് മറന്നു,, 2016 -ഇൽ അധികവും റിഷെയറിങായിരുന്നു കൂടെ കണ്ട പോസ്റ്റിങ്സിനൊക്കെ ലൈക്കും കൊടുത്തു. അങ്ങനെ മൊത്തം 173 പോസ്റ്റുകൾ ആ വർഷമുണ്ട്! സ്വന്തമായി ഒരക്ഷരം എഴുതാൻ പറ്റിയിയുന്നില്ല എന്നതാണു സത്യം. അവസാന മാസങ്ങളിൽ ഏകദേശം തിരിഞ്ഞുമറിഞ്ഞു ശരിയായി വന്നിരുന്നു. പ്രിയ സുഹൃത്തുക്കളും ഡോക്ടർ സബീന റാവുവും ഏറെ നിർബന്ധിച്ചോണ്ടിരുന്ന കാര്യവും ആയിരുന്നു ഇത്. വിക്കിപീഡിയയിലും ഫെയ്സ്ബുക്കിലും ഒക്കെ സജീവമാവാൻ ഡോകടർ സബീനാ റാവു എല്ലാ മാസവും നിർബന്ധിക്കുകായിരുന്നു. പുസ്തകങ്ങൾ വായിക്കാനും, ന്യൂസ് പേപ്പർ വായിച്ച് 5 ലൈനെങ്കിലും മഞ്ജുവിനോട് ദിവസവും വൈകുന്നേരം പറഞ്ഞുകൊടുക്കാനും ഒക്കെയായി ഡോക്ടർ ഉപാധികൾ നിരവധി വെച്ചിരിന്നു. മഹാകവി പിയുടെ നിത്യകന്യകയെ തേടി എന്ന പുസ്തകം ആ സമയത്ത് ഒരിക്കൽ കൂടി വായിച്ചു തീർക്കുകയുണ്ടായി.

2017 ഇൽ

manjusha rajesh
മഞ്ജുഷ

ഇന്ന് മേയ് 3 ആം തീയ്യതി. ഇന്നേക്ക് ഈ വർഷം ഫെയ്സ്ബുക്കിൽ 207 പോസ്റ്റുകൾ ആയി. മാസങ്ങൾ ഇനിയും കിടപ്പുണ്ട്! ഇതിൽ റീഷെയറിങ് വളരെ കുറവുണ്ട്. 2016 പോലെ ഫെയ്സ്ബുക്കിനു മുമ്പിൽ ഇരിപ്പു കുറഞ്ഞു, പോസ്റ്റിങ് ഒക്കെ രാവിലെ മാത്രം ഒതുക്കി. അതുകൊണ്ടുതന്നെ റീഷെയറിങ് കണ്ടമാനം കുറഞ്ഞു. ഫ്രണ്ട്സ് ലിസ്റ്റ് 4999 ഇൽ നിർത്തി വെച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിൽ 1 വെച്ചിരിക്കുന്നത് ബോധപൂർവ്വമാ, റിക്വസ്റ്റ് അയക്കുന്നവർ അയക്കട്ടെ, അത്യാവശ്യമുള്ള ആളാണെങ്കിൽ ഒരാളെ കൊന്നുകളഞ്ഞ് ഇയാളെ സ്വീകരിക്കാമല്ലോ! 300 ഓളം ആൾക്കാർ അതുകൊണ്ടുതന്നെ റിക്വസ്റ്റു തന്നിട്ട് കാത്തിരിപ്പുണ്ട്. ഇടയ്ക്കൊക്കെ 100 ഓളം പേരെ കൊന്നുകളഞ്ഞ് (പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാത്തവരെയും, ഡ്യൂപ്ലിക്കേറ്റ് എന്നു തോന്നുന്നവരേയും മാത്രമേ ഒഴിവാക്കാറാള്ളൂ – അല്ലാതെ ജാതിയും മതവും രാഷ്ട്രീയവും വിഷയമാവാറില്ല) ഈ കാത്തിരിക്കുന്നവരിൽ നിന്നും പ്രൊഫൈലും പോസ്റ്റിങ്സും ഓടിച്ചു നോക്കി സ്വീകരിക്കും.

കലാപരിപാടികൾ

ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! 🙂 മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം… കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു.

Aatmika Rajesh
ആത്മിക

നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.

ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.

കുഞ്ഞുങ്ങളുടെ കൗതുക ലോകം

ആരാധ്യ അദ്വൈത ആത്മിക കുട്ടിത്തം മാറാത്ത സംസാരം ആരു പറഞ്ഞാലും കേൾക്കാൻ രസമുള്ളതു തന്നെ. കുട്ടികളെ ഇഷ്ടപ്പെടാൻ പലർക്കും ഇതൊരു പ്രത്യേക കാരണം കൂടിയാണ്. ഏതൊരു കുട്ടിയേയും ഞാനതുകൊണ്ടുതന്നെ വളരെയേറെ ഇഷ്ടപ്പെടുന്നു. അച്ഛനാണെന്ന ബോധത്തിലുപരിയായി ആമീസിനോട് വെറുതേ അതുമിതുമൊക്കെ സംസാരിക്കാൻ ഞാനിഷ്ടപ്പെടാനുള്ള കാരണവും ഇതൊക്കെ കേൾക്കാൻ തന്നെയാണ്. മൂന്നുവയസുകാരിയുടെ ഗൗരവത്തോടെയുള്ള സംസാരം കേൾക്കേണ്ടതുതന്നെയാണ്. സംസാരിക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാവവും കുഞ്ഞുങ്ങൾ മുഖത്ത് വരുത്തുന്നുണ്ട്. കരയുമ്പോൾ മുഖം എത്രമാത്രം ദയനീയമാവുന്നോ അതോപോലെ തന്നെ ഏതുഭാവത്തേയും അവർ നന്നായി ഉൾക്കൊള്ളുന്നു… പേടിപ്പെടുത്തുന്ന കാര്യങ്ങൾ (ആമീസിന്റെ ഭാഷയിൽ പറഞ്ഞാൽ ക്രോക്രോച്ചിനെ പറ്റി) പറയുമ്പോൾ അവളുടെ മുഖത്ത് ഭയാനകമായ പേടിതന്നെ നിഴലിക്കുന്നു; സന്തോഷകാര്യങ്ങളിൽ അതിയായ സന്തോഷം മുഖത്തുകാണാം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഒരുവർഷത്തോളം ആക്സിഡന്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പലരും പറഞ്ഞതു കേട്ടിട്ടോ സംസാരിക്കുന്നത് കണ്ടിട്ടോ ആരെങ്കിലും അവളെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തിട്ടോ എന്നറിയില്ല; അവൾക്കറിയാം ഒരു ബൈക്ക് ഇടിച്ചിട്ടാണ് ഞാൻ വീണതെന്നും തലയ്ക്ക് ഓപ്പറേഷൻ വേണ്ടി വന്നതെന്നും. മഞ്ജുഷ ഓഫീസിൽ പോകാൻ തുടങ്ങിയ അന്നു മുതൽ ആമിയെ എന്നും നോക്കാറുണ്ടായിരുന്ന ചേച്ചിയെ തന്നെ ശ്രദ്ധിക്കാൻ ഏൽപ്പിക്കുമായിരുന്നു. ദിവസേന വൈകുന്നേരങ്ങളിൽ ഞാനാണവളെ കൂട്ടിക്കൊണ്ടുവരാൻ പോകാറുള്ളത്. നടക്കുമ്പോൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടി ഡാൻസുകളിച്ച് നടക്കാൻ അവൾക്കിഷ്ടമാണ്. റോഡിലൂടെ വരുമ്പോൾ എതിരേ കാറുകൾ വന്നാലോ ലോറിയോ മറ്റോ വന്നാലോ അവൾക്ക് പ്രശ്നമുണ്ടാവാറില്ല. അവളെ ശ്രദ്ധയോടെ ഞാൻ തന്നെ പിടിച്ച് സൈഡിലൂടെ നടത്തേണ്ടതുണ്ട്. എന്നാൽ ഒരു ബൈക്ക് ദൂരെ നിന്നും വരുന്നതു കണ്ടാൽ അവൾ പേടിച്ച് എന്റെ കൈകൾ മുറുകേ പിടിച്ച് ഏറെ ഉത്തരവാദിത്വത്തോടെ സൈഡിലിലേക്ക് വലിച്ചുമാറ്റും. എന്നിട്ടു പറയും, “അച്ഛാ, ബൈക്ക് വരുന്നുണ്ട്, റോഡിലൂടെ നടക്കാതെ മാറി നിൽക്ക്, അതു പോയിട്ട് നമുക്ക് പോകാം“ എന്ന്. ഭീതിതമാവും അവളുടെ കണ്ണുകൾ. എന്റെ കൈവിടാതെ തന്നെ ബൈക്ക് പോയി മറയുംവരെ അവൾ വഴിയോരത്ത് അടങ്ങി ഒതുങ്ങി നിൽക്കും. അവളുടെ അനുവാദം കിട്ടിയാൽ മാത്രമേ ശേഷിച്ച യാത്രയ്ക്ക് ഞാൻ ഒരുങ്ങാറുള്ളൂ…

Aatmika rajesh

ഇതുപോലെ എന്നെ അത്ഭുതപ്പെടുത്തിയെ കാര്യങ്ങൾ ഏറെയാണ്. ഓർമ്മയും ബോധവും നശിച്ചിരുന്ന എനിക്ക് ഇതൊക്കെ തിരിച്ചു കിട്ടുമ്പോഴേക്കും ഓപ്പറേഷന്റെ മുറിവുകളൊക്കെ ഉണങ്ങിയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞതായി അറിഞ്ഞത് തന്നെ ആരോ പറഞ്ഞിട്ടായിരുന്നു. 18 ഓപ്പറേഷൻ കഴിഞ്ഞിരുന്നു എന്നതായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത തന്നെ. ഇതേ, കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നറിയില്ല. ഓപ്പറേഷൻ കഴിഞ്ഞതെവിടെയാണെന്നും എത്രത്തോളം അതിനും വലിപ്പം ഉണ്ടെന്നും ഞാൻ മനസ്സിലാക്കിയത് പിന്നേയും ഏറെ വൈകി ബാക്കിവന്ന പാടുകൾ അളന്നു നോക്കിയിട്ടായിരുന്നു. ഓർമ്മയിൽ ആമീസു വന്ന് മരുന്നു വെച്ചു തരുന്നതൊക്കെ ഇപ്പോഴും മറക്കാതെ നിൽക്കുന്നുണ്ട്.

അവൾ മരുന്നൊന്നും വെയ്ക്കില്ലായിരുന്നു. ഓയിൽമെന്റ് പോലെ എന്തോ ഒന്നു കൊണ്ടുവന്ന് അടുത്ത് വെയ്ക്കുന്നതായും അതിന്റെ അടപ്പു തുടക്കുന്നതായും അവൾ അഭിനയിക്കുകയായിരുന്നു പതിവ്. പിന്നെ അതു മല്ലെ അവളുടെ വിരലിലാക്കിയിട്ട് വളരെ പതുക്കെ എന്റെ തലയിൽ ചേച്ചു തരുമായിരുന്നു. എനിക്കന്ന് വേദനയേ ഇല്ലാത്ത സമയമായിരുന്നു. എങ്കിലും അവളുടെ ശുശ്രൂഷയിൽ ഞാൻ ഏറെ തൃപ്തനായിരുന്നു.

പിന്നീട് ഏറെ വൈകി, ഞാൻ ഗുളികയും മരുന്നുമൊക്കെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് അതു വാങ്ങിച്ചു കഴിക്കാൻ തുടങ്ങി. ഗുളികകൾ ഒക്കെ അവൾ തന്നെ കൃത്യമായി വായിൽ വെച്ചു തരും; എനിക്ക് വെള്ളമൊന്ന് എടുത്ത് കഴിച്ചാൽ മതി. കൃത്യമായി മരുന്നെടുത്ത് തരാനും അവൾക്ക് പറ്റുന്നുണ്ട്. ഇന്നും മുടങ്ങാതെ അതു നടക്കുന്നു. എന്നും രാത്രിയിൽ മാത്രമാണിതിനുള്ള അവസരം കൊടുത്തിരുന്നത്. നിസാരപ്രശ്നങ്ങൾക്ക് പോലും പിണങ്ങിയിരിപ്പാണെങ്കിൽ കൂടി മരുന്നു ചോദിച്ചാൽ അവൾ ഓടിപ്പോയി അതെടുത്തുകൊണ്ടുവന്നിട്ട് ഒന്നും മിണ്ടാതെ തന്നെ അതു തരുമായിരുന്നു. പിണക്കം മുഖത്ത് കാണിച്ചാലും, മരുന്നു വായിലൊഴിച്ചുതന്ന ശേഷം എന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് ഒന്നും മിണ്ടാതെ നിന്നോളും – അല്പനേരം. അന്നേരം വാരി എടുത്ത് ഒന്നു കൊഞ്ചിച്ചാൽ പിണക്കമൊക്കെ പമ്പ കടക്കും. കുഞ്ഞുമനസ്സ് അത്രമാത്രം ലളിതമാണ്.

രാവിലെ ഓഫീസിൽ വരുന്ന സമയത്ത് മിക്കപ്പോഴും അവൾ ഉണരാത്തതിനാൽ ഞാൻ തന്നെ മരുന്നു കഴിക്കുമായിരുന്നു. ചിലപ്പോളൊക്കെ അവൾ ഉണർന്നാലും അവൾ കാണാതെ കഴിക്കാറാണു പതിവ്. വരാൻ നേരത്ത് ഉമ്മ കൊടുത്ത് റ്റാറ്റ പറയുമ്പോൾ അവൾ കൃത്യമായി ഓർമ്മിപ്പിക്കുന്ന കാര്യമാണ് “അച്ഛാ, രാവിലത്തെ മരുന്നു കഴിച്ചിരുന്നോ“ എന്ന്. കൂടാതെ ഒരു മരുന്ന് രാവിലെ കഴിക്കേണ്ടതില്ലായിരുന്നു, അതും അവൾ ചോദിക്കും, അറീയാതെ എങ്ങാനും അതു കഴിച്ചോ എന്നറിയാൻ വേണ്ടി. ഓർമ്മപ്പെടുത്തലുകൾ ഏറെ ഹൃദ്യമാണ്. ഇറങ്ങാൻ നേരം മഞ്ജു പലതും ഇങ്ങനെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ആമീസിന്റെ ഓർമ്മിപ്പിക്കൽ ഏറെ ഹൃദ്യമാവാറാണു പതിവ്. കേവലം മൂന്നുവയസ്സു പ്രായമുള്ള കുഞ്ഞുപോലും ഓർമ്മയോടെ ഇരിക്കുന്നൊരു കാര്യം പലപ്പോഴും ഞാൻ മറന്നുപോവുന്നതിന്റെ വിഷാദം ഉണ്ടെന്നാവിലും… ആമിയോട് കഴിച്ചു മോളേ എന്നു പറയുമ്പോൾ കണ്ണു നിറഞ്ഞുപോവും. ഇന്നു രാവിലെയും ഇതുതന്നെ സംഭവിച്ചതാണ് ഈ കുറിപ്പെഴുതാൻ തന്നെ കാരണം. ഭാവിയിൽ അവൾ വായിച്ച് സന്തോഷിക്കാനിട വരട്ടെ.

Aatmika-Rajesh-Manjushaകുഞ്ഞുങ്ങളുടെ ജീവിതം വളരെ ലളിതമാണ്. സന്തോഷിക്കാനും സഹകരിക്കാനും കരയാനും ഒക്കെ അവർക്ക് ചെറിയ കാര്യങ്ങൾ മാത്രം മതി. ചില കാര്യങ്ങളിൽ വെറുതേ ചെയ്തുകൊണ്ടിരിക്കുന്നതും ഇത്തരം നിസാരകാര്യങ്ങൾക്കു വേണ്ടി മാത്രമാണു താനും. കുമിളകളായി ഊതിപ്പറപ്പിക്കാൻ പറ്റുന്ന സോപ്പുവെള്ളം പോലെയൊരു സംഗതി വാങ്ങിക്കാൻ കിട്ടുന്നുണ്ട്. ചെറിയ കുപ്പിയാണ്. അതിൽ ചെറിയൊരു റിങ് പോലൊരു സംഗതിയും ഉണ്ട്. ആ റിങ്, കുപ്പിയിലെ സോപ്പു വെള്ളത്തിൽ മുക്കി പുറത്തെടുത്ത് അതിലേക്ക് ഊതിയാൽ നിറയെ കുമിളകൾ പുറത്തേക്ക് വരും. റിങിന് അല്പം നീളം കൂടുതലാണ്. കുപ്പിയും അതിനു തുല്യം തന്നെ. ഒരു കുപ്പിക്ക് 40 രൂപ വിലവരും – വിലയൊക്കെ തട്ടിപ്പാണ്, അതു ശ്രദ്ധിക്കാറില്ല. ആമീസിന് ആ കുമിൾകൾ പറന്നു പോവുന്നതുകാണാൽ വലിയ സന്തോഷമാണ്. അവൾ തന്നെ അത് പറത്തും. അത് കൃത്യമായി മഞ്ജുവിനേയും എന്നേയും കാണിച്ചു തരികയും ചെയ്യും.

Aatmika rajesh kids playing
പണി നിർത്തിയ സോപ്പുവെള്ളം നിറച്ച ഡപ്പിയും റിങ്ങും

എന്നാൽ കുപ്പിയിലെ വെള്ളം പകുതിയായാൽ റിങ് മുഴുവനായി സോപ്പുവെള്ളത്തിൽ നനയില്ല. അങ്ങനെ നനഞ്ഞാൽ മാത്രമേ, ആ സോപ്പു വെള്ളം കൊണ്ടു കുമിളകൾ പറത്താൻ പറ്റുകയുള്ളൂ. നേർ പകുതിവരെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഉപയോഗിക്കാം എന്നുമാത്രം. അതിനെ കൊണ്ട് ഇനി കുമിളകൾ ഉണ്ടാക്കാൻ പറ്റില്ല ആമീസേ എന്നു പറഞ്ഞാൽ പോലും അവളത് ശ്രദ്ധിക്കാതെ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലതവണ ഒരേകാര്യം ചെയ്ത് പരാജയപ്പെട്ടാലും അവൾ പരാതിയില്ലാതെ പരിപാടി തുടർന്നു കൊണ്ടേ ഇരിക്കും – ഒരു വ്രതം പോലെ. കുമിളകൾ പറന്നോളും എന്ന പ്രതീക്ഷ മാത്രമാണതു ചെയ്യിക്കുന്നത്. അവൾ കാണാതെ ആ കുപ്പിയിലെ വെള്ളം പുറത്തെടുത്തു കളയാവുന്നതേ ഉള്ളൂ. എങ്കിലും അങ്ങനെ കളയാൻ എന്തോ മനസ്സനുവദിക്കാറില്ല. ഇനിയിതുകൊണ്ട് കുമിളകൾ വരുത്താൻ പറ്റില്ല എന്നു കരുതി അവൾ തന്നെ നിർത്തിക്കോളും എന്നുള്ള പ്രതീക്ഷയാണതിനു പിന്നിൽ. അവൾ ഒരു മൂലയിൽ ഇരുന്ന് ശ്രമിച്ചുകൊണ്ടേയിരിക്കും പരിശ്രമിച്ചു കൊണ്ടേ ഇരിക്കും. ആർക്കു കണ്ടാലും സങ്കടം തോന്നുന്ന കാര്യമാണത്.

ഈ പരിപാടിയുടെ നല്ല സമയത്ത് അവൾ വെള്ളത്തിൽ മുക്കി റിങ്ങെടുത്ത് ഊതാൻ ശ്രമിക്കുമ്പോൾ മഞ്ജു കേറി ഇടപെട്ട് അവൾക്കുമുമ്പേ ഊതി കുമിളകൾ പറത്തിയിരുന്നു. ഇതുകാണുമ്പോൾ കുഞ്ഞിനേക്കാൾ ദേഷ്യം എനിക്കാണു തോന്നാറുള്ളത്. മഞ്ജു തമാശയ്ക്ക് ചെയ്യുന്നതാവും, എങ്കിലും എളിമയോടെ ചെയ്യുന്നതാണെങ്കിലും അവൾ നൽകുന്ന പരിശ്രമം ഏറെ വലുതാണ്. എത്രശ്രമിച്ചാലും മഞ്ജു ഇതു തുടർന്നുകൊണ്ടേ ഇരിക്കുമ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞുമുഖം വിങ്ങുന്നതുകാണാം. ഏറെ ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം അവർക്കു നൽകുന്ന സന്തോഷം അതിലേറെ വലുതാണ്. നിസാരമെങ്കിലും കുഞ്ഞുസന്തോഷങ്ങൾ അവർക്കു നൽകുന്നത് ഗംഭീരമായ അത്ഭുതങ്ങൾ കൂടിയാണ്. ഇതൊക്കെ കണ്ടിരിക്കുക എന്നത് ഏറെ ഹൃദ്യവുമാണ്.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights