ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു.. മണ്ണില്‍
ഒരു നിശാഗന്ധിയായ് കണ്‍ തുറന്നു

പിന്‍നിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴല്‍ പാമ്പിഴഞ്ഞു
കാലം നിമിഷ ശലഭങ്ങളായ്
നൃത്ത ലോലം വലം വെച്ചു നിന്നൂ

സുസ്മിതയായവള്‍ നിന്നൂ..മൂക
നിഷ്പന്ദഗന്ധര്‍വ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിന്‍ സൗന്ദര്യമായ് വിടര്‍ന്നൂ
സ്നേഹിച്ചു തീരാത്തൊരാത്മാവിന്‍ ഉല്‍ക്കട
ദാഹവുമായവള്‍ നിന്നൂ…

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ…
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ…

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ…
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ…
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ…
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ…
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ…
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ…
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ…
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ…
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ…
(ആടുപാമ്പേ ആടാടു പാമ്പേ)

അവസാനത്തെ കവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളും
എഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു

കവി: ചിന്താഭാരം

മരണമെത്തുന്ന നേരത്ത്

പാട്ടുകേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Maranamethunna-Nerathu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍…

ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍…

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്മുഖം മുങ്ങിക്കിടക്കുവാന്‍…
ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ
ചെവികള്‍ നിന്‍സ്വര മുദ്രയാല്‍ മൂടുവാന്‍…
അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍…

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…

അധരമാം ചുംബനത്തിന്റെ മുറിവുനിന്‍
മധുര നാമജപത്തിനാല്‍ കൂടുവാന്‍…

പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍…
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍…

അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍….

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ…
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .

സ്പിരിറ്റ് എന്ന സിനിമയിലെ ഉണ്ണിമേനോൻ ആലപിച്ച ഗാനം. രചന റഫീക്ക് അഹമ്മദ്

മണിനാദം – ഇടപ്പള്ളി

1936 ജൂലൈ 5 ന് തന്റെ 27 ആം വയസ്സിൽ ആത്മഹത്യ ചെയ്ത ഒരു കാല്പനികകവിയാണ് ഇടപ്പള്ളി രാഘവപ്പിള്ള (1909 ജൂൺ 30 – 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. തന്റെ ഉറ്റ സുഹൃത്തായിരുന്ന ചങ്ങമ്പുഴ കൃഷ്ണപ്പിള്ള എഴുതിയ രമണൻ എന്ന കവിത ഏറെ പ്രസിദ്ധമാണ്. ഒരുകാലത്ത് കേരളത്തിലെ കോളേജുകളിൽ അങ്ങോളമിങ്ങോളം ആർത്തിരമ്പിയ ആ കവിതയ്ക്ക് തുടക്കം സുഹൃത്തായ ഇടപ്പള്ളിയുടെ ആത്മഹത്യ തന്നെയായിരുന്നു. മരിച്ചതിന്റെ പിറ്റേദിവസം തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വരികയും ചെയ്തു. പ്രനയിക്കാനും ആശിക്കാനും സ്നേഹിക്കാനും ആരുമില്ലാത്ത ഒരു കാല്പനിക ദേഹത്തിന്റെ വിയോഗക്കുറിപ്പുതന്നെയായി മണിനാദം എന്ന കവിത മാറുകയായിരുന്നു. ഇനിയുമേറെ പാടുവാനുണ്ടെനിക്ക്, പക്ഷേ എന്റെ മുരളിക തകർന്നുപോയി എന്നാണ് മരണപത്രത്തിൽ ഇടപ്പള്ളി കുറിച്ചിട്ടത്. തകർന്ന മുരളി എന്നൊരു വിലാപകാവ്യം തന്നെ ചങ്ങമ്പുഴ എഴുതിയിരുന്നു. പക്ഷേ പിന്നീടു വന്ന രമണൻ ആണു പ്രസിദ്ധമായത്. ഇവിടെ മണിനാദം എന്ന കവിത കൊടുത്തിരിക്കുന്നു.

കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവർഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാതി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘മണിനാദം’ അച്ചടിച്ചുവന്നു. ദിനപത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി.

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! വരുന്നു ഞാന്‍!
അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി!
മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!
പിരികയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!
അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,
കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട!

അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്‍ത്തുമീ മേടയില്‍

കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍
വഴുതിവീഴാതിരിക്കില്ലൊരിക്കലും.

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്‍

സുഖദസുന്ദര സ്വപ്നശതങ്ങള്‍ തന്‍-
സുലളിതാനന്ദഗാനനിമഗ്‌നനായ്

പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില്‍ ലീനനായ്

സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്

അടിയുറയ്ക്കാതെ മേല്‍പോട്ടുയര്‍ന്നുപോ-
യലകടലിന്റെയാഴമളക്കുവാന്‍!

മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!

തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍!

കുടിലു കൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍;

പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ചിരികള്‍തോറുമെന്‍പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-
നടനവിദ്യയും മൂകസംഗീതവും!

വിവിധ രീതിയിലൊറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;

നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-
മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!
അരുതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്
പല ദിനവും നവനവരീതികള്‍
പരിചയിച്ചു, ഫലിച്ചില്ലൊരല്‍പവും!
തവിടുപോലെ തകരുമെന്‍മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!
ചിരി ചൊരിയുവാനായിയെന്‍ദേശികന്‍
ശരസി താഡനമേറ്റീ പലപ്പൊഴും.
ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!
കളരി മാറി ഞാന്‍ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി;
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!
ഉദയമുണ്ടിനി മേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന്‍ മേലിലും കേഴണം?
മധുരചിന്തകള്‍ മാഞ്ഞുപോയീടവേ
മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;
ഇരുളിലാരുമറിയാതെയെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം?

ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പു നീ സദാ?

പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍-
പുറകില്‍നിന്നിദം വിങ്ങിക്കരയുവാന്‍

-സ്മരണയായിപ്പറന്നുവന്നെന്നുമെന്‍-
മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-

സമയമായി, ഞാന്‍- നീളും നിഴലുകള്‍
ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ.

പവിഴരേഖയാല്‍ ചുറ്റുമനന്തമാം
ഗഗനസീമയില്‍, പ്രേമപ്പൊലിമയില്‍,

കതിര്‍വിരിച്ചു വിളങ്ങുമക്കാര്‍ത്തികാ-
കനകതാരമുണ്ടെന്‍കര്‍മ്മസാക്ഷിയായ്.

അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്:

കഠിനകാലം കദനമൊരല്‍പമാ-
ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!

പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍

ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വിയറ്റുമോ?- യേറ്റാല്‍ ഫലിക്കുമോ?

(മാതൃഭൂമി ആഴ്ചപ്പതിപ്പ് – 1936 ജൂലായ് 6)

ഒരു യുവകവിയുടെ വിഷാദാത്മകത്വം അദ്ദേഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നു.

“മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാൻ!”
എന്ന് കഴിഞ്ഞ ലക്കം ആഴ്ചപതിപ്പിൽ ഉഴറിപ്പാടി വിടചോദിച്ച ശ്രീ ഇടപ്പള്ളി രാഘവൻപിള്ള കെട്ടിഞാന്ന് ജീവനൊടുക്കിയിരിക്കുന്നു. ഒരു പ്രത്യേക മനോഭാവത്തോടുകൂടി നോക്കുമ്പോൾ ഈ ലോകത്തിൽ ദുഃഖിക്കാനും നിരാശപ്പെടാനുമുള്ള സംഗതികൾ മാത്രമേ കാണുകയുള്ളൂ എന്നതു വാസ്തവമാണ്. അനീതികളുടേയും അസമത്വങ്ങളുടെയും വിളനിലമായിത്തീർന്നിരിക്കുന്നു നമ്മുടെ സമുദായം. എങ്കിൽ കൂടി മനുഷ്യന്റെ കർമക്ഷമത ഈ അസമത്വങ്ങളുടെയും അഴിമതികളുടെയും മുന്നിൽ തലകുനിച്ച് അവയ്ക്കു വഴിയരുളുകയോ? ദാരിദ്ര്യവും മഹാവ്യാധിയും ഞെക്കിഞെരുക്കുന്നവർ, ജീവിതത്തിൽ യാതൊരുദ്ദേശ്യവുമില്ലാത്തവർ, മനോദാർഢ്യമില്ലാത്തവർ ആത്മഹത്യ വരിക്കുകയാണെങ്കിൽ അതിനുള്ള ഉത്തരവാദിത്വം അവരേക്കാൾ അധികം സമുദായം തന്നെ വഹിക്കണമെന്നു സമ്മതിക്കാം. പക്ഷേ കവിയുടെ നില ഒരു സന്ദേശവാഹകന്റേതാണ്. കവിയുടെ സങ്കല്പലോകം പലരും ആദർശമായെടുത്തേയ്ക്കാം. അങ്ങനെയിരിക്കെ “മരണമാണ് ജീവിതത്തിന്റെ വമ്പിച്ച സമ്മാനം” എന്ന് ഒരു കവി ഉൽഘോഷിക്കുകയാണെങ്കിൽ, അതിന്നനുസരിച്ച് ജീവിതം അവസാനിപ്പിക്കുകയാണെങ്കിൽ. അത് അപക്വമതികളെ വഴി തെറ്റിപ്പിക്കുകയല്ലേ ചെയ്യുക. ശ്രീ രാഘവൻപിള്ളയുടെ ദാരുണമായ ഈ വേർപാട് അത്യന്തം പരിതാപകരമായിരിക്കുന്നു.

പത്രാധിപർ
മാതൃഭൂമി ആഴ്ചപതിപ്പ്
1936 ജൂലൈ 11

കാടെവിടെ മക്കളേ

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

ഭൂമിക്കൊരു ചരമഗീതം

[ca_audio url=”https://chayilyam.com/stories/poem/BhoomikkoruCharamaGeetham.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റ നിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്‌വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്‌വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! — നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ…!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?….

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

കവിത: അശ്വമേധം

[ca_audio url=”https://chayilyam.com/stories/poem/Aswamedham.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ആരൊരാളെൻ കുതിരയെ കെട്ടുവാൻ- ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ!

മന്ത്രമയൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചോലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ, യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെ ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചു തുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പൻകുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹൃദയജ്ഞ; രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു- ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ – പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ

ആരൊരാളിക്കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ!!

വയലാർ രാമവർമ്മ

ഓമനത്തിങ്കൾക്കിടാവോ

കവിത: ഓമനത്തിങ്കൾക്കിടാവോ
രചന: ഇരയിമ്മൻ തമ്പി
[ca_audio url=”https://chayilyam.com/stories/poem/OmanathinkalKidavo.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഓമനത്തിങ്കൾക്കിടാവോ – നല്ല
കോമളത്താമരപ്പൂവോ?

പൂവിൽ നിറഞ്ഞ മധുവോ – പരി
പൂർണ്ണേന്ദു തന്റെ നിലാവോ?

പുത്തൻ പവിഴക്കൊടിയോ – ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?

ചാഞ്ചാടിയാടും മയിലോ – മൃദു
പഞ്ചമം പാടും കുയിലോ?

തുള്ളുമിളമാൻ കിടാവോ – ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?

ഈശ്വരൻ തന്ന നിധിയോ – പര-
മേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ – എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?

വാത്സല്യരത്നത്തെ വയ്പാൻ – മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി-
രുട്ടത്തു വെച്ച വിളക്കോ?

കീർത്തിലതയ്ക്കുള്ള വിത്തോ – എന്നും
കേടുവരാതുള്ള മുത്തോ?

ആർത്തിതിമിരം കളവാൻ – ഉള്ള
മാർത്താണ്ഡദേവപ്രഭയോ?

സൂക്തിയിൽ കണ്ട പൊരുളോ – അതി-
സൂക്ഷ്മമാം വീണാരവമോ?

വമ്പിച്ച സന്തോഷവല്ലി – തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?

പിച്ചകത്തിൻ മലർച്ചെണ്ടോ – നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?

കസ്തൂരി തന്റെ മണമോ – നല്ല
സത്തുക്കൾക്കുള്ള ഗുണമോ?

പൂമണമേറ്റൊരു കാറ്റോ – ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ – നല്ല
ഗന്ധമെഴും പനിനീരോ?

നന്മ വിളയും നിലമോ – ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?

ദാഹം കളയും ജലമോ – മാർഗ്ഗ
ഖേദം കളയും തണലോ?

വാടാത്ത മല്ലികപ്പൂവോ – ഞാനും
തേടിവെച്ചുള്ള ധനമോ?

കണ്ണിന്നു നല്ല കണിയോ – മമ
കൈവന്ന ചിന്താമണിയോ?

ലാവണ്യപുണ്യനദിയോ – ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?

ലക്ഷ്മീഭഗവതി തന്റെ – തിരു
നെറ്റിമേലിട്ട കുറിയോ?

എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ – പാരി-
ലിങ്ങനെ വേഷം ധരിച്ചോ?

പദ്മനാഭൻ തൻ കൃപയോ – ഇനി
ഭാഗ്യം വരുന്ന വഴിയോ?

 

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

സൂര്യകാന്തി കവിത:
[ca_audio url=”https://chayilyam.com/stories/poem/Sooryakanthi.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മറ്റൊരു കവിത സൂര്യകാന്തിനോവ് – കവി: മുരുകൻ കാട്ടാക്കട:
[ca_audio url=”https://chayilyam.com/stories/poem/SooryakanthiNovu.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:
“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?

സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.”

ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-
സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം!

പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,
പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.

ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-
ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-
നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ.

മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;
വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-
ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍.

ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!
മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,
കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.

സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!

ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌,

വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍
തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍;
തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ!

നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!
നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കു
ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ;

വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട-
ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ.
ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി-
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:

“ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!”

*************************************************************


മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാ‍പകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. വയസ്സ് 17 ആയപ്പോൾ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.