Skip to main content

പിണറായി അമേരിക്കൻ ചാരൻ!!

കൊലപാതകരാഷ്ട്രീയത്തെ വളരെ തീഷ്ണമായിതന്നെ നമ്മുടെ രാഷ്‌ട്രീയക്കാർ ആഘോഷിച്ചു വരുന്നുണ്ട്. ഈയൊരു കാര്യത്തിൽ ഇരയായവരും വേട്ടക്കാരും ഒരുപോലെ അത് കൊണ്ടാടുന്നു. രഷ്ട്രീയക്കരുടെ അനാവശ്യ ഇടപെടൽ കാരണം നിയമവ്യവസ്ഥ തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ പലതവണ നമ്മൾ കണ്ടുകഴിഞ്ഞു.  കൊലപാതകികളെ സംരക്ഷിക്കാൻ അധികാരം കൈയാളുന്ന ശക്തമായ രാഷ്ട്രീയനേതൃത്വമുണ്ടാവുമ്പോൾ കൊലയാളികൾ രാജകീയസുഖത്തോടെ ജീവിതം ആസ്വദിക്കുന്നു. അവർക്ക് വിരുന്നുകൊടുത്തും അവർ നടത്തുന്ന വിരുന്നുകളിൽ പങ്കെടുത്തും അവരെ സുഖിപ്പിച്ചും രാഷ്ട്രീയ നപുംസകങ്ങൾ അധികാരസ്ഥാനങ്ങളിലിരുന്ന് അജയ്യരെന്നു കരുതി കാലം കഴിക്കുന്നു.

സഖാവ് ടിപിയുടെ അറുകൊലയോടെ ഇതിനൊരു അവസാനം ഉണ്ടാകണം! ഇല്ലെങ്കിൽ ഉണ്ടാക്കണം! സഖാവ് ടിപിയുടെ കൊലപാതകത്തിന്റെ നടത്തിപ്പിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിൽ നിന്നും ഒഴിഞ്ഞുമാറി കണ്ണടച്ചിരുട്ടാക്കാനാ ഉള്ള സിപിഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. റാലി നടത്തിയും വാതോരാതെ അസഭ്യം പറഞ്ഞ് പ്രസംഗിച്ചു തെളിയിക്കേണ്ടതല്ല പാർട്ടിയുടെ നിരപരാധിത്വം! സഖാവ് ടിപിയുടെ കൊലയുമായി ബന്ധപ്പെട്ടവരെ കുറിച്ച് ഇപ്പോൾ പൊലീസിനു കിട്ടിയതിലും കൂടുതൽ തെളിവുകൾ പാർട്ടിക്ക് കിട്ടിയിരിക്കും. കൊലപാതകികളുടെ സംരക്ഷണം ഏറ്റെടുക്കാതെ അവരെ പിടിക്കാൻ പാർട്ടിഗ്രാമങ്ങളിൽ പൊലീസിനെ സഹായിക്കുകയാണ് സഖാക്കൾ ചെയ്യേണ്ടത്. പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയൊക്കെ പുറത്തുകൊണ്ടുവരാൻ സമയം ഇനിയും ഉണ്ട്. ഇപ്പോൾ വേണ്ടത് സഖാവ് ടിപിയുടെ ഘാതകരെ പുറത്തുകൊണ്ടുവരിക എന്നതുതന്നെയാണ്.  കൊലപാതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കാനും കൊലപാതകാരാഷ്ട്രീയത്തെ തള്ളിപ്പറയാനും സിപിഎം തയ്യാറാവേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനങ്ങളൊന്നടങ്കം സിപിഎമ്മിനെ തള്ളിപ്പറയുന്ന കാലം വിദൂരമായിരിക്കില്ല. കൊലപാതക രാഷ്ട്രിയത്തോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയസമീപനം എന്തെന്ന് വിടുവായിത്തം പറയാതെ അവരത് പ്രവൃത്തിപഥത്തിൽ കാണിക്കട്ടെ…

സഖാവ് ടിപിയുടെ അറുകൊലയുമായി ബന്ധപ്പെട്ട് ശക്തമായ കമ്മ്യൂണിസ്റ്റ് വിദ്ദ്വേഷം പടരുകയാണ്, തെളിവുകൾ പാർട്ടിനേതാക്കൾക്കു നേരെ വിരൽചൂണ്ടുമ്പോൾ അവരെ നോക്കി കണ്ണുരുട്ടുന്ന നേതാക്കന്മാരെ വെറുക്കാൻ മാത്രമേ നമുക്കു കഴിയുകയുള്ളു… ചില നേതാക്കന്മാരുടെ ദുഷിച്ചനാക്കും ദുഷ്‌ടലാക്കോടെയുള്ള പദപ്രയോഗങ്ങളും കേൾക്കുമ്പോൾ തന്നെ തോന്നുന്നത് ഇവറ്റകളോടുള്ള അടങ്ങാത്ത വെറുപ്പാണ്. തികഞ്ഞ ദാർഷ്ട്യം കൊണ്ട് പാർട്ടിവളർത്താൻ ഇറങ്ങിയിരിക്കുകയാണ് അഭിനവസഖാക്കൾ. കൃഷ്ണപ്പിള്ളയേയും എകെജിയേയും ഇഎമെസ്സിനേയും സൃഷ്ടിച്ച പാർട്ടിയാണിത് നയനാരും വിഎസും അടക്കമുള്ളവർ തങ്ങളുടെ സഹനസമരത്തിലുടെ ഉയർത്തിക്കെട്ടിയതാണാ ചെങ്കൊടി. അതാണിന്ന് ഒരുകൂട്ടം കാപാലികൾ വ്യഭിചരിക്കുന്നത്!! മഹത്തായ വർഗസമരത്തിന്റെ പ്രതിരൂപമാവേണ്ടതാണു ചെങ്കൊടി. അതിനെ ഇന്നു കൊണ്ടെത്തിച്ചിരിക്കുന്ന അവസ്ഥയേതാണ്? അതിനുത്തരവാദികൾ കാപട്യം മുഖമുദ്രയാക്കിയ ഈ നേതാക്കൾ തന്നെയല്ലേ!

കുഞ്ഞുങ്ങളെ ഇന്നു പെറ്റിടുന്നതുവരെ ഫെയ്‌സ്‌ബുക്കിലേക്കാണ്… അത്തരത്തിലുള്ള ഒരു മീഡിയയിൽ വൻതോതിലുള്ള പരസ്യപ്രചരണമാണ് പാർട്ടിക്കെതിരെ നടക്കുന്നത്… കൊച്ചുകുഞ്ഞുങ്ങളെ വരെ പാർട്ടിയിൽ നിന്നും പിടിച്ചുമാറ്റി നിർത്താനും വെറുപ്പിക്കാനും വിജയൻ സഖാവിനു കഴിഞ്ഞു… കുട്ടികൾക്കറിയില്ല ഈ പാർട്ടിയുടെ പ്രസക്തിയും ചരിത്രവും, അവർക്കത് അറിയേണ്ടതുമില്ല. വർത്തമാനകാല പ്രവർത്തനങ്ങളെ വിലയിരുത്തിയേ അവർ പാർട്ടിയെ അപഗ്രഥിക്കുകയുള്ളൂ. ആ അപഗ്രഥനത്തിൽ പിണറായിരുടെ അഹന്തയ്‌ക്ക് അവർ എത്ര മാർക്കുകൊടുക്കും?

മാർക്സിസ്റ്റ് പാർട്ടിയെ ജനങ്ങളിൽ നിന്നും ഇത്രമാത്രം അകറ്റുകയും തികഞ്ഞ പുച്ഛവും അവജ്ഞയും പ്രതിപലിപ്പിക്കുന്ന സംസാരരീതികൊണ്ട് ജനങ്ങളെ വെറുപ്പിക്കുകയും ചെയ്ത മറ്റൊരു നേതാവുണ്ടോ!… അഹന്തയ്ക്ക് ആൾരൂപം വെച്ച് ഇയാൾ വന്ന് സെക്രട്ടറി പദം ഏറ്റെടുത്തന്നു തുടങ്ങിയതാണ് ഒരു മഹാപ്രസ്ഥാനത്തിന്റെ അധഃപതനം!!  ശരിക്കും ഇദ്ദേഹമല്ലേ പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആ അമേരിക്കൻ ചാരൻ!!!

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
Verified by MonsterInsights