Skip to main content

An Introduction to the Theyyam – A Ritual Art


Theyyam and Thira are among the most important of the rural performance rituals. The specialty of Theyyam is that their very guise is taken as godly. Thira, however, is a human impersonation of god to appease the latter. Thira prioritizes ‘dance’, whereas Theyyam gives predominance to the specific make-up. Etymologically, ‘Theyyam’ has its origin in ‘Daivam’ (god). This ritual is extant in parts of Kasargod, Kannur, some areas in Kozhikode and Coorg in Karnataka. The art-form worships Gods and Goddesses, Nymphs and Fairies, Spirits, long-dead ancestors, snakes, valiant men, and the iconoclasts who fought for societal reforms. There are also a large number of Mappila (muslim) Theyyams and Amma Theyyam, that enunciate the principle of religious tolerance.

Tender palm-leaves are crucial in the special get-up of a Theyyam. The facial make-up is also executed by indigenous products like tender leaves, natural black ink, turmeric powder and rice flour. Some Theyyams, in addition, use masks made of areca nut leaves, and twigs. Silk dress with creases, belled ropes, a shield to stuck to the forehead, an armor for the torso, a pair of white gloves, garland-like adornments, and tender-leaves around the waist, constitute the get-up of Theyyams, mostly.

The communities that perform Theyyam include Vannan, Malayan, Maavilan, Cheravan, Velan, Pulayan, Paravan, Chinkatthan and Pambathar. This performance is executed in ‘Kavu’(a holy grove), sheds made in fields and in Hindu housleholds. Those who stage it, call this ‘Kaliyaattam.’ Chenda, an especially loud drum, is the major accompaniment. There are other instruments too, like Maddalam (an oval drum), Thakil and Ilatthalam (different types of cymbal), and Kuzhal (the wind-instrument).

Kalichan Theyyam
The initial ceremony in a Theyyam performance is Thottam Paattu, where the one who has donned the make-up of Theyyam, sits in the Kavu or Sanctum, and sings paeans to the god whom he impersonates. The Thottam Paattu seeks to reveal the legend behind the god worshipped. This is, in a sense, an invocation. As the song reaches its crescendo, the Theyyam starts its delirious dance. Some Theyyams tread fire at this time. ‘Uriyaadal’ is when the theyyam answers the queries of devotees. Afterwards, the devotee pays obeisance to the Theyyam, takes the final offering ari and kuri, and concludes the rite. When the get-up is undone, the ritual comes to an end.

പറശ്ശിനിക്കടവ് മുത്തപ്പന്‍

കുറിച്യരെ ഒന്നിച്ചു നിർത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തിൽ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനും വേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളിൽ. നാടുകാർ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേർന്ന് അവർക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങൾ അവനോടുള്ള സ്നേഹാദരങ്ങൾ മാത്രമായി കണക്കാക്കിയാൽ മതി. പുരാവൃത്തങ്ങൾക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിത തപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതർ‍ക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങൾക്കു പുതിയ വ്യാഖാനങ്ങൾ നൽകിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പൻ. അവസനാകാലത്ത്‍ മുത്തപ്പൻ താമസിച്ചത് കുന്നത്തൂർപാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താൽ പ്രസിദ്ധമായിത്തീർ‍ന്നു. അവിടെ എത്തുന്ന ഭക്തജനങ്ങൾ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. സവർണഹൈന്ദവതയിൽ നിന്നുള്ള ശക്തമായ വ്യതിചലമായി ഉദാഹരിക്കാവുന്ന ഒന്നും കൂടിയാണിത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താൻ പണ്ടു നയിച്ച നായാട്ടും മധുപാന‌വും ഒക്കെ പുനർ‍ജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പൻ. അവരുടെ ഏതാപത്തിലും മുത്തപ്പൻ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തിൽ ജൈനമതക്കാർ തങ്ങളുടെ ദേവനായ തീർത്ഥങ്കരനേയും ബുദ്ധമതക്കാർ ബുദ്ധനേയും (ശ്രീബുദ്ധനുൾപ്പടെ) മുത്തൻ, മുത്തപ്പൻ, എന്നൊക്കെ വിളിച്ചിരുന്നു. മുക്തൻ എന്നതിൻറെ ഗ്രാമ്യമാണ് മുത്തൻ. ആ വഴിയിലൂടെ ചിന്തിക്കിൽ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേർ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ്‌ മലയാറ്റൂരിലെ ക്രിസ്ത്യൻ പള്ളിയിൽ മുത്തപ്പനെ ആരാധിക്കുന്നത്.

സവർ‍വണ്ണരിൽ നിന്നും ഇറങ്ങിവന്നു കീഴാളാരുടേയും അധ:സ്ഥിതരുടേയും ആരാധനാമൂർത്തിയായി‍ -തെയ്യമായി- വിളിച്ചാൽ ഓടിയെത്തുമെന്നു വിശ്വസിക്കപ്പെടുന്ന‌ ദൈവമാണു മുത്തപ്പൻ. കണ്ണൂരിനും തളിപ്പറമ്പിനുമിടയിൽ പറശ്ശിനിക്കടവെന്ന മനോഹരമായ നാട്ടുമ്പുറം മുത്തപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വളപട്ടണംപുഴയുടെ തീരത്താണ്, അവിടെ മുത്തപ്പന്റെ മഠപ്പുര. തന്നെത്തേടിയെത്തുന്ന ഭക്തന് മൂന്നുനേരവും അന്നദാനം നൽകിവരുന്ന മറ്റൊരു വിശ്വാസസങ്കല്പവും മലയാളക്കരയിലില്ല. കോലത്തുനാട്ടിലെ കൂട്ടായ്‍മയേയും പ്രാപഞ്ചികവീക്ഷണത്തേയും മുത്തപ്പൻ തെയ്യത്തിലൂടെ വ്യക്തമാക്കുന്നു. തെയ്യക്കോലം ഉറഞ്ഞാടുമ്പോൾ‍, കോലത്തുനാട്ടുകാരുടെ മനസ്സിൽ‍ പണ്ട്‍ നിഗൂഢമായി എരിഞ്ഞടങ്ങിയ രോഷത്തിന്റെ കനൽ‍രൂപം നമുക്കുകാണുവാനാകും. പഴയവ്യവസ്ഥിതികളും അതുമൂലം ഒരു ജനതയ്‍ക്കു സഹിക്കേണ്ടിവന്ന ദുരനുഭവങ്ങളും മുത്തപ്പന്റെ മുഖത്തു തെളിഞ്ഞുകാണാം.

ഇനി മുത്തപ്പന്റെ പുരാവൃത്തത്തിലേക്കു

പോകാം. അയ്യങ്കരയില്ലം. മക്കളില്ലാതെ പ്രാർ‍ത്ഥനയും പരിവട്ടവുമായി കഴിയുന്ന ഇല്ലത്തെ ദമ്പതികൾ. ഒരിക്കൽ, ഒരു പുലർ‍കാലവേളയിൽ കുളിക്കാനായി ചിറയിലെത്തിയതായിരുന്നു അയ്യങ്കരയില്ലത്തെ പാടിക്കുറ്റിയമ്മ. ആറ്റിൻകരയിലെത്തിയ അവരുടെ കാതുകളിൽ‍ ഒരു കൊച്ചുകുഞ്ഞിന്റെ ദീനരോദനം വന്നലച്ചു. അവർ ചുറ്റും കണ്ണോടിച്ചു. ആരേയും കണ്ടില്ല. ചുറ്റുവട്ടത്തൊക്കെ വെളിച്ചം കുറവായിരുന്നു. ചിറയിലിറങ്ങിയൊന്നു മുങ്ങിനിവർന്നപ്പോൾ വീണ്ടും കേട്ടു ആ കുഞ്ഞിന്റെ കരച്ചിൽ‍. പാടിക്കുറ്റിയമ്മ ഒന്നു കുളിച്ചെന്നു വരുത്തി കരച്ചിൽ‍ കേട്ടസ്ഥലം ലക്ഷ്യമാക്കി നടന്നു.
എന്തൊരത്ഭുതം..!

മെത്തവിരിച്ചപോലെ കിടക്കുന്ന കരിയിലകൾ‍ക്കു നടുവിൽ‍, കൈകാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുകുഞ്ഞ്‍…!
പാടിക്കുറ്റിയമ്മയെ കണ്ടതും കുഞ്ഞു കരച്ചിൽ‍ നിർ‍ത്തി. ഓമനത്തം നിറഞ്ഞുതുളുമ്പുന്ന കുഞ്ഞ്‍. അവർ‍ ഓടിച്ചെന്ൻ ആ കുഞ്ഞിനെ വാരിയെടുത്തു. മതിവരുവോളം ഉമ്മ വെച്ചു. കൊട്ടിയൂരപ്പനെ മനസ്സാവിചാരിച്ച്, അവർ അയ്യങ്കരയില്ലത്തേക്കു നടന്നു.

കുളിക്കാൻപോയ ഭാര്യ ഒരു കൈക്കുഞ്ഞുമായി തിരിച്ചുവരുന്നതു കണ്ട വലിയ തിരുമേനി ആശ്ചര്യഭരിതനായി ഓടിച്ചെന്നു.
“കൊട്ടിയൂരപ്പൻ നൽകിയ നിധിയാണ്…” പാടിക്കുറ്റിയമ്മ ആനന്ദാശ്രുക്കളോടെ മൊഴിഞ്ഞു. അവർ കുഞ്ഞിനെ ഭർ‍ത്താവിനു കൈമാറി, നടന്നകാര്യങ്ങൾ വിസ്തരിച്ചു. തിരുമേനി കുഞ്ഞുന്റെ നെറുകയിൽ‍ വാത്സല്യപൂർ‍വം ഉമ്മവെച്ചു. അന്യം നിന്നുപോകുമായിരുന്ന ഇല്ലത്തെ രക്ഷിക്കാൻ കൊട്ടിയൂരപ്പനായ ശിവപ്പെരുമാൾ‍‍ കനിഞ്ഞുനൽകിയ നിധിയായി തന്നെ ആ ദമ്പതികളവനെ കണ്ടു. മനയിൽ‍ ആനന്ദം പൂത്തുലഞ്ഞു. ചന്ദനക്കട്ടിലൊരുങ്ങി. ഇല്ലം താരാട്ടുപാട്ടിനാൽ മുഖരിതമായി. പാടിക്കുറ്റിയമ്മ കുഞ്ഞിനെ അണിയിച്ചൊരുക്കി. അവനു പാലും പഴങ്ങളും നൽകി. അവൻ പല്ലു മുളയ്ക്കാത്ത മോണകാട്ടി നിഷ്‍കളങ്കമായി ചിരിച്ചു. ആ പുഞ്ചിരിയിൽ അവരുടെ സർവ്വസങ്കടങ്ങൾക്കും അറുതിവന്നു. അവന്നു ആയുസ്സും ആരോഗ്യം കിട്ടാൻ പാടിക്കുറ്റിയമ്മ കൊട്ടിയൂരപ്പനോട്‍ നിത്യവും പ്രാർ‍ത്ഥിച്ചു.

ദിവസങ്ങൾ കടന്നുപോയതവർ അറിഞ്ഞില്ല. കുഞ്ഞിന്റെ പാൽപുഞ്ചിരിയിലും തരിവളകളുടെ കിലുക്കത്തിലും കൊഞ്ചിക്കുഴഞ്ഞുള്ള സംസാരത്തിലും അവർ പുതിയൊരു നിർ‍വൃതി കണ്ടു. വളരെ പെട്ടന്നവൻ വളർന്നുവന്നു. എല്ലാം കൊട്ടിയൂരപ്പന്റെ മായാവിലാസങ്ങളായവർ കണ്ടു. എന്നാൽ‍ അവരുടെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മകന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ അവർ കണ്ടുതുടങ്ങി.

പകൽ സമയങ്ങളിൽ മുഴുവൻ അവൻ മനയ്‍ക്കു പുറത്തുകഴിച്ചുകൂട്ടാനായിരുന്നു അവനിഷ്ടം. നാലുകെട്ടിനകത്ത് ഒതുങ്ങിക്കഴിയാൻ അവൻ തീരെ ഇഷ്‍ടപ്പെട്ടില്ല. മലമുകളിൽ കഴിയുന്ന കുറിച്യപിള്ളേരുമായിട്ടായിരുന്നു അവന്റെ കൂട്ടുകെട്ട്. അവരോടൊപ്പം കൂടി കീഴ്‍ജാതിക്കാരുടെ പുരകളിൽ നിന്ന് തിന്നും കുടിച്ചും അവൻ തെണ്ടിനടന്നു. മനയിലെ പാൽ‍ച്ചോറിനേക്കാൾ അവനിഷ്‍ടം കുറിച്യപ്പുരകളിലെ പഴഞ്ചോറായിരുന്നു. മകന്റെ സ്വഭാവത്തിൽ‍ പ്രകടമായി വന്ന ഈ മാറ്റം പാടിക്കുറ്റിയമ്മയെ സങ്കടത്തിലാക്കി. അവർ മകന്റെ ദുരവസ്ഥയോർ‍ത്തു പൊട്ടിക്കരഞ്ഞു. അതുകണ്ട അയ്യങ്കരത്തിരുമേനിയുടെ കണ്ണിൽ രോഷം ഇരച്ചുകയറി. നിയന്ത്രിക്കാനാവാതെ അദ്ദേഹം പൊട്ടിത്തെറിച്ചു.
” കാട്ടുജാതിക്കാരോടൊപ്പം മീനും മാനിറച്ചിയും തിന്നുനടക്കുന്ന മഹാപാപീ! നീ ഇനി മുതൽ മനയിൽ കഴിയണമെന്നില്ല. എവിടെയെങ്കിലും പോയി ജീവിക്ക്. കള്ളും കുടിച്ച് ലക്കില്ലാതെ വന്നു കേറാനുള്ള സ്ഥലമല്ല അയ്യങ്കരയില്ലം. പോ പുറത്ത്..!” ‍- തിരുമേനി പുത്രനുനേരെ നിസ്സഹായനായി നിന്നു ഗർ‍ജ്ജിച്ചു.

അവനൊന്നും മിണ്ടിയില്ല.
പാടിക്കുറ്റിയമ്മ വാവിട്ടു കരഞ്ഞു.
അച്ഛനെ സമാധാനിപ്പിക്കാനോ അമ്മയുടെ കണ്ണുനീർ തുടയ്‍ക്കാനോ അവൻ നിന്നില്ല. അവന്റെ നിശ്ചയദാർ‍ഢ്യവും കുലുക്കമില്ലായ്‍മ‌യും ആ പിതാവിനെ ദു:ഖത്തിലാഴ്‍ത്തി. എല്ലാ പ്രതീക്ഷകളും നശിച്ച അവർ തളർ‍ന്നിരുന്നുപോയി. മദ്യലഹരിയിൽ ആടിക്കുഴഞ്ഞു നിൽക്കുന്ന മകനെ കണ്ടുനിൽ‍ക്കാനവർ പ്രാപ്തരല്ലായിരുന്നു. അവർ തളർന്നുങ്ങി.

അന്ത്യയാമം പിറന്നു..

Sri Muthappan Old Photo
Muthappan theyyam Old photo
ആ ദമ്പതികൾ ഒരു സ്വപ്‍നത്തിലെന്നപോലെ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ട കാഴ്‍ച അവരെ അത്ഭുതപ്പെടുത്തി. കൊട്ടിയൂരപ്പന്റെ നിധിയായ തങ്ങളുടെ മകൻ ആയിരം സൂര്യപ്രഭയോടെ മണിപീഠത്തിലിരിക്കുന്നു. പുഞ്ചിരി പൊഴിക്കുന്ന ദിവ്യരൂപം! അമ്പും വില്ലും ധരിച്ചിരിക്കുന്നു. പൊൻചിലമ്പും അരമണിയും ആടയാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. ബ്രഹ്മതേജസ്സു ജ്വലിക്കുന്ന മുഖം. ഭക്തിപുരസ്സരം കൈകൂപ്പി നിൽ‍ക്കുന്ന ദമ്പതിമാരെ നോക്കി ആ ദിവ്യരൂപൻ പറഞ്ഞു.
“പോകാൻ സമയമായി… പോയാലും മറക്കില്ല ഈ പൊൻമ‌കൻ. പിതാക്കൾ നിനയ്ക്കുന്ന മാത്രയിൽ ഓടിയെത്തും ഞാൻ. ജന്മലക്ഷ്യത്തിലേക്കുള്ള പ്രയാണമാണിനി. അനുഗ്രഹിച്ചു വിടതന്നാലും..”
ഇത്രയും പറഞ്ഞ് ആ അത്ഭുതബാലൻ നടന്നകന്നു.
എവിടെ പോകുന്നു..! ആർക്കും അറിയില്ല.
മലയും കാടും കടന്നവൻ കുന്നത്തൂർപാടിയിലെത്തി (പറശ്ശിനിക്കടവെന്നും പാഠഭേദമുണ്ട്). വാസയോഗ്യമായ പ്രകൃതിരമണീയമായ സ്ഥലം. മൂപ്പത്താറുവർഷം തപം ചെയ്തു ആ മലഞ്ചെരുവിൽ മലമക്കളോടൊത്തവൻ താമസിച്ചു. നിയന്ത്രിക്കാനാരുമില്ലാതെ തിന്നും കുടിച്ചും കൂത്താടി നടന്നു.
ഒരു ദിവസം.
പനങ്കള്ളു കുടിക്കണമെന്നൊരു മോഹമുദിച്ചു. അടുത്തു കണ്ട പനയിൽ കയറി കള്ളുംകുടമെടുത്ത് അവൻ വായിലേക്കു കമഴ്‍ത്തി. മധുര‌കള്ളിന്റെ സ്വാദിൽ അവൻ ലഹരികൊണ്ടു. എന്തൊരു സ്വാദ്..!
കുടം കാലിയായപ്പോൾ അവനത്‍ പൂർവ്വസ്ഥിതിയിൽ വെച്ച് പട്ടക്കിടയിൽ ചാരിയിരുന്നു മയങ്ങി.
താഴെ നിന്നാരോ കൂക്കിവിളിക്കുന്നി?
ആരാണത്?
ചെത്തുകാരൻ ചന്തൻ. അവൻ കള്ളെടുക്കുവാനുള്ള വരവാണ്. പനമുകളിൽ അപരിചിതനെ കണ്ടപ്പോൾ‍ കൂക്കിവിളിച്ചതാണ്. മുകളിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തപ്പോൾ‍ അവൻ കുപിതനായി.
“അഹങ്കാരി താഴെ ഇറങ്ങ്…കള്ളൂകട്ടുകുടിക്കാനുള്ള അധികാരം ആരാണു നിനക്കു തന്നത്‍?”
അവന്റെ സിംഹഗർജന‍ം ആകാശത്തോളം മുഴങ്ങിക്കേട്ടു.

പക്ഷേ മുകളിലിരിക്കുന്നവനുണ്ടോ കൂട്ടാക്കുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിലങ്ങനെ ഗൌരവം ഭാവിച്ചിരുന്നു.ചന്തന് അവന്റെ ആ ഇരിപ്പത്ര രസിച്ചില്ല. തന്റെ വാക്കിനു പുല്ലുവില കല്പിക്കാതെ പനമുകളിൽ‍ കള്ളും കട്ടുകുടിച്ചിരിക്കുന്നവനോട് ജ്വലിച്ചുകൊണ്ടവൻ വില്ലെടുത്തു കുലച്ചു. ശരം അവനുനേരെ ചീറിപ്പാഞ്ഞു.
എന്തൊരത്ഭുതം, ചീറിപ്പാഞ്ഞുവന്ന ശരത്തെ അവൻ കൈകൊണ്ടു പിടിച്ചെടുത്തു ദൂരേക്കെറിഞ്ഞു.

ശരമയച്ച ചന്തനാവട്ടെ പാറയായി മലർന്നടിച്ചു വീണു. കാതോടുകാതു പകർന്ന് ആ വാർത്ത നാടുനീളെയറിഞ്ഞു. ചന്തന്റെ ഭാര്യ അലമുറയിട്ടുകൊണ്ട് ഓടിവന്നു. പാറയായി മാറിയ ചന്തനെ പ്രദക്ഷിണം വെച്ച്, അടുത്തുനിൽക്കുന്ന വൃദ്ധരൂപത്തെ നോക്കി തൊഴുത് അവൾ വിലപിച്ചു.
“എന്റെ മുത്തപ്പാ.. എന്റെ ജീവന്റെ പാതിയാണിത്… എന്നെ അനുഗ്രഹിക്കൂ.. എന്റെ ചന്തനെ തിരിച്ചുതരൂ.. എനിക്കു മറ്റാരും തുണയില്ല.”
മുത്തപ്പൻ അവളെ അനുഗ്രഹിച്ചു. ചന്തൻ പഴയപടിയായി. അവനെ മുത്തപ്പനെ വന്ദിച്ചു. ആ കാല്പാദങ്ങളിൽ നമസ്‍കരിച്ചു.
“ഇനിമുതൽ എനിക്കുവേണ്ടി കള്ളും മീനും നിവേദ്യമൊരുക്കാൻ ഞാൻ നിന്നെ ചുമതലപ്പെടുത്തുന്നു. വിഘ്‍നം കൂടാതെ പ്രവർത്തിക്കുക, എന്നും എന്റെ അനുഗ്രഹമുണ്ടാവും.”
…….
അയ്യങ്കരയില്ലത്തിന്റെ പുറത്തളത്തിൽ നിന്നും അപ്രതീക്ഷിതമായി പാടിക്കുറ്റിയമ്മയുടെ ദീനരോധനം ഉയർന്നു. ഗ്രാമവാസികൾ കൂട്ടമായി അങ്ങോട്ടു പ്രവഹിച്ചു.
എന്തുപറ്റി?
ആർക്കാണാപത്ത്..?
അയ്യങ്കര തിരുമേനി മരണത്തോടു മല്ലിടുകയാണ്. പാടിക്കുറ്റിയമ്മയ്‍ക്ക് അതുകണ്ടുനിൽ‍ക്കാനുള്ള ശക്തിയില്ലാതെ തളർന്നിരിക്കുകയാണ്. അവർ കൊട്ടിയൂരപ്പനെ വിളിച്ചുകേണു. പൊൻമകനെ മനസ്സിൽ നിരൂപിച്ചു. തനിക്കു താങ്ങായി ആരുമില്ലാത്തതിൽ അവർ വ്യസനിച്ചു.

ആ അമ്മയുടെ കണ്ണുനീർ തുടയ്‍ക്കാൻ ജനങ്ങൾ പ്രവഹിച്ചു തുടങ്ങി. പെട്ടന്നൊരു സൂര്യനുദിച്ചതുപോലെയതാ പുഞ്ചിരിതൂകിക്കൊണ്ട് തന്റെ പൊൻമകൻ മുമ്പിൽ നിൽക്കുന്നു. അവർ മകനെ വാരിപ്പുണർന്നു പൊട്ടിക്കരഞ്ഞു. പുത്രൻ ആ അമ്മയുടെ കണ്ണുനീർ തുടച്ച് അവരെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും മകനോടൊപ്പം ആ ദിവ്യപ്രകാശത്തിൽ വിളങ്ങി. മനയും സർ‍വസ്വവും ഗ്രാമവാസികൾക്കു നൽ‍കി ആ ദമ്പതികൾ ജീവൻവെടിഞ്ഞു. മുത്തപ്പൻ ദൈവം ഗ്രാമസംരക്ഷകനായി വാഴ്‍ത്തപ്പെട്ടു. തെയ്യം കെട്ടിയാടിയാൽ മുത്തപ്പൻ അവിടെയെത്തി ആശ്വസിപ്പിക്കുമെന്നാണു വിശ്വാസം.

തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവീക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവീക രൂപങ്ങൾക്ക് മലബാറിലെ തെയ്യംകാളിയാട്ടവുമായി സാമ്യമുണ്ട്. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവീക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക – മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങൾ കാലികമാണ് (സാധാരണയായി ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ).

മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തിൽ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു. ക്ഷേത്രത്തിൽ പ്രസാദം തയ്യാറാകുമ്പോൾ ആദ്യം എപ്പോഴും നൽകുക ക്ഷേത്രത്തിനുള്ളിൽ ഉള്ള ഒരു പട്ടിക്കാണ്. മുത്തപ്പനു മുൻപിൽ നായ്ക്കളുടെ പ്രാധാന്യത്തെ കുറിച്ച്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഇതിൽ ഒരു കഥ ഇങ്ങനെയാണ്. : ഏതാനും വർഷങ്ങൾക്കു മുൻപ് ക്ഷേത്ര അധികാരികൾ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാൻ തീരുമാനിച്ചു. അവർ കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതൽ മുത്തപ്പൻ തെയ്യം അവതരിപ്പിക്കുന്ന ആൾക്ക് തെയ്യം ആടുവാൻ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി തെയ്യം ആടുന്ന ആളുടെ ശരീരത്തിൽ പ്രവേശിച്ചാണ് തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നതു വരെ തെയ്യം തുള്ളുന്ന ആൾ മുത്തപ്പൻ ആയി മാറുന്നു എന്നാണ് വിശ്വാസം).

നായ്ക്കളെ ക്ഷേത്രത്തിൽ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പൻ തെയ്യം തുള്ളുന്ന ആളുടെ ശരീരത്തിൽ പ്രവേശിക്കാത്തത് എന്ന് മനസിലാ‍ക്കിയ ക്ഷേത്രാധികാരികൾ നായ്ക്കളെ ക്ഷേത്രത്തിൽ തിരിച്ചുകൊണ്ടുവന്നു. അന്നുമുതൽ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ്‌ കഥ.

പറശ്ശിനിക്കടവ് മുത്തപ്പന്റെ എല്ലാ വർഷവും നടക്കുന്ന ഉത്സവം തുടങ്ങുന്നത് തയ്യിൽ കുടുംബത്തിൽ നിന്നുള്ള ഒരു അംഗം കണ്ണൂരിലെ തങ്ങളുടെ കുടുംബ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ദൈവങ്ങൾക്ക് പൂജ നടത്തുന്ന ചടങ്ങോടെ ആണ്.

പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങൾ എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.

പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന – വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.

തിരുവപ്പന ഈ ദിവസങ്ങളിൽ നടക്കാറില്ല.
1. എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെ.
2. കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങളിൽ.
3. ക്ഷേത്രത്തിലെ “നിറ” ദിവസം.
4. മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസങ്ങളിൽ.

മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തിൽ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

മടയൻ ഉള്ള വഴിപാടുകൾ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞൾ, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീർക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങൾ, തേങ്ങാപ്പൂള് എന്നിവയാണ്. ഇന്ന് കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അർപ്പിക്കാറുണ്ട്. എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കൊട് – കണ്ണൂരിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെ.
  • വിമാനത്തിൽ എത്തുകയാണെങ്കിൽ മംഗലാപുരത്തോ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇറങ്ങാം. മംഗലാപുരത്തുനിന്നും ദേശീയപാത 17-ൽ ധർമ്മശാലയിലേക്കുള്ള വഴിയിൽ ഏകദേശം 150 കിലോമീ‍റ്റർ സഞ്ചരിക്കുക. ധർമ്മശാലയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ്. കരിപ്പൂരിൽ ഇറങ്ങുകയാണെങ്കിൽ ദേശീയപാത 17-ൽ ഏകദേശം 110 കിലോമീറ്റർ സഞ്ചരിച്ചാൽ ധർമ്മശാലയിൽ എത്താം.
  • കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിൽ നിന്ന് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.

 

വിഷ്‍ണുമൂര്‍‍ത്തി

vishnumoorthi theyyam - aritual art of malabar

ശുദ്ധനും നിരപരാധിയുമായ തീയ്യച്ചെറുക്കന്റെ അചഞ്ചലഭക്തിയില്‍ സ്ഥിതികാരകനായ മഹാവിഷ്‍ണു പ്രത്യക്ഷനാവുകയാണിവിടെ. പരദേവത/പരിദേവതയായി ജാതിഭേദമന്യേ പാലന്തായിക്കണ്ണനെന്ന ആ വൈഷ്‍ണവന്‍ പുനര്‍‍‍ജനിക്കുന്നു. ത്രിമൂര്‍‍ത്തിസങ്കല്‍‍പ്പത്തില്‍ മഹാദേവനാണ് ഏറ്റവും കൂടുതല്‍ തെയ്യസങ്കല്‍‍‍പ്പങ്ങളുള്ളത്‍‍. പലതും കാലാന്തരണത്തിൽ ഉണ്ടായി വന്നതാണ്. നായാടി നടന്ന ആദിമ‌ദ്രാവിഡന്റെ ആത്മവീര്യത്തിനുതകുന്നതായിരുന്നു പിന്നീടുവന്ന ഓരോ ശൈവപുരാവൃത്തങ്ങളും. പുലിത്തോലണിഞ്ഞ്‍, പമ്പിനെ മാലയായി ചൂടി ചുടലഭസ്‍മവുമണിഞ്ഞു നടക്കുന്ന മഹാദേവസങ്കല്‍‍പ്പം ആ നായാട്ടുസമൂഹത്തിന് എന്തുകൊണ്ടും ചേരുന്നതായിരുന്നു. മദ്യമാംസാദികള്‍ അവനു കാണിക്കയാവുന്നതും അതുകൊണ്ടുതന്നെയാണ്. മഹാവിഷ്‍ണുവിനു പൊതുവേ തെയ്യക്കോലങ്ങള്‍ കുറവാണ്. പറശ്ശിനിക്കടവു മുത്തപ്പനോടു കൂടി ആടുന്ന വെള്ളാട്ടം‍ മഹാവിഷ്‍ണുവിന്റെ അംശാവതാരമാണ്. ബക്കിയുള്ള തെയ്യക്കോല‌ങ്ങളേറെയും ശൈവസങ്കല്‍‍‍പ്പങ്ങളോ അമ്മസങ്കല്‍‍പ്പങ്ങളോ മറ്റുള്ളവയോ ആണ്.

ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ”കുളിച്ചാറ്റം” എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍‍. ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാട‌മാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അധികവും അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍‍പ്പുണ്ടാവും. പുലര്‍‍ച്ചയോടെ അതുകത്തിയമര്‍‍ന്ന് കനല്‍‍‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍‍ത്തിയുടെ അഗ്നിപ്രവേശം. “ഇന്ധനം മല പോലെ കത്തി ജ്വലിപ്പിച്ചതില്‍ നിര്‍ത്തിയിട്ടുണ്ടെന്‍ ഭക്താനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യ കശിപു… അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി അതിനു തിരുവാട്ടകേട്‌ വന്നിരിക്കുന്നതായോരപരാധത്തിനു ഇടവരുത്തരുതല്ലോ… ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ. എന്റെ പൈതങ്ങളേ…” എന്നും പറഞ്ഞാണ് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം.

മലയസമുദായക്കാര്‍ മാത്രമേ വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍‍ത്തിയെ കെട്ടുന്ന ആള്‍‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍‍പ്പിക്കുന്ന ചടങ്ങാണിത്‍‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇതുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മ‌ലയന്‍‍പണിക്കര്‍‍ക്ക് അടയാളം കൊടുക്കേണ്ടത്.

പാലന്തായികണ്ണന്റെ സംഭവബഹുലമായ പുരാവൃത്തം നമുക്കൊന്നു നോക്കാം
Vishnumoorthi theyyam - A Ritual Art of North Kerala
കാസര്‍‍ഗോഡു ജില്ലയിലെ നീലേശ്വരം ഗ്രാമം. മന്നംപുറത്തുകാവിന്റെ മനോഹാരിതയും താമരക്കുളങ്ങളും പുഴയും വയലേലകളും കൊണ്ട് അനുഗൃഹീതമായ ഉത്തരമലബാറിലെ ഒരു കൊച്ചുഗ്രാമം. ഗ്രാമസംരക്ഷകനും പടനായകനുമായ കുറുവാടന്‍കുറുപ്പിന്റെ ദേശമാണവിടം. കരുത്തനും പ്രതാപിയും സമ്പന്നനുമാണ് കുറുവാടന്‍ കുറുപ്പ്‍. കുന്നും വയലുമായി ധാരാളം ഭൂമിയും വലിയതോതിലുള്ള കാലിക്കൂട്ടവും കുറുപ്പിനും സ്വന്തമായിട്ടുണ്ട്. സൂത്രശാലിയായിരുന്നു കുറുപ്പ്‍. നാട്ടുകാര്‍‍ക്ക്‍ അയാളെ ഭയമായിരുന്നു. എങ്കിലും നാട്ടിലെന്തെങ്കിലും തർക്കങ്ങളോ മറ്റോ ഉണ്ടായാല്‍‍‍ അത്‍ ഒത്തുതീര്‍‍പ്പാക്കാന്‍ നാട്ടുകാര്‍ സമീപിക്കുന്നത്‍ കുറുപ്പിനെയായിരുന്നു. അതിനുകാരണമുണ്ട്, കുറുപ്പൊന്നു പറഞ്ഞാല്‍ അതിനുപിന്നെ അപ്പീലില്ല. അയാളോടേറ്റുമുട്ടാന്‍ ആര്‍‍ക്കും ധൈര്യമില്ലായിരുന്നു. തന്ത്രങ്ങളുപയോഗിച്ച്‍ എല്ലാവരേയും അയാള്‍ തന്റെ കാല്‍‍ക്കീഴിലാക്കി.

തീയ്യസമുദായത്തില്‍ പെട്ട പാലന്തായി കണ്ണന്‍ കുറുപ്പിന്റെ ജോലിക്കാരനായിരുന്നു. കാലികളെ മേയ്‍ക്കണം, വൈകുന്നേരം അവയെ പുഴയിലേക്കുകൊണ്ടുപോയി കുളിപ്പിക്കണം, കറവക്കാരെ സഹായിക്കണം, കൃഷിയിലേര്‍‍പ്പെട്ടിരിക്കുന്ന പുലയര്‍‍ക്ക്‍ ഉച്ചഭക്ഷണമെത്തിക്കണം ഇതൊക്കെയായിരുന്നു കണ്ണന്റെ പ്രാധാന പണികള്‍. പണിയിലെന്തെങ്കിലും വീഴ്‍ച്ച വന്നു പോയാല്‍ കുറുപ്പ്, കണ്ണനെ അതികഠിനമായിത്തന്നെ ശാസിക്കുമായിരുന്നു.

കുറുപ്പ് വീട്ടിലില്ലാത്ത ഒരു ദിവസം, കണ്ണന്‍ കാലികളെ മേയാന്‍ വിട്ടിട്ട് മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. കുറുപ്പു വീട്ടിലില്ലെങ്കില്‍‍പ്പിന്നെ കണ്ണന് ആഘോഷമാണ്. ആരേയും പേടിക്കാതെ പണിയെടുക്കാമല്ലോ. അത്തരം ദിവസങ്ങളില്‍ കണ്ണന്‍ നേരത്തേതന്നെ പണികളൊക്കെ തീര്‍‍ത്ത്, പുഴയില്‍‍പോയി അല്പനേരം നീന്തിക്കുളിച്ചിട്ടൊക്കെയാവും വീട്ടിലേക്കുപോവുക.

കണ്ണന്‍ വിശ്രമിക്കാനിരുന്ന തേന്‍മാവിന്റെ മുകളില്‍ ധാരാളം പഴുത്തമാങ്ങകള്‍ ഉണ്ടായിരുന്നു. പഴുത്തമാങ്ങകള്‍ കണ്ടു കൊതിമൂത്ത കണ്ണന്‍ തേന്മാവിലേക്കു വലിഞ്ഞുകേറി. കൊതിതീരെ പഴങ്ങള്‍ തിന്നു. അപ്പോഴാണ് കുറുപ്പിന്റെ മരുമകള്‍‍, കാവിലെ ഉച്ചപൂജ തൊഴുതു കഴിഞ്ഞിട്ടാവഴി വന്നത്‍. തേന്മാവിലിരുന്ന്‍ കണ്ണന്‍ കടിച്ചു തുപ്പിയ ഒരു മാമ്പഴം ആ സുന്ദരിയുടെ ശരീരത്തില്‍ പതിച്ചു. മനപ്പൂര്‍‍വം ചെയ്‍തതൊന്നുമല്ല, യാദൃശ്ചികമായി സംഭവിച്ചതായിരുന്നു.

തന്റെ പൂപോലുള്ള ശരീരത്തില്‍ കണ്ണന്‍ കടിച്ചുതുപ്പിയ പഴച്ചാറു പതിച്ചതില്‍ അവള്‍ കണ്ണനെ കുറ്റപ്പെടുത്തി. കണ്ണന്‍ അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണെന്നവള്‍‍ ആരോപിച്ചു. കണ്ണന്‍ തന്നെ അപമാനിച്ച വിവരം ഒന്നിനെട്ടുകൂട്ടി അവള്‍ കുറുപ്പിനോടു പറഞ്ഞുകൊടുത്തു. കണ്ണന്റെ പ്രവൃത്തികള്‍ പലപ്പോഴും അതിരുവിടുന്നുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍‍ത്തു. ഒരു പരാതിയെന്ന നിലയ്‍ക്കു പറയുമ്പോള്‍ അങ്ങനെയൊക്കെ പറഞ്ഞുപോയതാണവള്‍‍‍. അമ്മാവന്‍ രോഷാകുലനായാലുണ്ടാവുന്ന ഭവിഷ്യത്തുകളേപ്പറ്റിയവള്‍ ഓര്‍‍ത്തതേയില്ലായിരുന്നു.

കുറുപ്പാകട്ടെ ഇതുകേട്ടപാടെ കോപംകൊണ്ടു വിറച്ചു. താന്‍ പൊന്നുപോലെ നോക്കുന്ന അനന്തിരവളെ വെറുമൊരു പണിക്കാരന്‍ തീയ്യച്ചക്കൻ അപമാനിക്കുകയോ? അയാള്‍ക്കതാലോചിക്കാന്‍ പോലുമായില്ല. അയാള്‍ കണ്ണന്റെ വീട്ടിലേക്കു പാഞ്ഞുചെന്നു. കണ്ണനെ വിളിച്ചു കാര്യം പോലും പറയാതെ പൊതിരെ തല്ലി… അവനെ പുറങ്കാലുകൊണ്ടു ചവിട്ടി…

കണ്ണന്‍ വാവിട്ടു കരഞ്ഞു. പക്ഷേ, അവന്റെ കരച്ചില്‍ കേട്ട് ആരും തന്നെ ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയതുപോലുമില്ല. കുറുപ്പിനോടു കാരണം തിരക്കാന്‍മാത്രം ധൈര്യമുള്ളവരാരും തന്നെ അവിടെയുണ്ടായിരുന്നില്ല.

“എന്റെ മുത്തിനെ അപമാനിച്ച നീ എന്നെ അപമാനിച്ചതിനു തുല്യമാണ്. യാതൊരു കരുണയും നീ അര്‍‍ഹിക്കുന്നില്ല…” അയാളുടെ ബലിഷ്‍ഠങ്ങളായ കരങ്ങള്‍ വീണ്ടും വീണ്ടും കണ്ണന്റെ ദേഹത്തുപതിച്ചു. പിന്നെ അയാള്‍ തന്റെ കൂടെവന്നവരോടായി അജ്ഞാപിച്ചു:
“ഇവനെ ഉടനെ നാടു കടത്തൂ… ഈ ധിക്കാരിയെ നീലേശ്വരം ഗ്രാമത്തില്‍ ഇനി കണ്ടുപോകരുത്‍.”

നായര്‍ പടയിലെ ഒരു ഭടന്‍ കണ്ണന്റെ അടുത്തുവന്നു. അവനെ തൂക്കിയെടുത്ത്‍ ദൂരേക്കു വലിച്ചുകൊണ്ടുപോയി. കുറുപ്പിന്റെ കല്പനപോലെ എല്ലാം നടന്നു. ഭടന്‍‍, കണ്ണനെ നാടുകടത്തി തിരിച്ചുവന്നു.
Vishnumoorthi theyyam - A Ritual Art of North Kerala
കണ്ണന്‍ നാടുവിട്ട് ദൂരേക്കു പോയി..
നടന്നുനടന്ന് കണ്ണന്‍ മംഗലാപുരത്തെത്തി. അവിടെയൊരു ജോലിതേടി നടന്ന കണ്ണന്‍ ഒരു വൃദ്ധയായ തുളു സ്ത്രീയെ പരിചയപ്പെട്ടു. അടിയുറച്ച കൃഷ്ണ ഭക്തയായിരുന്നു അവര്‍. അവരുടെ വീട്ടിലായി പിന്നീടുള്ള കണ്ണന്റെ ജീവിതം. ആ വൃദ്ധസ്‍ത്രീ കണ്ണന് ശ്രീകൃഷ്‍ണന്റേയും മഹാവിഷ്‍ണുവിന്റേയും കഥകള്‍ പറഞ്ഞുകൊടുത്തു. പതിയെപ്പതിയെ അവരെപ്പോലെത്തന്നെ കണ്ണനും നല്ലൊരു വിഷ്‍ണുഭക്തനായിമാറി. എന്നും പടിഞ്ഞാറ്റയില്‍ (പൂജാമുറി) വിളക്കുവെയ്‍ക്കുന്നത്‍ കണ്ണനായി. ജീവിതത്തിന് പുതിയൊരു അര്‍‍ത്ഥമുണ്ടായതുപോലെ തോന്നി കണ്ണന്.
………
കുറുവാടന്‍ തടവാട്ടിലെ അനന്തിരവള്‍ കണ്ണന് താന്‍ മൂലം സംഭവിച്ചു ദയനീയ അവസ്ഥയില്‍ അതിയായ അസ്വസ്ഥത തോന്നി. പശ്ചാത്താപം അവളുടെ മനസ്സിനെ വല്ലാതെ മഥിച്ചു. കണ്ണനെ ഉപദ്രവിച്ച അമ്മാവന്റെ രൌദ്രഭാവം മറക്കാന്‍ ശ്രമിക്കുന്തോറും അവളുടെ മനസ്സിലത്‍ കൂടുതല്‍ കൂടുതലായി തെളിഞ്ഞുവന്നു. കുറ്റബോധം അവളെ തളര്‍‍ത്തി.
……….

വര്‍ഷങ്ങള്‍ ആറ് കടന്നുപോയി…
നീലേശ്വരം ഗ്രാമത്തിന്റെ പച്ചപ്പ് കണ്ണനെ മാടിവിളിച്ചു തുടങ്ങി. വീട്ടില്‍ ചെന്നു താമസ്സിക്കാനൊരു മോഹം. കുറുപ്പിനോടും അനന്തിരവളോടും ക്ഷമാപണം നടത്തണം. നാട്ടുകാരോടും വീട്ടുകാരോടുമൊത്തു ജീവിക്കണം..
അവന്‍ ഇക്കാര്യം വൃദ്ധയായ ആ അമ്മയെ അറിയിച്ചു. പക്ഷേ, അവര്‍ സമ്മതിച്ചില്ല. എന്നാല്‍ കണ്ണന്റെ മനസ്സുമാറില്ലെന്നു കണ്ട അവര്‍ അവനെ പോകാനനുവദിച്ചു. യാത്ര തിരിക്കുമ്പോള്‍ വൃദ്ധ, തന്റെ പടിഞ്ഞാറ്റയില്‍ വെച്ചാരാധിക്കുന്ന ചുരികയും ഓലക്കുടയും അവനു സമ്മാനിച്ച് അനുഗ്രഹിച്ചു. വിഷ്‍ണുമൂര്‍‍ത്തിയുടെ ഈ ചുരിക നിന്റെ പ്രാണന്‍ കാത്തുകൊള്ളുമെന്നും, എന്നും ഇതു കൈയ്യില്‍ തന്നെ കരുതണമെന്നും അവര്‍ പറഞ്ഞു. കണ്ണന്‍ എല്ലാം തലകുലുക്കിസമ്മതിച്ചു. പിന്നീട് ആ അമ്മയോടു യാത്രയും പറഞ്ഞ്, നീലേശ്വരം ലക്ഷ്യമാക്കിയവന്‍ നടന്നു.

“നീലേശ്വരം ഗ്രാമത്തിലിനി കണ്ടുപോകരുത്‍..” ‍ കുറുപ്പിന്റെ ഉഗ്രശാസനം കണ്ണന്റെ കാതുകളില്‍ മുഴങ്ങി. ശരീരത്തിലൊരു വിറയല്‍‍… ധൈര്യം കൈവിട്ടുപോകുന്നതുപോലെ.. അവന്‍ ചുരികയില്‍ പിടിമുറുക്കി. ആപത്തൊന്നും വരത്തരുതേയെന്ന്‍ അവന്‍ മഹാവിഷ്‍ണുവിനോടു പ്രാര്‍‍ത്ഥിച്ചു‍. അപ്പോള്‍ പെട്ടന്നൊരു ഉണര്‍‍ച്ച അവന് അനുഭവപ്പെട്ടു. കാസര്‍‍ഗോഡും കോട്ടച്ചേരിയും കഴിഞ്ഞ് അവന്‍ നീലേശ്വരത്തെത്തി. അവന്റെ മുഖത്ത്‍ ആനന്ദത്തിന്റെ തിരയിളക്കം.

താന്‍ പണ്ടു കുളിച്ചിരുന്ന താമരക്കുളം! കണ്ണന്‍ കുളക്കരയിലിരുന്നു… നാട്ടുകാരില്‍ പലരും അവനെ തിരിച്ചറിഞ്ഞു. പലരും കുശലം ചോദിച്ചു. ചിലരൊന്നും കണ്ട ഭാവം നടിച്ചില്ല‍. കുട്ടിക്കാലത്തു കളിച്ചുകുളിച്ച കുളം കണ്ടപ്പോള്‍‍ ഇനി കുളി കഴിഞ്ഞിട്ടാവാം യാത്ര എന്നവന്‍ തീരുമാനിച്ചു. ചുരികയും ഓലക്കുടയും അവന്‍ കുളക്കരയില്‍ വെച്ചു. കരിങ്കല്‍‍വിളക്കില്‍ തിരിവെച്ച് വിഷ്ണുമൂര്‍‍ത്തിയോടു പ്രാര്‍‍ത്ഥിച്ചു.

അവന്‍ കുളത്തിലേക്കിറങ്ങി. മധുരസ്മരണകളുണര്‍‍ത്തിക്കൊണ്ട് ഇളം തണുപ്പ് അവന്റെ ശരീരത്തിലേക്ക്‍ ഇരച്ചു കയറി. അപ്പോഴേക്കും കാതോടുകതറിഞ്ഞ്‍ കൂറുവാടന്‍ കാരണവര്‍ കണ്ണന്‍ വന്ന വിവരം അറിഞ്ഞു. കേട്ടപാടെ, ഉറുമി (പയറ്റിനുപയോഗിക്കുന്ന ഒരു ആയുധം, രണ്ടുഭാഗത്തും മൂര്ച്ചയുള്ള‍തും നീളമേറിയതുമാണിത്.)യുമെടുത്ത്‍ അയാള്‍ ചാടിയിറങ്ങി. ഇതൊന്നുമറിയാതെ നീന്തിക്കുളിക്കുകയായിരുന്നു കണ്ണന്‍‍.

“നാടുകടത്തിയിട്ടും വീണ്ടും നീലേശ്വരം നാട്ടിലേക്കു കാലെടുത്തുവെയ്‍ക്കാന്‍ നിനക്കു ധൈര്യമുണ്ടായോ..! നാട്ടാചാരം മറന്നുപോയോടാ അഹങ്കാരീ…?”

കുറുപ്പും പടയും കുളക്കരയില്‍ നില്‍‍ക്കുന്നതു‍കണ്ട കണ്ണന്‍ അമ്പരന്നുപോയി. ഉറുമിയുടേയും പരിചയുടേയും കൂട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ അവന്റെ സകല ധൈര്യവും ചോര്‍‍ന്നുപോയി… ആള്‍ക്കാര്‍ ചുറ്റും കൂടിനില്‍‍ക്കുന്നു… ഊരിപ്പിടിച്ച ഉറുമിയുമായി കരയില്‍ കുറുപ്പ്‍.! അവന്‍ മെല്ലെ കരയിലേക്കു നടന്നു…

കരയില്‍ വെച്ചിരിക്കുന്ന വിഷ്‍ണുമൂര്‍‍ത്തിയുടെ ചുരികയെ അവനൊന്നു നോക്കി. എന്തോപറയാനായി അവന്‍ നാക്കെടുത്തതേയുള്ളൂ… കുറുപ്പ്‍ ഉറുമി ആഞ്ഞുവീശി… കണ്ണന്റെ ശിരസ്സ്‍ വായുവിലേക്ക്‍ ഉയര്‍‍ന്നുതെറിച്ചു.! ശിരസ്സറ്റ ശരീരം കുളത്തിലേക്കു മറിഞ്ഞുവീണു… കുളം ചോരക്കുളമായി. ജനഹൃദയത്തില്‍ നിന്നു ദയനീയമായൊരാരവമുയര്‍‍ന്നു, അവര്‍ കണ്ണടച്ചു പിടിച്ചു. കുറുപ്പതു നോക്കി പൊട്ടിച്ചുരിച്ചു. ഉറുമി കുളത്തില്‍ നിന്നും കഴുകി.

കരയില്‍ കണ്ണന്‍ വെച്ച ചുരിക അയാള്‍ തട്ടിത്തെറിപ്പിച്ചു.. ആ ചുരിക അവിടെകിടന്നൊന്നു തിളങ്ങിയോ..! പലരും അതു ശ്രദ്ധിച്ചു.

അയാള്‍ തിരിച്ചു നടന്നു… ഒരദ്ധ്യായം അവസാനിപ്പിച്ച ഗമയോടെത്തന്നെ. കുറുപ്പ് തറവാട്ടില്‍ തിരിച്ചെത്തി. കുറുപ്പിന്റെ തറവാട്ടില്‍ പിന്നീട് ദുര്‍ന്നിമിത്തങ്ങള്‍ കണ്ടു തുടങ്ങി. നാടു നീളെ പകര്‍ച്ചവ്യാധി പടര്‍ന്നു, കുറുപ്പിന്റെ കന്നുകാലികള്‍ ഒന്നൊഴിയാതെ ചത്തൊടുങ്ങി. കുറുപ്പിന്റേയും ബന്ധുജനങ്ങളുടേയും ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കരിനാഗങ്ങള്‍ ഇഴഞ്ഞുപോകുന്നു. കണ്ണടച്ചാല്‍ ഒരു ചുരികയും ഓലക്കുടയും ഉറഞ്ഞുതുള്ളുന്നു. പടിപ്പുരവാതില്‍ മെല്ലെ തകര്‍‍ന്നുവീണു…

നായര്‍ ഞെട്ടിവിറച്ചു… മനസ്സില്‍ ഭയം പത്തിവിടര്‍‍ത്തിയാടുന്നു. യുദ്ധക്കളത്തില്‍ മുറിവേറ്റവരുടെ ജീവന്‍ പിടയുമ്പോഴും ധൈര്യപൂര്‍‍വം മുമ്പോട്ടുപോയിരുന്ന‌ പടനായകന്‍ ഇതാ തളര്‍‍ന്നിരിക്കുന്നു. ദുര്‍‍നിമിത്തങ്ങള്‍‍ക്കു കാരണമതുതന്നെ…! കുറുപ്പ്‍ നിരൂപിച്ചു. അയാള്‍‍ ജ്യോത്സ്യരെ വിളിച്ചു. പ്രശ്‍നം വെച്ചു.

കണ്ണന്‍ നിഷ്‍കളങ്കനാണ്, നിരപരാധിയാണ്. അവനെ തിരിച്ചറിയാതെ പോയതാണ് ആപത്തുകള്‍‍ക്കാധാരം. കണ്ണന്‍ മനസ്സറിഞ്ഞൊന്നു ശപിച്ചിരുന്നുവെങ്കില്‍ ഉടന്‍തന്നെ വംശം മുടിയുമായിരുന്നു. വിഷ്‍ണുഭക്തനായ കണ്ണനെ വധിച്ചതില്‍ ദൈവകോപമുണ്ടെന്നും, ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മുച്ചൂടും മുടിയുമെന്നും വെളിപ്പെട്ടു. തുടര്‍ന്ന് ചെയ്തുപോയ അപരാധത്തിന്‌ മാപ്പായി കണ്ണന്‌ ഒരു കോലം കല്‍പ്പിച്ച്‌ കെട്ടി സമര്‍പ്പിക്കാമെന്ന് പ്രാര്‍ത്ഥിക്കുകയും ക്ഷമയാചിച്ച് അവനെ അവനെ പ്രീതിപ്പെടുത്തുകയുംചെയ്യണമെന്നായി. വീണ്ടും പ്രശ്നം വച്ചപ്പോള്‍ ദൈവം സംപ്രീതനായതായും തെളിയുകയും ചെയ്തു.

കുറുപ്പിന്റെ കണ്ണുക‌ള്‍ നിറഞ്ഞൊഴുകി. ഉടനെ തെയ്യക്കോലം കെട്ടിയാടാനുള്ള ഏര്‍പ്പാടുണ്ടാക്കി. ബഹുമാനപുരസരം വണങ്ങി മാപ്പപേക്ഷിക്കുകയും ചെയ്‍തു. അങ്ങനെയാണ്‌ വിഷ്ണുമൂര്‍ത്തി തെയ്യം ഉണ്ടായതെന്നാണ്‌ വിശ്വസിക്കുന്നത്‌. ഈ കഥയിലെ കുറുപ്പിനെ ഹിരണ്യകശിപുവായും, കണ്ണനെ പ്രഹ്ലാദനായും ചിലര്‍ സങ്കല്‍പ്പിച്ചു വരുന്നുണ്ട്. കാരണം തെയ്യാട്ടത്തിനിടയില്‍ നരസിഹമൂര്‍‍ത്തിയായി വന്ന്‍ ഹിരണ്യാസുരനെ വധിക്കുന്ന രംഗം അവതരിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ മരം കൊണ്ടുണ്ടാക്കിയ ഒരു മുഖാവരണമണിഞ്ഞ് നരസിംഹമൂര്‍‍ത്തിയെ അനുസ്മരിപ്പിക്കുന്നുമുണ്ട്. കഥകളൊക്കെ കാലക്രമത്തിൽ തിരുത്തപ്പെടവയാണ്. കൂടിച്ചേരലുകൾ പലവിധം നടന്നിരുന്നതാണു നമ്മുടെ ചരിത്രം തന്നെ.

കുറുപ്പുമയി ബന്ധപ്പെട്ടതും കണ്ണൻ മംഗലാപുരത്തേക്ക് പോകേണ്ടി വന്നതുമായി ബന്ധപ്പെട്ട് മറ്റൊരു വിശ്വാസം കൂടി നിലനിൽക്കുന്നു. കുറുപ്പിന്റെ തറവാട്ടിലെ ദൈവത്തറിഅയിൽ തൊഴുകൈയ്യുമായി നിൽക്കുന്ന കണ്ണനെ കുറുപ്പ് പലപ്പോഴും കണ്ടിരുന്നു. ഒരിക്കൽ കൂപ്പറിയാതെ ദൈവത്തറയിൽ കണ്ണൻ ഒരു കുപ്പി പാൽ അഭിഷേകം ചെയ്യുന്നു. ഇതറീഞ്ഞ രോക്ഷാകുലനായ കുറുപ്പിന്റെ മുന്നിൽ നിന്നും കണ്ണൻ ഓടി ഒളിക്കുന്നു. കാരണം ഒരു നായർ ദൈവത്തെ തീയ്യച്ചെക്കൻ ആരാധിക്കുക എന്നതു തന്നെ അന്ന് നിരക്കുന്നതായിരുന്നില്ല. നാടുവിട്ടു പോയ പാലന്തയി കണ്ണൻ അങ്ങനെയാണു മംഗലാപുരത്ത് എത്തിയതെന്നാണു വിശ്വാസം. ശേഷമെല്ലാം മുകളിൽ പറഞ്ഞവ തന്നെ!

മുച്ചിലോട്ടു ഭഗവതി

മുച്ചിലോട്ടുഭഗവതി; പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്… പുരുഷമേല്‍ക്കോയ്‍മയുടെ കൊടും തീയില്‍ ഒരുപിടി ചാമ്പലായി മാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍‌ത്തെണീറ്റ രായമംഗലത്തു മനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവു കൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി.

പരശുരാമന്‍ സൃഷ്‍ടിച്ച അറുപത്തിനാലു ബ്രാഹ്മണഗ്രാമങ്ങളില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച പെരിഞ്ചെല്ലൂര്‍ ഗ്രാമം. ഇന്നത്തെ തളിപ്പറമ്പുദേശം. പാണ്ഡിത്യത്തില്‍ പേരും പ്രസിദ്ധിയുമുള്ള മഹാബ്രാമണരുടെ വിഹാര കേന്ദ്രം. അവിടെ രാജരാജേശ്വരക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ വേദവേദാന്ത‍‍ തര്‍ക്കശാസ്ത്രങ്ങളുടെ മാറ്റുരച്ചു. അവിടെ, വേദാന്ത തര്‍‌ക്ക ശാസ്ത്രങ്ങളില്‍ ഒരുപാടു പ്രഗത്ഭമതികളെ മലയാളഭൂമിക്കു സമ്മാനിച്ച ഒരു മനയാണ് രായമംഗലത്തുമന!

 

ഒരുപാടു പ്രാര്‍‌ത്ഥനകളുടെ ഫലമായി രാജരാജേശ്വരകൃപയാലൊരു മനയിലെ വലിയതിരുമേനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. ഏറെക്കാലം മക്കളില്ലാതെ വിഷമിച്ചിരുന്ന തിരുമേനിക്കു വൈകിക്കിട്ടിയ സൗഭാഗ്യമായിരുന്നു ആ കുഞ്ഞ്‍. കാലാകാലങ്ങളായി പണ്ഡിതസഭകളില്‍ തലയുയര്‍‌ത്തി നിന്നിരുന്ന രായമംഗലത്തുമന ഒരു ആണ്‍കുട്ടിയുടെ അഭാവത്തില്‍ അന്യം നിന്നുപോകുമോ എന്നുള്ള ഭയം തിരുമേനിയെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹം തളര്‍‌ന്നില്ല. മകളെ വൈദിക പാഠശാലയിലയച്ചു പഠിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അവള്‍ വേദപഠനം ആരംഭിച്ചു. അതിസമര്‍ത്ഥയായി അവള്‍ എല്ലാം പഠിച്ചെടുത്തു. പതിനഞ്ചുവയസാകുമ്പോഴേക്കും അവള്‍ വേദവേദാന്തകാര്യങ്ങളില്‍ അതിനിപുണയായി മാറി. മനയിലെ അലസ്സനിമിഷങ്ങളെ കൂടി അവള്‍ ഗ്രന്ഥപാരായണത്തിലും വേദപഠനത്തിലുമായി നീക്കിവെച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അപാരജ്ഞാനത്താല്‍ അവള്‍ പണ്ഡിതയായ് മറുനാടുകളില്‍ പോലും അറിയപ്പെട്ടു. നാടുവാഴിയുടേയും നാടുകാരുടേയും കണ്ണിലുണ്ണിയായി മാറിയവള്‍. പാവപ്പെട്ടവരോടു കരുണയുള്ളവളായിരുന്നു അവള്‍. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍‌ത്ഥനയും സ്നേഹവും അവള്‍ക്കു ലഭിച്ചിരുന്നു. പതിപ്രായം അവളെയൊരു സൗന്ദര്യത്തിടമ്പാക്കി മാറ്റി. അഴകുറ്റമേനിയില്‍ ആടയാഭരണങ്ങളണിഞ്ഞ് അവള്‍ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ കെടാവിളക്കായി.

 

എന്നാല്‍ വെറുമൊരു പെണ്ണായ അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാന്‍ പെരുഞ്ചെല്ലൂരിലെ യാഥാസ്ഥിതിക നമ്പൂതിരിമാര്‍ക്കായില്ല. അവര്‍ അവളെ തരംതാഴ്‍ത്തിക്കാട്ടാനുള്ള ഒരവസരത്തിനായി കാത്തിരുന്നു. ചിലര്‍ നേരിട്ടുപോയി അവളോടേറ്റുമുട്ടി; ചിലരാവട്ടെ ആളുകളെ വിട്ട് അവളുടെ പാണ്ഡിത്യത്തെ അളക്കാന്‍ ശ്രമിച്ചു. എന്നാലവര്‍ക്കൊന്നും തന്നെ അവളെ തോല്പികാനായില്ല എന്നുമാത്രമല്ല, നാണംകെട്ടു മടങ്ങേണ്ടിയും വന്നു. അവളുടെ ജ്ഞാനം പ്രകാശിക്കുന്ന ചോദ്യങ്ങള്‍ക്കും തര്‍‌ക്കങ്ങള്‍‌ക്കും മുമ്പില്‍ ഉത്തരം കണ്ടെത്താനാവാതെ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിലെ പുരുഷപാണ്ഡിത്യം കുഴങ്ങിനിന്നു. അവരിലെ പരാജയഭീതി കൊടിയ വൈരാഗ്യബുദ്ധിക്കു വഴിമാറി. കുതന്ത്രങ്ങളാല്‍ അവളെ ഒരുക്കാന്‍ തന്നെ പണ്ഡിതപ്രമുഖര്‍ വട്ടമിട്ടു.

കാലം പിന്നേയും കുറേ നീങ്ങി. വേദത്തിനും വേദശാസ്ത്രപഠനത്തിനും പുത്തന്‍ വ്യാഖ്യാനങ്ങളുണ്ടായി. എന്നാലതൊന്നും ഉള്‍‌ക്കൊള്ളാന്‍‌ ബ്രാഹ്മണസഭയിലെ പുരുഷമേധാവിത്വത്തിനായില്ല. അവര്‍ അവളുടെ ശ്രദ്ധ കുടുംബജീവിതത്തിലേക്കു തിരിച്ചുവിടാന്‍വേണ്ടി വിവാഹാലോചനകളുമായി ഇല്ലത്തെത്തി. ഭര്‍‌ത്താവും കുട്ടികളുമൊക്കെയായാല്‍ വേദാന്തകാര്യത്തില്‍ നിന്നവള്‍ പിന്തിരിയുമെന്നവര്‍ നിനച്ചു.

ഒരു ദിവസം മാണിയോടന്‍ തിരുമേനി മനയിലെത്തി. തന്റെ പുത്രനുവേണ്ടി വേദാന്തക്കരിയുടെ ജാതകം വാങ്ങി പരിശോദിച്ചു. ഉത്തമജാതകം! മുറപ്പെണ്ണുമാണ്. സൗന്ദര്യദേവത! പുത്രനുയോജിച്ചവള്‍ തന്നെ. അങ്ങനെ വേളീ മുഹൂര്‍ത്തവും നിശ്ചയിച്ചു… മാണിയാട്ടുമനയിലും ആഹ്ളാദത്തിന്റെ പൂത്തിരി.

വാര്‍ത്തയറിഞ്ഞ് വേദാന്തക്കാരിയുടെ മനസ്സില്‍ സ്വപ്‍നങ്ങള്‍ വിരിഞ്ഞു. മുറച്ചെറുക്കന്റെ മുഖം അവളുടെ ദിവാസ്വപ്‍നങ്ങള്‍ക്കു ചൂടേകി. ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി! വേദമന്ത്രങ്ങള്‍ക്കു വ്യാഖ്യാനങ്ങള്‍ എഴുതിയപ്പോള്‍ ആ മുഖത്തു നാണം പെരുകി. തലകുനിച്ചവള്‍ നിര്‍വൃതിയിലാണ്ടു.

രണ്ടുമനകളിലും വേളിയൊരുക്കങ്ങള്‍ തകൃതിയില്‍ ആരംഭിച്ചു. ഇരുകൂട്ടരും ബന്ധുക്കളേയും ഗ്രാമത്തിലെ പ്രമാണിമാരെയും ക്ഷണിച്ചു തുടങ്ങി. വിവാഹപന്തലും സദ്യപന്തലുകളും ഒരുങ്ങി. ദിവസങ്ങളടുക്കുംതോറും മനകളിലെ തെരക്കും വര്‍ദ്ധിച്ചുവന്നു. നാലുകെട്ട് അന്തര്‍ജനങ്ങളെകൊണ്ടും പുറത്തെ നെടുംപുര പുരുഷന്‍മാരെക്കൊണ്ടും നിറഞ്ഞു. പ്രതിശ്രുതവരന്റെ രൂപം അവളുടെ മനസ്സിനെ മഥിച്ചു. വിവാഹചടങ്ങുകളിലും അനുഷ്‍ഠാനങ്ങളിലും ഒളിഞ്ഞിരിക്കുന്ന അര്‍‌ത്ഥം അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. ജീവിതത്തിന് താന്‍ വിചാരിച്ചതിലും കൂടുതല്‍ വ്യാപ്തിയുണ്ടെന്നവള്‍ക്കു മനസ്സിലായി.

വേളിക്കിനി മൂന്നുനാള്‍ ബാക്കി!
മനസ്സുനിറയെ തന്റെ ഹൃദയേശ്വരനെ നിനച്ചുകൊണ്ട് രായമംഗലത്തെ ഓമനക്കുട്ടി ഉറക്കച്ചടവോടെ നാലിറയത്തേക്കു കടന്നുവന്നു!

ആരാണിത്..! അവള്‍ സൂക്ഷിച്ചുനോക്കി…!
പയ്യന്തര്‍ ഗ്രാമാധിപനായ പച്ചനമ്പി തിരുമേനി…! കൂടെ ആരും ഇല്ല. ഓര്‍‌ക്കാപ്പുറത്തുള്ള ഈ വരവിന്റെ ഉദ്ദേശമെന്താവാം? വേളിക്കാര്യം കേട്ടറിഞ്ഞുവന്നത്തവുമോ? അവളുടെ മനസ്സിലൂടെ ഒരുപാടു ചോദ്യങ്ങള്‍ കടന്നുപോയി.

അതിനു വിരാമമിട്ടുകൊണ്ടു നമ്പി പറഞ്ഞു: “നാം വന്നത്…ഒരു സഹായം അഭ്യര്‍ത്ഥിക്കാനാണ്”

“പറയൂ എന്തു വേണം?”

“വേളി തീരുമാനിച്ചു നില്‍ക്കുന്ന പെണ്ണ് സഭയില്‍ ചെന്ന് തർക്കിക്കുന്നത് നാട്ടുനീതിക്കെതിരാണെന്നറിയാം, ത‌ർക്കവിഷയം എത്രനാള്‍ നീണ്ടു നിൽക്കുമെന്നും അറിഞ്ഞുകൂടാ. തർക്കം തുടങ്ങിയാല്‍ അതുതീരുന്നതിനു മുമ്പ് തർക്കം ഉപേക്ഷിച്ചു വരുന്നതും ശരിയല്ല. അപ്പോളതു വേളി മുടങ്ങുന്നതിനു കാരണമാവും.”

നമ്പിയുടെ മനസ്സില്‍ വേവലാതികള്‍ പെരുകിവന്നു. എന്തുപറയണമെന്നറിയാതെ അല്പസമയം മിഴിച്ചുനിന്നിട്ടയാള്‍ തുടര്‍ന്നു.

“പെരുഞ്ചെല്ലൂര്‍ നമ്പൂതിരിമാര്‍‌ അഹംഭാവികാളായി മാറിയിരിക്കു‍ന്നു. അതിനു പരിഹാരം കണ്ടെത്താന്‍ രായമംഗലത്തു സന്തതിക്കേ കഴിയൂ…”

“ക്ഷമിക്കാനും സഹിക്കാനും പുരുഷനേക്കാള്‍ കരുത്തുള്ളവളാണു സ്‍ത്രീ. അതുകൊണ്ട്..” ‍‍ അവള്‍ ആലോചനയിലാണ്ടു.
“അതുകൊണ്ട്?” തമ്പുരാന്‍ അവളുടെ അഭിപ്രായം ചോദിച്ചു.

“ഉദയമംഗലം പണ്ഡിതസഭയില്‍ ഞാന്‍ പെരുഞ്ചെല്ലൂര്‍ അഹംഭാവത്തെ തോല്‍പ്പിച്ചിരിക്കും. അങ്ങു സമാധാനമായി പൊയ്‍ക്കോളൂ. സ്‍ത്രീയാണെന്നു കരുതി ജീവിതത്തില്‍ ഒരാനുകൂല്യവും കൈപ്പറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല‍.”

തന്നെ താഴ്‍ത്തിക്കെട്ടാന്‍ കൊതിച്ച പെരിഞ്ചൊല്ലൂര്‍ പണ്ഡിതന്‍മാരെ ഇതാ നേര്‍‌ക്കുനേര്‍‌ കിട്ടിയിരിക്കുന്നു. അവരെ ഒരു പാഠം പഠിപ്പിച്ചുവിടാന്‍ തന്നെ അവള്‍ തീരുമാനിച്ചു. എല്ലാറ്റിനും ഒരന്ത്യം വേണമല്ലോ.

നമ്പിക്കു സന്തോഷമായി. പെരിഞ്ചെല്ലൂര്‍ സഭയോടേറ്റുമുട്ടാന്‍ പെരിഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ പിറന്ന ഒരാള്‍ക്കേ കഴിയൂ എന്നുതന്നെയായിരുന്നു നമ്പിയുടെ വിശ്വാസം. തിരുമേനി കന്യകയ്‍ക്കു സമ്മാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സംതൃപ്‍തനായി തിരിച്ചുപോയി.

കന്യകയുടെ ശപഥവാര്‍‌ത്ത രായമംഗലത്തുതിരുമേനിയെ അത്യതികമായ ദു:ഖത്തിലാഴ്‍ത്തി. എങ്കിലും ഒരക്ഷരം അദ്ദേഹം മറുത്തുപറഞ്ഞില്ല. അതുകൊണ്ടു ഫലമുണ്ടാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പെരുഞ്ചെല്ലൂര്‍ ഗുരുകുലവാസക്കാലത്ത് പുരുഷപ്രജകളില്‍ നിന്നും അവള്‍ക്കു സഹിക്കേണ്ടിവന്ന അപമാനവും ദുരിതവും അത്രയ്ക്കുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതു പലിശസഹിതം തിരിച്ചുനല്കാനുള്ള അവസരമാണിത്.

ഉദയമംഗലത്തുക്ഷേത്രനടയില്‍ തര്‍‌ക്കപ്പന്തലുയര്‍‌ന്നു. എത്തിച്ചേര്‍ന്ന പണ്ഡിതന്‍മാര്‍ യഥാക്രമം സഭയെ വന്ദിച്ച് സ്വന്തം ഇരിപ്പിടങ്ങളില്‍ ഇരിപ്പുറപ്പിച്ചു. അന്തര്‍ജനവും സംഘവും ജനത്തേയും പണ്ഡിതന്‍മാരേയും പ്രത്യേകിച്ചു പെരിഞ്ചെല്ലൂര്‍ പ്രതിയോഗികളേയും വന്ദിച്ചാദരിച്ച് ഉദയമംഗലത്തുദേവനെയും തൊഴുത് വേദിയില്‍ കയറി. അപ്പോഴേക്കും മത്സരപ്പന്തലും തര്‍‌ക്കവേദിയും നിറഞ്ഞു കഴിഞ്ഞിരുന്നു.

പണ്ഡിതസഭയില്‍ ആരംഭംകുറിച്ചതു പെരുഞ്ചെല്ലുര്‍ വലിയ‌പണ്ഡിതന്‍ തന്നെയായിരുന്നു. അഹങ്കാര‍വും പുഛവും കലര്‍ന്ന സ്വരത്തില്‍ അവര്‍ വിഷയങ്ങളവതരിപ്പിച്ച് ചോദ്യങ്ങള്‍ തൊടുത്തുവിട്ടപ്പോള്‍ അന്തര്‍ജനവും സംഘവും സവിനയം അതിനെയൊക്കെ വിഛേദിച്ചു. അന്നു പെരുഞ്ചെല്ലൂര്‍ സംഘം പരാജയപ്പെട്ടു പിന്‍മാറി. പിറ്റേന്ന് അദ്ദേഹം കൂടുതല്‍ ശക്തി സംഭരിച്ച് വേദിയിലെത്തിയെങ്കിലും ബ്രാഹ്മണകന്യകയ്‍ക്കു മുമ്പില്‍ തോറ്റുപിന്‍മാറാന്‍ തന്നെയായിരുന്നു വിധി. രണ്ടാം ദിവസവും ജയിച്ച് പൊന്നും വളയും വാങ്ങി അവള്‍ വേദി വിട്ടപ്പോള്‍ പെരിഞ്ചെല്ലൂര്‍ പ്രതിയോഗികളുടെ ഉള്ളില്‍ പക നുരഞ്ഞുപൊന്തി. എങ്ങനെയെങ്കിലും അവളെ തോല്‍പ്പിക്കാനുള്ള കുബുദ്ധിക്കു അവര്‍ രൂപകല്പന ചെയ്തു. നാണക്കേടും അഹങ്കാരം ആ മനുഷ്യരെ മൃഗതുല്യരാക്കിമാറ്റി. പിറ്റേ ദിവസം നിഷ്‍കരുണം അയാള്‍ ആ ജ്ഞാനസുന്ദരിയുടെ മുഖത്തുനോക്കി ഗര്‍ജ്ജിച്ചു:

“പറയൂ, ഏറ്റവും വലിയവേദനയേത്?” മറുപടിപറയാന്‍ ബ്രാഹ്മണകന്യകയ്‍ക്ക് തീരെ സമയമെടുക്കേണ്ടിവന്നില്ല. അവള്‍ പറഞ്ഞു:

“പ്രസവവേദന.”

“ഏറ്റവും വലിയ സുഖമോ…?” പെരിഞ്ചല്ലൂര്‍ മറുപടിക്കു കാത്തുനിന്നു.

“രതിസുഖം”… രതിസുഖം…! ആ വാക്കു കന്യകയുടെ നാവില്‍ നിന്നുതിര്‍ന്നുവീഴാന്‍ തന്നെയാണു ഗുരുക്കള്‍ കാത്തുനിന്നത്.

പെട്ടെന്നു സഭയില്‍ പരിഹാസച്ചിരികളുയര്‍ന്നു.പെരിഞ്ചെല്ലൂര്‍ പണ്ഡിതന്‍മാര്‍ അര്‍ത്ഥഗര്‍ഭമയി മിഴികള്‍ പായിച്ചു. പ്രസവവേദനയെക്കുറിച്ചും രതിസുഖത്തെക്കുറിച്ചും ആദികാരികമായിപ്പറയാന്‍ കന്യകയ്ക് അവകാശമില്ലെന്ന് പണ്ഡിതസഭ ഒന്നടങ്കം ആക്ഷേപിച്ചു. കുടിലയെന്നാളെ മുദ്രകുത്തി. രഹസ്യമായി രതിസുഖമാസ്വദിച്ചിട്ടുണ്ടായിരിക്കുമെന്നവളെ അതിക്ഷേപിച്ചു. സമുദായത്തിനു തന്നെ ഇവള്‍ പേരുദോഷം വരുത്തിയെന്നും അതുകൊണ്ടിവളെ സമുദായത്തില്‍ നിന്നും ഇവളെ പുറത്താക്കണമെന്നും അവര്‍ വിധിച്ചു. ആ ബ്രാഹ്മണമേധാവിത്വത്തിനുനേരേ വിരല്‍ ചൂണ്ടാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല.

ഇല്ലത്തുനിന്നും കന്യകയെ പുറത്താക്കി.

പടിയടച്ചു പിണ്ഡം വെച്ചു ബന്ധം വേര്‍പെടുത്തി ശുദ്ധി വരുത്തി.

കന്യകയ്‍ക്കു വിധിച്ച ശിക്ഷകണ്ടു നാട്ടുകാര്‍ ഞെട്ടി. അവര്‍ വിലപിച്ചു. നാട്ടുക്കൂട്ടം വിങ്ങിപ്പൊട്ടി. ബ്രാഹ്മണമേധാവികളോടും പണ്ഡിതന്‍മാരോടും കന്യക കരുണകാട്ടാന്‍ കേണപേക്ഷിച്ചു. അവളുടെ കരച്ചിലാരും കേട്ടില്ല. അവളെ നാടുകടത്തി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ഉദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാര്‍ത്ഥിച്ചു. വിശന്നുവലഞ്ഞവള്‍ ഒരിടത്തു തളര്‍ന്നുവീണു. പയ്യന്നൂരപ്പനോടു പരമപദം പ്രാപിക്കാനായവള്‍ കേണപേക്ഷിച്ചു. അങ്ങനെ തീയില്‍ ചാടി ജീവനൊടുക്കാന്‍ തീരുമാനിച്ചു.

അഗ്നികുണ്ഡമൊരുങ്ങി. തീജ്വാലകള്‍ ജ്വലിച്ചുയര്‍ന്നു. കുളിച്ച് ഈറനുടുത്ത് വേദമന്ത്രങ്ങളുരുവിട്ടുകൊണ്ടവള്‍ തീയിലേക്കു ചാടി കൈകൂപ്പി നിന്നു. അപ്പോഴാണ് ഒരുകുടം എണ്ണയുമായി മുച്ചിലോടന്‍ വാണിയന്‍ ആ വഴി നടന്നുവന്നത്. തീയുടെ ശക്തിപോരെന്നു കണ്ട കന്യക വേഗം ആ എണ്ണകുടം തീയിലേക്കൊഴിക്കാന്‍ പറഞ്ഞു. അവനാ എണ്ണ തീയിലേക്കു പകര്‍ന്നു. തീജ്വാലകള്‍ ആകാശത്തോളമുയര്‍ന്നു. ആ കന്യക അഗ്നിയില്‍ വെന്തുമരിച്ചു! അവള്‍ അഗ്നിപ്രവേശത്താല്‍‌ തന്റെ ആത്മപരിശുദ്ധി തെളിയിച്ചു.

മുച്ചിലോടന്‍ ഒരു വിഭ്രാന്തിയിലായിരുന്നു. താനെന്താണു ചെയ്തതെന്നു പോലും ഒരു നിമിഷം അയാള്‍ മറന്നുപോയി. സ്ഥലകാലബോധം വന്ന അയാള്‍ താന്‍ ചെയ്ത അപരാധമോര്‍ത്ത് പൊട്ടിക്കരഞ്ഞു. പെട്ടന്നവിടെയാകെ ഒരു ദിവ്യപ്രകാശം പരന്നു. നിഷ്‍കളങ്കനായ വാണിയനു നേർക്കാ പ്രകാശമടുത്തു വന്നു. ആ പ്രകാശം വാണിയനെ അനുഗ്രഹിച്ചു. ആ പ്രകാശം, അഗ്നിയില്‍ ദഹിച്ചുപോയ വേദാന്തക്കാരിയായി വാണിയനു തോന്നി. വാണിയന്‍ ആ പ്രകാശത്തെ വന്ദിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടില്‍ വന്ന മുച്ചിലോടന്‍ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യകയ്‌ക്കു കരിവെള്ളൂരപ്പന്റെയും, ഉദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താല്‍ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ വേദാന്തക്കരി വാണിയരുടെ ആരാധനാമൂര്‍ത്തിയായി. മുച്ചിലോട്ട് ഭഗവതിയെന്ന പേരിലവള്‍ പ്രസിദ്ധയായിത്തീര്‍ന്നു. ഒമ്പതില്ലം വാണിയകുലത്തിന്റെ പരദേവതയായ ദേവകന്യാവിന്റെ കഥ മുച്ചിലോട്ടു ഭഗവതിയിലൂടെ ഉയിർത്തെഴുന്നേറ്റു വന്നു! വിവിധ സ്ഥലങ്ങളില്‍ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായത്രെ. നാട്ടുകാര്‍ വേദാന്തക്കാരിയെ ഇന്നും ബഹുമാനിച്ചുവരുന്നു. മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

മുച്ചിലോട്ടുഭഗവതിയെന്ന തെയ്യക്കോലത്തിലവള്‍ ഇന്നും വടക്കന്‍കേരളത്തില്‍ പുനര്‍ജ്ജനിക്കുന്നു. തെയ്യാട്ടത്തിനടയില്‍ താലിമാല കൊണ്ടുവരുന്നതും സദ്യയൊരുക്കുന്നതും ദേവിയുടെ മുടങ്ങിപ്പോയ വേളിയെ ഓര്‍‌മ്മിപ്പിക്കുന്ന അനുഷ്ടാനങ്ങളാണ്.

കാസര്‍ഗോഡ് മുതല്‍ പാനൂര്‍ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകള്‍ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.

തെയ്യങ്ങള്‍ക്കൊരാമുഖം

ഒരു പാട്ടു കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/Kaliyattam_Ezhimalayolam.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

തെയ്യങ്ങള്‍… വടക്കന്‍കേരളത്തിന്റെ തനതുകലാരുപത്തില്‍ പേരും പ്രസിദ്ധിയുമാര്‍ജിച്ച കലാരൂപം! മനയോലയും ചായില്യവും ചാലിച്ച് കടും വര്‍ണങ്ങളാല്‍ മുഖത്തെഴുതി, എരിയുന്ന നെരിപ്പോടുകള്‍ക്കു വലംവെച്ച് ഭക്തര്‍ക്കു അരിയും പൂവും നല്‍കി, അസുരവാദ്യത്തിന്റെ താളച്ചുവടുകള്‍ക്കു പദം പറഞ്ഞ് ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍…! അടിച്ചമര്‍ത്തപ്പെട്ട ആദി ദ്രാവിഡന്റെ ആത്മസ്ഥൈര്യത്തിന്റെ കഥ മുതല്‍, അനീതിക്കെതിരെ പടനയിച്ച ആദിമ വിപ്ലവകാരികളുടെ ഒളിമങ്ങാത്ത ഓര്‍‌മ്മകളുടെ തിളക്കംകൂടിയാണ് ഓരോ തെയ്യക്കോലങ്ങളും. സവര്‍ണതയുടെ സുഖസൗകര്യങ്ങള്‍ വിട്ട് അധ:സ്ഥിതരുടെ കണ്ണീരകറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ തൊട്ട് ചാളക്കുടിയില്‍ നിന്നുയര്‍ന്നുവന്ന് ഒരു സമൂഹത്തിന്റെ തന്നെ പ്രതീക്ഷയായി മാറിയ വീരപുരുഷന്‍മാര്‍ വരെ ഉണ്ട് അക്കൂട്ടത്തില്‍. ഇതൊരു അനുഷ്‍ഠാനമാണ്. തെളിഞ്ഞ ഭക്തിയും കറകളഞ്ഞ വിശ്വാസവുമാണിതിന്റെ ഇതിന്റെ അടിത്തറ.

ഗ്രാമീണമായ അനുഷ്‍ഠാനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. വേഷവിധാനത്തില്‍ തന്നെ ദൈവമായി സങ്കല്പിക്കപ്പെടുന്നു എന്നതാണു തെയ്യത്തിന്റെ പ്രത്യേകത. തിറയാവട്ടെ ദൈവപ്രീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ വേഷം കെട്ടല്‍ മാത്രമാവുന്നു. തിറ ആട്ടത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ കോലപ്രധാനമാണ് ഓരോ തെയ്യങ്ങളും. ‘ദൈവം’ എന്ന വാക്കിന്റെ തദ്‍ഭവമാണു ‘തെയ്യം’. കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍ കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളിലായി ഒരുങ്ങുന്നു ഈ അനുഷ്‍ഠാനം. ദേവീദേവന്‍മാര്‍, യക്ഷഗന്ധര്‍വന്‍മാര്‍, മൃതിയടഞ്ഞ‌ കാരണവന്‍മാര്‍, ഭൂതങ്ങള്‍, നാഗങ്ങള്‍, വീരപുരുഷന്‍മാര്‍, അനീതിക്കെതിരെ ശബ്‍ദമുയര്‍ത്തിയ വിപ്ലവകാരികള്‍ എന്നിവരുടെയൊക്കെ കോലം കെട്ടി ആരാധിക്കുന്ന കലയാണിത്. മതമൈത്രി വിളിച്ചോതുന്ന മാപ്പിളതെയ്യങ്ങളും അമ്മദൈവങ്ങളും ധാരാളമുണ്ട്.

വേഷത്തില്‍ പ്രധാനം കുരുത്തോലകള്‍കാണ്. കടും വര്‍ണങ്ങളാലുള്ള മുഖത്തെഴുത്താണ് മറ്റൊരു പ്രത്യേകത. മനയോല, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നീ പ്രകൃതിജന്യവസ്‍തുക്കള്‍ തന്നെയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്. ചില തെയ്യങ്ങള്‍ കവുങ്ങിന്‍ പാള, മരത്തടി മുതലായവകൊണ്ട് ഉണ്ടാക്കിയ മുഖംമൂടിയും ധരിക്കാറുണ്ട്. കിരീടങ്ങള്‍, ഞൊറിവെച്ച പട്ടുടുപ്പ്, മണിക്കയര്‍, പറ്റും പതകം, മാര്‍വാട്ടം, വെള്ളോട്ടുപട്ടം കയ്യുറ, കഴുത്തില്‍ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവയാണ് കോലങ്ങളുടെ വേഷവിധാനത്തിനുപയോഗിക്കുന്നത്.

വണ്ണാന്‍, മലയന്‍, മാവിലാന്‍, ചെറവന്‍, വേലന്‍, പുലയന്‍, പരവര്‍, ചിങ്കത്താന്‍, പമ്പത്തര്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടിയാടുന്നത്. കാവുകളിലും ഹിന്ദുഭവനങ്ങളിലും വയലുകളില്‍ കെട്ടിയുണ്ടാക്കിയ തല്‍കാലിക മറകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിനു ‘കളിയാട്ട’മെന്നുപേര്. അസുരവാദ്യമായ ചെണ്ടയാണ് പ്രധാന വദ്യോപകരണം. മദ്ദളം, തകില്‍, കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.

തെയ്യം കെട്ടിയ വ്യക്തി കാവിന്റെ അല്ലെങ്കില്‍ പള്ളിയറയുടെ മുമ്പിലിരുന്ന് ആരാധനാമൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പാടുന്ന തോറ്റംപാട്ടാണ് ആദ്യചടങ്ങ്. തോറ്റംപാട്ടിലൂടെയാണ് ആ തെയ്യത്തിനാധാരമായ മൂര്‍ത്തിയുടെ പുരാവൃത്തം അനാവരണം ചെയ്യപ്പെടുന്നത്. ഇതൊരു തുകിലുണര്‍ത്തുപാട്ടാണ്. തോറ്റം പാട്ടിന്റെ പാരമ്യത്തില്‍ തെയ്യം ഉറഞ്ഞാടുന്നു. ചില തെയ്യങ്ങള്‍ഈ സമയത്ത് അഗ്നിപ്രവേശം നടത്തുന്നു. ഭക്തരുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുന്ന ചടങ്ങാണ് ‘ഉരിയാടല്‍’ എന്നുപറയുന്നത്. ശേഷം തെയ്യത്തെ തൊഴുത്, അരിയും കുറിയും വാങ്ങിച്ചാല്‍ തെയ്യത്തിന്റെ പരിസമാപ്തിയായി. മുടിയെടുത്തുമാറ്റുന്ന ചടങ്ങോടെ തെയ്യം അവസാനിക്കുന്നു.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights