Skip to main content

കുട്ടിച്ചാത്തന്‍ തെയ്യം

ശിവാംശത്തില്‍ നിന്നും ഉടലെടുത്ത മറ്റൊരു മൂര്‍‍ത്തീരൂപമാണ് കുട്ടിച്ചാത്തന്‍‍‍. ശിവന്‍ ഒരു ദ്രാവിഡദേവനാണ്. ആര്യന്‍‍മാരായ ബ്രാഹ്മണര്‍ മധ്യേഷ്യാഭാഗങ്ങളില്‍ നിന്നും ഇന്നത്തെ അഫ്‍ഗനിസ്ഥാന്‍ വഴി ഭാരതത്തിലേക്കു വന്‍‍തോതില്‍ കുടിയേറ്റം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ആ യാത്രാവേളയിലുടലെടുത്ത ഭാഷയാണു പ്രൌഡഭാഷയായ സംസ്‍കൃതം. അതുകൊണ്ടുതന്നെ ഇംഗ്ലീഷുപോലുള്ള പാശ്ചാത്യഭാഷകള്‍‍ക്കും സംസ്‍കൃതത്തിനുമുള്ള പ്രകടമായ സാമ്യങ്ങളെ വിലയിരുത്തി ഇവയ്ക്കെല്ലാം മൂലരൂപമായ മറ്റൊരു ആദിമഭാഷയുണ്ടായിരുന്നു എന്നു ചില പഠനങ്ങള്‍ വിലയിരുത്തുന്നു. ആര്യന്‍മാരുടെ പ്രധാനദേവന്‍‍, ദേവകളുടെയൊക്കെ രാജാവായ ദേവേന്ദ്രനായിരുന്നു. പാലും പഴങ്ങളും നെയ്യും പൂവുമൊക്കെയായി അവരാ ദേവനെ പൂജിച്ചുവന്നു. എന്നാല്‍ ഭാരതത്തിലെത്തിയ ആര്യന്മാര്‍‍ക്ക് കാണാന്‍ കഴിഞ്ഞത്, സാത്വികത തൊട്ടുതീണ്ടാത്ത രക്തവും മാംസവും നേദിക്കുന്ന രുദ്രമൂര്‍‍ത്തികളെയാണ്. പ്രകൃതിശക്തികളെ ഭയന്ന ആദിമദ്രാവിഡന്‍ അവനു രൂപം കൊടുത്തു മൂര്‍‍ത്തിയായ് ആരാധിക്കുകയായിരുന്നു. അന്നവനെ കാടുകളില്‍ ഏറെ വേട്ടയാടിയ വിഷരൂപികളായ നാഗങ്ങളെ അവനാരാധിച്ചു, ജീവനെടുക്കരുതേയെന്ന് കേണപേക്ഷിച്ചു, ഇരുട്ടില്‍ മരണം വിതയ്‍ക്കുന്ന അരൂപികള്‍‍ക്കവ‍‍ന്‍ ഭൂതമെന്നും പേരുവിളിച്ചു. അവരൊടൊക്കെയുള്ള അവന്റെ മനമുരുകിയ പ്രാര്‍‌ത്ഥന ആരാധനാമൂര്‍‍ത്തിക്കുള്ള തോറ്റം പാട്ടായി… ഇയൊരവസ്ഥയില്‍‍, ബ്രാഹ്മണന്റെ പാലും പൂവും ആദിദ്രാവിഡനുമുന്നില്‍ ചിലവാകില്ലെന്നു മനസ്സിലായ ആര്യര്‍ ദ്രാവിഡന്റെ മൂര്‍‍ത്തികളെ തങ്ങളിലേക്കു സ്വാംശീകരിക്കുകയായിരുന്നു. ആദികാവ്യമായ രാമയണവും ലോകോത്തരമഹാകാവ്യമായ മഹാഭാരതവും ആ സ്വാംശീകരണത്തിലൂടെ ജനിക്കുകയും ചെയ്ത അത്ഭുതമായ കഴ്‍ചയാണു പിന്നീടു കണ്ടത്. രാമായണത്തില്‍ ശ്രീരാമചന്ദ്രനു കൂട്ടായി ലങ്കയിലേക്കു പാലം പണിയുകയും രാവണനിഗ്രഹത്തിനു യുദ്ധക്കളത്തിലിറങ്ങുകയും ചെയ്‍ത ‘വാനര‍ന്‍‍’മാര്‍ അന്നത്തെ തമിഴ്‍ദ്രാവിഡനല്ലാതെ മറ്റാരുമല്ല. കറുത്ത കാനന വാസികളെ ആര്യപുച്ഛം വാനരനെന്നു വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

അതെന്തെങ്കിലുമാവട്ടെ,നമുക്കിങ്ങു വടക്കു മലബാറിലേക്കുതന്നെവരാം.
ഇവിടെ, ഉത്തരകേരളത്തില്‍, കാസര്‍‍ഗോഡു കണ്ണൂര്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ കുട്ടിച്ചാത്തന്‍ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന ആരാധനാമൂര്‍‍ത്തിയും മന്ത്രമൂര്‍ത്തിയാണ്‌ കുട്ടിച്ചാത്തന്‍. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി,പൂക്കുട്ടി,തീക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്‌. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ്‌ കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ കുട്ടിച്ചാത്തന്‍. അതുകൊണ്ടുതന്നെ ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തന്‍ എന്നും വിളിക്കാറുണ്ട്.

ആര്യന്‍മാരോടുള്ള ദ്രാവിഡന്റെ അടങ്ങാത്ത പ്രതിഷേധത്തിനു നിതാന്തമായി നമുക്കീ തെയ്യത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്.

ഇനി പുരാവൃത്തത്തിലേക്ക്

കാള‌ക്കാട്ടുമനയ്‍‍ക്കലെ തിരുമേനി വേദപണ്ഡിതനും ശ്രേഷ്‍ഠനുമായിരുന്നു. ഭൂസ്വത്തും അതിയായ സ‌മ്പത്തും തിരുമേനിക്കുണ്ടായിരുന്നു. എന്നാല്‍ ഇല്ലത്തൊരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യം തിരുമേനിക്കുണ്ടായില്ല. തിരുമേനി ആത്തോലുമായി കയറിയിറങ്ങാത്ത മഹാക്ഷേത്രങ്ങളില്ല; ചെയ്യാത്ത വഴിപാടുകളില്ല. എന്നിട്ടും ആത്തോലിന്റെ ഒടുങ്ങാത്ത കണ്ണീരുമാത്രം മിച്ചം.

ഒരിക്കല്‍ കൈലാസേശ്വരനായ ശിവന്‍ പാര്‍വ്വതീ സ‌മേതനായി മലനാട്ടിലെത്തി. വേടന്റേയും വേടത്തിയുടേയും വേഷം ധരിച്ച് കാട്ടിലൂടെ കളിച്ചും വേട്ടയാടിയും നടന്നു. ഇടയ്‍ക്കെപ്പോഴോ വേടത്തി ഗര്‍‍ഭം ധരിച്ചു.. കര്ക്കിടകമാസത്തിലെ കരിമ്പൂരാടവും കറുത്തവാവും ഒന്നിച്ചുവന്ന ഒരു മൂന്നാംനാളില്‍ ദേവി പ്രസവിച്ചു.
കൊടുങ്കാറ്റും പേമാരിയും ഈടിവെട്ടും കണ്ട് കാടന്‍‍മാര്‍ വിറങ്ങലിച്ചു നിന്നു.

അശുഭലക്ഷണങ്ങളുടെ പടപ്പുറപ്പടിലുള്ള ജനനം! പാര്‍‍വ്വതി നെടുവീര്‍‍പ്പിട്ടു.

കാഴ്‍ചയില്‍ തനിക്കാടനായ കുഞ്ഞില്‍ ദിവ്യത്ത്വമുള്ളതായി പിതാക്കള്‍‍ തിരിച്ചറിഞ്ഞു. പക്ഷേ, കൈലാസത്തിലേക്കു കൊണ്ടുപോകുന്നതെങ്ങനെ? കുഞ്ഞുപിറന്നതു ഭൂമിയിലായിപ്പോയില്ലേ! ശിവന്റെ സംശയം പാര്‍‍വ്വതിയിലെ മാതൃത്വത്തെ വേദനിപ്പിച്ചു. കാട്ടിലുപേക്ഷിക്കാനവര്‍ തയ്യാറായില്ല. പാലൂട്ടി വളര്‍‍ത്താനുള്ള ആഗ്രഹം ദേവി മഹാദേവനെ അറിയിച്ചു. ശിവന്‍ അതിനു മറ്റൊരി പോംവഴി പറഞ്ഞുകൊടുത്തു. തന്റെ ഭക്തനായ കാളക്കാട്ടു നമ്പൂതിരി അടുത്തുതന്നെയുണ്ടെന്നും അദ്ദേഹം സന്താനഭാഗ്യമില്ലാതെ ദു:ഖിക്കുകയാല്‍ ഈ കുഞ്ഞിനെ നമുക്കു നമ്പൂതിരിയെ ഏല്‍‍പ്പിക്കാമെന്നും അവിടെ സുഖസമൃദ്ധിയിലിവന്‍ ഓമനയായി വളരുന്നതു നമുക്കു കൈലാസത്തിരുന്നു കാണാമെന്നും പറഞ്ഞതു കേട്ട് ദേവി പിടിവാശി ഉപേക്ഷിച്ച് അതിനു തയ്യാറായി.

നേരം വെളുത്തു. മഴ നിലച്ചു. കാളക്കാട്ടുമനയിലെ മുറ്റം തൂത്തുവാരുകയായിരുന്ന സ്ത്രീയുടെ കാതുകളിലൊരു കുഞ്ഞിന്റെ കരച്ചില്‍ വന്നു പതിഞ്ഞു. ചൂലുതാഴെയിട്ട് പടിപ്പുരയ്‍ക്കലേക്കോടിച്ചെന്ന അവര്‍ കണ്ടത്‍ വിങ്ങിപ്പൊട്ടിക്കരയുന്ന കൈക്കുഞ്ഞിനെയാണ്. കളങ്കം പുരളാത്ത കൈക്കുഞ്ഞിനെ പെരുമഴയത്തുപേക്ഷിച്ചു മഹാപാപികളെ ശപിച്ചുകൊണ്ട് ആ സ്ത്രീ കുഞ്ഞിനേയുമെടുത്ത് മനയ്‍‍ക്കലേക്കോടി. കറുത്തുപോയെങ്കിലും ഏഴഴകുള്ള ആ കുഞ്ഞിനെ ആത്തോലമ്മ രണ്ടു‍കൈയ്യും നീട്ടി സ്വീകരിച്ചു. അവന്റെ കളിയും ചിരിയും അവരുടെ മനസ്സിലെ മാതൃഹൃദയത്തെ അലിയിപ്പിച്ചു.

കുഞ്ഞിന്റെ നെറ്റിയില്‍ തെളിഞ്ഞുകാണപ്പെട്ട ചന്ദ്രക്കല കാണിച്ചുകൊടുത്തുകൊണ്ടു തിരുമേനി പറഞ്ഞു, “ഇതു നമുക്കു മഹാദേവന്‍ തന്ന നിധിയാണ്..” എങ്കിലും കുഞ്ഞിന്റെ കുറിയ ശരീരവും ചെറിയ കണ്ണുകളും എണ്ണക്കറുപ്പും തിരുമേനിയെ അല്പമൊന്ന് അത്ഭുതപ്പെടുത്തിയിരുന്നു.

വാര്‍‍ത്ത നാടെങ്ങും പരന്നു. ആളുകളൊഴുകിയെത്തി. ഇല്ലത്തില്‍ പിന്നീട് ഉത്സവത്തിന്റെ നാളുകളായിരുന്നു.

അവന്‍ വളര്‍‍ന്നുവന്നു. അസമാന്യബുദ്ധിമാനയിത്തന്നെ അവന്‍ പെരുമാറി. എന്നാല്‍ വളര്‍‍ന്നു വരുംതോറും അവന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ദൃശ്യമായി. ബ്രാഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അവന്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങി. പഠിപ്പില്‍ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാന്‍ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥന്‍ അവനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തന്‍ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.

അച്ഛനമ്മമാര്‍ തളര്‍‍ന്നിരുന്നു. പൂജാപാത്രങ്ങളും ഹോമദ്രവ്യങ്ങളും ഹോമകുണ്ഡവും അവന്‍ നശിപ്പിച്ചു. ഉടയാടകള്‍ വാരിക്കൂട്ടി കത്തിച്ചു. വേദമന്ത്രങ്ങള്‍‍ ഉരുവിടുന്നതു കേട്ടാലവനു കലിയാണ്. എല്ലാം തല്ലിത്തകര്‍‍ക്കും. മന്ത്രങ്ങള്‍ പിഴപ്പിച്ചു ചൊല്ലി അതാണു ശരിയെന്നും പറഞ്ഞു തര്‍‍ക്കിക്കും. സഹികെട്ട തിരുമേനി അവനെയൊരു കുറ്റപ്പേരു വിളിച്ചു, ‘കുട്ടിച്ചാത്താ!’ എന്ന്. പിന്നീടതവന്റെ വിളിപ്പേരായി മാറി.

ഇല്ലത്തിലെ സ്വൈര്യജീവിതം അസാധ്യമായപ്പോള്‍ ദൂരെ തന്റെ കാലിത്തൊഴുത്തിലേക്കു പോകാനും അവിടെ കാല്യാന്‍മാര്‍‍ക്കൊപ്പം ജീവിച്ചുകൊള്ളാനും തിരുമേനി കല്‍‍പ്പിച്ചു. ഇല്ലത്തുള്ള ശല്യം മാറണമെന്നേ തിരുമേനിക്കുണ്ടായിരുന്നുള്ളു. കുറച്ചുകാലം കാലികളേയും മേച്ചു നടക്കട്ടെ, ആത്തോലമ്മയ്‍ക്കും അതുതന്നെയായിരുന്നു അഭിപ്രായം. തിരുമേനിയുടെ ഉത്തരവ് നാലുകെട്ടില്‍ മുഴങ്ങിയപ്പോള്‍ കുട്ടിച്ചാത്തന്റെ പൊട്ടിച്ചിരി ആകാശത്തോളമുയര്‍‍ന്നു. അവന്‍ തിരുമേനിയുടെ കുടുമയില്‍ കേറിപ്പിടിച്ച് പൊട്ടിപ്പൊട്ടി ചിരിച്ചു.
എന്തുപറഞ്ഞാലും അവന്‍ ചിരിക്കുന്ന ഈ വിഡ്ഢിച്ചിരികേട്ട് തിരുമേനി മടുത്തിരുന്നു.

എത്രയും പെട്ടന്ന ചാത്തനെ ഇല്ലത്തുനിന്നും കൂട്ടിക്കൊണ്ടു പോകാന്‍ തിരുമേനി ഉത്തരവിട്ടു. ചാത്തന്‍ പിതാവിന്റെ ആജ്ഞ അനുസരിച്ചു. കാടും കുന്നും കയറിയിറങ്ങി അവന്‍ കാലികളോടോപ്പം മേഞ്ഞുനടന്നു. മൃഗങ്ങളോടൊപ്പം അന്തിയുറങ്ങുന്നത്‍ അവന്‍ ശീലമാക്കി. നേരം വെളുത്താല്‍ കുരങ്ങന്‍‍മാരോടൊപ്പം മരം കേറി നടക്കും. കുരുവികളോടോപ്പം പാടും, വണ്ടുകള്‍ മൂളുമ്പോള്‍ അവനതേറ്റുമൂളും. അല്ലലില്ലാതെ നാളുകള്‍ കടന്നുപോയപ്പോളവനൊരാഗ്രഹം തോന്നി, അമ്മയെ കാണണം! സ്വര്‍‍ണ്ണക്കിണ്ടിയില്‍‍, അമ്മ തരുന്നു പാലുകുടിക്കണം.

പിന്നെ നിന്നില്ല. ചാത്തന്‍ നേരെ നടന്നു മനയിലേക്ക്. പാലുചോദിച്ച ചാത്തനുനേരെ ആത്തോലമ്മ കുപിതയായി.
“പൊന്‍‍കിണ്ടീലല്ല, മണ്‍‍കിണ്ടീയില്ലാണു തരേണ്ടത്.. ദുഷ്‍ടന്‍ ഇല്ലത്തെ സമാധാനം കളഞ്ഞവന്‍‍..”
ചാത്തന്റെ മുഖം ചുവന്നു!
കണ്ണുകള്‍ ചുവന്നു തിളങ്ങി..
അതുകണ്ട ആത്തോലമ്മ അകത്തുകയറി കുറ്റിയിട്ടു.
ചാത്തന്‍ തുറക്കാന്‍ പറഞ്ഞിട്ടവര്‍ തുറന്നതേയില്ല‍… ചാത്തന്‍ ഇല്ലത്തിന്റെ പടിയിറങ്ങി.

ചാത്തനു ദാഹം പെരുകി. നട്ടുച്ച! പൊള്ളുന്ന വെയില്‍‍… ശരീരം ചുട്ടുപൊള്ളിയപ്പോള്‍ ചാത്തനും കോപം ഇരട്ടിച്ചു. ആത്തോലമ്മയുടെ കോപിച്ച മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. അവനു വെറുപ്പായി.
പ്രതികാരാഗ്നി ആളിക്കത്തി.
അവന്‍ അതിഘോരമായി അട്ടഹസിച്ചു.. കാടുകള്‍ വിറങ്ങലിച്ചു നിന്നു. മേഞ്ഞുനടന്ന കാലികള്‍ നടുങ്ങിവിറച്ചു നാലുപാടുമോടി… മദയാനകള്‍ കാട്ടില്‍ നിന്നുമിറങ്ങിവന്നു. അതിലൊരു കാട്ടാനയുടെ പുറത്തവന്‍ ചാടിയിരുന്നു.. ആന കാലിക്കൂട്ടങ്ങള്‍‍ക്കിടയിലേക്കോടിക്കയറി.. വലിയൊരു കാളക്കൂറ്റന്‍ മദയാനയുടെ തുമ്പിക്കൈലമര്‍‍ന്നു.. ചാത്തനാ കാളയുടെ കഴുത്തറുത്ത്, ചുടുചോര കുടിച്ചു..

ദാഹം ശമിച്ചു.
കാളയെത്തേടിയെത്തിയ കാടന്‍‍മാരോട് “കാള കൈലാസം പ്രാപിച്ചെ”ന്നും പറഞ്ഞ് അവന്‍ കാളത്തോലെടുത്തു കാണിച്ചു.

പുച്ഛസ്വരത്തിലുള്ള കുട്ടിച്ചാത്തന്റെ മറുപടി അവരെ ക്ഷുഭിതരാക്കി. കാളക്കാട്ടില്ലത്തമ്മ ഓടിവന്ന് അലമുറയിട്ടു കരഞ്ഞു: “ദുഷ്‍ടാ നി കാളയെ കൊന്നു തിന്നുവല്ലേ..!” സഹിക്കാവുന്നതിനുമപ്പുറമായൊരുന്നു അവര്‍‍ക്കത്‍. ചാത്തന്‍ ഇതൊക്കെ കണ്ട് പൊട്ടിപ്പൊട്ടി ചിരിച്ചു. ആ പൊട്ടന്‍ ചിരി തന്നെ കളിയാക്കിയതാണെന്നവര്‍ തിരിച്ചറിഞ്ഞെങ്കിലും ഒന്നു മിണ്ടിയില്ല.
“പാലു തരാതെ എന്നെ പടിയിറക്കിവിട്ട കാളക്കാട്ടാത്തോലേ! വെറുപ്പാണെനിക്കു നിങ്ങളോട്. പാലിനു പകരം കാളക്കാട്ടെ കാളയുടെ ചോരകുടിച്ചു ഞാന്‍ വിശപ്പടക്കി.”
കുട്ടിച്ചാത്തന്റെ പുറത്ത് കാഞ്ഞിരക്കോലുകള്‍ തെരുതെരെ പതിച്ചു. അവന്‍ കാടന്‍‍മാരുടെ അടിയേറ്റു തളര്‍‍ന്നുവീണു. കാടന്‍‍മാര്‍ അവനെ ദൂരെ തോട്ടിലെക്കു വലിച്ചെറിഞ്ഞു.കറുത്തിരുണ്ട ശരീരം കരിമ്പാറകളില്‍ പതിച്ച്‍ ചുടുചോര കുത്തിയൊഴുകി. കുറ്റബോധം അവനെ തളര്‍‍ത്തിയില്ല. അവനില്‍ പക നുരഞ്ഞുപൊന്തി. പ്രതികാരാഗ്നി കത്തിയുയര്‍‍‍ന്നു.

ചാത്തന്‍ നിരങ്ങിനീങ്ങി കാളക്കട്ടില്ലത്തെത്തി. കാളക്കാട്ടമ്മ വെള്ളംകോരുകയായിരുന്നു. ചാത്തനൊരു കല്ലെടുത്ത് കാളകാട്ടാത്തോലിനെ ഉന്നം വെച്ചു. അമ്മ ഏറുകൊണ്ടു നിലപതിച്ചു. കീണറ്റുവക്കത്ത് കൂട്ടക്കരച്ചിലുയര്‍‍ന്നു. ഈ പൊട്ടിത്തെറിച്ച സന്തതിയെ ഒതുക്കാന്‍ എന്തുവേണം കാടന്‍‍മാര്‍ കൂടിയാലോചിച്ചു. കാഞ്ഞിരക്കോല്‍ മുറിയുവോളം തല്ലുകിട്ടിയിട്ടും പഠിക്കാത്തവനാണ്.

ഓടുവില്‍ ചാത്തനെ അവര്‍ പിടിച്ചുകെട്ടി കാഞ്ഞിരപ്പുഴ കടവിലെത്തിച്ചു. കടവിലെ കരിങ്കല്ലില്‍ അവനെ ചേര്‍‍ത്തുകിടത്തി. കാട്ടുമൂപ്പന്‍ ഉറഞ്ഞുതുള്ളി. കാട്ടാറു കരഞ്ഞൊഴുകി. ഉഗ്രമായ പേമാരിയും കാറ്റും വന്നു. കാട്ടുമൂപ്പന്‍ കൈവാള്‍ ആഞ്ഞുവീശി! ചാത്തന്റെ തലയറ്റുവീണു. കറുത്തിരുണ്ട ആ ശരീരം പുഴയുടെ ഓളങ്ങളില്‍ തലയില്ലാതെ കറങ്ങിത്തിരിഞ്ഞു. ഇതുകണ്ട കാടന്‍‍മാര്‍ ഇല്ലത്തേക്കോടി. കുട്ടിച്ചാത്തനെ വകവരുത്തിയ കഥ പറയുവാന്‍ വേണ്ടിയുള്ള പാച്ചിലായിരുന്നു അത്..
“കുളിച്ചിട്ട് വേണം ഇല്ലത്തിന്റെ പടി കയറാന്‍‍‍..!” ആരോ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു.
കാടന്‍‍മാര്‍ ചിറയില്‍ മുങ്ങിക്കുളിച്ച് ഈറനുടുത്തു മനയ്‍ക്കലെത്തി.
ആശ്ചര്യം!
വെട്ടിക്കൊന്ന കുട്ടിച്ചാത്തന്‍ കണ്ണുരുട്ടി മിഴിച്ച് മുന്നില്‍ നില്‍‍‍ക്കുന്നു.
പ്രേതം പ്രേതം.. എല്ലാവരും അലറിവിളിച്ചു.
നാലുകെട്ടിനകത്തും പുറത്തും ചാത്തന്റെ പൊട്ടിച്ചിരി. വിലക്കില്ലതെ എവിടേയും അവനു കടന്നുചെല്ലാം.. പാത്രങ്ങള്‍ ആകാശത്തില്‍ പറന്നു നടക്കുന്നു. കത്തിച്ചുവെച്ച വിളക്കുകള്‍ ഒഴുകി നടക്കുന്നു. പൂജാപാത്രങ്ങള്‍ തലകീഴായി മറിയുന്നു. അട്ടഹാസം മുഴങ്ങിക്കേള്‍‍ക്കുന്നു.കണ്ണടച്ചുപിടിച്ചവരും തുറന്നുപിടിച്ചവരും ചാത്തന്റെ ഭീകരരൂപം കണ്ടു ഭയന്നു. മൂപ്പനു മൌനാനുവാദം നല്‍‍കിയ തിരുമേനി ന‌ടുങ്ങി വിറച്ചു. തികഞ്ഞ നിസ്സഹായത ആ മുഖത്തു പ്രകടമായി. മന്ത്രവാദികള്‍ പാഞ്ഞെത്തി. ഹോമകുണ്ഡങ്ങള്‍ പുകഞ്ഞു. പാതിരാത്രിയുടെ ഏകാന്തതയില്‍ മന്ത്രവാദികള്‍ കുട്ടിച്ചാത്തനെ ആവാഹിച്ചു പിടിച്ചു. കര്‍‍മ്മ‌ങ്ങള്‍ തുടര്‍‍ന്നു. കുട്ടിച്ചാത്തന്‍ അലമുറയിട്ടു. ആരും ഗൌനിച്ചില്ല.

കര്‍‍മ്മികളായ മന്ത്രവാദികള്‍ ചാത്തനുനേരെ തിരിഞ്ഞു. അവര്‍ ചാത്തന്റെ ശരീരം കഷണങ്ങളായി കൊത്തിയരിഞ്ഞു. ഓരോ ശരീര ഭാഗങ്ങളും അവര്‍ അഗ്നിയില്‍ ഹോമിച്ചു.

ചാത്തന്റെ മുന്നൂറ്റിത്തൊണ്ണൂറമത്തെ കഷ്‍ണം അഗ്നിയില്‍ കിടന്നു പുകഞ്ഞു. ആ പുകച്ചുരുള്‍ അന്തരീക്ഷ‌ത്തിലേക്കു വ്യാപിച്ചു.. അതില്‍ നിന്നും നൂറുകണക്കിനു ചാത്തന്‍‍മാര്‍ ഉയര്‍‍ന്നുവന്നു. പോര്‍‍‍വിളികളും ആരവങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമായി. മന്ത്രവാദികള്‍ ഭയന്നോടി. ചാത്തന്‍‍മാര്‍ ഓരോരുത്തരേയും പിടിച്ച്‍ അഗ്നിക്കിരയാക്കി. മനയെല്ല്ലാം കത്തി നശിച്ചു.

എല്ലാവരും കൂടി പെരുമലയന്റെ അടുത്തു ശരണം പ്രാപിച്ചു. പെരുമലയന്റെ വെളിപാടുപ്രകാരം ‘ജനം’ കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടിച്ചു. കുട്ടിച്ചാത്തന്‍ മലനാട്ടിലെ ദൈവമായി. ചാത്തന്‍ തെയ്യം ആശ്വാസമരുളി; അനുഗ്രവും.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights