Skip to main content

ആരാധനാലയങ്ങളും ഉത്സവങ്ങളും

ആരാധനാലയങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ ഒരു കൂട്ടായ്മയുടെ മഹത്വമാണു കാണിക്കുന്നത്. സമീപവാസികൾക്ക് ഒത്തൊരുമിക്കാനും, ആരാധന നടത്താനും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും, വിവിധ കലാമേളകൾ ആസ്വദിക്കാനും മറ്റുമായി ഒരുവേദി എന്ന നിലയിൽ ഇതിനു പലതുണ്ട് പ്രത്യേകതകൾ. വർഷത്തിൽ ഒരിക്കലെന്ന തോതിൽ അതു നടന്നു വന്നിരുന്നുണ്ട്. ഒരു നാട്ടിൽ ഒരു ആരാധനാലയം ധാരാളം മതിയാവും; സമീപദേശത്തുള്ള ഉത്സവങ്ങളിൽ പങ്കുചേരാനും ഇക്കാലത്ത് വിഷമമൊന്നും ഇല്ലല്ലോ! വിവിധ ജാതിമതസ്ഥർ ഒരുമിച്ചാഘോഷിക്കുന്ന ഇത്തരം ഉത്സവങ്ങൾ എന്തുകൊണ്ടും നല്ലതുതന്നെയാണ്.

ഇന്നുപക്ഷേ, ആരാധനാലയങ്ങൾ ഒരു വ്യവസായ സ്ഥാപനം പോലെ വളരാൻ കൊതിക്കുന്നുണ്ടെന്നു തോന്നുന്നു. മുക്കിനു മുക്കിനു പുതിയവ പൊങ്ങിവരുന്നു. ഒരിടത്തുതന്നെ വർഷത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ എണ്ണം കൂടിവരുന്നു! പിരിവെടുക്കാനായി പലവഴി ആളുകൾ നെട്ടോട്ടമോടുന്നു. കാശ് മുടക്കാനും സ്പോൺസർ ചെയ്യാനും മറ്റുമായി ഗൾഫ് പോലുള്ള വിദേശരാജ്യങ്ങളിൽ തന്നെ അതാത് ദേവാലയങ്ങളുടെ പേരിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയിരിക്കും. ചെലവുകൾ ഒക്കെയും അവർ സ്പോൺസർ ചെയ്യും. സമാനമായ പിരിവ് നാട്ടിലും നടക്കും, മാതൃസമിതി, ഭർത്തൃസമിതി, ഭാര്യസമിതി എന്നൊക്കെ പേരിട്ട് പലപല കമ്മിറ്റികളും ഉണ്ട്. അവരൊക്കെ ആ ആരാധനാലയത്തിൻ്റെ ചുറ്റുവട്ടത്തു മാത്രമല്ല, എത്രദൂരം അവർക്ക് ഒരുദിനം എത്തിച്ചേരാൻ പറ്റുമോ അത്രയും ദൂരം വരെ കവർ ചെയ്തു കാശ് പിരിക്കുന്നു! ഭീകരമാണിവിടെ ഇത്തരം പിരിവുകളുടെ എണ്ണം!

ആരാധനാലയത്തിൽ കാര്യങ്ങൾ നടത്തുന്ന സംഘടനയിൽ ഒരാശയക്കുഴപ്പമോ വാക്കുതർക്കമോ വന്നാൽ അപ്പോൾ തന്നെ അവർ ജ്യോത്സ്യരെ കാണുകയാണു പതിവ്, ഉടനേ അവർ സ്വർണപ്രശ്നം വെയ്ക്കുന്നു, ദൈവം കോപിഷ്ടനാണെന്നു ജ്യോത്സ്യർ വിധിക്കുന്നു. അല്ലെങ്കിൽ സമാനമായ മറ്റൊന്നായിരിക്കും പറയുക. ദൈവത്തെ സമന്വയിപ്പിക്കാൻ ഉടനെ തന്ത്രിയെ വിളിച്ച് ദീപാർച്ചന നടത്തണം! ലക്ഷംദീപാർച്ചന, പന്തീരായിരം ദീപാർച്ചന എന്നിങ്ങനെ പലപേരുകളിൽ അതറിയപ്പെടുന്നു!

പിരിവിനായി ആളുകൾ ഓടുന്നു, ആഘോഷക്കമ്മിറ്റി രൂപീകരിക്കുന്നു, കാശിനായവർ പലവഴി ഓടുന്നു. ഈ കാശൊക്കെ എന്തു ചെയ്യുന്നു? പരിപാടിക്ക് മണിയടിക്കുന്നവനു വരെ വരവേൽപ്പെന്നും ഫേർവെൽ എന്നും ഒക്കെ പറഞ്ഞ് കെട്ടുകണക്കിന് 500 രൂപകൾ ആണു പ്രതിഫലം കൊടുക്കുന്നത്! ഒരുപക്ഷേ, ചെറിയൊരു കമ്മീഷൻ ഇതിനു കാരണഭൂതരായ ജ്യോത്സർമാർക്കും അവർ കൊടുക്കുന്നുണ്ടവണം. പണിയെടുത്തവർക്ക് കൂലി കൊടുക്കണം എന്നതു മര്യാദ, അതു മണിയടിക്കലോ പൂജ ചെയ്യലോ മാലകോർക്കലോ എന്തോ ആവട്ട്; പക്ഷേ, നടക്കുന്നതൊക്കെയും അതിനും അപ്പുറമാണ്.

പല പ്രോഗ്രാമുകളും സ്പോൺസർ ചെയ്യുന്നത് വിദേശകൂട്ടായ്മകളാണെങ്കിൽകൂടി, അതിനു തുല്യമായി നാട്ടിൽ നിന്നും പിരിക്കുന്ന കാശിവർ എന്തു ചെയ്യുന്നു? കൃത്യമായ വേരിഫിക്കേഷൻ ഗവണ്മെൻ്റ് തന്നെ നടത്തി ടാക്സിങ്ങ് പരിധിയിൽ കൊണ്ടുവരേണ്ടതാണിതൊക്കെ. ദീപാർച്ചനയാണെങ്കിൽ, ഒരു ദീപം, 10 ദീപം, 100 ദീപം 1000 ദീപം എന്ന തോതിലാണവർ കൂപ്പണിൽ വില വെച്ചിരിക്കുന്നത്! കാശുകൊടുക്കുന്നവൻ ഒരു ദീപമാണു തെളിക്കുന്നതെങ്കിൽ 100 രൂപ കൊടുത്താൽ മതി!

ഇത്തരം പൊറാട്ടുനാടകങ്ങൾ ഒക്കെയും ഒരുനല്ല കൂട്ടായ്മയെ നശിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ; ഇത്തരം ആരാധനാലയങ്ങളൊക്കെയും വഴിയാധാരാമാവുന്ന നാൾ ഇനി വിദൂരമല്ല. ഇത്തരം പൊറാട്ടുനാടകങ്ങൾ നടക്കുന്ന സമയത്ത് അവിടെ കലാപരിപാടികളോ, എല്ലാവരും ഒന്നിച്ചിരുന്നുള്ള ഭക്ഷണക്രമങ്ങളോ ഒന്നുമുണ്ടാവാറില്ല. കാശിറക്കി കാശ് സ്വരൂപിക്കുന്ന കേവലമൊരു വ്യവസായം മാത്രമായി ആരാധനാലയങ്ങൾ അധഃപതിക്കുന്നു! ഏറ്റവും കൂടുതൽ കാശ് കൊടുത്തവർക്ക് ഒരുപക്ഷേ, പാരിതോഷികവും കൊടുത്തേക്കും ഇവർ; അല്ലെങ്കിൽ പൂജാരി ഒരു സ്പെഷ്യൽ പൂജ അയാൾക്കായി ചെയ്യാനും മതി!!

ഓൺലൈൻ ക്രിമിനൽസ്

ഇന്നലെ(ഡിസംബർ 5, 2023) മുബൈയിൽ നിന്നും പാർസൽ ഓപ്പറേറ്റർ എന്നും പറഞ്ഞ് എനിക്കൊരു കോൾ വന്നിരുന്നു. കൺഫർമേഷനു വേണ്ടിയാണവർ വിളിച്ചത്. ഞാൻ പാർസൽസ് ഒന്നും അയച്ചിട്ടില്ലെന്നു തർക്കിച്ചപ്പോൾ, എങ്കിൽ ഇത് ആരോ തട്ടിപ്പ് ചെയ്ത് നിങ്ങളുടെ പേരിൽ അയച്ചതാവും എന്നയാൾ പറഞ്ഞു. കമ്പ്യൂട്ടർ ജനറേറ്റഡ് കോളായിരുന്നു അത്. മൊബൈലിൽ ട്രൂകോളർ ഉള്ളതിനാൽ പലപ്പോഴും ലോണിനും ക്രഡിറ്റ് കാർഡിനും സംഭാവന ചെയ്യാനും മറ്റുമായി വിളിക്കുന്നവരോട് ഞാൻ മലയാളത്തിൽ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഇതുപക്ഷേ, കമ്പ്യൂട്ടർ ജനറേറ്റഡ് കോളായതിനാൽ ശ്രദ്ധിച്ചു കേട്ടു. താങ്കൾ അയച്ച പാർസൽ പ്രോസസുകളെല്ലാം കഴിഞ്ഞ് റെഡിയായിട്ടുണ്ട്, ഇതയക്കാൻ വേണ്ടി 1 പ്രസ്സ് ചെയ്യുക, അതല്ല ഞങ്ങളുടെ കസ്റ്റമർ കെയറുമായി സംസാരിക്കാൻ 2 അമർത്തുക എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ഞാൻ 2 പ്രസ് ചെയ്തു കസ്റ്റമർ കെയറുമായി സംസാരിച്ചു.

മൂപ്പരുടെ പേര് Rohit Kurale എന്നാണ്, Dept Sedex Mumbai Andheri Branch ഇൽ വർക്ക് ചെയ്യുന്നു. നവംബർ 28, 2023, മുബൈയിൽ നിന്നും തായ്വനിലേക്കാണത്രേ പാർസൽ അയച്ചത്. പാർസൽ അയച്ചത് Ifang എന്നു പേരുള്ള തായ് വാനിക്കായിരുന്നു, അയാളുടെ നമ്പർ +8862737998, പാർസൽ നമ്പരും ഇയാൾ എനിക്കു തന്നു. തുടർന്ന് പാർസലിൽ ഉള്ള ചില ഐറ്റംസ് എന്തൊക്കെയാണെന്ന് അറിയിച്ചു:
വ്യാജ പാസ്പോർട്ടുകൾ 10 എണ്ണം,
5 കിലോ തുണിത്തരങ്ങൾ,
ICICI ക്രഡിറ്റ്കാർഡുകൾ,
950 ഗ്രാം MDMA.
കൂടാതെ rajesh365@okicici എന്ന UPI സംവിധാനത്തിലൂടെ 8450 രൂപ പാർസൽ ചെലവായി ഞാൻ അടച്ചിട്ടുണ്ടത്രേ (എൻ്റെ അകൗണ്ടിൽ നിന്നും കാശൊന്നും പോയിട്ടില്ല – ഈ ICICI UPI സംഗതി എൻ്റേതുമല്ല)
പാർസലിനുള്ളിലുള്ള കാര്യങ്ങൾ സർവ്വീസ് പ്രൊവൈഡറായ നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിഞ്ഞു എന്നു ചോദിച്ചപ്പോൾ അത് എഴുതിയിട്ടുണ്ട് എന്നായിരുന്നു മറുപടി. അക്കാര്യത്തിൽ ഒരു അസ്വാഭാവികത എനിക്കു തോന്നി. (പാസ്പോർട്ട് വ്യാജമാണെന്ന് അയാൾക്കെങ്ങനെ അറിയുമെന്ന് ചോദിച്ചില്ല. വ്യാജ പാസ്പോർട്ടായിരിക്കും എന്നയാൾ ഊഹിച്ചതാവും എന്നു കരുതി). അയാൾ പറഞ്ഞു, നിങ്ങൾ ഉടനേ ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ഒരു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് സ്വന്തമാക്കുകയും വേണം. കാരണം ഇത്തരം ദുരന്തങ്ങൾ പെരുകുകയാണിന്ന്, ഭാവിയിൽ ഏതുവിധത്തിലാ പണിവരികയെന്ന് പറയാൻ വയ്യ.

കേസു കൊടുത്തോളാമെന്നു ഞാൻ പറഞ്ഞപ്പോൾ, അയാൾ തന്നെ സഹായിക്കാമെന്നും പറഞ്ഞ്, മുബൈയിലെ സൈബർ സെല്ലിലേക്കെന്നും പറഞ്ഞ് മറ്റൊരാൾക്ക് കോൾ കണക്റ്റ് ചെയ്തു കൊടുത്തു.
അദ്ദേഹവും ഒരുപാടുകാര്യങ്ങൾ എന്നോടു ചോദിച്ചു. ബാങ്ക് ഏതാ, കാശ് പോയോ, എത്ര കാശുണ്ട്, ഡീറ്റൈൽസ് എന്താണ് എന്നൊക്കെ. ഞാൻ പറഞ്ഞു ഇതേവരെ എൻ്റെ കയ്യിൽ നിന്നും 5 പൈസ പോയിട്ടില്ല; ബാങ്ക് ICICI അല്ല HDFC ആണ്. കേസ് അയാൾ രജിസ്റ്റർ ചെയ്യുന്നു എന്നറിയിച്ചു. പക്ഷേ അയാളുടെ സംസാരത്തിലും അത്രമാത്രം സ്വാഭാവികത എനിക്ക് തോന്നിയില്ല. എങ്കിലും MX/1085/1123 എന്നൊരു FIR No അദ്ദേഹം തന്നു. എൻ്റെ ബാങ്ക് ഡിറ്റൈൽസ് ആയിരുന്നു പ്രധാനമായി ചോദിച്ചത്. ഞാനതു പറഞ്ഞില്ല.

ഇക്കാര്യങ്ങൾ അറിയിക്കാനായി Rohit Kurale നാലു പ്രാവശ്യം എന്നെ വിളിച്ചിരുന്നു. അയാളോടും അയാൾ മുഖാന്തിരം ബന്ധപ്പെട്ട സൈബർ പൊലീസിനോടും ഞാൻ പറഞ്ഞത് ഞാൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തോളാം. സൈബർ സെല്ലൊക്കെ ഇവിടെയും ഉണ്ട്, ഓൺലൈനിൽ നിങ്ങൾ തന്നെ കൊടുത്തല്ലോ അതുമതി. അതുകൊണ്ടാണോ എന്നറിയില്ല, പിന്നീട് അവരിൽ നിന്നും കോളുകൾ ഒന്നും വന്നിരുന്നില്ല.

ഞാനിന്നു രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ പോയിട്ട് കേസ് രജിസ്റ്റർ ചെയ്തു. അവർക്ക് പറയാൻ ഇതേ തരത്തിലുള്ള നിരവധികഥകൾ വേറെയും ഉണ്ട്. ഒരു പൊലീസുകാരൻ പറഞ്ഞു, ഇപ്പോൾ അടിപിടിയും മറ്റുമൊന്നുമല്ല നടക്കുന്നത് ഇത്തരം ഓൺലൈൻ തട്ടിപ്പുകളാണു കൂടുതലും, ഇനി നമുക്ക് പണി ഇതായിരിക്കും. ശരിക്കും അലച്ചിൽ തന്നെയാണ്, അവസാനം പലപ്പോഴും പിടികൂടുന്നത് ഒരു വസ്തുവിനു കൊള്ളാത്ത ചിലരെ ആണെന്നും അവർ പറഞ്ഞു.

ഈ പ്രശ്നത്തിൽ ഞാൻ കരുതുന്നത് ഇതാണ്, ഇത്രയും മാരകമായ MDMA യൊക്കെ അയച്ചാലുണ്ടാവുന്ന കേസ് എത്ര ഭീകരമായിരിക്കും, അവർ പറഞ്ഞ ഓൺലൈൻ പൊലീസ് തീർച്ചയായും ഈ പിടികൂടൽ സേവനത്തിന് മതിയായ ഫീസും കാശും ചോദിക്കുമായിരിക്കണം. ഞാൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തോളാം എന്നു പറഞ്ഞതാവണം അവരെ പിന്നെ എന്നെ വിളിക്കാതാക്കിയത്. എന്തായാലും മതിയായ രേഖങ്ങൾ ഞാൻ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇനി അഥവാ 950 ഗ്രാം MDMA ഒക്കെ എൻ്റെ പേരിൽ അയച്ചിട്ടുണ്ടെങ്കിൽ എന്നേലും പൊലീസ് തപ്പി വന്നാൽ രജിസ്റ്റർ ചെയ്ത കേസ് നമ്പർ കാണിക്കാമല്ലോ!!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights